കോവിഡ് വ്യാപനം കൂടുന്നു ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി അധികൃതര്‍
Sunday, January 9, 2022 4:36 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് പുതിയ വകഭേദമായ ഒമിക്രോണിന്‍റെ ആഗോള തലത്തിലെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമായ നടപടി ക്രമങ്ങള്‍ സ്വീകരിച്ച് വരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിദിന കേസുകള്‍ കൂടുന്നുവെങ്കിലും അതിന് അനുസൃതമായി ആശുപത്രികളില്‍ ചികത്സ നേടുന്നവരുടെ എണ്ണം കൂടാത്തത് ആശ്വാസത്തോടെയാണ് ആരോഗ്യ വൃത്തങ്ങള്‍ കാണുന്നത്.ദിവസേനയുള്ള അണുബാധകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും രാജ്യത്ത് എപ്പിഡെമിയോളജിക്കൽ അവസ്ഥ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ പറഞ്ഞു.

ഇത് സംബന്ധമായ സാഹചര്യം കൊറോണ എമര്‍ജന്‍സി കമ്മിറ്റി വിലയിരുത്തുകയും ഓരോ ആഴ്ചയിലും ചേരുന്ന കാബിനറ്റിന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എന്നാല്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യം തുടരുകയും കൂടുതല്‍ ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ കൊണ്ടുവരുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി ജനുവരി 9 ഞായറാഴ്ച മുതൽ ഫെബ്രുവരി 28 വരെ ഇന്‍ഡോറില്‍ നടത്തുന്ന എല്ലാ പരിപാടികളും താല്‍കാലികമായി നിരോധിച്ചു. അതോടപ്പം കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ ആശുപത്രികൾക്കുള്ള പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു.

ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സന്ദർശക സമയം രണ്ടു മണിക്കൂറായി കുറച്ചതായും പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. വാണിജ്യ സമുച്ചയങ്ങൾ, സിനിമാശാലകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പള്ളികള്‍ എന്നീവടങ്ങളില്‍ എല്ലാ ആരോഗ്യ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിവിധ വകുപ്പുകളെ ഏകോപിച്ച് വാണിജ്യ സമുച്ചയങ്ങളിലും കടകളിലും പരിശോധനയും ആരംഭിച്ചിട്ടുണ്ട്. അതിനിടെ വാക്സിൻ എടുക്കാത്തവരെ പ്രവേശിപ്പിക്കരുത്, മാസ്ക് ധരിക്കൽ , സാമുഹിക അകലം തുടങ്ങിയ നിർദേശങ്ങൾ കര്‍ശനമായി പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഓപ്പൺ സ്റ്റേഡിയങ്ങളിൽ നടക്കുന്ന കായിക മത്സരങ്ങൾക്കും കാണികള്‍ക്കും ആരോഗ്യ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി അനുമതി നല്‍കും. ഫെബ്രുവരി 28 വരെ ഇവന്‍റ്സ് ഹൗസ് വഴിയുള്ള എല്ലാ റിസർവേഷനുകളും താൽക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

സലിം കോട്ടയിൽ