അൽ ഖോബാർ: ചുമതല ഏറ്റെടുത്ത ശേഷം കിഴക്കൻ പ്രവിശ്യയിൽ ആദ്യമായി സന്ദർശനത്തിനെത്തിയ സൗദിഅറേബ്യയിലെ ഇന്ത്യൻ അംബാസിഡർ ഡോ. യൂസഫ് സയ്യിദിനെ കിഴക്കൻ പ്രവിശ്യയിലെ മലയാളി പ്രവാസി സംഘടനകളുടെ ഭാരവാഹികൾ സന്ദർശിച്ചു. ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രധാനപ്രശ്നങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തിയ നിവേദനം നൽകുകയും, വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹവുമായി വിശദമായ ചർച്ച നടത്തുകയും ചെയ്തു.
ദമാമിലെ പ്രധാനപ്പെട്ട പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ ’എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറംന്ധത്തിന്റെ തീരുമാനമാനമനുസരിച്ചാണ് സന്ദർശനം നടത്തിയത്. നവോദയ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പവനൻ മൂലക്കീൽ, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ .ജി, ഒഐസിസി റീജണൽ പ്രസിഡന്റ് ബിജു കല്ലുമല, കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി അലിക്കുട്ടി ഒളവട്ടൂർ എന്നിവരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്.
കോബാർ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ വച്ചു നടന്ന ചർച്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഇന്ത്യൻ എംബസി കമ്മ്യുണിറ്റി വെൽഫെയർ കൗണ്സിലർ ദേശ്ബന്ധു ഭാട്ടിയയും ചർച്ചയിൽ പങ്കെടുത്തു. കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിനായി പതിനാല് ആവശ്യങ്ങളാണ് പ്രതിനിധിസംഘം ഇന്ത്യൻ സ്ഥാനപതിയുടെ മുന്നിൽ അവതരിപ്പിച്ചത്.
റിയാദിലും, ജിദ്ദയിലും ഉള്ളത് പോലെ ദമാമിലും ഇന്ത്യൻ എംബസിയുടെ ഓഫീസ് തുടങ്ങണമെന്ന ആവശ്യം നടപ്പാക്കാനായി പരിശ്രമിയ്ക്കുമെന്നും, അതിനായി സൗദി സർക്കാരിന്റെ അനുമതി തേടുമെന്നും സ്ഥാനപതി പറഞ്ഞു.
ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ കേസുകൾ പരിഹരിയ്ക്കുന്നതിനായി, നിലവിൽ മൂന്നു മാസത്തിൽ ഒരിയ്ക്കൽ മാത്രം ജയിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ എംബസി സംഘം, ഇനി മുതൽ എല്ലാ മാസവും സന്ദർശനം നടത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
സൗദിയിൽ ഒരു പ്രവാസിയ്ക്ക് സ്വാഭാവിക മരണം സംഭവിച്ചാൽ, മൃതദേഹം നാട്ടിലേയ്ക്ക് കയറ്റി അയയ്ക്കുന്നതിന് ഒന്പതോളം സർക്കാർ വകുപ്പുകളിലായി അനവധി അനുമതികൾ നേടേണ്ട അവസ്ഥ മൂലം വലിയ കാലതാമസം ഉണ്ടാകാറുണ്ട്. അസ്വാഭാവിക മരണമാണെങ്കിൽ ഇത് മാസങ്ങൾ നീളുന്ന കാലതാമസം ഉണ്ടാക്കുന്നു. സൗദിയിൽ എല്ലാ സർക്കാർ കാര്യങ്ങളും ഓണ്ലൈനിലായി മാറിക്കൊണ്ടിരിയ്ക്കുന്ന ഈ കാലത്ത്, മൃതദേഹം നാട്ടിൽ അയയ്ക്കാനുള്ള അനുമതിയ്ക്കായി ഒരു ഏകജാലക സന്പ്രദായം കൊണ്ടുവരണമെന്നും, അസ്വാഭാവിക മരണമാണെങ്കിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഉടനെത്തന്നെ മറ്റു നടപടികൾക്ക് കാത്തിരിയ്ക്കാതെ മൃതദേഹം നാട്ടിലയയ്ക്കാൻ അനുമതി നൽകണമെന്നും ഉള്ള ആവശ്യങ്ങൾ പ്രതിനിധിസംഘം ഉന്നയിച്ചു. ഇക്കാര്യങ്ങൾ സൗദി സർക്കാരുമായി ചർച്ച നടത്തി നടപ്പാക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് സ്ഥാനപതി പറഞ്ഞു.
ദമ്മാമിൽ നിന്നും കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സർവ്വീസ് ഇല്ലാത്ത അവസ്ഥ, പ്രവാസികളുടെ ഏറ്റവും വലിയ തലവേദനയായ നാട്ടിലേയ്ക്കും തിരിച്ചുമുള്ള വിമാനടിക്കറ്റിന്റെ വൻവിലവർദ്ധന, എന്നിവ പരിഹരിയ്ക്കുന്നതിന് ഇന്ത്യൻ എംബസി കേന്ദ്ര വ്യോമയാന മന്ത്രാലയവുമായും, വിവിധ വിമാനകന്പനികളുമായി ബന്ധപ്പെട്ട് നയപരമായി ഇടപെടണമെന്ന് പ്രതിനിധികൾ അഭ്യർത്ഥിച്ചു. അതിനായി പരിശ്രമിയ്ക്കുമെന്നും, കേരളത്തിലേയ്ക്ക് നേരിട്ട് സർവീസ് തുടങ്ങാൻ സൗദി എയർലൈൻസ് അധികൃതരോട് അഭ്യർത്ഥിയ്ക്കുമെന്നും അംബാസിഡർ ഉറപ്പു നൽകി.
പൂട്ടിപ്പോകുന്ന കന്പനികളിലെ തൊഴിലാളികൾ നേരിടുന്ന മനുഷ്യാവകാശവിരുദ്ധമായ പ്രശ്നങ്ങൾ, നിതാഖാത്ത് മൂലം ഉണ്ടാകുന്ന തൊഴിലാളി പ്രശ്നങ്ങൾ, പ്രവാസി പുനഃരധിവാസം, ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂളിലെ മാനേജ്മെന്റ് പ്രശ്നങ്ങൾ, അക്കാദമിക സൗകര്യങ്ങളുടെ അപര്യാപ്തത, സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അജീർ സിസ്റ്റവുമായി ബന്ധപ്പെട്ട് ടീച്ചർമാരുടെ മേൽ സ്ക്കൂൾ അടിച്ചേൽപ്പിയ്ക്കാൻ പോകുന്ന സാന്പത്തിക ബാധ്യത, സ്ക്കൂൾ ഓഡിറ്റോറിയം ഇന്ത്യൻ സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ പൊതുപരിപാടികൾക്കും വിട്ടു നൽകുക എന്ന ആവശ്യം, ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്നു.
വളരെ സൗഹാർദപരമായി നടന്ന ചർച്ചയ്ക്ക് ഒടുവിൽ, എല്ലാ വിഷയങ്ങളിലും പരിഹാരം ഉണ്ടാക്കാൻ, അംബാസിഡർ എന്ന പദവിയ്ക്കും അപ്പുറം, വ്യക്തിപരമായിത്തന്നെ താൻ മുൻകൈ എടുക്കുമെന്ന് ഡോ: യൂസഫ് സയ്യിദ് സംഘടനാപ്രതിനിധികൾക്ക് ഉറപ്പു നൽകി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം