കുവൈത്ത് സിറ്റി: മലയാളികളിലെ കാർഷികാഭിരുചി വർധിപ്പിക്കുക, കാർഷിക സംസ്കാരം നില നിറുത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ’എന്റെ കൃഷി’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ചു ഈ വർഷം മാർച്ചു വരെ നീണ്ടുനിന്ന മത്സരത്തിൽ കുവൈത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമായി 450ൽ വീതം അധികം മലയാളികളാണ് പങ്കെടുത്തത്. മത്സരത്തിൽ സാൽമിയ മേഖലയിൽ നിന്നും പങ്കെടുത്ത ദിവ്യ കിരണ്‍ ഒന്നാം സമ്മാനത്തിനർഹയായി. അബു ഹലീഫ മേഖലയിൽ നിന്നും പങ്കെടുത്ത ആന്‍േറാ ജോസഫ്, ഫാഹിമ അഹമ്മദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹയായി. കൂടാതെ കുവൈത്തിലെ നാലു മേഖലകളിൽ നിന്നും അഞ്ചുപേർ വീതം പ്രോത്സാഹന സമ്മാനത്തിനും അർഹരായിട്ടുണ്ട്.
മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ സാംസ്കാരിക പരിപാടിയായ ’പ്രയാണം2019’ ൽ വച്ചു സമ്മാനമായി സ്വർണ മെഡലുകളും ട്രോഫികളും കൈമാറും.
കുവൈത്തിലെ സവിശേഷമായ കാലാവസ്ഥക്ക് അനുസരിച്ചു ജൈവവള നിർമ്മാണത്തിലും, കൃഷി പരിപാലനത്തിലും, ജൈവകീട നിയന്ത്രണ മാർഗങ്ങളിലും തികച്ചും മാതൃകാപരമായ അറിവുകൾ പരസ്പരം കൈമാറാൻ സാധിച്ചു എന്നതാണ് ഒരു കൃഷി മത്സരം എന്നതിലുപരി ’എന്റെ കൃഷി’ എന്ന പരിപാടിയെ ശ്രദ്ധേയമാക്കിയത്. മേഖല വിദഗ്ദ്ധ സമിതികൾ മൂന്നു ഘട്ടങ്ങളിലായി മൂല്യ നിർണയം നടത്തിയാണ് വിജയികളെ കണ്ടെത്തിയത്. ഫ്ളാറ്റുകൾക്കകത്തെ ബാൽക്കണികളിലും, റൂമിനകത്തു തന്നെയും അനുഭവപ്പെടുന്ന സ്ഥലപരിമിതികളൊന്നും അനുയോജ്യമായ കാർഷിക വിളകൾ നട്ടുവളർത്തുന്നതിനും, കൃഷിപരിപാലന അറിവുകൾ സ്വായത്തമാക്കുന്നതിനും പ്രതിബന്ധമല്ലെന്ന തിരിച്ചറിവുകൾ തുറന്നിട്ടുകൊണ്ടാണ് ഈ വർഷത്തെ മത്സരം അവസാനിച്ചതെന്ന് ’എന്റെ കൃഷി’ മത്സര പരിപാടിയുടെ കോഡിനേറ്ററായ കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി അംഗം വിവി രംഗൻ പറഞ്ഞു.
എന്റെ കൃഷി മത്സരത്തിൽ മേഖലാ തലത്തിൽ പ്രോത്സാഹന സമ്മാനത്തിന് അർഹരായവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. സാൽമിയ മേഖലയിൽ പ്രസന്നൻ, സന്തോഷ്, ഉമർ ഫാറൂഖ്, ഗിരീഷ്, എബി വാരിക്കാട്, അബാസിയ മേഖലയിൽ ആൻസണ്‍ പത്രോസ്, സുരേഷ്, ജോണി ജോയി, സ്റ്റീഫൻ വർഗീസ്, റെജി കെ, അബു ഹലീഫ മേഖലയിൽ സന്തോഷ് ചെറിയാൻ, റഹീന, എൽദോ തോമസ്, ജയകുമാർ, ജിജു പോൾ, ഫഹാഹീൽ മേഖലയിൽ ഗോപകുമാർ, സുനിൽ സണ്ണി, കുഞ്ഞുമോൻ ജോണ്‍, പൊന്നമ്മ, ജിൻസി ബാബു. ഇവർക്കുള്ള ഉപഹാരങ്ങൾ മേഖല അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ വച്ചു കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