യുപി, ഡല്‍ഹി ആശുപത്രികളില്‍ ചികില്‍സ നിഷേധിച്ചു; ഗര്‍ഭിണി അടക്കം നാലു മരണം
Tuesday, June 9, 2020 8:19 PM IST
ന്യൂഡല്‍ഹി: കോവിഡ് രോഗ ഭയത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും ഡല്‍ഹിയിലും ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി അടക്കമുള്ള നാലു പേരുടെ മരണങ്ങള്‍ വിവാദമായി.

യുപിയിലെയും ഡല്‍ഹിയിലെയും ഒമ്പത് ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട 48കാരി മമത ദേവി മരിച്ചു. നോയിഡയിലെ എട്ട് ആശുപത്രികളിലെത്തിയെങ്കിലും ചികില്‍സ കിട്ടാതെ എട്ടു മാസം ഗര്‍ഭിണിയായ നീലം കുമാരിയെന്ന 30-കാരിയും ഒരു നവജാത പെണ്‍കുട്ടിയും മരിച്ചതിനു പിന്നാലെയാണിത്.

നോയിഡയിലെ തന്നെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണിയായ 26-കാരി പൂനം റോഡില്‍ ചാപിള്ളയെ പ്രസവിക്കേണ്ടി വന്ന സംഭവവും ഈയാഴ്ച റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ അഞ്ചു ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നു ഭോപ്പാലിലേക്കു 800 കിലോമീറ്റര്‍ ട്രെയിനില്‍ സഞ്ചരിച്ചെത്തിയ ഒരു കോവിഡ് രോഗിയും മരിച്ചു.

ആവശ്യത്തിനു ബെഡ് ഇല്ലെന്ന കാരണം പറഞ്ഞാണു കോവിഡ് രോഗികളെയും രോഗ സാധ്യതയുള്ളവരെയും പ്രവേശിപ്പിക്കാനും ചികില്‍സ നല്‍കാനും യുപിയിലെയും ഡല്‍ഹിയിലെയും ആശുപത്രികള്‍ വിസമ്മതിക്കുന്നത്. ആശുപത്രികളില്‍ ചികില്‍സ നിഷേധിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കഴിഞ്ഞ ശനിയാഴ്ച മു്ന്നറിയിപ്പു നല്‍കിയിരുന്നു.

യുപിയിലെ ഖോഡ ഗ്രാമത്തിലെ പ്രതാപ് വിഹാര്‍ കോളനിയില്‍ താമസിച്ചിരുന്ന മമത ദേവിക്ക് ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്നാണ് നോയിഡയിലെയും ഗാസിയാബാദിലെയും ഡല്‍ഹിയിലെയും ഒമ്പതു ആശുപത്രികളില്‍ ചികില്‍സയ്ക്കായി ചെന്നത്. അടുത്തിടെ ജോലി നഷ്ടപ്പെട്ട മകന്‍ അര്‍ജുന്‍ സിംഗ് അമ്മയെയും കൊണ്ട് ആംബുലന്‍സിലാണ് ഡല്‍ഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ആദ്യമെത്തിയത്. ആശുപത്രിയില്‍ കിടക്ക ഒഴിവില്ലെന്ന് അറിയിച്ചു പറഞ്ഞുവിടുകയായിരുന്നു. ഡല്‍ഹിയില്‍ തന്നെ മൂന്നു ആശുപത്രികളില്‍ കൂടി അമ്മയുമായി ചെന്നെങ്കിലും ആരും ചികില്‍സിക്കാന്‍ തയാറായില്ല. തുടര്‍ന്നു യുപി ഗാസിയാബാദിലെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഏതാനും കുത്തിവയ്പുകള്‍ നല്‍കി പറഞ്ഞയയ്ക്കുകയായിരുന്നു.
പിറ്റേന്നു രാവിലെ വീണ്ടും ശ്വാസതടസമുണ്ടായപ്പോള്‍ ആംബുലന്‍സിനായി ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് സ്വകാര്യ അംബുലന്‍സില്‍ മമതയെ ഡല്‍ഹിയിലെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികില്‍സയ്ക്കു ശേഷം വേറെ ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്ന് ഈ ആശുപത്രിക്കാരും ആവശ്യപ്പെട്ടതായി മകന്‍ പറയുന്നു. ഇതേ തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ആറ് മണിക്കൂറിലേറെ കറങ്ങിയ ഇവരെ കര്‍ക്കഡൂമയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇവിടെ നിന്നു വീണ്ടും ഗാസിയാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. മരുന്നു നല്‍കിയ ശേഷം മീററ്റിലെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാനായിരുന്നു ഈ ആശുപത്രിക്കാരും നിര്‍ദേശിച്ചെങ്കിലും രാത്രി പത്തു മണിയോടെ ഇവര്‍ മരണത്തിനു കീഴടങ്ങി.