അബുദാബി: മുസഫയിലെ വ്യാവസായിക തൊഴിലാളികൾക്ക് മികച്ച അത്യാഹിത ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ലൈഫ്കെയർ ഹോസ്പിറ്റൽ പ്രത്യേക അത്യാഹിത വിഭാഗം ആരംഭിച്ചു. രോഗികൾക്ക് അടിയന്തര പരിചരണം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങൾ കൈവരിച്ച ആശുപത്രിക്ക് അബുദാബി ആരോഗ്യ വകുപ്പ് ലൈസൻസ് അനുവദിച്ചതിന് പിന്നാലെയാണ് പ്രത്യേക വിഭാഗം പ്രവർത്തനം തുടങ്ങിയത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 999 കേസുകളടക്കം വ്യാവസായിക തൊഴിലിടങ്ങളിലെ പരിക്കുകൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും പുതിയ അത്യാഹിത വിഭാഗം മുഴുവൻ സമയ വൈദ്യ പരിചരണവും അടിയന്തര ചികിത്സയും നൽകും.
മുസഫ പോലീസ് ലെഫ്റ്റനന്റ് കേണൽ സുൽത്താൻ ഹാദിർ, മുസഫ മുനിസിപ്പാലിറ്റി മാനേജർ ഹമീദ് അൽ മർസൂഖി, ബുർജീൽ ഹോൾഡിംഗ്സ് സിഇഒ ജോണ് സുനിൽ, ബുർജീൽ ഹോൾഡിംഗ്സ് സിഒഒ സഫീർ അഹമ്മദ് എന്നിവർ സംയുക്തമായി അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു. മുസഫ മുനിസിപ്പാലിറ്റിയിലെയും മുസഫ പോലീസിലെയും ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘവും പരിപാടിയിൽ പങ്കെടുത്തു.
നിർമാണ സ്ഥലങ്ങളിലുണ്ടാകുന്ന ഹൃദയസംബന്ധമായ അത്യാഹിതങ്ങൾ, സ്ട്രോക്കുകൾ, ആസ്ത്മ, അലർജി എന്നിവയ്ക്കുള്ള ചികിത്സകൾ ആശുപത്രിയിലുണ്ട്. ജോലിസ്ഥലത്തെ ഗുരുതരവും അല്ലാത്തതുമായ പരിക്കുകൾ ഉൾപ്പെടെ നിരവധി കേസുകൾ കൈകാര്യം ചെയ്യാൻ പുതുതായി ആരംഭിച്ച അത്യാഹിത വിഭാഗം പ്രാപ്തം. കൂടാതെ എല്ലാവിധ അടിയന്തര ശസ്ത്രക്രിയകളും ചികിത്സയും വാഗ്ദാനം ചെയ്യുന്നു.
രോഗികൾക്ക് അതിവേഗ പരിചരണം നൽകാനായി ഉന്നത പരിശീലനം ലഭിച്ച എമർജൻസി ഫിസിഷ്യൻമാർ, നഴ്സുമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരാണ് അത്യാഹിത വിഭാഗത്തിലുള്ളത്. ഹൃദയ പരിചരണം, ന്യൂറോ സർജറി, പൾമണോളജി, ന്യൂറോളജി, ഇഎൻടി, യൂറോളജി, ഇന്േറണൽ മെഡിസിൻ എന്നിവയിൽ സേവനം നൽകുന്ന സ്പെഷ്യലിസ്റ്റുകളും ആവശ്യാനുസരണം ഇവരുമായി ചേർന്നു പ്രവർത്തിക്കും.
മുസഫയിലെ വ്യാവസായിക മേഖലയിലും പരിസരത്തും നൂതന ആരോഗ്യ സംരക്ഷണ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് പുതിയ അത്യാഹിത സേവനങ്ങളെന്ന് അത്യാഹിത വിഭാഗം തലവൻ ഡോ. ഹുസൈൻ ക്സാർ ബാസി അൽ-ഷമ്രി പറഞ്ഞു.
അത്യാഹിത വിഭാഗം മുസഫ മേഖലയിലുള്ളവർക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണവും വിദഗ്ധ സേവനങ്ങളും ലഭ്യമാക്കുമെന്ന് ബുർജീൽ ഹോൾഡിംഗ്സ് സിഇഒ ജോണ് സുനിൽ പറഞ്ഞു. ഇതിനായുള്ള പിന്തുണയ്ക്കും മാർഗനിർദേശങ്ങൾക്കും ഡഒഎച്ച് അടക്കമുള്ള അധികൃതർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
വ്യാവസായിക മേഖലകളിൽ അത്യാഹിത ആരോഗ്യ പരിചരണം, ആരോഗ്യ സ്ക്രീനിംഗുകൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാന്പയിനുകളും പുതിയ അത്യാഹിത വിഭാഗം സംഘടിപ്പിക്കും.