സ്വന്തം ലേഖകൻ
തൃശൂർ: മണ്ണു പൊന്നാക്കാൻ കർഷകർ ഉപയോഗിച്ചിരുന്ന പഴയകാല കാർഷികോപകരണങ്ങൾ ഒരിക്കൽ കൂടി കാണാൻ അവസരം... തേക്കിൻകാട് മൈതാനിയിൽ സിഎംഎസ് സ്കൂളിന് എതിർവശത്തായി കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കാർഷിക വ്യവസായ വാണിജ്യചരിത്രവിപണനമേളയിലാണ് പോയകാലത്തെ കാർഷിക ഉപകരണങ്ങൾ കാണാനുള്ള അപൂർവ അവസരമുള്ളത്.
കലപ്പ, മെതിയന്ത്രം, വല്ലം, നുകം, തേവുകുട്ട, നിലംതല്ലി, നടീൽ യന്ത്രം, മണ്ണിളക്കി, മുപ്പല്ലി, ഇരുതലയൻ കൈത്തൂന്പ, ജലചക്രം, ഏത്തക്കുട്ട...തുടങ്ങി വൈവിധ്യമാർന്ന നിരവധി ആദ്യകാല കാർഷികോപകരണങ്ങൾ പ്രദർശനത്തിലുണ്ട്.
പത്തായം, മുന്നാഴി, നാരായം, വെള്ളിക്കോൽ, വിത്തുകുട്ടി എന്നിവയും പ്രദർശനത്തിലുണ്ട്. ചരിത്രം ഇഷ്ടപ്പെടുന്നവർക്കും പ്രദർശനം കൗതുകം പകരും. നിയമസഭ ചരിത്രം, ഡൽഹി കർഷകസമരം, കേരളത്തിനകത്തും പുറത്തും നടന്ന കർഷകപ്രക്ഷോഭങ്ങൾ എന്നിവയുടെ ചിത്രങ്ങളും വിവരങ്ങളും പ്രദർശന നഗരിക്കു ചരിത്രചാരുത പകരും. നിരവധി സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളും എക്സിബിഷനിലുണ്ട്.
കേരള ബാങ്ക്, ഒൗഷധി, കെഎസ്എഫ്ഇ, കണ്‍സ്യൂമർ ഫെഡ്, വ്യവസായ വകുപ്പ് തുടങ്ങി സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളുടെ പവലിയനുകളും പ്രദർശനത്തിന് മാറ്റുകൂട്ടും. പ്രവേശനം സൗജന്യമാണ്. അടുത്ത ദിവസം മുതലായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം.