ജനങ്ങളുടെ ജീവൻ കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് തീറെഴുതി: എൻ. സുകന്യ
Sunday, May 2, 2021 12:17 PM IST
കുവൈറ്റ് സിറ്റി: സൗജന്യ വാക്സിൻ നിഷേധിച്ച് കേന്ദ്ര സർക്കാർ ജനങ്ങളുടെ ജീവൻ കോർപ്പറേറ്റുകൾക്ക് തീറെഴുതിയെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അസിസ്റ്റന്‍റ് സെക്രട്ടറി എൻ സുകന്യ. സൗജന്യ കോവിഡ് വാക്സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എൻ സുകന്യ.

കൃത്യമായ ക്രമീകരണങ്ങൾ നടത്താതെ ജനങ്ങളെ മരണത്തിന്‍റെ പിടിയിലേക്ക് തള്ളിവിടുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. കുത്തക കന്പനികൾക്ക് ലാഭം ഉണ്ടാക്കുന്നതിന്‍റെ ദല്ലാളായാണ് മോദി ഭരണകൂടം പ്രവർത്തിക്കുന്നത്.

ബഡ്ജറ്റിൽ കൃത്യമായി തുക വകയിരുത്തിട്ടും അത് വിനിയോഗിക്കാതെ സാധാരണക്കാരായ ജനങ്ങൾക്ക് വാക്സിൻ പൈസ കൊടുത്ത് വാങ്ങിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ജനങ്ങളുടെ ജീവിതത്തെയും ജീവനെയും സംരക്ഷിക്കാനോ സംഘപരിപാർ ഭരണകൂടത്തിന് കഴിയുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന, കർഷകരെ ദ്രോഹിക്കുന്ന കർഷക നിയമം ഇവയെല്ലാം ജനദ്രോഹത്തിന്‍റെ ഭാഗമാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ പകച്ചു നിൽക്കാതെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും നടത്താത്ത പ്രവർത്തനങ്ങളാണ് സമസ്ത മേഖലയിലും കേരള സർക്കാർ നടപ്പിലാക്കിയത്. ഈ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ ആകർഷിച്ചതാണെന്നും അവർ കൂട്ടി ചേർത്തു.

പ്രതിഷേധക്കൂട്ടായ്മയിൽ വിനോദ് സി.എ (കേരള അസോസിയേഷൻ), അഡ്വ. സുബിൻ അറക്കൽ (പ്രവാസി കേരള കോണ്‍ഗ്രസ്), സമീർ കൊണ്ടോട്ടി (ജനതാ കൾച്ചറൽ സെന്‍റർ), എൻ. അജിത് കുമാർ (കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ) എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ട്രഷർ പി.ബി സുരേഷ് പ്രതിഷേധക്കൂട്ടായ്മക്ക് നന്ദിയും രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