ഡിഎംഎ ഉത്തം നഗർ - നാവാദാ ഏരിയയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഉത്തം നഗർ - നാവാദാ ഏരിയയുടെ വാർഷിക പൊതുയോഗം ഗുലാബ് ബാഗ് നവാദായിൽ നടത്തി. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. നോവൽ ആർ. തങ്കപ്പൻ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.
പുതിയ ഭാരവാഹികളായി ടി.വി. ജോഷ്വാ (ചെയർമാൻ), സി.ബി. കുമാർ (വൈസ് ചെയർമാൻ), എസ്. സുരേഷ് ബാബു (സെക്രട്ടറി), ജോമോൻ വർഗീസ്, അനിൽ കുമാർ (ജോയിന്റ് സെക്രട്ടറിമാർ), എൻ.കെ. മോഹൻദാസ് (ട്രെഷറർ), ജെ. ജയപ്രകാശ് (ജോയിന്റ് ട്രെഷറർ),
ഗീതാ ഹരികുമാർ (ഇന്റേണൽ ഓഡിറ്റർ), ബിന്ദു രാമചന്ദ്രൻ (വനിതാ വിഭാഗം കൺവീനർ), സിന്ധു സന്തോഷ്, രാരിമോൾ (വനിതാ വിഭാഗം ജോയിന്റ് കൺവീനർമാർ), അഖിൽ സി. ശശി (യുവജന വിഭാഗം കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി ബിജോ തെക്കേപ്പറമ്പിൽ തോമസ്, റജി കുമാർ, ഹരികുമാർ ചെല്ലപ്പൻ, വി. രാജപ്പൻ പിള്ള, ബി. ശശിധരൻ, പുഷ്പാ തുളസി എന്നിവരെയും തെരെഞ്ഞെടുത്തു.
ഡിഎംഎ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ വിഷു, ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിനയ് നഗർ കിഡ്വായ് നഗർ ഏരിയ വിഷു,ഈസ്റ്റർ ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലായിരുന്നു ആഘോഷപരിപാടികൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ മുഖ്യാതിഥിയും വൈസ് പ്രസിഡന്റ് കെ.ജി രഘുനാഥൻ നായർ വിശിഷ്ടാതിഥിയുമായിരുന്നു.
ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡിഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, അഡിഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, വൈസ് ചെയർപേഴ്സൺ സുകന്യ അമൻ, ട്രഷറർ അജി ചെല്ലപ്പൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിഷ്ണു കെ എച്ച്, ഡോ ശ്യാം ഷാജി, എൻ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ ആശാ ജയകുമാർ, രമാ സുനിൽ, ടി വി സജിൻ തുടങ്ങിയവരും പങ്കെടുത്തു. ഏരിയയിൽ നിന്നും മലയാളം മിഷന്റെ "കണിക്കൊന്ന’, "സൂര്യകാന്തി’ കോഴ്സുകളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
കെ.പി. സുതനെയും അദേഹത്തിന്റെ സഹധർമിണി ഗിരി സുതനെയും "കർഷകശ്രീ’ ബഹുമതിയും നൽകി ആദരിച്ചു. തുടർന്ന് ഏരിയയിലെ കുട്ടികളും മുതിർന്നവരും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. സ്നേഹ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
പദ്മശ്രീ പുരസ്കാരം ലഭിച്ച പ്രഫ. ഓമനക്കുട്ടിയമ്മയ്ക്ക് സ്വീകരണം
ന്യൂഡൽഹി: പത്മശ്രീ പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ പ്രശസ്ത സംഗീതജ്ഞ ഡോ. ഓമനക്കുട്ടിയമ്മയ്ക്ക് സ്വീകരണം നൽകി. ഡൽഹിയിലെ ക്ലാസിക്കൽ മ്യൂസിക് ആൻഡ് ഡാൻസ് റിസർച്ച് സെന്ററായ തൃകാല ഗുരുകുലം ഒരുക്കിയ ചടങ്ങിൽ ഡൽഹി മലയാളി സംഘടനകൾ ചേർന്നാണു ഓമനക്കുട്ടിയമ്മയെ ആദരിച്ചത്. കേരള ഹൗസ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ത്രികാല ഗുരുകുലം ഡയറക്ടർ ഡോ. ദീപ്തി ഓംചേരി അധ്യക്ഷത വഹിച്ചു.
ദൂർദർശൻ ഡയറക്ടർ ജനറൽ സതീഷ് നന്പൂതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. സുബു റഹ്മാൻ, ബാബു പണിക്കർ, എ.ജെ. ഫിലിപ്പ്, ജോർജ് കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു. ഡൽഹിയിൽ നല്ല സംഗീതജ്ഞാനമുള്ള പ്രവാസിമലയാളികളെ കാണുവാൻ സാധിച്ചതിൽ ഡോ. ഓമനക്കുട്ടിയമ്മ തന്റെ സന്തോഷം പങ്കുവച്ചു. അഡ്വ. ദീപ ജോസഫ്, സുരഭി നന്പിസൻ എന്നിവർ നേതൃത്വം നൽകി. ത്രികാല ഗുരുകുലത്തിനുവേണ്ടി അജികുമാർ മേടയിൽ നന്ദി പ്രകാശിപ്പിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, കേരള ക്ലബ്, അന്തർ രാജ്യ കഥകളി കേന്ദ്രം, ഡിഎംസി, ഡൽഹി വൈക്കം സംഗമം, ലയം കൾച്ചറൽ ഗ്രൂപ്പ്, അമൃത് കൾച്ചറൽ ഗ്രൂപ്പ്, നൃതലായ, പാലക്കാടൻ കൂട്ടായ്മ, തില്ലാന സ്കൂൾ ഓഫ് ഡാൻസ്, ദി വൃക്ഷ് തിയേറ്റർ, പാഞ്ചജന്യം ഭാരതം, ഉദയ ജ്യോതി ഫൗണ്ടേഷൻ, മാഗ്ന ഗ്രേറ്റർ നോയിഡ, ഐമ രാജസ്ഥാൻ, ദീപ്തി നായർ, ദേശീയ വൈസ് ചെയർപേഴ്സണ്‍, ഐമ വിമൻസ് വിംഗ്, ഡബ്ലിയുഎംസി എന്നീ സ്ഥാപനങ്ങൾ ഓമനക്കുട്ടിയമ്മയെ പൊന്നാടയും പൂച്ചെണ്ടും നൽകി ആദരിച്ചു.
നാലു പതിറ്റാണ്ടിലേറെയായി പദ്മശ്രീ ഡോ. ലീല ഓംചേരി സ്ഥാപിച്ച ത്രികാല ഗുരുകുലമാണു ഡൽഹി മലയാളികൾക്കുവേണ്ടി ഈ അപൂർവ സംഗമം ഒരുക്കിയത്.
