സൗദിയിൽ മൂന്നാഴ്ച ഭാഗിക നിരോധനാജ്ഞ നിലവിൽവന്നു
Monday, March 23, 2020 7:30 PM IST
റിയാദ്: കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഭാഗിക കർഫ്യു പ്രഖ്യാപിച്ച് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവായി. മാർച്ച് 23 (തിങ്കൾ) മുതൽ 21 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക. വൈകുന്നേരം 7 മുതൽ രാവിലെ 6 വരെയാണ് കർഫ്യു.

ഞായറാഴ്ച മാത്രം 119 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച് രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 512 ൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് രാജാവിന്‍റെ പുതിയ പ്രഖ്യാപനം. ഇതേ തുടർന്ന് ആഭ്യന്തര മന്ത്രാലയം രാജ്യത്ത് നിയമ വാഴ്ച നടപ്പാക്കാൻ നിയോഗിക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി സ്ഥിതിഗതികൾ വിലയിരുത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കമുള്ള സുരക്ഷാ ജീവനക്കാരും രാത്രിയിലും ജോലി ചെയ്യേണ്ടി വരുന്ന സ്ഥാപങ്ങളിലെ ജോലിക്കാരും ആരോഗ്യ മാധ്യമ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെയും കർഫ്യുവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിരോധനാജ്ഞയുടെ സമയത്ത് സ്വന്തം വീടുകളിൽ കഴിയാനും അവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം രാജ്യത്തെ മുഴുവൻ ആളുകളോടും അഭ്യർഥിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