സന്യസ്തരെക്കുറിച്ച് ഇത്രയേറെ ആശങ്കപ്പെടുന്ന, വ്യാകുലപ്പെടുന്ന ‘ആൾക്കൂട്ട സഹതാപം’ ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ല. എന്തൊക്കെ ആശങ്കകളാണ്! മഠത്തിനുള്ളിലെ ടൈംടേബിൾ, ജോലിഭാരം, സാമ്പത്തിക ഞെരുക്കം, അസ്വാതന്ത്ര്യം, മൗനം, നീണ്ടപ്രാർഥന, തിരുവസ്ത്രം ഇങ്ങനെ നീളുന്നു കാര്യങ്ങൾ. ഒരുവിധത്തിൽ സമർപ്പിതർ എത്ര ഭാഗ്യവതികളാണല്ലേ രക്ഷിക്കാൻ കച്ചകെട്ടിയിരിക്കുന്നവർ ഇത്രയുമുള്ളപ്പോൾ!
വ്രതശുദ്ധിയോടെയും സന്യാസസമൂഹത്തിന്റെ നിയമമനുസരിച്ചും ജീവിച്ചുകൊള്ളാമെന്നു പരമാവധി 13 വർഷത്തെ പഠനത്തിനും പരിചിന്തനത്തിനുംശേഷം സ്വതന്ത്ര മനസോടെ സഭയേയും ദൈവജനത്തേയും സാക്ഷിനിർത്തി സന്യാസജീവിതം നിത്യവ്രതത്തോടെ ഉറപ്പിച്ചവർ തന്നെ "വഴി’ മറന്നു വഴിയിലിറങ്ങി സ്വന്തം അസ്വാരസ്യങ്ങളും അനിഷ്ടങ്ങളും പർവതീകരിച്ച്, സമർപ്പിതരെല്ലാം കൂട്ടിലകപ്പെട്ട കിളികളാണെന്നു വരുത്തിത്തീർത്തതിന്റെ ദുരന്തഫലം എത്ര ഭീകരമാണ്!
ഒരാൾ സ്വന്തം നിയോഗവും ലക്ഷ്യവും അനുസരിച്ചു സ്വയം തെരഞ്ഞെടുക്കുന്ന ജീവിതവഴിയാണു സന്യാസം. അതിനു ദൈവിക കൃപ കൂടിയേ തീരൂ. അതുകൊണ്ടുതന്നെ ദൈവത്താൽ വിളിച്ചുചേർക്കപ്പെട്ടവരുടെ സമൂഹമാണിത്. ദൈവികശുശ്രൂഷകരുടെ കൂട്ടായ്മയാണ്; തൊഴിലാളികളുടെ കൂട്ടമല്ല. ഓരോ സന്യാസസമൂഹത്തിന്റെ സ്ഥാപന ചരിത്രവും കാരിസവും നിയമാവലിയും പഠിച്ചറിഞ്ഞു സമൂഹജീവിതത്തിന്റെ പ്രായോഗിക പരിശീലനവും നേടി സ്വതന്ത്ര മനസോടെ ഒരു വ്യക്തി സ്വീകരിക്കുന്നതാണു സന്യാസം. ആദ്യ വ്രതം കഴിഞ്ഞു വീണ്ടും പരമാവധി ഒമ്പതു വർഷം വരെ സമയമുണ്ട് നിത്യവ്രതം ചെയ്യാൻ. സമൂഹമാധ്യമങ്ങളിൽ കൊട്ടിഘോഷിക്കുന്നതു പോലെ 15-16 വയസിൽ പക്വത എത്തുന്നതിനു മുമ്പ് ആരും കെട്ടിയേൽപ്പിക്കുന്നതല്ല അത്. ഒരു സാധാരണ സ്ത്രീ വിവാഹം കഴിഞ്ഞു രണ്ടു മക്കളുടെയെങ്കിലും അമ്മയാകുന്ന പ്രായം എത്തുമ്പോഴേ ഒരു സന്യാസിനി നിത്യവ്രതം ചെയ്യുന്നുള്ളു.
ഒരു സന്യാസി അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ മൂന്നു വ്രതങ്ങൾ എടുക്കുന്നതോടെയാണു സന്യസ്ത ജീവിതത്തിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നത്. മൂന്നിനും തുല്യപ്രാധാന്യമാണുള്ളത്. വ്രതങ്ങൾ ഒരിക്കലും അടിമത്തമല്ല നൽകുന്നത്, ആന്തരിക സ്വാതന്ത്ര്യത്തിന്റെ ആനന്ദത്തിലേക്കുള്ള വാതായനങ്ങളാണു തുറന്നിടുന്നത്. ലോകത്തിന്റെ തന്നെ അമ്മയായി മദർ തെരേസ അറിയപ്പെടുന്നതും രണ്ടാംക്രിസ്തുവായി ഫ്രാൻസിസ് അസീസി അറിയപ്പെടുന്നതും ഭരണങ്ങാനത്തിന്റെ ലില്ലിപുഷ്പമായി അൽഫോൻസാമ്മ പരിലസിക്കുന്നതും ഇൻഡോറിലെ രക്തസാക്ഷിയായി റാണി മരിയ മാറിയതും ഈ വ്രതശുദ്ധ ജീവിതത്തിന്റെ നൈർമല്യം കൊണ്ടാണ്. പബ്ലിസിറ്റി കൊടുത്ത്, തെരുവിലും മീഡിയയിലുമൊക്കെ പ്രതികരിക്കാൻ ഇറങ്ങിയവർ ആദ്യം ലംഘിച്ചത് അവർ ഏറ്റുപറഞ്ഞ വ്രതജീവിതം തന്നെയാണ്.
കെട്ടുകഥകളും വസ്തുതകളും
സന്യസ്തജീവിതമോ, സന്യാസജീവിതശൈലിയോ എന്തെന്നറിയാത്ത, ഒരിക്കൽപ്പോലും ഒരു സന്യാസ ഭവനം സന്ദർശിക്കാത്ത, ഒരു സമർപ്പിതയോ പുരോഹിതനോ സ്വന്തം കുടുംബത്തിൽ ഇല്ലാത്ത "വിമോചനവാദികൾ’ ഞങ്ങൾക്കു വേണ്ടി അഭിപ്രായങ്ങൾ കൊട്ടിഘോഷിക്കുന്നതും വാദിക്കുന്നതുമെല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ സഹതാപമാണു തോന്നുന്നത്. നിങ്ങൾ എന്തറിഞ്ഞിട്ടാണു സംസാരിക്കുന്നത്? വസ്തുതകൾക്കു നിരക്കാത്ത കാര്യങ്ങൾ സത്യമെന്ന വ്യാജേന വിളമ്പുന്നത്? സന്യാസത്തിന്റെ നിയമങ്ങളേയും അധികാരത്തേയും ധിക്കരിച്ച്, വഴിവിട്ടു സഞ്ചരിച്ചതിന്റെ ആത്മസംഘർഷവും അതൃപ്തിയും മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ചു പടിയിറങ്ങി പോകുന്നവരുടെ കെട്ടുകഥകൾ കേട്ടിട്ടോ?
തൊഴിലിടങ്ങളുടെ സ്ഥാപനമല്ല, ശുശ്രൂഷകരുടെ കൂട്ടായ്മയാണു സന്യാസസമൂഹം. ഉന്നതമായ ലക്ഷ്യത്തോടെ, പിറന്ന നാടും പ്രിയപ്പെട്ടവരേയും വിട്ടു സന്യാസത്തിന്റെ കവാടം കടന്ന് ഒരാൾ വരുന്നത് ആയുസു മുഴുവൻ ദൈവത്തേയും മനുഷ്യരേയും സ്വയം മറന്നു സ്നേഹിക്കാനും സേവിക്കാനും വേണ്ടിയാണ്. മനുഷ്യരായതുകൊണ്ടു മനുഷ്യസഹജമായ കുറവുകളുമുണ്ട്. ഞങ്ങളാരും പൂർണരാണെന്നു അവകാശപ്പെടുന്നുമില്ല.
എന്നാൽ, ഒരു കാര്യം ഓർക്കുക. ഞങ്ങൾക്കെതിരേ പക്ഷം ചേർന്ന് ആക്രോശിക്കുന്ന, ഞങ്ങളെ അധിക്ഷേപിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ അക്ഷരം മാത്രമല്ല സംസ്കാരവും പഠിപ്പിച്ച് ജീവിതത്തിലേക്കു കൈപിടിച്ചുയർത്തുന്ന 5,613 കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഞങ്ങൾ സമർപ്പിതരുണ്ട്. ഒരായുസു മുഴുവൻ ചോര നീരാക്കി അവസാനം വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ വൃദ്ധസദനങ്ങളിലേക്കു തള്ളുന്ന മാതാപിതാക്കളെ സ്വന്തമെന്ന പോലെ പരിചരിക്കുന്ന, തെരുവിലും കുപ്പത്തൊട്ടിയിലും ഉപേക്ഷിക്കപ്പെടുന്ന ചോരക്കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച് കരുതലിന്റെ സുരക്ഷിതത്വമൊരുക്കുന്ന 845 സ്ഥാപനങ്ങളിൽ ഞങ്ങളുടെ അമ്മസാന്നിധ്യമുണ്ട്. സമൂഹം പുച്ഛിച്ചുതള്ളുന്ന, ആർക്കും വേണ്ടാത്ത എയ്ഡ്സ് രോഗികൾ, കുഷ്ഠരോഗികൾ, അംഗവൈകല്യമുള്ളവർ, മാനസികരോഗികൾ തുടങ്ങിയവർക്ക് അഭയമൊരുക്കിയ 2,153 ധർമസ്ഥാപനങ്ങളിൽ സ്നേഹത്തിന്റെ വിരുന്നൊരുക്കുന്ന സമർപ്പിത സാന്നിധ്യമുണ്ട്. ഓട്ടിസത്തിന്റെയും മറ്റു വൈകല്യങ്ങളുടേയും പേരിൽ കുടുംബത്തിന് "അപമാന’മെന്നു പറഞ്ഞ് അവജ്ഞയോടെ നോക്കുന്ന കുഞ്ഞുങ്ങളെ സ്വയംപര്യാപ്തരായി വളർത്തുന്ന സമർപ്പിതരുടെ 125 സ്പെഷൽ സ്കൂളുകൾ നാടിന്റെ നന്മയുടെ മുഖമാണു പ്രതിഫലിപ്പിക്കുന്നത്.
ഇവിടെയൊന്നും ശമ്പളമോ ആൾക്കൂട്ടത്തിന്റെ ആരവമോ സോഷ്യൽ മീഡിയയിലെ ലൈക്കുകളോ അല്ല ഞങ്ങളുടെ പ്രതിഫലം. മറിച്ച്, ദൈവപ്രതിമകളായ നാനാജാതി മതസ്ഥരിൽ ക്രിസ്തുവിന്റെ മുറിവേറ്റ മുഖം കണ്ട് ശുശ്രൂഷ ചെയ്യുന്നതിന്റെ സംതൃപ്തിയാണുള്ളത്. നിർഭാഗ്യവശാൽ നിങ്ങൾ കേൾക്കുന്നതെല്ലാം പാതിവഴിയിൽ സന്യാസം ഉപേക്ഷിച്ചുപോയവരുടെ പഴിപറച്ചിലുകളാണ്. സ്വന്തം ജീവിതാപചയത്തിനു കാരണം കൂടെയുള്ളവരാണെന്നു സ്ഥാപിച്ചെടുക്കുന്നവരുടെ ന്യായീകരണങ്ങളാണ്.
