സൗദി സാല്‍വയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി ബാലിക മരിച്ചു
Sunday, June 9, 2019 12:48 PM IST
ജുബൈല്‍: ദുബായ് സന്ദര്‍ശനം കഴിഞ്ഞു ജുബൈലിലേക്കു റോഡുമാര്‍ഗം മടങ്ങി വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു രണ്ടര വയസുള്ള കുട്ടി മരിച്ചു. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന, തൃശൂര്‍ ചേലക്കര കിള്ളിമംഗലം കിഴക്കെപുറത്തു വീട്ടില്‍ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ ഫാത്തിമ ശുഹദായാണ് മരിച്ചത്. പെരുന്നാള്‍ അവധിക്കാലം ചിലവഴിക്കാനും കുടുംബങ്ങളെ സന്ദര്‍ശിക്കാനും യുഎഇയില്‍ പോയി റോഡ് മാര്‍ഗം തിരിച്ചു വരുമ്പോള്‍ യു.എ.ഇ അതിര്‍ത്തിയിലുള്ള സാല്‍വാക്ക് സമീപം സഞ്ചരിച്ചിരുന്ന ടൊയോട്ട പ്രാഡോ കാര്‍ മറിഞ്ഞാണ് അപകടം, ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് അപകടം സംഭവിച്ചത്. ഷഫീഖ് തങ്ങള്‍ ആണ് കാര് ഓടിച്ചിരുന്നത്, അദ്ദേഹവും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

സാല്‍വ ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമില്‍ ഖബറടക്കും. അപകടം നടന്ന ഉടന്‍ സല്‍വയില്‍ എത്തി എല്ലാ സഹായങ്ങള്‍ക്കും നടപടി പൂര്‍ത്തിയാക്കാനും ജുബൈല്‍ കെഎംസിസി ഹോസ്പിറ്റല്‍ ഏരിയ നേതാവ് ഷിബു കവലയില്‍ രംഗത്തുണ്ട്, സഹായങ്ങള്‍ക്കായി ജുബൈല്‍ കെഎംസിസിയുടെ ഉസ്മാന്‍ ഒട്ടുമ്മലും രംഗത്തുണ്ട്. ജുബൈല്‍ കെഎംസിസി നേതാക്കളായ ഹമീദ് ആലുവ, സലാം ആലപ്പുഴ, ബഷീര്‍ കൂളിമാട്, ബഷീര്‍ വെട്ടുപാറ, ശാമില്‍ ആനിക്കാട്ടില്‍, മുഫസ്സില്‍ ത്രിശൂര്‍, യാസര്‍ സിപ് എന്നിവര്‍ ഷഫീഖ് തങ്ങളെയും കുടുംബത്തെയും സന്ദര്‍ശിച്ചു മകളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷമില്‍ ആനിക്കാട്ടില്‍