ഒമാനിൽ സ്വകാര്യത ലംഘിക്കുന്ന ചിത്രങ്ങൾക്ക് തടവും പിഴയും
Tuesday, December 5, 2017 2:32 PM IST
മസ്കറ്റ്: ഒമാനിൽ അനുവാദമില്ലാതെ മറ്റൊരാളുടെ ചിത്രം കാമറയിൽ പകർത്തുന്നത് ഒമാൻ ക്രിമിനൽ നിയമം അനുസരിച്ചു കുറ്റകരമാണെന്ന് സൈബർ സുരക്ഷാ അധികൃതർ വ്യക്തമാക്കി.

ഒമാൻ സൈബർ നിയമത്തിന്‍റെ പതിനാറാം വകുപ്പ് പ്രകാരം, ഏതെങ്കിലും വ്യക്തിയുടെ വാർത്താ ചിത്രങ്ങളോ, സ്വകാര്യ ചിത്രങ്ങളോ അനുവാദം കൂടാതെ പ്രസിദ്ധീകരിച്ചാൽ മൂന്നു വർഷം തടവും 5,000 ഒമാനി റിയാൽ പിഴയും ലഭിക്കും. വ്യക്തിയുടെ അനുവാദം കൂടാതെ കാമറ ഉപയോഗിച്ചോ, മൊബൈൽ ഫോണ്‍ ഉപയോഗിച്ചോ ചിത്രങ്ങൾ പകർത്തുന്നതിനും നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ് ആപ് എന്നിവയിലൂടെ ഒരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്ന ചിത്രങ്ങളോ, വിവരങ്ങളോ പ്രസിദ്ധികരിക്കുന്നത് ഒമാൻ സൈബർ നിയമം അനുവദിക്കുന്നില്ല. അനുവാദം കൂടാതെ ഒരു സ്ത്രീയുടെ ചിത്രം പകർത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന വ്യക്തിയും സ്ഥാപനവും കനത്ത ശിക്ഷകൾ നേരിടേണ്ടി വരും. വീഡിയോ ചിത്രങ്ങൾ ഉപയോഗിച്ച് ഒരു വ്യക്തിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നവർക്ക് മൂന്നു മുതൽ പത്തു വർഷം വരെ തടവും മൂവായിരം മുതൽ പതിനായിരം ഒമാനി റിയൽ വരെ പിഴയും ചുമത്തുവാനുള്ള നിയമങ്ങൾ രാജ്യത്തു നിലവിലുണ്ട്. അപകട ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും കുറ്റകരമാണെന്ന് റോയൽ ഒമാൻ പോലീസിന്‍റെ അറിയിപ്പിൽ വ്യക്തമാക്കി.

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി 2011ൽ ആണ് രാജ്യത്തു സൈബർ നിയമം നടപ്പിലാക്കിയത്. സമാനമായ കുറ്റ കൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്യത്തു സൈബർ നിയമം കർശനമാക്കുന്നത്.

റിപ്പോർട്ട്: സേവ്യർ കാവാലം