ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ ബജറ്റില്‍ ബസ് സ്റ്റാന്‍ഡുകളുടെ നവീകരണത്തിനും മാര്‍ക്കറ്റുകളുടെ വികസനത്തിനും സമഗ്ര മാലിന്യ സംസ്കരണത്തിനും പ്രാമുഖ്യം. 60.38 കോടി രൂപ വരവും 59.16 കോടി ചെലവും 12.21 കോടി രൂപ നീക്കിയിരുപ്പുമുള്ള 2023-24ലെ മതിപ്പ് ബജറ്റ് വൈസ് ചെയര്മാന് ബെന്നി ജോസഫ് അവതരിപ്പിച്ചു. ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചര്‍ച്ച നാളെ രാവിലെ 10.30ന് നടക്കും.
ഒന്ന്, രണ്ട്, മൂന്ന് നമ്പര്‍ ബസ് സ്റ്റാന്‍ഡുകളുടെ വികസനത്തിന് മുപ്പതുലക്ഷം, സസ്യ മാര്‍ക്കറ്റ് വികസനത്തിന് ഒരു കോടി, മത്സ്യമാര്‍ക്കറ്റ് നവീകരണത്തിന് 15 ലക്ഷം, ശതാബ്ദി സ്മാരക ടവര്‍ നിര്‍മാണത്തിന് അഞ്ചു കോടി തുടങ്ങിയവയും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനു സ്ഥലമേറ്റെടുക്കുന്നതിന് 30ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്.
മാലിന്യസംസ്കരണ നയം
രൂപീകരിക്കും
നഗരത്തില്‍ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി പ്രത്യേക നയം രൂപീകരിക്കും. ഉറവിട മാലിന്യ സംസ്കരണത്തിനും ഹരിത കര്‍മസേനയെ ശക്തിപ്പെടുത്തുന്നതിനും പദ്ധതി രൂപീകരിക്കും. ദ്രവമാലിന്യ സംസ്കരണത്തിനായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. കൊതുകു നിവാരണത്തിനും സാംക്രമികരോഗ പ്രതിരോധത്തിനും ഊന്നല്‍ നല്‍കും. ഇതിന് 88 ലക്ഷത്തിന്റെ പദ്ധതിയാണ് വകയിരുത്തിയിരിക്കുന്നത്. തോടുകളുടെ ശുചീകരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
മാസ്റ്റര്‍ പ്ലാന്‍
നഗരവികസനത്തിന് പര്യാപ്തമാകുന്നവിധം മാസ്റ്റര്‍ പ്ലാന്‍ ഭേദഗതി ചെയ്യും.
പ്രധാന പദ്ധതി നിര്‍ദേശങ്ങള്‍
നഗരത്തില്‍ രാത്രിയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നതിന് 25ലക്ഷം.
ജലസ്രോതസുകളുടെ സംരക്ഷണത്തിന് 50 ലക്ഷം.
ഭവനനിര്‍മാണത്തിനും പുനരുദ്ധാരണത്തിനുമായി മൂന്ന് കോടി.
നഗരസഭാ സ്റ്റേഡിയം നവീകരണത്തിന് 50 ലക്ഷം.
പരിസ്ഥിതി സംരക്ഷണത്തിന് പത്ത് ലക്ഷം.
കാര്‍ഷികമേഖലയുടെ സമഗ്രവിസനത്തിന് ഊന്നല്‍ നല്കി ഉല്പാദനമേഖലയ്ക്ക് 60 ലക്ഷം.
ഊര്‍ജ സംരക്ഷണത്തിന് 1.70 കോടി, നഗരസഭാ ഓഫീസില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും.
നഗരസഭ ആസ്തിസംരക്ഷണത്തിന് 50 ലക്ഷവും.
മൃഗപരിപാലനവും ക്ഷീരവികസനവും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍.
മുട്ടക്കോഴിവളര്‍ത്തല്‍, കിടാരി, പശുവളര്‍ത്തല്‍ പ്രോത്സാഹനം.
വിദ്യാഭ്യാസ മേഖലയ്ക്ക് 20 ലക്ഷം.
സ്വയംതൊഴില്‍ സംരംഭങ്ങളിലുടെ പ്രാദേശിക സാമ്പത്തിക വികസനത്തിനും പരിശീലനത്തിനും പത്ത് ലക്ഷം.
സാമൂഹ്യസേവനമേഖലക്ക് 60 ലക്ഷം.
വനിതാശിശുവികസനപദ്ധതികള്ക്ക് 60 ലക്ഷം.
ആരോഗ്യ മേഖലയ്ക്ക്
ഒരു കോടി
ജനറല്‍ ആശുപത്രി, ആയുവേദ ആശുപത്രി, ഹോമിയോ ആശുപത്രി വികസനത്തിനും രോഗീ സാന്ത്വന പരിചരണത്തിനും മരുന്നു വാങ്ങുന്നതിനും ഒരു കോടി.
പൊതുക്കെട്ടിടങ്ങളുടെ
നവീകരണത്തിനു പദ്ധതി
ബൈപാസ് സ്റ്റേഡിയം കോംപ്ലക്സ് നിര്‍മാണത്തിന് 40 ലക്ഷവും നഗരസഭാ ആര്‍ക്കേഡ് നവീകരണത്തിന് 25 ലക്ഷവും ടൗണ്‍ ഹാള്‍ നവീകരണത്തിന് 25 ലക്ഷവും പൊതുകെട്ടിടങ്ങളുടെ നവീകരണത്തിന് 50 ലക്ഷവും വകയിരുത്തി.
നഗരസഭാ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നവീകരണത്തിനു 20 ലക്ഷം, വേഴയ്ക്കാട്ട് ചിറ ബസ് സ്റ്റാൻഡ് നവീകരണത്തിന് 20 ലക്ഷം, ഡേ കെയറുകളുടെ നവീകരണത്തിന് രണ്ടു ലക്ഷം
വാഴപ്പള്ളിയില്‍
കുടിവെള്ള പദ്ധതി
വാഴപ്പള്ളി കുടിവെള്ള പദ്ധതി 30 ലക്ഷം, മഞ്ചാടിക്കര പാലത്തിന് 40 ലക്ഷം, മറ്റം കോളനിയിലെ പാലം നിര്‍മാണത്തിന് പത്ത് ലക്ഷം, ഈര, പൊങ്ങാനം പാടശേഖരത്തിലേക്കുള്ള പാലത്തിന് അമ്പതു ലക്ഷവും വയല്‍കോളനി അടിസ്ഥാനവികസനത്തിന് 15 ലക്ഷവും വകയിരുത്തി.
പൂവക്കാട്ടുചിറയില്‍
ടൂറിസം വികസനം
പൂവക്കാട്ടുചിറ പാര്‍ക്ക് നവീകരണവും മ്യൂസിക് ഫൗണ്ടനുമായി 45 ലക്ഷവും നഗര സൗന്ദര്യവത്കരണത്തിന് 10 ലക്ഷവും ചിത്രക്കുളം, ചെത്തിപ്പുഴക്കടവ് നവീകരണത്തിന് 30 ലക്ഷവും മനയ്ക്കച്ചിറ ബോട്ടുജെട്ടി നവീകരണത്തിനു 10 ലക്ഷവും വകയിരുത്തി.