മൂവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ നാളെ മുതൽ നവംബർ ഒന്നു വരെ ലഹരിവിരുദ്ധ കാന്പയിൻ സംഘടിപ്പിക്കും. മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചനയോടെ ആരംഭിക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനം നവംബർ ഒന്നിന് മനുഷ്യചങ്ങലയോടെ സമാപിക്കും. നൂറു കണക്കിന് അതിഥിത്തൊഴിലാളികൾ അധിവസിക്കുന്ന നഗരത്തിൽ എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നുകളുമായി എക്സൈസ്, പോലീസ് സംഘം യുവാക്കളടക്കം നേരത്തെ പിടികൂടിയിട്ടുണ്ട്. നിരോധിത ലഹരി ഉത്പന്നങ്ങളുടെയും ഉപയോഗം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ടുള്ള ലഹരി മാഫിയയുടെ പ്രവർത്തനം പൂർണമായും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ, ബോധവത്ക്കരണ ക്യാന്പയിൻ സംഘടിപ്പിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി നഗരസഭ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു. പി.പി. എൽദോസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപഴ്സണ് സിനി ബിജു, സ്ഥിരംസമിതി അധ്യക്ഷരായ പി.എം. അബ്ദുൾ സലാം, അജി മുണ്ടാട്ട്, നിസ അഷറഫ്, നഗരസഭാംഗങ്ങളായ കെ.ജി. അനിൽ കുമാർ, ജിനു ആന്റണി, ബിന്ദു സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. എക്സൈസ് സിഐ വിനീത് രവി ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ രാവിലെ എട്ടിന് ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചനയോടെ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ജില്ലയിൽനിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ മയക്കുമരുന്ന് ഉപയോഗത്തിനും വില്പനയ്ക്കുമെതിരെ ശക്തമായ പരിശോധനയും നിയമ നടപടിയും സ്വീകരിക്കുന്നതോടൊപ്പം സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. നവംബർ ഒന്നിന് കഐസ്ആർടിസി ജംഗ്ഷൻ മുതൽ കീച്ചേരി പടിവരെ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർക്കും. വിദ്യാർഥികൾ, യുവാക്കൾ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, അധ്യാപകർ, രക്ഷിതാക്കൾ, മതമേലധ്യക്ഷന്മാർ, ലഹരി വിരുദ്ധ പ്രവർത്തകർ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ മനുഷ്യച്ചങ്ങലയിൽ കണ്ണികളാകും. നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അഭ്യർഥിച്ചു.