തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് നടത്തുന്ന പൂരം പ്രദർശനം നാളെ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. മേയ് 22 ന് സമാപിക്കും. തിരുവന്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ അറുപതാമത്തെ പൂരം പ്രദർശനമാണിത്.
വൈകീട്ട് അഞ്ചിന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, ടി.എൻ പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ, മേയർ എം.കെ. വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.
180ൽ പരം സ്റ്റാളുകളും എണ്‍പതിലധികം പവിലിയനുകളുമാണ് ഈ വർഷം പ്രദർശനനഗരിയിൽ സജ്ജമാക്കുന്നത്. ഐഎസ്ആർഒ, ബിഎസ്എൻഎൽ, കയർ ബോർഡ്, കോർപറേഷൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, വൈദ്യുതി ബോർഡ്, കേരള പോലീസ്, എക്സൈസ് വകുപ്പ്, ജില്ലാ പഞ്ചായത്ത്, കാർഷിക സർവകലാശാല, വെറ്ററിനറി യൂണിവേഴ്സിറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, കില, തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളെല്ലാം ഇത്തവണ പവിലിയനുകളൊരുക്കുന്നുണ്ട്. ഗുരുവായൂർ ദേവസ്വവും, ജൂബിലി മിഷൻ മെഡിക്കൽ കോളജും പവിലിയനുകൾ ഒരുക്കുന്നുണ്ട്. പൂരം പ്രദർശനത്തിന്റെ ഡയമണ്ട് ജൂബിലി വർഷത്തിന്റെ ഭാഗമായി തിരുവന്പാടി-പാറമേക്കാവ് ദേവസ്വങ്ങളും പ്രദർശനക്കമ്മറ്റിയും ചേർന്ന് ഡയമണ്ട് ജൂബിലി പവലിയൻ ഒരുക്കും.
പത്രസമ്മേളനത്തിൽ ജി. രാജേഷ്, പി. രാധകൃഷ്ണൻ, കെ. ചന്ദ്രശേഖരൻ, കെ. സുരേഷ്, കെ. രമേശ് എന്നിവർ പങ്കെടുത്തു.