റിയാദ് : നവകേരള സൃഷ്ടിക്കായി ഇടത് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുതിർന്ന സിപിഎം നേതാവും സെക്രട്ടറിയേറ്റ് മെന്പറും ഉടുന്പൻചോല മുൻ എംഎൽഎയുമായ കെ.കെ. ജയചന്ദ്രൻ റിയാദിൽ പറഞ്ഞു. കേളി കലാസാംസ്കാരിക വേദി ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക സർവകലാശാല അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയർത്തുകയും, വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റുകയും, ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും എന്ന ആദ്യ ലക്ഷ്യത്തിലേക്ക് കേരളം കുതിക്കുകയാണ്. കെ-റെയിൽ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. കേന്ദ്രാനുമതി എന്ന കടന്പ മാത്രാമണ് കെ-റെയിലിന് മുന്നിലുള്ള തടസം. രാജ്യത്തിന്റെ വികസന കുതിപ്പിന് അധികകാലം ഒരു സർക്കാരിനും വിലങ്ങു തടിയായി നിൽക്കാൻ സാധിക്കില്ല. ഇന്നല്ലെങ്കിൽ നാളെ അനുമതി നൽകാതിരിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ല. കേരളത്തിന്റെ വികസന കുതിപ്പിന് പ്രതിപക്ഷവും സംഘപരിവാർ ശക്തികളും വിഘാതം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും കെ.കെ. ജയചന്ദ്രൻ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സന്പദ് ഘടനയിൽ സുപ്രധാന പങ്ക് വഹിക്കുന്നവരായിട്ടു കൂടി പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യൻ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ല. എന്നാൽ കേരളം അതിൽ നിന്നും വിഭിന്നമായി ഒരു ബദൽ തന്നെ രാജ്യത്തിന് മുന്നിൽ തുറന്നു കാണിച്ചിട്ടുണ്ട്. മടങ്ങി വന്ന പ്രവാസികൾക്ക് ഒരു കോടി രൂപവരെയുള്ള വായ്പാ സൗകര്യങ്ങൾ, 3500 മുതൽ 5000 രൂപാ വരെയുള്ള പെൻഷൻ, പ്രവാസികളുടെ മാത്രം കാര്യങ്ങൾ ചർച്ച ചെയ്യാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമായി ലോക കേരളസഭ എന്നിവയൊക്കെ ഉദാഹരണങ്ങൾ മാത്രം.
കേരളത്തെയാണ് ലഹരി മാഫിയ ലക്ഷ്യംവയ്ക്കുന്നത്. അതിനായി പുതു തലമുറയെ കരുവാക്കാനൊരുങ്ങി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇത് അനുവദിച്ചുകൂടാ. രാജ്യത്ത് ആകെ വിപണനം ചെയ്യപെടുന്ന ലഹരി മരുന്നുകളുടെ നാമമാത്രമായ ക്രയവിക്രയങ്ങളാണ് കേരളത്തിൽ കണ്ടത്തപ്പെട്ടിട്ടുള്ളത്. എന്നാൽ കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്നുള്ളതരത്തിൽ പ്രചണ്ഡമായ പ്രചാരണങ്ങൾ ദുഷ്ട്ട ശക്തികൾ നടത്തി കൊണ്ടിരിക്കുകയാണ്. ഇത്തരം പൊള്ളത്തരങ്ങൾ തുറന്നു കാണിക്കപെടണമെന്നും ലഹരി വിരുദ്ധ പ്രതിജ്ഞകൾ വീടുകളിൽ നിന്നും തുടങ്ങണമെന്നും ഈ വിപത്തിന്നെ നിസാരമായി കാണരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
കേളി രക്ഷാധികാരി സമിതി ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രഭാഷണം നടത്തി. കേളി ആക്ടിംഗ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
കേളി രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി കെ.പി.എം സാദിക്ക്, കേന്ദ്രകമ്മറ്റിക്ക് വേണ്ടി ആക്റ്റിംഗ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദിക്ക് വേണ്ടി സെക്രട്ടറി സീബ കൂവോട് എന്നിവർ അദ്ദേഹത്തെ ബൊക്കെ നൽകി സ്വീകരിച്ചു.
ഏരിയ രക്ഷാധികാരി സമിതികൾക്ക് വേണ്ടി ജവാദ് പരിയാട്ട്, രജീഷ് പിണറായി, അനിരുദ്ധൻ, ജോഷി പെരിഞ്ഞനം, സുബ്രഹ്മണ്യൻ, സുകേഷ് കുമാർ, ഹസ്സൻ പുന്നയൂർ, മധു ബാലുശ്ശേരി, മനോഹരൻ നെല്ലിക്കൽ, സുരേഷ് പി, ഏരിയ കമ്മറ്റികൾക്ക് വേണ്ടി നൗഫൽ പൂവകുറിശ്ശി, രാമകൃഷ്ണൻ, നിസാറുദ്ധീൻ, ഹാഷിം കുന്നത്തറ, സൈനുദ്ധീൻ, ഗോപാൽ ജി, സുനീർ ബാബു, റഫീഖ് ചാലിയം, ഗിരീഷ് കുമാർ, കിഷോർ ഇ നിസാം, തോമസ് ജോയ്, നൗഫൽ സിദ്ധീഖ് എന്നിവർ ഹാരാർപ്പണം നടത്തി. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ചടങ്ങിന് നന്ദി പറഞ്ഞു.