ഡിഎംഎ ഹരിനഗർ - മായാപുരി ഏരിയ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഹരിനഗർ - മായാപുരി ഏരിയയുടെ വാർഷികാഘോഷങ്ങൾ ഹരി എൻക്ലേവിലെ സ്വർഗാശ്രം മന്ദിറിനടുത്തുള്ള അയ്യപ്പ പൂജാ പാർക്കിൽ അരങ്ങേറി.
ഏരിയ ചെയർമാൻ സി.എൻ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.ആർ. നായർ സ്വാഗതം ആശംസിച്ചു.
ഹരിനഗർ എംഎൽഎ ശ്യാം ശർമ, കൗൺസിലർ രാജേഷ് ലഡി, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബിൻ കണ്ണൻചിറ,
ഹരിനഗർ ആനന്ദ് വിഹാർ സിഎംഐ ഭവൻ പ്രതിനിധി റവ. ഫാ. ജോയ് പുതുശേരി, ഏരിയ ട്രെഷറർ ബി. കെ. നായർ, വനിതാ വിഭാഗം കൺവീനർ സജിതാ അശോക്, ജോയിന്റ് സെക്രട്ടറി എം.ആർ. ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ ഏരിയയിലെ 12-ാം ക്ലാസ് വിദ്യാർഥികളെയും കൂടാതെ ഏരിയയിലെ ആജീവനാന്ത അംഗങ്ങളിൽ 70 വയസ് പൂർത്തിയാക്കിയ വയോധികരെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഏരിയയിലെ എഴുപത്തഞ്ചിൽപ്പരം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ശ്രുതിലയ ഡൽഹിയുടെ സംഗീത നിശയും ആഘോഷ പരിപാടികൾക്ക് മിഴിവേകി. സ്നേഹ ഭോജനത്തോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
ടി.പി. രവീന്ദ്രൻ അന്തരിച്ചു
ന്യൂഡൽഹി: കണ്ണൂർ പയ്യന്നൂർ തോട്ടിച്ചാലിൽ ടി.പി. രവീന്ദ്രൻ (67) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഭാര്യ രമണി. മക്കൾ: രോഹിത് മടിയൻ, രജിത്ത് മടിയൻ.
പരേതരായ ടി.പി. പാറുക്കുട്ടി ടീച്ചർ, ടി.പി. ഗോപിനാഥൻ, ടി. പി. സതീദേവി, ടി.പി. രാമചന്ദ്രൻ (മുൻ എസ്ഐ) എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പയ്യന്നൂരിലെ കുണിയൻ സമുദായ ശ്മശാനത്തിൽ നടത്തി. ടി.പി. രവീന്ദ്രൻ ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയിലെ ആജീവനാംഗവും മുൻ ഏരിയ സെക്രട്ടറിയുമായിരുന്നു.
നാട്ടിലേക്ക് കുടുംബ സമേതം താമസം മാറ്റുന്നതുവരെ ഏരിയയിലെ സജീവ പ്രവർത്തകനും ഏരിയയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ആളുമായിരുന്നുവെന്ന് ഏരിയ ചെയർമാൻ സി.ഡി. ജോസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: രോഹിത് 9910241986.
ഡൽഹിയിലെ ചേരിയിൽ തീപിടിത്തം; രണ്ടു കുട്ടികൾ വെന്തു മരിച്ചു
ന്യൂഡൽഹി: ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു കുട്ടികൾ വെന്തു മരിച്ചു. ഡൽഹി രോഹിണിയിലെ സെക്ടർ 17 ലുണ്ടായ തീപിടിത്തത്തിൽ 500 ലധികം വീടുകൾ കത്തി നശിച്ചു. ഞായറാഴ്ച രാവിലെ 12 നായിരുന്നു സംഭവം.
പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായില്ലെങ്കിലും ഒരു കുടിലില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 29ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഈ മാസം 29ന് നടത്തപ്പെടും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മാനേജരുമായി 98689 90552, 92898 86490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ആയാനഗർ സെന്റ് ജോർജ് പള്ളി പെരുന്നാളിന് കൊടിയേറി
ന്യൂഡൽഹി: ആയാനഗർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് ഡൽഹി ഭദ്രസന സെക്രട്ടറി ഫാ. സജി എബ്രഹാം കൊടിയേറ്റി.
ഫാ. ഷാജി മാത്യൂസ്, ഫാ. അൻസൽ ജോൺ, ഫാ. റെനീഷ് ഗീവർഗീസ് എന്നിവർ സന്നിഹിതരായി.
ഡൽഹിയിൽ സ്കൂളിൽ വെടിയേറ്റ വിദ്യാർഥി മരിച്ചു
ന്യൂഡൽഹി: വെടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരണത്തിനു കീഴടങ്ങി. ഡൽഹിലെ ഖുഷാൽനഗറിലെ സ്വകാര്യസ്കൂളിലെ വിദ്യാർഥിയായ ഹേമന്ത്സിംഗ് (18) ആണു മരിച്ചത്.
ശിവ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖുഷാൽനഗറിൽ പ്രവർത്തിക്കുന്ന ഗ്യാൻദീപ് പബ്ലിക് സ്കൂളിൽ വച്ചാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് എല്ലാ തെളിവുകളും ശേഖരിച്ചുവെന്നും വിദ്യാർഥിയെ വെടിവയ്ക്കാൻ ഉപയോഗിച്ച പിസ്റ്റളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ സ്കൂൾ മാനേജർ രവി സിംഗ് ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഡിസിപി പറഞ്ഞു.
ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രുഷകൾക്ക് അലക്സായസ് മാർ യൗസെബീയോസ് മെത്രാപൊലിത മുഖ്യകാർമികത്യം വഹിച്ചു.
വികാരി ഫാ. ഷാജി മാത്യൂസ്, അസി. വികാരി അൻസൽ ജോൺ എന്നിവർ സഹകർമികരായിരുന്നു.
ഡൽഹി വിമാനത്താവളത്തിൽ 68 ശതമാനം വിമാനങ്ങളും വൈകി; ദുരിതത്തിലായി യാത്രക്കാർ
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച 68 ശതമാനം വിമാനങ്ങളും വൈകി. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. വിമാനത്താവള അധികൃതർ നൽകിയ മുന്നറിയിപ്പിന് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതിൽ കമ്പനികൾ വരുത്തിയ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
വിമാനത്താവളത്തിലെ റൺവേകളിലൊന്ന് അറ്റകൂറ്റപ്പണിക്കായി അടച്ചിടുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ വിമാനകമ്പനികളെ അറിയിച്ചുവെന്നാണ് ഡൽഹി എയർപോർട്ട് അധികൃതർ നൽകുന്ന വിശദീകരണം.
ഇതിന് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. അതിൽ അവർ വരുത്തിയ വീഴ്ചയാണ് പ്രശ്നത്തിന് കാരണമെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം.
