ദമാം: ജമ്മുകാശ്മീർ കഠുവ ജില്ലയിലെ രസന ഗ്രാമത്തിലെ എട്ടുവയസുകാരി ആസിഫാ ബാനുവിന്റെ അറുംകൊല രാജ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന പൈശാചികതയാണെന്നു കിഴക്കൻ പ്രവിശ്യാ കെഎംസിസി പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു.
ബാലികയെ ദിവസങ്ങളോളം കൊല്ലാക്കൊല ചെയ്യുകയും പിന്നീട് അതിമാരകാമായി കൊലപ്പെടുത്തുകയും ചെയ്ത അക്രമകാരികളെ സംരക്ഷിക്കാൻ സംസ്ഥാനത്തെ ഭരണകക്ഷി മന്ത്രിമാരും സാമാജികരും കൂട്ടുനിൽക്കുന്നു എന്നുള്ളതും, സംസ്ഥാനത്തെ അഭിഭാഷകരെയും മറ്റ് നീതിന്യായ സംവിധാനങ്ങളെയും പ്രലോഭനത്തിലൂടെയും പ്രകോനപനത്തിലൂടെയും അക്രമകാരികളുടെ കാൽക്കീഴിലേക്ക് കൊണ്ടുവരികയെന്നതും ലോകസമൂഹത്തിന് മുന്നിൽ മാനക്കേടും രാജ്യം കാത്ത് സൂക്ഷിച്ചു പോന്ന മതേതരത്വത്തിനും ജനാധിപത്യ മൗലീക അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റവുമാണെന്ന് കെഎംസിസി കിഴക്കൻ പ്രവിശ്യാ പ്രവർത്തക സമിതിയോഗം വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎക്കെതിരെ പതിനാറുകാരി പെണ്കുട്ടി ഉന്നയിച്ച ലൈംഗിക പീഡന ആരോപണവും പെണ്കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവവും ഇത് പോലെ തന്നെ രാജ്യത്ത് നിയമസംവിധാനങ്ങൾ പരാജയപ്പെടുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണെന്നും കേന്ദ്ര സർക്കാർ ഭൂരിപക്ഷ വർഗീയതയുടെ ചട്ടുകമായി മാറിയെന്നും ജമ്മു കശ്മീർ, ഉത്തർ പ്രദേശ് സംസ്ഥാന ഭരണകൂടങ്ങൾ അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കാൻ രാജ്യമൊന്നടങ്കം ജാതി മത വ്യത്യാസങ്ങൾക്കുപരിയായി അതിശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഖാദർ ചെങ്കളയുടെ അധ്യക്ഷതയിൽ നടന്ന യോഗം യു.എ റഹീം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സി.പി ശരീഫ് കൊണ്ടോട്ടി, സുലൈമാൻ കൂലെരി, സക്കീർ അഹമ്മദ് ഖിറാഅത്ത് , പ്രവിശ്യാ കെ.എംസിസി ഭാരവാഹികളായ മാമുനിസാർ ,ഖാദി മുഹമ്മദ്, ഖാദർ മാസ്റ്റർ വാണിയന്പലം, മായിൻ ഹാജി, ടി.എം ഹംസ പാലക്കാട്, അബ്ദുൽ അസീസ് എരുവാട്ടി, സിദ്ധീഖ് പാണ്ടികശാല, നൗഷാദ് തിരുവനന്തപുരം, സലിം അരീക്കാട് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടും