മൂവാറ്റുപുഴ : പാർപ്പിടത്തിനും കുടിവെള്ളത്തിനും വിനോദസഞ്ചാര വികസനത്തിനും മുൻതൂക്കം നൽകി മൂവാറ്റുപുഴ നഗരസഭയിലെ 2023-24 സാന്പത്തിക വർഷത്തേക്കുള്ള ബജറ്റ് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അവതരിപ്പിച്ചു. 32,10,76,192 രൂപ വരവും 31,57,25,392 രൂപ ചിലവും 53,50,800 രൂപ നീക്കിയിരിപ്പുമുള്ള 2022-23 സാന്പത്തിക വർഷത്തിലെ പുതിയ ബജറ്റും 53,50,800 രൂപ മുൻ ഇരിപ്പും 72,57,40,117 രൂപ വരവും ഉൾപ്പെടെ 73,10,90,917 രൂപ വരവും 72,46,45,917 രൂപ ചിലവും 64,45,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2023-24 സാന്പത്തിക വർഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റുമാണ് അവതരിപ്പിച്ചത്.
പി.പി. എസ്തോസ് സ്മാരക മുനിസിപ്പൽ സ്റ്റേഡിയം ആധുനികവത്കരിക്കുന്നതിന് 40 കോടി ചെലവഴിച്ച് ഇൻഡോർ സ്റ്റേഡിയവും നീന്തൽകുളവും നിർമിക്കും. ഡ്രീംലാന്റ് പാർക്കിൽ നിന്നും മൂവാറ്റുപുഴ ആറിന് കുറുകെ തൂക്കുപാലം നിർമിക്കാൻ ഒരു കോടി വകയിരുത്തി.
ജലവിതരണക്കുഴൽ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് 6.5 കോടിയും ആധുനിക ഷെൽട്ടർ ഹോം നിർമിക്കുന്നതിന് മൂന്ന് കോടിയും കുര്യൻമല മിനി സ്റ്റേഡിയം നിർമാണത്തിന് 70 ലക്ഷവും വകയിരുത്തി. അങ്കണവാടികൾ സ്മാർട്ടാക്കുന്നതിന് 45 ലക്ഷവും വനിതാ ജിംനേഷ്യത്തിന്10 ലക്ഷവും ബജറ്റിൽ വകയിരുത്തി.
ഡയാലിസിസിന് രണ്ടു ലക്ഷവും ഹോമിയോ ആശുപത്രിക്ക് മരുന്ന് വാങ്ങാൻ 12 ലക്ഷവും ഹോമിയോ ലാബോറട്ടറിക്ക് മൂന്നു ലക്ഷവും ഹോമിയോ ആശുപത്രി മന്ദിര നവീകരണത്തിന് പത്തു ലക്ഷവും ആയുർവേദ ആശുപത്രിക്ക് 25 ലക്ഷവും അർബൻ ഹെൽത്ത് വെൽനസ് സെന്ററുകൾക്ക് 82 ലക്ഷവും ഡയാലിസിസ് യൂണിറ്റിന് 10 ലക്ഷവും ജീവിതശൈലി രോഗങ്ങൾക്ക് മരുന്നു വാങ്ങാൻ 10 ലക്ഷവും പാലിയേറ്റീവ് പരിചരണത്തിന് 11 ലക്ഷവും കാൻസർ വിമുക്ത പദ്ധതിക്കായി 3.5 ലക്ഷവും ജനറൽ ആശുപത്രിക്ക് 75 ലക്ഷം രൂപയും വകയിരുത്തി.
സ്വച്ച് ഭാരത് മിഷന് 82 ലക്ഷവും ഡന്പിംഗ് യാർഡിന് ചുറ്റുമതിലിന് 2.4 ലക്ഷവും ബയോ പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ് എന്നിവയ്ക്ക് 6.2 ലക്ഷവും വിവിധ വാർഡുകളിൽ പൈപ്പ്ലൈ സ്ഥാപിക്കാൻ 10 കോടിയും വകയിരുത്തി.
വാഴപ്പള്ളി ജെബി സ്കൂളിന് ഏഴ് ലക്ഷവും നോർത്ത് മാറാടി യുപി സ്കൂളിന് എട്ട് ലക്ഷവും ഗവ. മോഡൽ സ്കൂളിന് ഒന്‍പത് ലക്ഷവും ശിവൻകുന്ന് സ്കൂളിന് അഞ്ചു ലക്ഷവും ഗവ. എൽപിഎസിന് എട്ട് ലക്ഷവും ഗവ. ഐടിഐക്ക് അഞ്ചു ലക്ഷവും ഗവ. ടൗണ്‍ യുപി സ്കൂളിന് ആറ് ലക്ഷവും കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂളിന് 1.6 ലക്ഷവും നഗരസഭ ലൈബ്രറിയുടെ അറ്റകുറ്റപ്പണികൾക്ക് അഞ്ചു ലക്ഷവും കിഴക്കേക്കര ഗവ. ഹൈസ്കൂളിൽ പുതിയ കെട്ടിട നിർമാണത്തിന് നൂറു ലക്ഷവും വകയിരുത്തി.ലൈഫ്, പിഎംഎവൈ ഭവന പദ്ധതികൾക്കായി 1.86 കോടിയും പൊതുമരാമത്ത് ഉൗർജ പദ്ധതികൾക്കായി 3.23 കോടിയും വകയിരുത്തി. മാർക്കറ്റ് ബസ് സ്റ്റാൻഡ് നവീകരണത്തിന് മൂന്നു ലക്ഷവും ലത പാർക്ക് നവീകരണത്തിന് മൂന്നു ലക്ഷവും പുതിയ ടൗണ്‍ഹാൾ നിർമാണത്തിന് 20 കോടിയും മഹാത്മാ അയ്യങ്കാളിയുടെയും കെ.എം. ജോർജിന്റെയും സ്മാരക പുനർനിർമാണത്തിന് അഞ്ച് ലക്ഷം വീതവും പി.ടി. ഉഷ റോഡ് പുനർനിർമാണത്തിന് ഒരു കോടിയും ക്രിമിറ്റോറിയത്തിൽ പുതിയ ബർണർ സ്ഥാപിക്കുന്നതിന് മൂന്നു ലക്ഷവും ആധുനികരീതിയിലുള്ള ഷെൽട്ടർ ഹോം നിർമാണത്തിന് മൂന്നു കോടിയും ബജറ്റിൽ വകയിരുത്തി.