ഇതിനൊപ്പം കാറ്റിന്റെ ഗതി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വിമാനകമ്പനികൾക്ക് നൽകിയിരുന്നു. എന്നാൽ വിമാനകമ്പനികൾ ഇതിനനുസരിച്ച് ഷെഡ്യൂൾ ക്രമീകരിച്ചില്ലെന്നും വിമാനത്താവള അധികൃതർ ആരോപിച്ചു.
ഡിഎംഎ ദിനാഘോഷങ്ങൾ സമാപിച്ചു
ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങളിൽ നവ്യാനുഭൂതി പകർന്ന് ഡിഎംഎയുടെ 76-ാമത് വാർഷികാഘോഷങ്ങൾ സമാപിച്ചു. ആർകെ പുരം സെക്ടർ 8ലെ കേരളാ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ അരങ്ങേറിയത്.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥി ആർകെ പുരം എംഎൽഎ അനിൽ കുമാർ ശർമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കീർത്തനാ രാജീവ് പ്രാർഥനാ ഗീതം ആലപിച്ചു.
വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ ചൊല്ലിയ "ലഹരിക്കെതിരേ ഞാനും നിങ്ങളോടൊപ്പം' എന്ന പ്രതിജ്ഞയോടെ ചടങ്ങുകൾ ആരംഭിച്ചു. വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ഏവൺ കോട്ടിംഗ്സ് മാനേജിംഗ് ഡയറക്ടർ ജെയ്സൺ ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ജെഎൻയു വിദ്യാർഥിനി നിരഞ്ജന കിഷനായിരുന്നു അവതാരക.
ചടങ്ങിൽ ഈ വർഷത്തെ "ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' ഡിഎംഎ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച സി.എൽ. ആന്റണിക്ക് മരണാനന്തര ബഹുമതിയായും "ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം' ആർഷ ധർമ്മ പരിഷദ് പ്രസിഡന്റ് ഡോ. രമേഷ് നമ്പ്യാർക്കും
"ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം' മുൻ ഡിഎംഎ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ സി. ചന്ദ്രനും ഡിഎംഎ മുൻ ജനറൽ സെക്രട്ടറിയായ എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർക്കും "ഡിഎംഎ കലാഭാരതി പുരസ്കാരം' പ്രശസ്ത നർത്തകിയും അധ്യാപികയുമായ ഡോ. നിഷാ റാണിക്കും സമ്മാനിച്ചു.
കൂടാതെ മലയാളി സമൂഹത്തിനു നൽകിയ സമഗ്ര സേവനത്തിന് ഡൽഹി പോലീസ് ഇൻസ്പെക്ടർ പവിത്രൻ കൊയിലാണ്ടി, ആരോഗ്യ മേഖലയിലെ സേവനത്തിന് ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസർ സിനു ജോൺ കറ്റാനം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ഡിഎംഎ ത്രൈമാസികയുടെ പത്താമത് ലക്കം ഡിഎംഎ ദിന വിശേഷാൽപ്പതിപ്പിന്റെ പ്രകാശനവും അഡ്വ ദീപാ ജോസഫ് രചിച്ച "ദ ഡിവൈൻ ഗ്രിറ്റ്' എന്ന ബുക്കിന്റെ പ്രകാശനവും ചടങ്ങിൽ നടത്തി. ഡൽഹി മലയാളി അസോസിയേഷന്റെ തീം സോംഗ് വേദിയിൽ വീഡിയോയുടെ അകമ്പടിയോടെ അവതരിപ്പിച്ചു. തുടർന്ന് രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു.
ഡിഎംഎയുടെ ദിൽശാദ് കോളനി ഏരിയ ഭരതനാട്യവും ദ്വാരക ഏരിയ മാർഗം കളിയും കരോൾ ബാഗ് - കണാട്ട് പ്ലേസ് ഏരിയ സിനിമാറ്റിക് ഫ്യൂഷനും വികാസ് പുരി - ഹസ്താൽ ഏരിയ ഒപ്പനയും അംബദ്കർ നഗർ - പുഷ്പ് വിഹാർ ഏരിയ നാടോടി നൃത്തവും ആർകെ പുരം ഏരിയ സെമി ക്ലാസിക്കൽ ഡാൻസും മെഹ്റോളി ഏരിയ സിനിമാറ്റിക് ഡാൻസും അവതരിപ്പിച്ചപ്പോൾ അവ പ്രേക്ഷക ഹൃദയങ്ങളിൽ കേരളീയ നടനത്തിന്റെ നവ്യാനുഭൂതി പകർന്നു.
തുടർന്ന് കലാഭവൻ പ്രജിത് നയിച്ച രംഗവേദിയുടെ "തുടി താളമേളം' ആഘോഷരാവ് അവിസ്മരണീയമാക്കി. വിഷു സദ്യയോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മുസ്തഫാബാദില് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേര് മരിച്ചു. നിരവധി ആളുകൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനായി അധികൃതർ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയും ഡൽഹി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. രാത്രി ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ പൊടിക്കാറ്റും കനത്ത മഴയുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.
ഡൽഹിയിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യുവതിയെ വെടിവച്ച് കൊലപ്പെടുത്തി. 20 വയസ് തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
ഷാദ്രയിലെ ജിടിബി എൻക്ലേവിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ രണ്ട് തവണ വെടിയേറ്റിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
ഓശാന തിരുക്കർമങ്ങളും വാർഷിക ധ്യാനവും
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓശാന തിരുക്കർമങ്ങളും വാർഷിക ധ്യാനവും ഞായറാഴ്ച ആർകെ പുരം സെക്ടർ 12ലെ ഹോളി ചൈൽഡ് ഓക്സിലിയം ജൂണിയർ സ്കൂളിൽ (സംഗം സിനിമയ്ക്ക് സമീപം) വച്ച് നടക്കും.
ഡൽഹിയിൽ പൊടിക്കാറ്റിൽ നാശം
ന്യൂഡൽഹി: ദേശീയതലസ്ഥാന നഗരയിൽ ഇന്നലെ വൈകുന്നേരമുണ്ടായ അതിശക്തമായ പൊടിക്കാറ്റിനെത്തുടർന്ന് നാശം. വിവിധ കേന്ദ്രങ്ങളിൽ മരങ്ങൾ നിലംപൊത്തി.
കിഴക്കൻ ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരങ്ങൾ ഒടിഞ്ഞുവീണ് നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ ഗതാഗതതടസമുണ്ടായി. 15 വിമാനസർവീസുകൾ വഴിതിരിച്ചുവിടുകയും നിരവധി സർവീസുകൾ വൈകുകയും ചെയ്തു.
രജത ജൂബിലിക്ക് തുടക്കം കുറിച്ച് ദ്വാരക സെന്റ് ജോർജ് ഇടവക
ന്യൂഡൽഹി: ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ 25 വർഷം(രജത ജൂബിലി) പൂർത്തിയാകുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
ഇടവക മെത്രാപ്പോലിത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി റവ. ഫാ. യാക്കൂബ് ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
സീസണിലെ ഏറ്റവും ഉയർന്ന താപനില; ഡൽഹിയിൽ ഉഷ്ണതരംഗ സാധ്യത
ന്യൂഡൽഹി: ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില തിങ്കളാഴ്ച രേഖപ്പെടുത്തി. സഫ്ദർജംഗിൽ 40.2 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇത് സാധാരണയേക്കാൾ 5.1 ഡിഗ്രി കൂടുതലാണ്.
ബുധനാഴ്ച വരെ രാജ്യതലസ്ഥാനത്തെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പരമാവധി താപനില 40 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
രാജസ്ഥാൻ, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഏകദേശം 21 നഗരങ്ങളിലും വരും ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയേക്കും.
ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ചാണക്യപുരിയിലെ ബിജ്വാസൻ റോഡ് ഫ്ലൈഓവറിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 10.32 ഓടെയാണ് സംഭവം.
ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തിന്റെ കാരണം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
വേൾഡ് മലയാളി കൗണ്‍സിൽ അഞ്ചു പുതിയ പ്രൊവിൻസ് രൂപീകരിച്ചു
ന്യൂഡൽഹി: വേൾഡ് മലയാളി കൗണ്‍സിലിന്റെ പുതിയ അഞ്ചു പ്രൊവിൻസ് രൂപീകരണ പ്രഖ്യാപനം നടന്നു. ന്യൂഡൽഹി ചാണക്യപുരി ഹോട്ടൽ സാമ്രാട്ടിൽ നടന്ന ചടങ്ങലായിരുന്നു പ്രഖ്യാപനം.
ജോണ്‍ ബ്രിട്ടാസ് എംപി, മുൻ അംബാസഡർ കെ.പി. ഫാബിയാൻ, വേൾഡ് മലയാളി കൗണ്‍സിൽ ഇന്ത്യ റീജണ്‍ പ്രസിഡന്റ് ഡൊമിനിക് ജോസഫ് തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു പ്രഖ്യാപനം നടന്നത്.
പുതുതായി രൂപീകരിച്ച ഉത്തർപ്രദേശിലെയും ഡൽഹി നഗരത്തിൽ നോർത്ത്, ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നീ പ്രൊവിൻസുകളിലെയും ഭാരവാഹികളെ യോഗത്തിൽ അനുമോദിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഗ്ലോബൽ അംബാസഡർ ഡോ. ഐസക് ജോണ്‍ പട്ടാണിപ്പറന്പിൽ, വി.പി. അഡ്മിൻ ഡോ. നടയ്ക്കൽ ശശി,
ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനയ്ക്കൽ, ഇന്ത്യ റീജണ്‍ പ്രസിഡന്റ് ഡൊമനിക് ജോസഫ്, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, ചീഫ് കോ-ഓർഡിനേറ്റർ മുരളീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.
അസർബൈജാനിൽ നടക്കുന്ന ഗ്ലോബൽ കോണ്‍ഫറൻസിന്റെ ലോഗോ ജോണ്‍ ബ്രിട്ടാസ് എംപി പ്രകാശനം ചെയ്തു. മ്യാൻമറിലും തായ്ലൻഡിലും ഭൂകന്പത്തിൽ മരിച്ചവരെയും കഴിഞ്ഞ രണ്ടു വർഷത്തിനിടെ മരിച്ച വേൾഡ് മലയാളി കൗണ്‍സിൽ അംഗങ്ങളെയും യോഗത്തിൽ അനുസ്മരിച്ചു.
ഡൽഹിയിലെ ബാലഗോകുലങ്ങളിൽ വാർഷിക പൊതുയോഗങ്ങൾക്ക് തുടക്കം
ന്യൂഡൽഹി: രാധാമാധവം ബാലഗോകുലത്തിന്റെ 2024-25ലെ വാർഷിക പൊതുയോഗം നടന്നു. രക്ഷാധികാരി ടി.പി. രജിത സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച പൊതുയോഗം ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ കാലഘട്ടത്തിൽ ബാലഗോകുലങ്ങളിൽ കുട്ടികൾ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തുടർന്ന്, രാധാമാധവം ബാലഗോകുലത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി 2025-26 വർഷത്തേക്കുള്ള പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.
ഗോകുല സമിതിയിലേക്ക് മോഹൻകുമാർ (രക്ഷാധികാരി), പ്രിയ രാജേന്ദ്രൻ, മധു വല്യമ്പത്ത് (സഹ രക്ഷാധികാരി), ധന്യ വിപിൻ (ബാലമിത്രം), സ്മിത അനീഷ് (സഹബാലമിത്രം), രജിത ടി.പി (ഭഗിനി പ്രമുഖ്), സുകന്യ മിഥുൻ (സഹ ഭഗിനി പ്രമുഖ്) എന്നിവരെയും
ഗോകുല രക്ഷാകർതൃ സമിതിയിയിലേക്ക് ലഞ്ചു വിനോദ് (അധ്യക്ഷ), രാജേന്ദ്രൻ .സി, ശ്രീജേഷ് നായർ, മിഥുൻ മോഹൻ (ഉപാധ്യക്ഷൻ), സുശീൽ കെ.സി (കാര്യദർശി), രാധാകൃഷ്ണൻ നായർ (രമേശ്), അനീഷ് കുമാർ (സഹ കാര്യദർശി), വിപിൻ ദാസ് (ട്രഷറർ) വിനോദ് നായർ (ജോ. ട്രഷറർ)എന്നിവരെയും
ഗോകുല സമിതിയിലേക്ക് ഹരിനന്ദൻ എ. നായർ (പ്രസിഡന്റ്), ആർജ്ജ ജാൻവി (വൈസ് പ്രസിഡന്റ്), ശിവനന്ദ് രാജേഷ് (സെക്രട്ടറി), അശ്വിൻ എസ്. നായർ (ജോയിന്റ് സെക്രട്ടറി), ധ്രുവ് വിനോദ് നായർ (ട്രഷറർ), ദക്ഷ് വിനോദ് നായർ (ജോ. ട്രഷറർ), വിവേകയുവ ജാഗ്രത സംയോജകൻ ആയി നിർമൽ സി.ആർ, രാധമാധവം ബാലഗോകുലം മലയാള പഠന കേന്ദ്രങ്ങളുടെ സംയോജകരായി ഷാലി കെ.ടി, ധന്യ വിപിൻ
ബാലഗോകുലം കെെയെഴുത്തു മാസിക സംയോജകൻ ആയി ഗോകുൽ സി.ആർ തുടങ്ങിയവരെ ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ്, സഹരക്ഷാധികാരി മോഹൻകുമാർ, ബാലഗോകുലം ദക്ഷിണ മധ്യ മേഖല കാര്യദർശി ഗിരീഷ് കുമാർ, സഹരക്ഷാധികാരി രാമചന്ദ്രൻ നായർ, ഉപാധ്യക്ഷൻ സുശീൽ കെ.സി, മയിൽപീലി സംയോജകൻ വിപിൻ ദാസ് .പി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗം തെരഞ്ഞെടുത്തു.
