തൃശൂർ: കോർപറേഷൻ നെഹ്റു പാർക്കിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത മ്യൂസിക് ഫൗണ്ടൻ അനങ്ങാതായിട്ട് ഒരു വർഷം. 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മ്യൂസിക് ഫൗണ്ടൻ പ്രവർത്തനരഹിതമായതിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പ്രതിപക്ഷ കൗണ്‍സിലർമാർ റീത്തുമായി പാർക്കിലെത്തി. കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ നെഹ്റു പാർക്കിലെ പ്രതിഷേധ സമരം യുഡിഎഫ് കണ്‍വീനർ എം.പി. വിൻസന്റ് റീത്ത് വച്ച് ഉദ് ഘാടനം ചെയ്തു.
കോർപറേഷൻ നെഹ്റു പാർക്കിൽ നടത്തിയ 27 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് എം.പി. വിൻസെന്റ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രാജൻ. ജെ.പല്ലൻ അധ്യക്ഷത വഹിച്ചു.
നെഹ്റു പാർക്കിൽ കുട്ടികളെ സ്വാഗതം ചെയ്യു ന്ന 1959 ൽ ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച കുട്ടികളുടെ പ്രതിമയ്ക്കു പോലും കൈകൾ നഷ്ടപ്പെട്ട അവസ്ഥയാണ്. മാത്രമല്ല, പാർക്കിൽ വരുന്ന കുട്ടികളുടെ കളി ഉപകരണങ്ങൾ അപകടകരമായ അവസ്ഥയിലാണ്. നെഹ്റു പാർക്കിൽ ആവശ്യത്തിന് വെളിച്ചം ഇല്ലാത്തതിനാൽ സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടമാണെന്നും രാജൻ. ജെ.പല്ലൻ പറഞ്ഞു.
കൗണ്‍സിലർമാരായ ഇ.വി. സുനിൽരാജ്, കെ. രാമനാഥൻ, ലാലി ജെയിംസ്, എൻ. എ. ഗോപകുമാർ, ജയപ്രകാശ് പൂവത്തിങ്കൽ, എ. കെ. സുരേഷ്, വിനേഷ് തയ്യിൽ, ലീല വർഗീസ്, സുനിതാ വിനു, സനോജ് പോൾ, സിന്ധു ആന്റോ, റെജി ജോയ്, വില്ലി, രന്യ ബൈജു, മേഴ്സി അജി, നിമ്മി റപ്പായി തുടങ്ങിയവർ പങ്കെടുത്തു.