സൗദിയിൽ മരണം കൂടുന്നു: വ്യാഴാഴ്ച 54 പേർ മരിച്ചു
Friday, July 3, 2020 11:12 AM IST
റിയാദ് : രോഗവ്യാപന തോതിൽ നല്ല കുറവ് അനുഭവപ്പെടുമ്പോഴും സൗദിയിൽ കോവിഡ് മരണം കൂടി വരികയാണ്. വ്യാഴാഴ്ച മാത്രം 54 പേരാണ് ഇവിടെ മരണപ്പെട്ടത്. അതേസമയം വ്യാഴാഴ്ച 4909 പേർക്ക് രോഗമുക്തിയുമുണ്ടായത് ഏറെ ആശ്വാസമേകി. 197608 പേരാണ് ഇതുവരെയായി സൗദിയിൽ വൈറസ് ബാധിതരായത്. ഇവരിൽ 137669 പേർ ഇതുവരെ രോഗമുക്തരായി. ഇപ്പോൾ ചികിത്സയിലുള്ളത് 58187 പേർ മാത്രമാണ്. ഇതിൽ 2287 പേരാണ് അത്യാഹിത വിഭാഗത്തിലുള്ളത്.
ഏറ്റവും ഉയർന്ന കോവിഡ് മരണ നിരക്ക് രേഖപ്പെടുത്തിയ വ്യാഴാഴ്ച 54 പേർ മരണപ്പെട്ടതോടെ ഇതുവരെ സൗദിയിൽ മരിച്ചവർ 1752 ആയി. റിയാദിൽ മാത്രം 26 പേരാണ് മരണത്തിന് കീഴടങ്ങിയത്. ജിദ്ദ (1), മക്ക (9), ഹൊഫൂഫ് (5), തായിഫ് (1), അൽമുബറസ് (3), ബുറൈദ (2), തബൂക് (1), വാദി ദവാസിർ (1), മഹായിൽ (1), മസാഹ്മിയ (1), ജീസാൻ (1), അൽ ബദായി (1), അൽ അർദ (1) എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങൾ നടന്നത്.

പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എന്നതിൽ റിയാദ് തന്നെയാണ് വീണ്ടും മുന്നിൽ. റിയാദിൽ 397 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഹൊഫൂഫ് 277, മക്ക 271, ഖതീഫ് 181, മദീന 179, തായിഫ് 164, ജിദ്ദ 164, ഖമീസ് മുശായത് 158, അൽ മുബറസ് 149, ദമ്മാം 141, ബുറൈദ 134, മഹായിൽ 96, ഹായിൽ 88, അബഹ 81, ഖോബാർ 75, ഹഫർ അൽ ബാത്തിൻ 48, നജ്റാൻ 45, അൽ നമാസ് 33, ഉനൈസ 32, അൽ ദിലം 30, വാദി ദവാസിർ 30, ജുബൈൽ 24 എന്നിങ്ങനെയാണ് മറ്റ് പ്രവിശ്യകളിലെ രോഗവ്യാപനം.


കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികൾക്ക് പ്രഖ്യാപിച്ച ഇളവുകളിൽ ചിലത് നീട്ടി നൽകാൻ സൗദി ഉന്നതസഭ തീരുമാനിച്ചു. മൂന്ന് മാസമായി തുടരുന്ന ഇളവുകളാണ് കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടി നൽകാൻ തീരുമാനിച്ചത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