ശബരിമല വിമാനത്താവളം കൊടുമണ്ണിൽ വേണമെന്ന് ഡൽഹി മലയാളി അസോസിയേഷനുകൾ
ന്യൂഡൽഹി: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പ്ലാന്റേഷൻ റവന്യു ഭൂമിയിൽ ശബരിമല വിമാനത്താവളം അനുവദിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ന്യൂഡൽഹിയിൽ കൂടിയ ജില്ലയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു.
ശബരിമല തീർഥാടകരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കൊടുമൺ ആണ്. ശബരി വിമാനത്താവളം സാക്ഷാത്കരിക്കപ്പെടുന്നു എന്നു പറയാൻ തുടങിയിട്ടു വർഷങ്ങളായി.
എന്നാൽ നിയമക്കുരുക്കിൽ നിൽക്കുന്ന ഒരു സ്ഥലത്ത് വിമാനത്താവളം എന്ന ആശയം നടപ്പാകില്ലെന്നുള്ള കാര്യം ഏവർക്കും അറിവുള്ളതാണ്. അലക്സ് ജോർജ് തുവയൂർ അധ്യക്ഷത വഹിച്ചു.
കൊടുമണ്‍ എയർപോർട്ട് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. സജി കെ. ഡാനിയൽ, ബിജു ജോണ്‍, ബിനു സി. ജോർജ്,കെ.വി. ബേബി, ഷാജൻ ഏബ്രഹാം, സാലി വർഗീസ് എന്നിവർ പ്രസംഗിച്ചു.
കൊടുമണ്‍ എയർപോർട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന എല്ലാ സമര പരിപാടികൾക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. അലക്സ് ജോർജ് കണ്‍വീനർ ആയിട്ടുള്ള 51 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഡൽഹിയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തുമരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ വാടകകെട്ടിടത്തിന് തീപിടിച്ച് രണ്ട് കുട്ടികൾക്ക് വെന്തുമരിച്ചു. ആകാശ് (7), സാക്ഷി (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 8.30 ഓടെയാണ് ഈസ്റ്റ് പഞ്ചാബി ബാഗ് പാർക്ക് ഏരിയയിലാണ് തീപിടിത്തമുണ്ടായത്.
കൊല്ലപ്പെട്ട കുട്ടികളുടെ മാതാവായ സവിത അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. സവിതയും 11 വയസുള്ള മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നാട്ടുകാർ ഓടി എത്തുമ്പോഴേക്കും കുട്ടികൾക്ക് 100 ശതമാനം പൊള്ളലേറ്റിരുന്നു. അപകട സമയത്ത് പിതാവ് ജോലി സ്ഥലത്തായിരുന്നു.
ഡിഎംഎ അവാർഡുകൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വർഷം തോറും ഡിഎംഎ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നൽകി വരാറുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
ഈ വർഷത്തെ "ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' അന്തരിച്ച സി.എൽ. ആന്റണിക്ക് മരണാനന്തര ബഹുമതിയായും "ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം' ഡോ രമേഷ് നമ്പ്യാർക്കും 'ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം' (രണ്ടു പേർക്ക്), സി. ചന്ദ്രൻ, എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർക്കും 'ഡിഎംഎ കലാഭാരതി പുരസ്കാരം' ഡോ നിഷാ റാണിക്കും സമ്മാനിക്കും.
ഏപ്രിൽ 13ന് ഉച്ചകഴിഞ്ഞു മൂന്ന് മുതൽ ആർകെ പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന 76-ാമത് ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങളോട് അനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ ചെയർമാൻമാരായ എം.എൽ. ഭോജൻ (മയൂർ വിഹാർ ഫേസ്-2), എസ്. അജികുമാർ (ദിൽശാദ് കോളനി), എം. ഷാജി (ആശ്രം - ശ്രീനിവാസ്പുരി), കെ. ഉണ്ണിക്കൃഷ്ണൻ (വസുന്ധരാ എൻക്ലേവ്), ഇ. ജെ. ഷാജി (രജൗരി ഗാർഡൻ) എന്നിവർ അടങ്ങുന്നതായിരുന്നു അവാർഡ് സെലക്ഷൻ കമ്മിറ്റി.
ഡൽഹിയിൽ 15 വയസുകാരിയുടെ വിവാഹം പോലീസ് തടഞ്ഞു
ന്യൂഡൽഹി: പ്രേം നഗര്‍ പോലീസ് സ്റ്റേഷനില്‍ പരിധിയിലെ രോഹിണിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ടു തടഞ്ഞു. 15 വയസുകാരിയായ പെണ്‍കുട്ടിയുടെ വിവാഹം 21 വയസുകാരനുമായി ഒരമ്പലത്തില് നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം.
എന്നാൽ, ശൈശവവിവാഹവിവരം അറിഞ്ഞ ഒരാള്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോൾ രേഖകള്‍ നല്കാന് വീട്ടുകാര്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തങ്ങള്‍ നടത്താനിരുന്നത് കല്ല്യാണമല്ലെന്നും കല്ല്യാണനിശ്ചയമാണെന്നും കുടുംബക്കാര് വാദിച്ചെങ്കിലും ഇവര്‍ക്കെതിരേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയശേഷം ഒരു ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.
ഡൽഹിയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ പതിനാറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയാണ് കൊല ചെയ്തത്.
ഡൽഹി വസീറാബാദിലാണ് സംഭവം. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചു. ബൈക്കിൽ എത്തിയതായിരുന്നു സംഘം വിദ്യാർഥിയെ വീട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയത്.
അഞ്ച് മിനിട്ടിനുള്ളിൽ തിരിച്ചെത്താമെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നും വിദ്യാർഥി പോയത്. പിന്നീട് മാതാപിതാക്കൾക്ക് വന്ന ഫോൺ സംഭാഷണത്തിലാണ് കുട്ടിയെ വിട്ടുകിട്ടുന്നതിനായി 10 ലക്ഷം രൂപ വേണമെന്ന ആവശ്യം ഉന്നയിച്ചത്.
ഇതിനുപിന്നാലെയാണ് ഡൽഹിയിലെ ഒരു വനമേഖലയിൽ കുത്തി കൊലപ്പെടുത്തിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിനുശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കാനും പ്രതികൾ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു.
ആരോഗ്യ മേള സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 1ന്റെ ആഭിമുഖ്യത്തിൽ കൊശാംബി യശോദാ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യമായി ആരോഗ്യ മേള സംഘടിപ്പിച്ചു.
