തൃശൂർ: ജില്ലയിൽ പലയിടത്തും കൊതുകിന്റെ സാന്ദ്രത കൂടുതലാണെന്നും ഡെങ്കിപ്പനി പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ എടുക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി അറിയിച്ചു.
നിലവിൽ ഒല്ലൂർ, മറ്റത്തൂർ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒല്ലൂരിൽനിന്ന് 40 സ്ഥിരീകരിച്ച കേസുകളും സംശയാസ്പദമായ 49 കേസുകളും മറ്റത്തൂരിൽനിന്ന് 12 സ്ഥിരീകരിച്ച കേസുകളും സംശയാസ്പദമായ 36 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊതുക് മുട്ടയിട്ടു പെരുകാൻ സാധ്യതയുള്ള വെള്ളം കെട്ടികിടക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയാണു പ്രതിരോധ മാർഗം. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് രോഗം പകരുന്നത്. കഴിഞ്ഞ വർഷം ഇതേസമയം 41 ഡെങ്കി കേസുകളാണു സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം 127 എണ്ണം സ്ഥിരീകരിച്ചു. സംശയാസ്പദമായ 293 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്വയം ചികിത്സ
ഒഴിവാക്കണം
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കു പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടണം. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കുവാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഡെങ്കി വൈറസ് രണ്ടാമതൊരാളിൽ പ്രവേശിച്ചാൽ രോഗം കൂടുതൽ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കൊതുക് വളരുന്ന മലിനമായ സാഹചര്യങ്ങൾ ഒഴിവാക്കുക, ചിരട്ടകൾ, കുപ്പികൾ, ടയറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ കൊതുകുകൾ മുട്ടയിടാതിരിക്കാനായി വലകൾ കൊണ്ട് കെട്ടിവയ്ക്കുക, അലങ്കാര കുളങ്ങളിൽ ഗപ്പി, ഗംബൂസിയ തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ വളർത്തുക, കക്കൂസിന്റെ വെന്റ് പൈപ്പുകൾ വലകൊണ്ടു കെട്ടിവയ്ക്കുക, കക്കൂസ് ടാങ്കിന്റെ സ്ലാബുകളിലെ വിടവുകൾ നികത്തുക, ഓടകളിലെ മാലിന്യങ്ങൾ നീക്കി വെള്ളം സുഗമമായി ഒഴുക്കിവിടുക തുടങ്ങിയ പ്രതിരോധ മാർഗങ്ങങ്ങളാണു രോഗം തടയാൻ സ്വീകരിക്കേണ്ടത്. കൊതുകുകടിയേൽക്കാതിരിക്കാൻ കൊതുകുവല, ലേപനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് സ്വയം സംരക്ഷിക്കുവാൻ ശ്രദ്ധിക്കണം.