പൂർണതയ്ക്കു സമൂഹജീവിതം
സന്യാസജീവിതത്തിന്റെ പൂർണതയ്ക്കു സമൂഹജീവിതം അവശ്യഘടകമാണ്. കാരണം ഒരേ ലക്ഷ്യവും വൈയക്തിക സിദ്ധികളും സന്യാസസമൂഹ ജീവിതശൈലിയും സ്വന്തമാക്കി ആദിമ ക്രൈസ്തവ കൂട്ടായ്മയുടെ മാതൃകയിലാണ് ഓരോ സന്യാസസമൂഹവും ജീവിക്കുന്നത്. ലക്ഷ്യമില്ലാതെ വന്നുചേരുന്നവരുടെ ആൾക്കൂട്ടമല്ല സമർപ്പിത ജീവിതം. ഉന്നതമായ ജീവിതാദർശം ഉള്ളിൽ ജ്വലിപ്പിച്ചു നിർത്തുന്നവരുടെ ജീവിതചര്യയാണ്. “ഒരുമിച്ചു പ്രാർഥിച്ചും ഒരുമിച്ചു ചിന്തിച്ചും ഒരുമിച്ചു തീരുമാനങ്ങളെടുത്തും ഒരുമിച്ചു ഭക്ഷിച്ചും സുഖദുഃഖങ്ങളിൽ സ്നേഹപൂർവം പങ്കുചേർന്നുമാണ് ഞങ്ങൾ സമൂഹമായി ജീവിക്കുന്നത്”. കേരളത്തിലെ ഒരു പത്രത്തിൽ മഠത്തിലെ ഒരു ദിവസത്തെ ദിനചര്യ അക്കമിട്ടുനിരത്തിയതു കണ്ടു. ഒരു കാര്യം വ്യക്തമായല്ലോ, സാധാരണ ജീവിതവും സന്യസ്തജീവിതവും തമ്മിൽ ഒരുപാടു വ്യത്യാസങ്ങളുണ്ടെന്ന്!
സന്യാസത്തിൽ ഒരു വ്യക്തി ദാരിദ്ര്യവ്രതമെടുക്കുന്നതോടെ സ്വന്തമായി പണം സമ്പാദിക്കാനും സൂക്ഷിക്കാനും ഡെപ്പോസിറ്റ് ചെയ്യാനുമുള്ള അവകാശത്തെ അയാൾ തന്നെ സ്വതന്ത്രമനസോടെ വേണ്ടെന്നുവയ്ക്കുകയാണ് . അതുകൊണ്ടുതന്നെ വ്യക്തി ചെയ്യുന്ന ജോലിയുടെ വേതനം പൊതുവാണ്. കുടുംബഭദ്രതയ്ക്കുവേണ്ടി ജോലി ചെയ്യുന്ന ആളിന്റെ വേതനം കുടുംബത്തിലെ എല്ലാവർക്കുമായി ഉപയോഗപ്പെടുത്തുന്ന എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്. ഒരു പൊതു സ്ഥാപനത്തിൽ പോലും വിശ്വസ്തതയുള്ള ജോലിക്കാർ എത്ര സുതാര്യതയോടെയാണു പണം കൈകാര്യം ചെയ്യുന്നത്. അങ്ങനെയിരിക്കെ പോക്കറ്റ്മണിയുടെ കണക്കു പറഞ്ഞു വ്യക്തിഗതമായി കൈയിൽ പണമില്ലായെന്നു പരാതിപ്പെടുന്നവർ സമർപ്പിതവഴിയിൽ നിന്ന് അകലെ സഞ്ചരിക്കുന്നവരാണെന്നു വ്യക്തമല്ലേ?
