തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു തൃശൂരിലെത്തും. ഇന്നലെ വിശ്രമ ദിനമായിരുന്നു. ഇന്നു രാവിലെ ഏഴിനു പേരാന്പ്ര അപ്പോളോ ടയേഴ്സിനു മുൻവശത്തു നിന്ന് ആരംഭിക്കുന്ന യാത്ര ആന്പല്ലൂരിൽ സമാപിക്കും.
വൈകീട്ട് നാലിനു തലോർ ബൈപാസ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി ഏഴോടെ തേക്കിൻകാട് മൈതാനിയിലെത്തും. ഒല്ലൂർ, കുരിയച്ചിറ, ശക്തൻ സ്റ്റാൻഡ്, പട്ടാളം റോഡ്, എംഒ റോഡ് വഴിയാണ് സ്വരാജ് റൗണ്ടിലെ
ത്തുക.
തുടർന്ന് തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കെ.സി. വേണുഗോപാൽ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ജയറാം രമേശ്, ദിഗ്വിജയ് സിംഗ് എന്നിവരും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.
പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 151 കലാകാരന്മാർ അണിനിരക്കുന്ന മേളത്തോടെ, സാംസ്കാരിക തനിമ വിളിച്ചോതുന്ന വരവേൽപ്പാണു രാഹുൽഗാന്ധിക്കു പൂരനഗരിയിൽ ഒരുക്കിയിരിക്കുന്നത്.
സാംസ്കാരിക കേരളത്തിലെ മുഴുവൻ കലാരൂപങ്ങളും അരങ്ങേറും. 151 വനിതകൾ 151 പട്ടുക്കുടകളുമായി തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിന്റെ പ്രതീകങ്ങൾ സൃഷ്ടിക്കും.
പുലിക്കളി, കുമ്മാട്ടി, കാവടി, തെയ്യം, തിറ, തിരുവാതിര, ദഫ്മുട്ട്, മാർഗംകളി, കോൽക്കളി, കളരിപ്പയറ്റ്, പഞ്ചവാദ്യം, നാദസ്വരം, ശിങ്കാരിമേളം ഉൾപ്പടെ എല്ലാവിധ വാദ്യമേളങ്ങളും ജോഡോ പദയാത്രയ്ക്ക് അകന്പടി നൽകും.
സ്വരാജ് റൗണ്ട് ഉച്ചയ്ക്ക് അടയ്ക്കും
ഇന്നു രാവിലെ മുതൽ യാത്ര കടന്നുവരുന്ന റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിൽ രാവിലെ മുതൽ പാർക്കിംഗ് അനുവദിക്കില്ല. ഉച്ചയ്ക്കു രണ്ടുമുതൽ വാഹനങ്ങളൊന്നും സ്വരാജ് റൗണ്ടിലേക്കു കടത്തില്ല.
സുരക്ഷാ പ്രശ്നം;
കൂടിക്കാഴ്ച ഒഴിവാക്കി
ഇന്നു രാഹുൽ ഗാന്ധി പങ്കെടുക്കുന്ന രാമനിലയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന "ലഞ്ച് വിത്ത് രാഹുൽ' പ്രോഗ്രാമും സാഹിത്യകാരന്മാരുമായി സാഹിത്യ അക്കാദമിയിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രോഗ്രാമും മാറ്റിവച്ചതായി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.
സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇതൊഴിവാക്കിയതെന്നാണു വിശദീകരണം.
വാർ ഹീറോസ് സംഗമം
വടക്കാഞ്ചേരി പള്ളി ഹാളിൽ
രാഹുൽ ഗാന്ധി പങ്കെടുക്കുന്ന വാർ ഹീറോസിന്റെ സംഗമം നാളെ ഉച്ചയ്ക്കു രണ്ടിന് വടക്കാഞ്ചേരി പള്ളി ഹാളിൽ നടക്കും. വിമുക്തഭടന്മാർ, സ്വാതന്ത്ര്യ സമര സേനാനികൾ ഉൾപ്പടെയുള്ളവരുമായി സംവദിക്കും.