കേട്ട്ലാ വില്ലജ് ആർ എസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ആരോഗ്യ മേള, ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് തന്റെ രക്തസമ്മർദ്ദം പരിശോധിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ ചെയർമാൻ സി. കേശവൻ കുട്ടി, വൈസ് ചെയർമാൻ ആർ.കെ. പിള്ള, സെക്രട്ടറി പിരിയാട്ട് രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, ഇന്റേണൽ ഓഡിറ്റർ സി.കെ. പ്രിൻസ്, നിർവാഹക സമിതി അംഗങ്ങളായ ജോസ് മത്തായി, എസ്. സതീശൻ പിള്ള, ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.
ജനറൽ ഫിസിഷ്യൻ, ഡെന്റൽ, ഡയറ്റീഷ്യൻ, പീഡിയാട്രീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, നേത്ര ചികിത്സകൻ എന്നിവരുമായി കൺസൾട്ട് ചെയ്യുവാനും കൂടാതെ ബ്ലഡ് പ്രഷർ, റാൻഡം ബ്ലഡ് ഷുഗർ, ഇസിജി / പിഎഫ്ടി എന്നിവ ചെയ്യുവാനും പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു.
ഏകദിന സമ്മേളനം സംഘടിപ്പിച്ചു
നോയിഡ: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം നോയിഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടത്തി. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം നിർവഹിച്ചു.
ജോഷ്വാ തോമസ്, ഗീവർഗീസ് ചാക്കോ, റവ.ഫാ. നൈനാൻ ഫിലിപ്പ്, റവ.ഫാ. ബിജു ആൻഡ്രൂസ്, റവ.ഫാ. യാക്കൂബ് ബേബി, ജെസി ഫിലിപ്പ്, ബീന ബിജു, ആശ മറിയം റോയ്, ബിനു ജോൺ എന്നിവർ പങ്കെടുത്തു.
ഡൽഹിയിലെ പാർക്കിൽ കൗമാരക്കാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഡീർ പാർക്കിൽ കൗമാരക്കാരനെയും പെൺകുട്ടിയെയും ജീവനൊടുക്കിയ നിലയിൽകണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഏകദേശം 17 വയസ് പ്രായമുള്ള ആൺകുട്ടി കറുത്ത ടീ-ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരിക്കുന്നത്. ഏകദേശം സമപ്രായക്കാരിയായ പെൺകുട്ടി പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
മരിച്ചവരുടെ പേര് വിവരങ്ങളും ഇവർ ജീവനൊടുക്കാനുണ്ടായ സാഹചര്യവുംകണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഞായറാഴ്ച
നോയിഡ: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഞായറാഴ്ച നോയിഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ചു നടത്തപ്പെടുന്നു.
ഇടുക്കി ഭദ്രാസനത്തിന്റെ സെക്രട്ടറിയായി ശുശ്രൂഷ ചെയ്തുവരുന്ന ബിജു ആൻഡ്രൂസ് അച്ചന്റെ മുഖ്യ കാർമികത്വത്തിൽ രാവിലെ ഏഴിന് പ്രഭാത നമസ്കാരവും തുടർന്ന് കുർബാനയും ശേഷം 10.15ന് ഡൽഹി ഭദ്രാസനാധിപനും മർത്തമറിയം വനിതാ സമാജത്തിന്റെ പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലിത്താ ഏകദിന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ബിജു ആൻഡ്രൂസ് അച്ചൻ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ.സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് യാക്കോബ് ബേബി അച്ചൻ, മാർ ഗ്രിഗോറിയോസ് ഇടവക വികാരി നൈനാൻ ഫിലിപ്പ് അച്ചൻ എന്നിവർ പ്രസംഗിക്കും.
മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് തലത്തിൽ സംഗീത മത്സരം നടത്തപ്പെടുന്നതായിരിക്കും. മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് എന്നിവരും ഇടവക വികാരി റവ. ഫാ. നൈനാൻ ഫിലിപ്പ്, ഇടവക കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കും.
ഡിഎംഎ ജസോല ഏരിയ വാർഷിക പൊതുയോഗം ഏപ്രിൽ ആറിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജസോല ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് രാവിലെ 11.30 മുതൽ രണ്ടു വരെ ജസോല എൽഐജി ഫ്ലാറ്റ്സ്, പോക്കറ്റ് 12ലെ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ തങ്കപ്പനെ നിയമിച്ചു.
2025-28 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, ജോയിന്റ് ട്രഷറർ, ഇന്റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, വനിതാ വിഭാഗം കൺവീനർ, ജോയിന്റ് കൺവീനർ, യുവജന വിഭാഗം കൺവീനർ (വയസ് 18-35), യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35) (ആൺ, പെൺ, ഒന്ന് വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 23ന് ഉച്ചകഴിഞ്ഞു നാലു മുതൽ ആറു വരെയും 24ന് രാത്രി ഏഴ് മുതൽ ഒന്‍പത് വരെയും റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ജസോല ലിവിംഗ് സ്റ്റൈൽ മാളിലെ മൂന്നാം നിലയിലെ നമ്പർ 318, റോയൽ തോട്ട്സിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കുകയും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 24ന് രാത്രി ഒന്‍പത് വരെയാണ്. 25നു രാത്രി 7.30ന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് ജസോലയിലെ ’റോയൽ തോട്ട്സ്’ലും ആർകെ പുരത്തെ ഡിഎംഎ സമുച്ചയത്തിലും പ്രസിദ്ധപ്പെടുത്തും. 26ന് രാത്രി ഏഴ് മുതൽ രാത്രി ഒന്‍പത് വരെ പത്രിക പിൻവലിക്കാവുന്നതാണ്.
27ന് രാത്രി ഏഴിന് സൂക്ഷ്മ പരിശോധനക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, ഏപ്രിൽ ആറിന് ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയാണ് സമയം. വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജസോല ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: റിട്ടേണിംഗ് ഓഫീസർ നോവൽ ആർ തങ്കപ്പൻ, അഡീഷണൽ ജനറൽ സെക്രട്ടറിയും കോഓർഡിനേറ്ററുമായ പി.എൻ. ഷാജി എന്നിവരെ 98182 04660, 96506 99114 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
എംജിഒസിഎസ്എം ഏകദിന സമ്മേളനം നടത്തി
ന്യൂഡൽഹി: ദ്വാരകയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് എംജിഒസിഎസ്എം ഏകദിന സമ്മേളനം നടത്തി. "കൂദാശകളെ മനസിലാക്കൽ: വിശ്വാസത്തിന്റെ ഒരു യാത്ര' എന്നതായിരുന്നു പ്രമേയം.
നോമ്പുകാല ആത്മീയ വളർച്ചയുടെയും പഠനത്തിന്റെയും ഈ ദിനത്തിൽ കണ്ടനാട് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായ ഡോ. തോമസ് മാർ അത്തനേഷ്യസ് തിരുമേനി മുഖ്യാതിഥിയായി ഉദ്ഘാടനം ചെയ്ത് നിർവഹിക്കുന്നു.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലിത്ത, റവ. ഫാ.യാക്കൂബ് ബേബി (ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി), റവ. ഫാ. എബിൻ പി. ജേക്കബ്, വിവിധ ഇടവകകളിൽ നിന്നുള്ള നൂറ്റാമ്പതോളം എംജിഒസിഎസ്എം വിദ്യാർഥികൾ ഈ ഏകദിന സമ്മേളനത്തിൽ പങ്കെടുത്തു.
ഡൽഹിയിൽ പുകമഞ്ഞ് തടയാൻ കൃത്രിമമഴയ്ക്ക് സർക്കാർ
ന്യൂഡൽഹി: പുകമഞ്ഞ് തടയാൻ കൃത്രിമ മഴ പരീക്ഷണത്തിന് ഡൽഹി സർക്കാർ. ഡൽഹി-എൻസിആർ മേഖലയിലെ മലിനീകരണവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൃത്രിമ മഴയ്ക്കുള്ള നീക്കം.
മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വായു ഗുണനിലവാരം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇതിനകംതന്നെ ആരംഭിച്ചെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൃത്രിമ മഴയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ദോഷകരമായി ഭവിക്കുമോ എന്നതിൽ വിശദമായ റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊടും ശൈത്യകാലത്ത് ദേശീയ തലസ്ഥാനത്തിന്റെ വായു ഗുണനിലവാരം ഗണ്യമായി വഷളായിരുന്നു. വായു ഗുണനിലവാര സൂചിക (എക്യുഐ) പലപ്പോഴും 450 കടന്നിരുന്നു. രാജ്യത്തെ ഏറ്റവും മോശം അവസ്ഥകളിൽ ഒന്നാണിത്.
26 വർഷത്തിനുശേഷം ഡൽഹിയിൽ അധികാരമേറ്റ ബിജെപി സർക്കാർ മലിനീകരണം നേരിടാൻ കർശന നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു.
31ന് ശേഷം തലസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ അനുവാദമില്ലെന്നു നേരത്തെ പരിസ്ഥിതി മന്ത്രി പ്രഖ്യാപിച്ചിരുന്നു.
ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ
ന്യുഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ഞായറാഴ്ച രാവിലെ 11ന് ആർകെ പുരം സെക്ടർ 2യിലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് കൊണ്ടാടുന്നു.
വികാരി ഫാ. സുനിൽ അഗസ്റ്റിൻ കാർമികത്വം വഹിക്കും. രൂപം വെഞ്ചരിപ്പ് പ്രെസുദേന്തി വാഴ്ച്ച, പ്രദക്ഷിണം തുടർന്ന് ഊട്ടുനേർച്ച വിതരണവും ഉണ്ടായിരിക്കും .
പ്രസുദേന്തിമാരാകാൻ താത്പര്യമുള്ളവർ ഭാരവാഹികളെ വിളിക്കുക: 97177 57749.
ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്2 ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
മയൂർ വിഹാർ ഫേസ് 2ലെ ഡിഎംഎ ഓഫീസിൽ ഏരിയ ചെയർമാൻ എം.എൽ. ഭോജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തങ്കം ഹരിദാസിന്റെ പ്രാർഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷ പഠന ക്ലാസുകളുടെ കോഓർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രസാദ് കെ നായർ സ്വാഗതം പറഞ്ഞു.
ഡിഎംഎ രജൗരി ഗാർഡൻ ഏരിയ സെക്രട്ടറിയും മലയാളം മിഷൻ ഈസ്റ്റ് വിനോദ് നഗർ വസുന്ധരാ എൻക്ലേവ് കോർഡിനേറ്ററുമായ ഷാജികുമാർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, നിർവാഹക സമിതി അംഗം ഡി ജയകുമാർ, മലയാള ഭാഷാധ്യാപകരായ ഡോ രാജലക്ഷ്മി മുരളീധരൻ, കൃത് ഉണ്ണികൃഷ്ണൻ, മുൻ അധ്യാപിക ഗ്രേസ് ജോൺ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
പ്രദീപ് സദാനന്ദൻ അവതാരകനുമായിരുന്നു. ഏരിയ വൈസ് ചെയർമാൻ വി.കെ. ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനറായ ബീനാ പ്രസാദ് മുൻ ചെയർമാൻ കെ.വി. മുരളീധരൻ, മുൻ അഡീഷണൽ ജനറൽ സെക്രട്ടറി ഹരിദാസൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ലഘുഭക്ഷണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയമെന്ന് ആരോപിച്ച് ഡൽഹിയിൽ പ്രതിഷേധം
ന്യൂഡൽഹി: കേരളത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുബന്ധ സംഘടനകൾ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കേരളത്തിലെ യുവാക്കൾക്ക് കടുത്ത ഭീഷണി ഉയർത്തുന്ന മയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ കർശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൗത്ത് ഇന്ത്യൻ ഔട്ട്റീച്ച് മിഷൻ കോഓർഡിനേറ്റർ സ്കറിയ തോമസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
ഡോ. സിമ്മി, വിനീത്, തോമസ് കുട്ടിയാനമറ്റം, ജോയൽ, മഹിള കോൺഗ്രസ് അംഗം പ്രേമ ബാലകൃഷ്ണൻ, ലത, എൻഎസ്യുഐ നേതാക്കളായ മാത്യു, അബുൽ ഫത്തേഹ്, മനു പ്രസാദ്, ഷിനു ജോസഫ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ കേരള സർക്കാരിനെ ശക്തമായി വിമർശിച്ചു.
മയക്കുമരുന്ന് പ്രതിസന്ധി സംസ്ഥാനത്തുടനീളമുള്ള കാമ്പസുകളിൽ അപകടകരമായ ഒരു ഭീഷണിയായി മാറിയിട്ടുണ്ടെന്നും യുവതലമുറയെ ബാധിക്കുന്ന കാൻസറാണ് ഇതെന്നും അവർ പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആഹ്വാനത്തെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഡിഎംഎ ലാജ്പത് നഗർ ഏരിയ വാർഷിക പൊതുയോഗം 30ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ്പത് നഗർ ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 30ന് ഉച്ചകഴിഞ്ഞ് 3.30ന് ഡിഎംഎ ഓഫീസായ സാദിഖ് നഗറിലെ സൻവാൽ നഗറിലുള്ള 11എയിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു.
2025-2028 വർഷക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-15, വനിതാ വിഭാഗം കൺവീനർ-1, ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (ആൺ, പെൺ 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
18, 19 തീയതികളിൽ വൈകുന്നേരം 7.30 മുതൽ ഒന്‍പത് വരെ മേൽപ്പറഞ്ഞ ഡിഎംഎ ഓഫീസിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കാനും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കാവുന്നതുമാണ്. പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം 19 രാത്രി ഒന്‍പത് വരെയാണ്.
