അലിഫ് സ്കൂൾ റംസാൻ കാമ്പയിന് സമാപനമായി
Friday, May 22, 2020 1:58 AM IST
റിയാദ്: 'വിശുദ്ധ റമളാൻ, വിശുദ്ധ ഖുർആൻ' എന്ന പ്രമേയത്തിൽ റിയാദ് അലിഫ് സ്കൂളിൽ നടത്തി വന്നിരുന്ന റംസാൻ കാമ്പയിന് ആത്മീയ പ്രഭാഷണത്തോടെ സമാപനമായി. ഖുർആനിനെയും ഇസ്ലാമിക് ചരിത്ര വസ്തുതകളെയും അടിസ്ഥാനപ്പെടുത്തിയുള്ള പത്ത് ദിനങ്ങളിലെ ക്വിസ്, പ്രഭാഷണങ്ങൾ എന്നിവ ഏറെ വിജ്ഞാനദായകമായി. 'റമദാനിന്റെ ആത്മാവ്' എന്ന ശീർഷകത്തിൽ പ്രമുഖ ആസ്ട്രേലിയൻ പണ്ഡിതൻ ഷെയ്ഖ് യൂസഫ് അൽ കാൻദിയും (ഓസ്ട്രേലിയൻ ഇന്റർനാഷനൽ ഇസ്ലാമിക് കോളേജ്) 'പരീക്ഷണഘട്ടത്തിൽ വിശ്വാസിയുടെ നിലപാട്' എന്ന വിഷയത്തിൽ പ്രമുഖ ഗ്രന്ഥകാരനും പണ്ഡിതനുമായ ഷെയ്ഖ് ജാവേദ് ഇബ്ൻ മുഹമ്മദ് ഇഖ്ബാലും(ലണ്ടൻ) പ്രഭാഷണങ്ങൾ നടത്തി. അവതരണങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾക്കുള്ള അവസരവും ലഭിച്ചു.

കാമ്പയിനിലെ പ്രധാന പദ്ധതിയായ ഖുർആൻ മുസാബഖ യുടെ ഒന്നാംഘട്ട ടെസ്റ്റിൽ 86 വിദ്യാർത്ഥികൾ പങ്കെടുത്തു. ഭക്തി നിർഭരമായ അവസാന റൗണ്ട് മത്സരത്തിൽ 26 മത്സരാർത്ഥികൾ മാറ്റുരച്ചു. പ്രമുഖ പണ്ഡിതന്മാരായ അൽ ഹാഫിസ് അബ്ദുൽ റഷീദ് (അബുദാബി), അൽ ഹാഫിസ് ഹാരിസ് അൽ ഫാസിലി (ഫുജൈറ), അബ്ദുൽ ബാരി അന്നദ്വി (ദമ്മാം) എന്നിവർ വിധികർത്താക്കളായിരുന്നു. ലോക്ക് ഡൗൺ കാലമായിട്ടും ഓൺലൈൻ സംവിധാനങ്ങളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും വളരെ വ്യവസ്ഥാപിത രൂപത്തിൽ നടന്ന മുസാബഖ മൂന്ന് വിഭാഗങ്ങളിലായാണ് നടന്നത്.

അലിക്കുഞ്ഞി മൗലവി (ചെയർമാൻ, അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്) മുസാബഖ ഉദ്ഘാടനം ചെയ്തു. ഖുർആൻ ഹൃദയ വസന്തമാണെന്നും വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണത്തിനും പഠനത്തിനും കൂടുതൽ സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മുസാബഖയുടെ തുടർച്ചയെന്നോണം ഖുർആൻ പാരായണ ശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്സു്കൾ തുടങ്ങാനുള്ള പദ്ധതിയുണ്ടെന്ന് ലുഖ്മാൻ പാഴൂർ (എക്സിക്യൂട്ടീവ് ഡയറക്ടർ, അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്) പറഞ്ഞു. ഇതിനായി വിവിധ രാജ്യങ്ങളിലെ ഫാക്കൽറ്റികളെ ഉപയോഗപ്പെടുത്തും.

മുഹമ്മദ് മുസ്തഫ (പ്രിൻസിപ്പൽ) ഡയറക്ടർമാരായ മുഹമ്മദ് അഹ്മദ്, അബ്ദുൽ നാസിർ ഹാജി എന്നിവർക്ക് പുറമെ നൗഷാദ് മുഹമ്മദ്(ഹെഡ് മാസ്റ്റർ), ഹമീദ ബാനു(ഹെഡ് മിസ്ട്രസ്) എന്നിവരും സന്നിഹിതരായിരുന്നു.

കാറ്റഗറി ഒന്നിൽ സൻഹ മഹ്റിൻ ,അയാൻ മുഹമ്മദ് എന്നിവരും കാറ്റഗറി രണ്ടിൽ ഷഹാന ഫാത്തിമ, ഫാദി മുഹമ്മദ് എന്നിവരും കാറ്റഗറി മൂന്നിൽ മുഹമ്മദ് ഷഹീർ, മുഹമ്മദ് അസ്ലം എന്നിവരും ജേതാക്കളായി. അലി ബുഖാരി, ഷമീർ പികെ അവതാരകാരായിരുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