നിബന്ധനകൾക്ക്‌ വിധേയമായി പള്ളികൾ തുറന്നു പ്രവർത്തിക്കുമെന്ന് സൂചന
Thursday, May 28, 2020 1:09 AM IST
കുവൈത്ത്‌ സിറ്റി : ആരോഗ്യ അധികൃതരുടെ കര്‍ശന മാർഗനിർദേശങ്ങൾ അനുസരിച്ച് പള്ളികൾ വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയാറാക്കുവാന്‍ ഔഖാഫ് മന്ത്രിയെ ചുമതലേപ്പെടുത്തിയിരുന്നു.

പള്ളിയിലേക്ക് വരുന്ന വിശ്വാസികള്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പരസ്പരം ഹസ്ത ദാനം ചെയ്യാനോ നിസ്കാരത്തിന് മുമ്പും ശേഷവും കൂടിച്ചേരലുകളോ അനുവദിക്കില്ല. നിസ്കരിക്കുവാന്‍ വേണ്ടി മുസല്ലകള്‍ കൊണ്ടുവരണം. അതോടപ്പം വിശ്വാസികള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കണം. നേരത്തെ ജമാഅത്ത് നമസ്കാര സമയത്ത് മാത്രമേ ആളുകളെ പള്ളിയില്‍ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കുകയുള്ളൂവെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്. അതോടപ്പം കുട്ടികളെയും വൃദ്ധരെയും രോഗികളേയും പള്ളിയില്‍ താല്‍ക്കാലികമായി വിലക്കുമെന്നും അധികൃതര്‍ അറിയിച്ചതായി പ്രാദേശിക പത്രം പറഞ്ഞു.

അടുത്ത മാസത്തോടെ രാജ്യത്തെ ജന ജീവിതം സാധാരണ നിലയിലേക്ക്‌ തിരിച്ചു കൊണ്ടു വരാനാണു സർക്കാർ ശ്രമങ്ങൾ നടത്തി വരുന്നത്‌. ഇതിന്‍റെ ഭാഗമായാണു കടുത്ത നിയന്ത്രണങ്ങളോടെ പള്ളികൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.

റിപ്പോർട്ട്: സലിം കോട്ടയിൽ