കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ നീറാംമുകൾ മേപ്പാടത്ത് പെരിയാർവാലി കനാലിന് കുറുകെയുള്ള ചെള്ളേത്താഴം പാലം പൊളിച്ചു പണിയാൻ പി.വി. ശ്രീനിജിൻ എംഎൽഎ സംഘടിപ്പിച്ച കുന്നത്തുനാട് ജനസഭയിൽ തീരുമാനമായി. ഇതിനായി 15 ലക്ഷം രൂപയും അനുവദിച്ചു. നീറാംമുഗൾ സ്കൂളിലെ കുട്ടികളടക്കം ഉപയോഗിച്ചിരുന്ന പാലമാണിത്.
പള്ളിയിലേയക്ക് പോകുന്നതും ഇതുവഴിയാണ്. പാലത്തിന്റെ കോൺക്രീറ്റ് തകർന്ന് കമ്പി പുറത്തുകാണുന്ന സ്ഥിയിലാണ്. ഏതു നിമിഷവും അപകടം സംഭവിക്കാം.
ഇതു സംബന്ധിച്ച പരാതിയാണ് ഇന്നലെ തിരുവാണിയൂർ പഞ്ചായത്തിലെ സെന്റ് ഫിലോമിനാസ് സ്കൂളിൽ നടന്ന ജനസഭയിൽ നിമിഷ നേരം കൊണ്ട് തീരുമാനത്തിലായത്.
കളക്ടർ ആർ. രേണുരാജ് ജനസഭയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.വി. ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, ഷീജ വിശ്വനാഥൻ, ജൂബിൾ ജോർജ്, ജോർജ് ഇടപ്പരത്തി, റെജി ഇല്ലിക്കപറമ്പിൽ, കെ.എ. ജോസ്, കെ. സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
150 ലധികം പരാതികളായിരുന്നു സഭ മുമ്പാകെ എത്തിയത്. തുച്ഛമായ പരാതികൾ തുടർ നടപടികൾക്കായി മാറ്റിയതൊഴിച്ചാൽ മുഴുവൻ പരാതികൾക്കും തീർപ്പായി.
ചേനാടിക്കുളം നവീകരണത്തിന് 10 ലക്ഷം, മീമ്പാറ മുതൽ തിരുവാണിയൂർ വരെയുള്ള വാട്ടർ അഥോറിറ്റി അറ്റകുറ്റപ്പണികൾക്ക് 30 ലക്ഷം, പാടശേഖരങ്ങളിൽ പാർശ്വഭിത്തി നിർമിക്കാൻ 30 ലക്ഷം, പഞ്ചായത്തിലെ വെള്ളക്കെട്ടൊഴിവാക്കുന്നതിനുള്ള ബൃഹത്പദ്ധതികളടക്കം പൂർത്തിയാക്കാനും തീരുമാനമായി. പൊതുമരാമത്ത്, പഞ്ചായത്ത്, വാട്ടർ അഥോറിറ്റി, വിദ്യാഭ്യാസം, പോലീസ്, റവന്യു, സിവിൽ സപ്ലൈസ്, ആരോഗ്യം, ജലസേചനം, ലൈഫ്മിഷൻ, മലിനീകരണം, വ്യവസായം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകൾ പങ്കെടുത്തു. മറ്റു പഞ്ചായത്തുകളിലും വൈകാതെ ജനസഭ നടത്തുമെന്ന് എംഎൽഎ പറഞ്ഞു.