സൗദി ജനസംഖ്യയിൽ 37 ശതമാനം വിദേശികൾ
Thursday, December 7, 2017 1:28 PM IST
ദമാം: ഈ വർഷം അവസാനത്തോടെ സൗദിയിലെ വിദേശികളുടെ എണ്ണം ഒന്നേകാൽ കോടിയായി ഉയരുമെന്ന് സൗദി ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അഥോറിറ്റി.

അതേസമയം രാജ്യത്തെ ആകെ ജനസംഖ്യ ഈ വർഷം അവസാനത്തോടെ 36.6 ദശലക്ഷമായി ഉയരുമെന്നും സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി.

2016 അവസാനത്തെ അപേക്ഷിച്ച് ഈ വർഷം അവസാനത്തോടെ സൗദിയിൽ 810,000 പേരുടെ വർധനവുണ്ടാവും. രാജ്യത്തെ ജനസംഖ്യയിൽ 37 ശതമാനമാണ് വിദേശികൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിദേശികളുടെ എണ്ണത്തിൽ 12 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. ഇതിൽ കൂടുതലും ഇന്ത്യക്കാരാണ്. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കു പ്രകാരം 3253901 ഇന്ത്യക്കാർ സൗദിയിലുണ്ടെന്നാണ് ഇന്ത്യൻ എംബസിയുടെ കണക്ക്.

അതേസമയം രാജ്യത്തെ ആകെ സ്വദേശികളുടെ എണ്ണം 20.4 ദശലക്ഷമാണ്. ഇതിൽ 50.94 മാനം പുരുഷ·ാരും 49.06 ശതമാനം സ്ത്രീകളുമാണ്. ജനസംഖ്യയിൽ 15 മുതൽ 45 വയസ് വരെയുള്ളവർ 72 ശതമാനം വരും. എന്നാൽ 65 വയസിനു മുകളിൽ പ്രായമുള്ളവർ 3.2 ശതമാനം മാത്രമാണ്.

ജിദ്ദയുൾപ്പെടുന്ന മക്ക പ്രവിശ്യയിലാണ് രാജ്യത്തെ 26.29 ശതമാനം പേരും താമസിക്കുന്നത്. റിയാദ് മേഖലയിൽ ഇത് 25.24 ശതമാനമാണ്.

റിപ്പോർട്ടിൽ: അനിൽ കുറിച്ചിമുട്ടം