എലിക്കുളം: കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി കര്‍ഷകരുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പ്രവര്‍ത്തനം ഉടൻ ആരംഭിക്കുമെന്നു കാര്‍ഷിക വികസന മന്ത്രി പി. പ്രസാദ്. എലിക്കുളം പഞ്ചായത്തിന്റെ ഹരിതോത്സവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി കൃഷിയിലൂടെയുള്ള വരുമാനം വര്‍ധിപ്പിക്കണം. അതിനായി ഉത്പന്നങ്ങളുടെ പായ്ക്കിംഗ് മുതല്‍ വില്പന വരെയുള്ള കാര്യങ്ങളില്‍ നൂതന രീതികള്‍ അവലംബിക്കണം. നിലവില്‍ കേരളത്തിലെ 500 കൃഷിഭവനുകളുടെ നേതൃത്വത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അങ്ങനെ ഉണ്ടാക്കിയ നൂറ് ഉത്പന്നങ്ങള്‍ 31നകം കേരള അഗ്രോ എന്ന പേരില്‍ ആമസോണ്‍, ഫ്ളിപ്പ് കാര്‍ട്ട് എന്നിവയിലൂടെ ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കും. ചെറു ധാന്യങ്ങളുടെ ഉത്പാദനവും കര്‍ഷകര്‍ക്കിടയില്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.
എലിക്കുളം കൃഷിഭവന് മന്ദിരം ഉദ്ഘാടനം, എലിക്കുളം റൈസ് സമര്‍പ്പണം, സ്റ്റുഡന്റ്സ് ആര്‍മി ഉദ്ഘാടനം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് സമര്‍പ്പണം, ഫെയ്സ് കര്‍ഷക കൂട്ടായ്മ, കുരുമുളക് നഴ്സറി ഉദ്ഘാടനം, നെല്‍ കര്‍ഷകര്‍ക്കുള്ള ആദരം, കിസാന്‍ ഹെല്‍പ്പ് ഡെസ്ക് ഉദ്ഘാടനം, കാര്‍ഷിക വിപണന മേള, ഹരിത പത്രിക പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. അഞ്ച് കിലോ എലിക്കുളം റൈസും മന്ത്രി വാങ്ങി. ഒരു കിലോ എലിക്കുളം റൈസിന് 60 രൂപയാണ് വില.
മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എന്‍. ഗിരീഷ് കുമാര്‍, ജെസി ഷാജന്, ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെറ്റി റോയി, പ്രഫ. എം.കെ. രാധാകൃഷ്ണന്, ജോമോള്‍ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്‍വി വിത്സണ് തുടങ്ങിവര്‍ പങ്കെടുത്തു.