പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഇടതു സർക്കാരിന്‍റെ പ്രവാസി വിരുദ്ധ നയങ്ങളുടെ മുഖം
Thursday, June 20, 2019 9:59 PM IST
ദമാം: പ്രവാസി സംരംഭകർ കേരളത്തിൽ നിരന്തരം ആത്മഹത്യ ചെയ്യുന്നത് ഇടതു സർക്കാരിന്‍റെ പ്രവാസി ദ്രോഹ നയങ്ങൾ മൂലമാണെന്ന് ഒഐ സി സി ദമ്മാം റീജണൽ കമ്മിറ്റി ആരോപിച്ചു. ആന്തൂർ നഗരസഭ യുടെ നിഷേധാത്മക നിലാപാടുമൂലം പ്രവാസിയായ സാജന് ആത്മഹത്യ ചെയ്യേണ്ടി വന്നത് ഇതിന്‍റെ അവസാനത്തെ ഉദാഹരണമാണ് .

പുനലൂരിൽ പ്രവാസി സംരംഭകനായ സുഗതൻ ആരംഭിച്ച വർക്ക്ഷോപ്പിനു മുന്നിൽ കൊടിനാട്ടി തടസം സൃഷ്ടിച്ചത് സിപിഐ ആണെങ്കിൽ കണ്ണൂരിൽ ആന്തൂർ നഗരസഭ ചെയർ പേഴ്സണും സിപിഎം നേതാവ് ഗോവിന്ദൻ മാഷിന്‍റെ ഭാര്യയുമായ പി.കെ. ശ്യാമളയാണ്. പുനലൂരിൽ നോക്കു കൂലി നൽകാത്തതാണ് കാരണമായതെങ്കിൽ ആന്തൂരിൽ സിപിഎമ്മിലെ ഗ്രൂപ്പ് വടംവലിയാണ് പ്രവാസി വ്യവസായിക്കു ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും ഒഐ സി സി ദമ്മാം റീജണൽ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

നിക്ഷേപകരേയും വ്യവസായ സംരംഭകരേയും ചാക്കിട്ടു പിടിക്കാൻ വിദേശ രാജ്യങ്ങളിലേക്ക് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പൊതുപണം ധൂർത്തടിച്ചു യാത്ര നടത്തുമ്പോഴാണ് ഒരു ജീവിത കാലം മുഴുവൻ അധ്വാനിച്ചു നേടിയ സമ്പാദ്യവുമായി നാട്ടിൽ ചെറിയ വ്യവസായങ്ങൾ തുടങ്ങുവാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് നിയമത്തിന്‍റെ നൂലാമാലകളും രാഷ്ട്രീയ -വ്യക്തി താല്പര്യങ്ങളും നിമിത്തം ജീവിതം തന്നെ നശിപ്പിക്കേണ്ടിവരുന്നതെന്നു ഒ ഐ സി സി ദമാം റീജണൽ കമ്മിറ്റിപ്രസ്താവനയിൽ പറഞ്ഞു.

ലോക കേരള സഭയിൽ പറഞ്ഞ ഒരു പ്രഖ്യാവനവും നടപ്പിലാക്കുവാൻ ഈ സർക്കാരിന് കഴിഞ്ഞില്ല എന്നതിന്‍റെ തെളിവാണ് പ്രവാസികൾക്കു നേരെയുള്ള ഇത്തരം നിഷേധ നിലപാടുകളെന്നും ബിജു കല്ലുമല ആരോപിച്ചു .

പ്രവാസിയായ സാജന്‍റെ മരണത്തിനു കാരണക്കാരിയായ നഗര സഭ അധ്യക്ഷ ശ്യാമളക്കും ഉദ്യോഗസ്ഥർക്കുമെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ഒ ഐ സി സി ദമ്മാം റീജണൽ കമ്മിറ്റി ആവശ്യപ്പെട്ടു .കേരള സർക്കാരിന്‍റെ പ്രവാസി സ്നേഹത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പി.കെ. ശ്യാമളക്കെതിരെ സിപിഎം നടപടി എടുക്കണമെന്നും ഒഐ സി സി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം