ദുബായിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശിക്ക് 87 ലക്ഷം രൂപ നഷ്ടപരിഹാരം
Sunday, July 24, 2022 4:13 PM IST
ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ ഇരുമ്പ് പാലം സ്വദേശി അക്ഷയ് ജയപാലിന് 4 ലക്ഷം ദിർഹംസ് (8,701,790.77 ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായി കോടതിയുടെ വിധി. രണ്ടു വർഷത്തോളം നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണ് അക്ഷയ് ജയപാലിന് അനുകൂലമായ കോടതി ഉത്തരവ് എത്തിയിരിക്കുന്നത്.

2020 ഓഗസ്റ്റ് 27 ന് ബർദുബൈ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടമുണ്ടാവുകയായിരുന്നു. അക്ഷയ് ജയപാലിന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിർ വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയ ട്രാഫിക്ക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 2000 ദിർഹംസ് പിഴ വിധിച്ച് വിട്ടയച്ചു.

എന്നാൽ വാഹനാപകടത്തിൽ മുഖത്തിനും മറ്റു അവയവങ്ങൾക്കും കാര്യമായ പരിക്കുകളേറ്റ അക്ഷയ് തനിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി യാബ് ലീഗൽ സർവീസ് സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു. ശേഷം അദ്ദേഹത്തിന്‍റെ നിയമോപദേശ പ്രകാരം ഇൻഷുറൻസ് അതോറിട്ടിയിൽ കേസ് സമർപ്പിച്ചു.

ദുബായ് രജിസ്റ്റർ വാഹനം ഇൻഷ്വർ ചെയ്ത യുഎഇയിലെ പ്രമുഖ ഇൻഷ്വറൻസ് കമ്പനിക്കെതിരെയും വാഹനത്തിന്‍റെ ഡ്രൈവർക്കെതിരെയുമാണ് നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെയുള്ള രേഖകളുമായാണ് അക്ഷയ്‌യുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. കേസ് കോടതിയിൽ എത്തിയപ്പോൾ പരിക്കുകൾ മാരകമല്ലെന്നും അക്ഷയ്‌യുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നും ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഇരുവരുടെ വാദവും അക്ഷയ്‌യുടെ അഭിഭാഷകൻ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെയുള്ള രേഖകളും സൂക്ഷ്മമായി നിരീക്ഷിച്ച കോടതി തെറ്റ് എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്താണെന്നും അതുകൊണ്ട് തന്നെ അക്ഷയ് നഷ്ടപരിഹാരത്തിന് അർഹനാണെന്നും കണ്ടെത്തി.