കുവൈറ്റില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുന്നു
Sunday, November 21, 2021 5:32 PM IST
കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം കുതിച്ചുയരുന്നു. രാജ്യത്തെ വീടുകളിലും ജോലിസ്ഥലങ്ങളിലും ഡിജിറ്റൽ ഇടപാടുകളിലും കൊറോണ മഹാമാരിയുടെ കാലത്ത് അഭൂതപൂർവമായ വർധനവിന് സാക്ഷ്യം വഹിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) വെളിപ്പെടുത്തി.

സിട്ര നടത്തിയ പഠനമനുസരിച്ച് രാജ്യത്തെ ഭൂരിഭാഗം ഉപയോക്താക്കളും 4ജി സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്റർനെറ്റ് ഉപയോഗത്തിലെ വർധന നിരക്ക് 12 ശതമാനം ആയിരുന്നു. രാജ്യത്തെ ഇന്റര്‍നെറ്റ് വില പ്രതിമാസം 5 മുതൽ 6 ദിനാർ വരെയാണ് ആരംഭിക്കുന്നതെന്നും ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഒപ്റ്റിക്കൽ ഫൈബർ കമ്മ്യൂണിക്കേഷൻസിന്‍റെ ഉപയോഗവും കഴിഞ്ഞ വർഷം 45% ആയി വർദ്ധിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഉണ്ടായ പ്രത്യക സാഹചര്യവും ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം വര്‍ധിക്കുവാന്‍ കാരണമായിട്ടുണ്ട്. ഇന്‍റര്‍നെറ്റ്‌ ഉപഭോഗത്തിന്‍റെ ഭൂരിഭാഗവും സോഷ്യൽ മീഡിയയാണ്. ഡിജിറ്റൽ സേവനങ്ങളുടെയും ഇ-കൊമേഴ്‌സിന്‍റേയും ഉപയോഗവും ഈ കാലയളവില്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് ഓൺലൈൻ പർച്ചേസിന്‍റെ അളവിൽ 63 ശതമാനം വർധനയുണ്ടായി. നേരത്തെ വസ്ത്രങ്ങളും ഇലക്ട്രോണിക് സാധനങ്ങളും മാത്രമാണ് ഓണ്‍ലൈനായി വാങ്ങിയിരുന്നുവെങ്കില്‍ ഇന്ന് ദൈനംദിന ഗാർഹിക അവശ്യവസ്തുക്കള്‍ വരെ ഓണ്‍ലൈനായാണ്‌ ആളുകള്‍ വാങ്ങുന്നതെന്ന് സിട്ര വെളിപ്പെടുത്തി.

സലിം കോട്ടയിൽ