ഞാനുൾപ്പെടുന്ന എന്റെ സന്യാസ സമൂഹത്തിൽ കൃഷികാര്യം വഹിക്കുന്നവർ മുതൽ വിദ്യാഭ്യാസ- ജീവകാരുണ്യ സ്ഥാപനങ്ങളുടെ മേധാവിത്വം വഹിക്കുന്നവർ വരെ ഉണ്ട്. ഡോക്ടർമാരും കോളജ് പ്രഫസർമാരും ഉണ്ട്. എന്നാൽ, മഠത്തിനുള്ളിൽ ഞങ്ങൾ സിസ്റ്റേഴ്സ് മാത്രമാണ്. ഓരോരുത്തരുടേയും സിദ്ധികളും അഭിരുചികളും ചോദിച്ചറിഞ്ഞ്, പ്രാവീണ്യമുള്ളവരായി വളർത്തി വിവിധ ശുശ്രൂഷകൾക്കു നിയോഗിക്കുന്നതു സന്യാസ സമൂഹം തന്നെയാണ്. ജീവിതയാത്രയിൽ പോരായ്മകൾ തിരുത്തി പക്വതയിലെത്തുവോളം കാവലായി നിൽക്കുന്നതോ സഭാധികാരികളും. ഒരുകാര്യം ഉറപ്പിച്ചു പറയുന്നു: സന്യാസത്തിൽ വ്രതശുദ്ധിക്കനുസൃതം വിശ്വസ്തതയോടെ ജീവിക്കുന്നവർക്ക് ഇതൊന്നും ഭാരമല്ല; ആനന്ദമാണ്. തോട്ടത്തിൽ പണിയെടുക്കുന്നതും ദേവാലയത്തിൽ പൂക്കൾ വയ്ക്കുന്നതും മൃതസംസ്കാര ശുശ്രൂഷകൾക്കു പാട്ടുകൾ പാടുന്നതും അടിമപ്പണിയാണെന്നു നിങ്ങളോട് ആരു പറഞ്ഞു? വിഡ്ഢിത്വം വിളമ്പുന്നതിന് ഒരു പരിധിയുണ്ട്.
സ്വയം വരുത്തിവയ്ക്കുന്ന അനർഥങ്ങളെ ആത്മവിമർശന വിധേയമാക്കാതെ സംവിധാനത്തിന്റെ അപചയമാണെന്നു വരുത്തി തീർക്കാൻ തെരുവിലിറങ്ങി ആക്രോശിക്കുന്ന നയം സന്യാസത്തിന്റേതല്ല. വിശുദ്ധിയുടെ മുഖംമൂടിയണിഞ്ഞ കള്ളനാണയങ്ങളാണ്. ക്രിസ്തു നൽകിയ ക്ഷമയുടെ പാഠം പോലും മറന്ന്, വെറുപ്പും വൈരാഗ്യവും പകയും കുത്തിനിറച്ച് നീതിക്കുവേണ്ടിയുള്ള നിലവിളിയെന്ന വ്യാജേന നിറമുള്ള കഥകൾ പൊലിപ്പിച്ചു സന്യാസജീവിതത്തെ കളങ്കപ്പെടുത്തിയവർ തെരുവിൽ വസ്ത്രാക്ഷേപം ചെയ്തതു നൂറ്റാണ്ടുകളായി തിരുസഭയിൽ വിശുദ്ധിയുടെ അടയാളമായി ജ്വലിച്ചുനിന്ന കത്തോലിക്കാ സന്യാസജീവിതത്തെയാണെന്നു മറക്കരുത്. കാലം നിങ്ങൾക്കു മാപ്പ് നൽകട്ടെ.
കാര്യമറിയാതെ കഥാകഥനം നടത്തുന്നവർക്കും പത്രത്താളുകളിൽ അസഭ്യം പുലമ്പുന്നവർക്കും സോഷ്യൽ മീഡിയയിൽ പൊങ്കാലയിടുന്നവർക്കും വേണ്ടി പരിഭവമില്ലാതെ ഞങ്ങൾ ഇനിയും പ്രാർഥനയുടെ കരമുയർത്തും. കാരണം ക്ഷമിക്കാനും സ്നേഹിക്കാനും സേവിക്കാനും പഠിപ്പിച്ച ക്രിസ്തുവിന്റെ ശുശ്രൂഷകരാണു ഞങ്ങൾ !
സിസ്റ്റർ ആൻസി പോൾ എസ്എച്ച്
(എസ്എച്ച് മാനന്തവാടി നിർമലാ പ്രോവിൻസ് അംഗവും ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമാണു ലേഖിക)