ചടങ്ങുകൾക്കു തുടക്കം
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു.
ഇന്നലെ വെളുപ്പിന്പള്ളിയുണർത്തലിനും നിർമാല്യ ദർശനത്തിനുംശേഷം ശാസ്താവിന് 108 കരിക്കഭിഷേകവും ചുറ്റുവിളക്കും നടന്നു. ശ്രീലകത്ത് മലർനിവേദ്യം, ഉഷ:പൂജ എന്നിവയ്ക്കുശേഷം ഉദയാസ്തമന പൂജയുടെ പതിനെട്ട് പൂജകളും ആരംഭിച്ചു. നവകം, പഞ്ചഗവ്യം എന്നീ പൂജകളും അഭിഷേകങ്ങളും നടന്നു. ഉദയാസ്തമന പൂജക്ക് സമാപനംകുറിച്ച് ശ്രീഭൂതബലിയും നടന്നു. തന്ത്രി കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യ കാർമികത്വംവഹിച്ചു. ക്ഷേത്രത്തിൽ ഇന്ന് കളഭാഭിഷേകവും 24, 25 തിയതികളിൽ ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും.
പൂരം കൊടിയേറ്റം 28ന്
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ 28ന് രാത്രി 8.30ന് കൊടിയേറ്റം നടക്കും.
തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്രത്തിന്റെ ഉൗരാളൻ കുടുംബാംഗങ്ങളായ മാടന്പ് ഹരിദാസൻ നന്പൂതിരി, ചിറ്റിശേരി കപ്ലിങ്ങാട്ട് കൃഷ്ണൻ നന്പൂതിരി, ചോരഞ്ചേടത്ത് പുരുഷോത്തമൻ നന്പൂതിരി, ശ്രീകുമാർ നന്പൂതിരി, ഓട്ടൂർ മേക്കാട്ട് വിനോദ് നന്പൂതിരി, ജയൻ നന്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലാണ് കൊടിയേറ്റം. വൈകീട്ട് 4ന് ശാസ്താവിന് ദ്രവ്യം സമർപ്പിച്ച് ദേശത്തെ ആചാരിയുടെ നേതൃത്വത്തിൽ ദേശക്കാർ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് ലക്ഷണമൊത്ത കവുങ്ങ് മുറിക്കാൻ പോകും. അവിടെനിന്ന് ആർപ്പുവിളികളോടെ കൊണ്ടുവരുന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരമാക്കുന്നത്. ശാസ്താവിന്റെ നിലപാടു തറയ്ക്ക് സമീപം മാടന്പി വിളക്ക് തെളിയിച്ച് ദേവസ്വം അധികാരി നെൽപറ നിറച്ചതിനു ശേഷമാണ് കവുങ്ങ് ചെത്തിമിനുക്കുക. ക്ഷേത്രനടപ്പുരയിൽവച്ച് ഒന്നിടവിട്ട് ആലിലകളും മാവിലകളും ചാർത്തി കൊടിമരം അലങ്കരിക്കും. അലങ്കരിച്ച കൊടിമരം 8.30ന് ദേശക്കാരാണ് ഉയർത്തുന്നത്.
തുടർന്ന് ക്ഷേത്രം ഉൗരാളന്മാർ ഭർഭപ്പുല്ല് കൊടിമരത്തിൽ ബന്ധിപ്പിക്കുന്ന ചടങ്ങാണ്. വാദ്യഘോഷങ്ങളൊന്നുമില്ലാതെ, ചമയങ്ങളില്ലാത്ത ഒരു ഗജവീരന്റെ പുറത്ത് ഉൗരാളൻ കുടുംബാംഗത്തെ കയറ്റി കുത്തു വിളക്കുകളുടെ അകന്പടിയോടെ ഏഴുകണ്ടം അതിർത്തി വരെ ആനയിക്കും. അവിടെവച്ച് അടിയന്തിരം മാരാർ ശംഖധ്വനി മുഴക്കും.
