നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് രംഗത്തെ കരാർ കമ്പനിയായ ബിഡബ്ല്യുഎഫ്എസ് കമ്പനിയിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു വന്ന ദീർഘകാല കരാർ ചർച്ച പൂർത്തിയായി. സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ കരാറിൽ ഒപ്പിട്ടു. ബിഎംഎസ് യൂണിയൻ വിട്ടുനിന്നു. കരാർ പ്രകാരം 7,000 രൂപയുടെ വർധന 70 ശതമാനം തൊഴിലാളികൾക്കും ലഭിക്കും. 15 ശതമാനം തൊഴിലാളികൾക്ക് 5,000 രൂപയും 15 ശതമാനം തൊഴിലാളികൾക്ക് 4,000 രൂപയുടെയും വർധനവ് ലഭിക്കും. എഗ്രിമെന്റ് തീയതി മുതൽ ഒരു വർഷം പൂർത്തിയായാൽ ഇതു കൂടാതെ എട്ടു മുതൽ പത്തുശതമാനം വരെ വർധന ഓരോ തൊഴിലാളിക്കും ലഭിക്കും. തുടർച്ചയായ 22 ചർച്ചകൾക്കു ശേഷമാണ് തീരുമാനമായത്.
20 ചർച്ചകളിലും പങ്കെടുത്ത ബിഎംഎസ് യൂണിയൻ അവസാന നിമിഷം അത് വരെ ചർച്ചയിൽ ഉന്നയിക്കാത്ത സെക്ഷൻ തിരിച്ച് കൂടുതൽ വർധന വേണം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയായിരുന്നു. എന്നാൽ അത് മാനേജ്മെന്റ് അംഗീകരിച്ചില്ല. തുടർന്നാണ് ബിഎംഎസ് എഗ്രിമെന്റിൽ നിന്നു പിൻമാറിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ വലിയ പ്രതിസന്ധി നേരിട്ട എയർ പോർട്ട് രംഗത്ത് 7,000 രൂപ വർധനവോടെ ന്യായമായ എഗ്രിമെന്റ് വയ്ക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
ചർച്ചയിൽ കമ്പനിയെ പ്രതിനിധീകരിച്ച് സ്റ്റേഷൻ ഹെഡ് ദുഷ്യന്ത് കൗശൽ, എച്ച്ആർ ഹെഡ് അനീബ്, ഓപ്പറേഷൻ ഹെഡ് ആഷിഷ് എന്നിവരും സിഐടിയുവിനെ പ്രതിനിധീകരിച്ച് അഡ്വ. എൻ.സി. മോഹനൻ, തമ്പി പോൾ, എ.എസ്. സുരേഷ്, സി.എം. തോമസ്, ജിതേഷ് കുമാർ, പി.എസ്. അനൂപ് എന്നിവരും ഐഎൻടിയുസിയെ പ്രതിനിധീകരിച്ച് വി.പി. ജോർജ് , ഷിജോ തച്ചപ്പിള്ളി, ആന്റണി ജോർജ്, റോബിൻ എന്നിവരും പങ്കെടുത്തു.