പിറവം: ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ഭാഗമായുള്ള വള്ളംകളിക്ക് ഒരുങ്ങി പിറവം . ചുണ്ടൻ വള്ളങ്ങളും, ഇരുട്ടുകുത്തി വള്ളങ്ങളുമാണ് മത്സരിക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് പിറവം പാലത്തിനു സമീപം മത്സരം നടക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വള്ളംകളി പിറവത്ത് നടക്കുന്നത്. നാട്ടുകാർ ചേർന്നു രൂപീകരിച്ച പ്രാദേശികളുടെ ക്ലബുകളുടെ നേതൃത്വത്തിലാണ് ഇരുട്ടുകുത്തി വള്ളങ്ങൾ എത്തിച്ചിരിക്കുന്നത്. ഇവയുടെ പരിശീലനവും രണ്ടുദിവസമായി നടക്കുന്നു.
30-35 തുഴച്ചിലുകാരുള്ള ബി -ഗ്രേഡ് വെള്ളങ്ങളാണ് ഇരുട്ടുകുത്തി വിഭാഗത്തിൽ പെടുന്നത്. കക്കാട് കൈരളി ബോട്ട് ക്ലബിന്റെ പുത്തൻപറമ്പൻ, ആർ.കെ ടീമിന്റെ പൊങ്ങനത്തമ്മ, പിറവം ടൗൺ ബോട്ട് ക്ലബിന്റെ സെന്റ് ജോസഫ്, റോഡുകടവ് ബോട്ട് ക്ലബിന്റെ വലിയ പണ്ഡിതൻ, വെള്ളൂർ ബോട്ട് ക്ലബിന്റെ ശ്രീ മുത്തപ്പൻ, മുളക്കുളം ബോട്ട് ക്ലബിന്റെ ഡാനിയേൽ, മുളക്കുളം ശ്രീലക്ഷ്മണ ബോട്ട് ക്ലബിന്റെ വെണ്ണക്കലമ്മ, പിറവം ബോട്ട് ക്ലബിന്റെ ശരവണൻ എന്നീ വള്ളങ്ങളാണ് ഇരുട്ടുകുത്തി വിഭാഗത്തിൽ മത്സരിക്കുന്നത്.
ചാമ്പ്യൻസ് ലീഗിൽ മുമ്പു നടന്ന മത്സരങ്ങളിൽ വിജയിച്ച കെബിസി ബോട്ട് ക്ലബിന്റെ ആയാംപറമ്പ് പാണ്ടി, യുണൈറ്റഡ് ബോട്ട് ക്ലബിന്റെ കാരിച്ചാൽ, പുന്നമട ബോട്ട് ക്ലബിന്റെ വീയപുരം, പള്ളുരുത്തി ക്ലബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ സെന്റ് പയസ് ടെൻത്, പോലീസ് ബോട്ട് ക്ലബിന്റെ ചമ്പക്കുളം, എടത്വ വില്ലേജ് ബോട്ട് ക്ലബിന്റെ ദേവാസ് , വേമ്പനാട് ബോട്ട് ക്ലബിന്റെ പായിപ്പാടൻ, എൻസിഡിസി ബോട്ട് ക്ലബിന്റെ നടുഭാഗം എന്നീ ചുണ്ടൻ വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും.