കോതമംഗലം: ഇടതുപക്ഷം അധികാരത്തിൽ എത്തിയശേഷം നാട്ടിൽ മൃഗാധിപത്യം യാഥാർഥ്യമായെന്ന് ഡീൻ കുര്യാക്കോസ് എംപി. ജനവാസ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എംപിയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നയിച്ച സമരയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ജനവാസ മേഖലകളിൽ മിക്കയിടങ്ങളിലും വന്യമൃഗശല്യം മൂലം ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ആൾ നാശം, കൃഷി നാശം, ഒപ്പം വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയും കോതമംഗലത്തെ അഞ്ച് പഞ്ചായത്തുകളിൽ (കുട്ടന്പുഴ, കീരന്പാറ, കവളങ്ങാട്, കോട്ടപ്പടി, പിണ്ടിമന) വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്പോൾ കൂടുതൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ സർക്കാരാണ് നാട് ഭരിക്കുന്നത്. യുഡിഎഫ് സർക്കാർ 2013ൽ ജനവാസ മേഖലകളിൽ പൂജ്യം ബഫർ സോണ്‍ എന്നെടുത്ത തീരുമാനം പിൻവലിച്ച് ഒരു കിലോ മീറ്റർ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പടെ ബഫർ സോണ്‍ എന്നു തീരുമാനിച്ച സർക്കാരിനെതിരെ സന്ധിയില്ലാ പോരാട്ടത്തിന് യുഡിഎഫ് നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഭൂതത്താൻ കെട്ടിൽനിന്നും ആരംഭിച്ച യാത്ര കുട്ടന്‍പുഴയിൽ സമാപിച്ചു. സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ ജനവാസ മേഖലകൾ ഒരിടത്തും ബഫർ സോണ്‍ അനുവദിക്കില്ലെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. മുൻ എംപി ഫ്രാൻസിസ് ജോർജ്, മുൻ എംഎൽഎ ടി.യു. കുരുവിള, ഷിബു തെക്കുംപുറം, പി.കെ. മൊയ്തു, മൈക്കിൾ, പി.എ.എം. ബഷീർ, കെ.പി. ബാബു, പി.പി. ഉതുപ്പാൻ, എ.ജി. ജോർജ്, എബി എബ്രാഹം, എം.എസ്. എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.