തുടർന്ന് തൃപുട താളത്തിൽ വാദ്യഘോഷങ്ങളോടെ ആർപ്പും കുരവയുമായി ജനസഞ്ചയം ക്ഷേത്രത്തിലേക്ക് മടങ്ങും. തുടർന്ന് ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം പൂരാവേശത്തിന് തുടക്കമാകും. തൃപുട മേളം ക്ഷേത്രനടപ്പുരയിൽ കലാശിക്കും. ബലിക്കല്ലിനു സമീപം മാടന്പി വിളക്ക്, നിറപറ, വെള്ളരി, എന്നിവയുടെ സാന്നിധ്യത്തിൽ നാളികേരം ഉടച്ചുവക്കും. ശംഖു വിളിച്ച് വലംതലയിൽ പൂരം കൊട്ടിവക്കുന്നതോടുകൂടി കൊടിയേറ്റ ചടങ്ങുകൾ പര്യവസാനിക്കും. മതിൽക്കെട്ടിനുപുറത്ത് ആൽത്തറയ്ക്കു സമീപം തിരുവായുധ സമർപ്പണം എന്ന ചടങ്ങാണ് പിന്നീട്.
ആറാട്ടുപുഴ കളരിക്കൽ ബാലകൃഷ്ണ കുറുപ്പിന്റെ ചുമതലയിലാണ് തിരുവായുധം സമർപ്പിക്കുന്നത്. കരിന്പനദണ്ഡു കൊണ്ടാണ് വില്ലും ശരവും ഉണ്ടാക്കിയിട്ടുള്ളത്. ദണ്ഡോളം നീളമുള്ളതാണ് വില്ല്. ചേലമരത്തിന്റെ തൊലി ഉണക്കി നാരാക്കി പിരിച്ചാണ് ഞാണ് ഉണ്ടാക്കിയിട്ടുള്ളത്. വില്ലും ശരവും പ്രത്യേക മരത്തിൽ തീർത്ത വാളും പരിചയും ആണ് ‘തിരുവായുധം’. പൊൻകാവിതേച്ച് മനോലകൊണ്ട് വരച്ചാണ് തിരുവായുധത്തിന് നിറം കൊടുക്കുന്നത്. ശാസ്താവ് എഴുന്നള്ളുന്പോഴെല്ലാം അകന്പടി ആയി തിരുവായുധം ഉണ്ടായിരിക്കും.
ഈ സമയം ക്ഷേത്രത്തിനകത്ത് നവകം, ശ്രീഭൂതബലി തുടങ്ങിയ താന്ത്രികച്ചടങ്ങുകൾ ആരംഭിക്കുകയായി. കൊടിക്കുത്തുവരെ എല്ലാ ദിവസവും ശ്രീഭൂതബലി, കേളി, കൊന്പുപറ്റ്, കുഴൽപറ്റ്, സന്ധ്യവേല എന്നിവയും ഉണ്ടായിരിക്കും.
ചാത്തക്കുടം ശാസ്താവിന്റെ
എഴുന്നള്ളിപ്പുകൾക്ക് വീണ്ടും
തിരുവായുധം
ചാത്തക്കുടം: പെരുവനം - ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പുകൾക്ക് ഈ വർഷം മുതൽ തിരുവായുധം അകന്പടി പുനരാരംഭിക്കുന്നു.
1980കൾ വരെയായിരുന്നു. തിരുവായുധം അകന്പടിയോടെ ശാസ്താവ് ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളിയിരുന്നത്. കഴിഞ്ഞ നാലരപതിറ്റാണ്ടായി മുടങ്ങികിടക്കുന്ന തിരുവായുധം അകന്പടിയാണ് ഇക്കുറി ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പുനരാരംഭിക്കുന്നത്. തിരുവായുധത്തിന്റെ നവീകരണം പുരോഗമിക്കുന്നു. കടലാശേരി മാറന്പത്തു വീട്ടുകാർക്കാണ് ശാസ്താവിന്റെ തിരുവായുധം അവകാശം.
മാറന്പത്തു കുടുബാംഗങ്ങൾ കൊടിയേറ്റം ദിവസം വൈകീട്ട് തിരുവായുധം ശാസ്താവിന് സമർപ്പിക്കും. ശാസ്താവിന്റെ യാത്രയിൽ സംരക്ഷണമായിട്ടാണ് വാളും പരിചയും അടങ്ങുന്ന തിരുവായുധം അകന്പടിയാകുന്നത്. എഴുന്നള്ളിച്ച ആനയുടെ മുന്പിലെ കുത്തുവിളക്കിന്റേയും കുറുവേല മാരാരുടെയും ഇടയിലാണ് തിരുവായുധത്തിന്റെ സ്ഥാനം.