തൊടുപുഴ: നഗരമധ്യത്തിൽ പ്രവർത്തിച്ചുവന്ന ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്ത പോലീസ് വൻ ചീട്ടുകളിസംഘത്തെ പിടികൂടി. മണക്കാട് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന റോയൽ ക്ലബ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്ന സ്ഥാപനത്തിൽനിന്നാണ് 16 അംഗ സംഘത്തെ തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഒന്നര ലക്ഷത്തിലധികം രൂപയും മൊബൈൽ ഫോണുകളും ചീട്ടുകളിക്ക് ഉപയോഗിച്ചിരുന്ന ടോക്കണുകളും വാഹനങ്ങളും പിടിച്ചെടുത്തു. ആസൂത്രിതമായാണു ചീട്ടുകളി കേന്ദ്രത്തിൽ പണമിടപാടുകളും മറ്റും നടത്തിയിരുന്നത്.
തൊടുപുഴ, പണ്ടപ്പിള്ളി, പുറപ്പുഴ സ്വദേശികളായ താഹ (49), അനീഷ് ഇസ്മയിൽ (42), കാസിം (53), സാമുവൽ വി. തോപ്പിൽ (53), ജിജി (56), ഷിയാസ് (43), സിബി (49), അസീസ് (60), മുഹമ്മദ് ബിലാൽ (43), ജോയി (69), ചാക്കോച്ചൻ (69), നിസാർ (41), മത്തായി (65), സത്യൻ (56), ജോമോൻ ജോസഫ് (57), വയനാട് സ്വദേശി സന്തോഷ് (52) എന്നിവരാണ് പിടിയിലായത്.
മണക്കാട് ജംഗ്ഷനിലെ റോയൽ ക്ലബ് കേന്ദ്രീകരിച്ച് വലിയ രീതിയിൽ ചൂതാട്ടം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ വൻ സംഘം പരിശോധനയ്ക്കെത്തിയത്. ഈ സമയം ക്ലബ്ബിൽ ചീട്ടുകളിയിലേർപ്പെട്ടിരുന്നവരെയാണ് പോലീസ് പിടികൂടിയത്. പോലീസ് കണ്ടെത്താതിരിക്കാൻ ആസൂത്രിതമായി ക്ലബ്ബിലെ ഇടനിലക്കാരൻ മുഖേന ടോക്കണ്‍ മുഖാന്തിരമാണ് ഇടപാടുകൾ നടത്തിയിരുന്നത്. സ്ഥാപനത്തിൽനിന്ന് 10,000 രൂപ മാത്രമാണ് ലഭിച്ചത്. പിടിയിലായവരുടെ വാഹനങ്ങളിലാണ് കൂടുതൽ പണവും സൂക്ഷിച്ചിരുന്നത്.
ക്ലബ്ബിന്റെ നിയമാവലികൾ പൂർണമായും കാറ്റിൽ പറത്തിയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നു തൊടുപുഴ ഡിവൈഎസ്പി പറഞ്ഞു. ചൂതാട്ടത്തിന്റെ ഭാഗമായി ഓണ്‍ലൈൻ പണമിടപാടുകളും ഗൂഗിൾ പേ വഴിയുള്ള തുക കൈമാറലും നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ടു വർഷമായി ഈ കേന്ദ്രത്തിൽ ചീട്ടുകളി നടക്കുന്നുണ്ടെന്നാണു വിവരം. സംഘത്തിലെ പ്രധാനികൾ ഇനിയും പിടിയിലാകാനുണ്ട്.
എസ്എച്ച്ഒമാരുടെ നേതൃത്വത്തിൽ തൊടുപുഴ, കരിമണ്ണൂർ, കാഞ്ഞാർ, മുട്ടം, കാളിയാർ, കരിങ്കുന്നം സ്റ്റേഷനുകളിൽനിന്നുള്ള വൻ പോലീസ് സംഘം റെയ്ഡിൽ പങ്കെടുത്തു. പിടികൂടിയവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പണവും വാഹനങ്ങളും കോടതിയിൽ ഹാജരാക്കും.