കോട്ടയം: കാട്ടുമൃഗങ്ങളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആശ്രിതര്‍ക്കു ജോലി നല്‍കണമെന്നും കര്‍ഷക കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി കോട്ടയത്ത് ചേര്‍ന്നു വിവിധ സമരപരിപാടികള്‍ക്ക് രൂപം നല്കി.
1972ലെ വനം-വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുക, വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ജോലി നല്‍കുക, മലയോര മേഖലയിലെ കര്‍ഷകരുടെ കിടപ്പാടവും കൃഷിയും വന്യമൃഗങ്ങളില്‍നിന്നു സംരക്ഷിക്കുന്നതിനായി കര്‍ഷകര്‍ക്ക് തോക്ക് ലൈസന്‍സ് അനുവദിക്കുക, അരിയുടെ വിലയ്ക്കനനുസൃതമായി നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കുക, റബറിന് 250 രൂപ സംഭരണവില നല്‍കുമെന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുവാഗ്ദാനം നടപ്പാക്കുക, പച്ചത്തേങ്ങയുടെ സംഭരണവില 45 രൂപയാക്കി വര്‍ധിപ്പിക്കുകയും കൃഷിഭവനിലൂടെ സംഭരിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു സമരപരിപാടികള്‍ക്കു രൂപം നല്കി. വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ത്തന്നെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു 23നു കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന് അധ്യക്ഷത വഹിച്ചു. മുഹമ്മദ് പനക്കല്‍, ജോര്‍ജ് കൊട്ടാരം, ജോര്‍ജ് ജേക്കബ്, ബാബുജി ഈശോ, രാജേന്ദ്രന് കള്ളിക്കാട്, ഹബീബ് തമ്പി, എ.ഡി. സാബൂസ്, രാമചന്ദ്രന് മുഞ്ഞനാട്ട് , മുരളി ചിറപ്പുറത്ത്, വി.സി. റെജിമോന്, കെ. ബിനിമോന്, തോമസുകുട്ടി മണക്കുന്നേല്‍, സോജന് കുന്നേല്‍, അനില്‍ മലരിക്കല്‍, കെ.ബി. റാഷിദ്, സി.പി. സലിം, സീമ പ്രേംകുമാര്‍, ഉണ്ണി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.