ശ്രീനാരായണപുരം: ഗ്രാമപഞ്ചായത്തിന്റെ വിവരങ്ങൾ ഇനി വിരൽത്തുന്പിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകും.
ഗ്രാമപഞ്ചായത്ത് തലത്തിൽ ജില്ലയിൽ ആദ്യമായി നടപ്പിലാക്കുന്ന ഇന്റലിജന്റ് പഞ്ചായത്താകാൻ ഒരുങ്ങി ശ്രീനാരായണപുരം. വികസനക്ഷേമ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനും സേവനങ്ങൾ പൊതുജനങ്ങളിലേയ്ക്ക് അതിവേഗം എത്തിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഇന്റലിജന്റ് പഞ്ചായത്ത്. ചരിത്രം, വ്യക്തിഗത ഡാറ്റകൾ, റോഡുകൾ, തോടുകൾ, പാലങ്ങൾ, ജലസംഭരണ കേന്ദ്രങ്ങൾ, പ്രകൃതി വിഭവങ്ങൾ, തുടങ്ങിയവയുടെ ഡ്രോണ്‍ ഇമേജ് സഹിതമുള്ള വിശദവിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രദേശവാസികളുടെ വിവരങ്ങൾ, കെട്ടിടങ്ങളുടെ ചുറ്റളവ്, ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ, റോഡ്, പാലം, കലുങ്ക്, മറ്റു ലാൻഡ് മാർക്കുകൾ, വാട്ടർ പൈപ്പ് ലെെൻ, വൈദ്യുതി ലൈനുകൾ തുടങ്ങി പഞ്ചായത്തിൽ ഉൾപ്പെടുന്ന എല്ലാ വിവരങ്ങളും അതാത് ലൊക്കേഷനിൽ ഡിജിറ്റലായി ശേഖരിക്കും. ഡ്രോണ്‍, ജിപിഎസ്, ഡിജിപിഎസ്, ജിഐഎസ്, പ്രത്യേകം രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ സഹായത്തോടെയാണ് പഞ്ചായത്തിന്റെ പരിധിയിലുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ഡ്രോണ്‍ സർവേയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ മുഴുവൻ ഭൂപ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തവും സൂക്ഷ്മവുമായ വിവരങ്ങൾ ലഭ്യമാകുന്നു. ഭൗമവിവര സാങ്കേതിക വിദ്യയിലൂടെ എല്ലാ വിവരങ്ങളും ലൊക്കേഷൻ അധിഷ്ഠിതമായി ഡിജിറ്റലായി സൂക്ഷിക്കാൻ സാധിക്കും. ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്മെന്റ് സംവിധാനം വഴി കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, ഡ്രൈനേജ് എന്നിവയുടെ ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ ആവശ്യാനുസരണം തിരയാൻ സൗകര്യപ്പെടുംവിധം വെബ്പോർട്ടലിലും ഒരുക്കിയിട്ടുണ്ട്. അധികാര പരിധിയിൽ വരുന്ന പ്രകൃതി-മനുഷ്യ വിഭവങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അഭാവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഇതിന് പരിഹാരമാകും.
തേവർപ്ലാസ ഓഡിറ്റോറിയത്തിൽ ആറിന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് ഇന്റലിജന്റ് പഞ്ചായത്ത് പ്രഖ്യാപനം നിർവഹിക്കും. ഇ.ടി. ടൈസണ്‍ എംഎൽഎ അധ്യക്ഷതവഹിക്കും. ബെന്നി ബഹനാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, വൈസ് പ്രസിഡന്റ് സി.സി. ജയ തുടങ്ങിയവർ പങ്കെടുക്കും.