ചൂട് കനത്തത്തോടെ ജില്ലില്‍ വേനല്‍ക്കാല രോഗങ്ങളും തലപ്പൊക്കിത്തുടങ്ങി. പകല്‍ സമയങ്ങളിലെ കനത്ത ചൂടും പുലര്‍ച്ചെ ചെറിയ തണുപ്പോടുകൂടിയ കാലാവസ്ഥയും രോഗങ്ങള്‍ക്കു വഴിവയ്ക്കുന്നുണ്ട്. വൈറല്‍ പനിയും ചര്മരോഗങ്ങളുമാണ് കൂടുതലായി കണ്ടുവരുന്നത്. വെയിലേറ്റ് വിയര്പ്പുതാണുണ്ടാകുന്ന ജലദോഷവും പനിയും കുറവല്ല. ഇത്തരം രോഗങ്ങളുമായി ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കുട്ടികളിലും വയോജനങ്ങളിലുമാണ് രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍ ഇക്കുറി കടുക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഈ സയത്ത് ആരോഗ്യസംരക്ഷണത്തിനും പ്രാധാന്യം നല്‍കണം. വരള്‍ച്ചയും ജലക്ഷാമവും നിരവധി രോഗങ്ങളെ ക്ഷണിച്ചുവരുത്തും. ചൂട് കൂടുന്നതിനാല്‍ സൂര്യാഘാതം പോലുള്ളവ ഒഴിവാക്കാന്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ ഒട്ടുമിക്ക വേനല്‍ക്കാല രോഗങ്ങളേയും അകറ്റി നിര്‍ത്താമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, നേത്രരോഗം, കോളറ ഇവയൊക്കെയാണ് ഈ സമയങ്ങളില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള രോഗങ്ങള്‍. രോഗങ്ങളും രോഗലക്ഷണങ്ങളും കണ്ടു തുടങ്ങിയാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രി ചികിത്സ തേടണം. ഒപ്പം രോഗം പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകൾ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്കുന്നു.
വില്ലനാകുന്ന പനി
നിസാരമെന്ന് വിചാരിക്കുന്ന പനി ചിലപ്പോള്‍ മരണങ്ങൾക്കു വരെ ഇടയാക്കിയേക്കാം. ചൂടുകൂടുന്ന സാഹചര്യത്തില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ചികിത്സ തേടേണ്ടതാണ്. പകര്‍ച്ച വ്യാധിയില്‍ ഉള്‍പ്പെടുന്ന രോഗമായതിനാല്‍ പനി പിടിപെടുന്നവര്‍ ജാഗ്രത പുലര്‍ത്തുകയും വേണം. സ്വയം ചികിത്സ ഒഴിവാക്കി ഏത് പനിയാണെന്ന് ആദ്യം സ്ഥിരീകരിച്ച ശേഷമേ ചികിത്സ ആരംഭിക്കാവൂ.
ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന പനികളും ധാരളമാണ്. അതുകൊണ്ടുതന്നെ മലിന ജലവുമായുളള സമ്പര്‍ക്കം ഒഴിവാക്കുക. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ ഇത്തരം വൃത്തിഹീനമായ സാഹചര്യത്തില്‍നിന്നു പടര്ന്നുപിടിക്കുന്നവയാണ്. വ്യക്തി ശുചിത്വം പാലിക്കുകയാണ് പ്രധാനം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. കൊതുകു കടിയേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. തുറസായ സ്ഥലങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കരുത്.
വൈറല്‍ പനി
തൊണ്ടവേദനയോടു കൂടിയ ശക്തമായ പനി. മൂന്നുദിവസം വരെ പനി ഉണ്ടാകാം. ഒപ്പം ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം, ചുമ.
ഡെങ്കിപ്പനി
ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയല്‍, ശക്തമായ തലവേദന
എലിപ്പനി
ശക്തമായ വിറയല്‍, പനി, തളര്‍ച്ച, കുളിര്, ശരീരവേദന, ഛര്‍ദി, മനംപുരട്ടല്‍, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാന്‍ പ്രയാസം, കണങ്കാലില്‍ വേദന.
എച്ച്1എന്‍1
പനി, ശരീരവേദന, ഛര്‍ദി, തൊണ്ടവേദന, വിറയല്‍, ക്ഷീണം.