തൃശൂർ: രാമായണത്തിലെ സീത അശോകവനത്തിൽ തപസനുഷ്ഠിക്കാൻ തണലിടമായി തെരഞ്ഞെടുത്തെതെന്നു വിശേഷിപ്പിക്കപ്പെടുന്ന ശിംശപ വൃക്ഷം അടക്കം 43 ഇനം അപൂർവ വൃക്ഷത്തൈകൾ കുട്ടനെല്ലൂർ റീജൻസി ക്ലബ് കാന്പസിൽ നടുന്നു.
സന്യാസിമാരുടെ കമണ്ഡലു തയാറാക്കാൻ ഉപയോഗിക്കുന്ന കായ്കളുണ്ടാകുന്ന സന്യാസി വൃക്ഷം, സർപ്പങ്ങളെപ്പോലെ വളഞ്ഞുപുളഞ്ഞ ശിഖിരങ്ങളുള്ള നാഗലിംഗം മരം, രുദ്രാക്ഷം, കുന്തിരിക്കം, ഈന്തപ്പന, കർപ്പൂരം, രക്തചന്ദനം, ചന്ദനം, അത്തി, ശിവകുണ്ഡലം, റോയൽ പാം തുടങ്ങിയവയാണ് നട്ടുവളർത്തുന്ന വൃക്ഷത്തൈകൾ.
നാടൻ ഇനങ്ങളായ കണിക്കൊന്ന, ചെന്പകം, ചുവന്ന മന്ദാരം, ഒൗഷധ ഇനങ്ങളായ അശോകം, കൂവളം, ഇലഞ്ഞി, ലക്ഷ്മി തരു, മണിമരുത് തുടങ്ങിയവയും നട്ടുവളർത്തുന്നുണ്ട്.
1992 മുതൽ റീജൻസി ക്ലബ് കാന്പസിൽ ഇത്തരം അപൂർവയിനം മരങ്ങൾ നട്ടുവളർത്തിയിരുന്നു. അവയിൽ ചിലതു നശിച്ചുപോയതിനാലാണ് വീണ്ടും തൈകൾ ശേഖരിച്ചു നട്ടു വളർത്തുന്നത്. മുപ്പതു വർഷമായി തൈകളുടെ പരിചരണം ക്ലബിന്റെ അയൽവാസികൂടിയായ ഡോ. ജേക്കബ് പോളിന്റെ നേതൃത്വത്തിലാണ്.
റിപ്പബ്ലിക് ദിനമായ ഇന്നു രാവിലെ പതാക ഉയർത്തിയശേഷം രാവിലെ ഒന്‍പതരയോടെ പുതിയ തൈകൾ നടും. റീജൻസി ക്ലബ് പ്രസിഡന്റ് പ്രതാപ് വർക്കി, സെക്രട്ടറി ഷാജു തെക്കൂടൻ, വൈസ് പ്രസിഡന്റ് ജോണ്‍ റാൻസ്, ’ഗ്രീൻ’ കണ്‍വീനർ ഡോ. ജേക്കബ് പോൾ എന്നിവരുടെ നേതൃത്വത്തിലാണ് തൈകൾ നടുന്നത്.