ഇരിങ്ങാലക്കുട: ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിനോട് അനുബന്ധിച്ച് നൽകിവരാറുള്ള 13-ാമത് പല്ലാവൂർ ഗുരുസ്മൃതി അവാർഡിന് പഞ്ചവാദ്യ മദ്ദള വിദ്വാൻ ചോറ്റാനിക്കര സുരേന്ദ്രൻമാരാർ അർഹനായി. 50 വർഷമായി പഞ്ചവാദ്യരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം തൃശൂർ പൂരം, പാറമേക്കാവ് വിഭാഗം, നെന്മാറ വല്ലങ്ങി, ഉത്രാളിക്കാവ് പൂരം, തൃപ്പൂണിത്തുറ ഉത്സവം, എറണാകുളം ഉത്സവം എന്നീ പ്രധാന ഉത്സവങ്ങളിൽ അന്നമനടത്രയം, കുഴൂർത്രയം, പല്ലാവൂർത്രയം എന്നീ വാദ്യകുലപതികളുടെ പഞ്ചവാദ്യ നിരയിൽ ഉണ്ടായിരുന്ന കലാകാരൻ കൂടിയാണ്. ചോറ്റാനിക്കര, തൃപ്പൂണിത്തുറ, രാമമംഗലം കാലടി പഞ്ചവാദ്യം സംഘം എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച സുവർണ മുദ്രകൾ പ്രധാനമാണ്.
മുപ്പതിനായിരം രൂപ, ഫലകം, പ്രശസ്തിപത്രം, പൊന്നാട എന്നിവയടങ്ങുന്ന അവാർഡ് 2022 ഡിസംബർ പത്തിന് ദേശീയ പല്ലാവൂർ താള വാദ്യ ഉത്സവത്തിന്റെ ഉദ്ഘാടന ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു സമർപ്പിക്കും. മോഹൻ പൊതുവാൾ, മൂർക്കനാട് ദിനേശ് വാരിയർ, രാജേന്ദ്രവർമ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.