20നു രാത്രി ഏഴിന് ലഭിച്ച നാമനിർദ്ദേശ പത്രികകളുടെ ലിസ്റ്റ് സൻവാൽ നഗറിലും ആർകെ പുരത്തെ ഡിഎംഎ സമുച്ചയത്തിലും പ്രസിദ്ധപ്പെടുത്തും. 21ന് രാത്രി ഏഴ് മുതൽ രാത്രി ഒന്‍പത് വരെ പത്രിക പിൻവലിക്കാവുന്നതാണ്.
22ന് രാത്രി ഏഴിന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, 30ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകുന്നേരം ആറ് വരെയാണ് സമയം.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ലാജ്പത് നഗർ ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, കോഓർഡിനേറ്റർ കെ.ജി. രഘുനാഥൻ നായർ എന്നിവരെ 98182 04660, 98187 50868 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഡൽഹിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
ന്യൂഡൽഹി: ആസാദ്പുർ ബാലാജി ടവറിന് സമീപം മിനിട്രക്കിടിച്ച് യുവതി മരിച്ചു. ബാലാസ്വ ഡയറിയിൽ നിന്നുള്ള പൂജ ദേവി(37) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ പൂജയെ ബിജെആർഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്രക്ക് ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
ന്യൂഡൽഹി: ഡൽഹിയിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ജിതേന്ദ്ര റാവത്താണ് ജീവനൊടുക്കിയത്.
വെള്ളിയാഴ്ച രാവിലെ ചാണക്യപുരി പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടിയാണ് ഇയാൾ മരിച്ചത്. പോലീസ് മരണം സ്ഥിരീകരിച്ചു.
ഇയാൾ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ജിതേന്ദ്ര അമ്മയോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.
ജിതേന്ദ്രയുടെ ഭാര്യയും കുട്ടികളും ഡെറാഡൂണിൽ താമസിക്കുന്നതായാണ് വിവരം.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ബുധനാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ബുധനാഴ്ച നടത്തപ്പെടും. രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്ര മേൽശാന്തിയുടെ കാർമികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ക്ഷേത്ര മാനേജരുമായി 9868990552, 9289886490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും നടത്തി
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
ഡോ. പാപിയ ശർമ, ഡോ. സൈയാദ ഷാൻ, ഡോ. രാഹുൽ കുമാർ, ഡോ. ആരാധന റായ്, ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്ത മറിയം സമാജം), ബീന ബിജു, ആശ റോയി, റെജി ടി. മാണി, സുജ വർഗീസ് എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും പങ്കെടുത്തു.
മയൂർ വിഹാർ ഫെയ്സ് വൺ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക വികാരി റവ.ഫാ. ടി.ജെ.ജോൺസൺ ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മാർത്തമറിയം വനിതാ സമാജവും ഈ പ്രോഗ്രാമിന്റെ ക്രമീകരണങ്ങൾക്കു നേതൃത്വം വഹിച്ചു.
കെ.വി. വർഗീസ് ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: എടത്വ പച്ച കളത്തിൽ വീട്ടിൽ കെ.വി. വർഗീസ് (തങ്കച്ചൻ 74) ഡൽഹി ദ്വാരകയിൽ അന്തരിച്ചു. സംസ്കാരം സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.
ഭാര്യ: മോനി വർഗീസ് (നിലമ്പൂർ ചിറയിൽ കുടുംബാംഗം). മക്കൾ: ജോസഫ് കെ. വർഗീസ്, ജോർജ് കെ. വർഗീസ്. മരുമകൾ: ഡിംപിൾ ജോസഫ്. കൊച്ചുമക്കൾ: ഷോൺ, ഇസബെൽ, കാതറിൻ.
ഡിഎംഎ ജൂബിലി ആഘോഷങ്ങളും ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആശ്രം - ശ്രീനിവാസ്പുരി - കാലേഖാൻ - ജൂലൈന ശാഖ രജത ജൂബിലി ആഘോഷങ്ങളും ക്രിസ്മസ് - പുതുവത്സര പരിപാടികളും സംഘടിപ്പിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം നാലിന് ആശ്രം സൺലൈറ്റ് കോളനിയിലെ ഡോ. അംബേദ്കർ പാർക്കിൽ സമ്മേളനം ആരംഭിക്കും.
വലിയ പൊങ്കാല: പൊങ്കാലക്കലങ്ങളിൽ നിറഞ്ഞു തൂവി പ്രാർഥാന പുണ്യം
ന്യൂഡൽഹി: പൊങ്കാലക്കലങ്ങളിൽ നിറഞ്ഞു തൂവിയ പ്രാർഥാന പുണ്യവുമായി നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല. കോടമഞ്ഞ് ഈറനണിയിച്ച ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്ര സന്നിധിയിലേക്ക് തലസ്ഥാന നഗരിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി വലിയ പൊങ്കാലയിൽ പങ്കെടുക്കുവാനായി ഭക്ത സഹസ്രങ്ങൾ ഒഴുകിയെത്തി.
വെങ്കിടേശ്വരൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. നിർമാല്യ ദർശനം, ഉഷഃപൂജ, വിശേഷാൽ പൂജകൾ എന്നിവയും ഉണ്ടായിരുന്നു.
തുടർന്ന് പൂത്താലമേന്തിയ ബാലികമാരുടെയും ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് കലാകാരന്മാർ അവതരിപ്പിച്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നിയുമായി എഴുന്നെള്ളത്ത്.
പണ്ടാര അടുപ്പിലേക്ക് ദിവ്യാഗ്നി പകർന്നപ്പോൾ വായ്ക്കുരവകളും "അമ്മേ നാരായണാ ദേവീ നാരായണാ' എന്ന നാമജപഘോഷവും ക്ഷേത്രാങ്കണത്തിൽ നിറഞ്ഞു നിന്നു.
തുടർന്ന് ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് സ്വയം പണ്ടാര അടുപ്പിൽ നിന്നും കൊളുത്തിയ അഗ്നി പകർന്നതോടെ വലിയ പൊങ്കാലയ്ക്ക് ആരംഭമായി.
പൊങ്കാല അടുപ്പുകളിൽ നിന്നും ഉയർന്ന ധൂമ പടലങ്ങളാൽ മേഘാവൃതമായ അന്തരീക്ഷം ശിവാജി എൻക്ലേവിലെ നാദബ്രഹ്മം ഭജനാമൃതം അവതരിപ്പിച്ച ഭജന ഗാനാമൃതത്താൽ ഭക്തി സാന്ദ്രമായി. തിളച്ചു തൂവി പകമാക്കിയ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിച്ചത്തോടെ പായസം നിവേദ്യമായി.
ഉദിച്ചുയർന്ന സൂര്യഭഗവാനെ സാക്ഷിയാക്കി ഭക്തജനങ്ങൾ ദേവീമന്ത്രജപങ്ങളോടെ നിവേദ്യം ചോറ്റാനിക്കയിയമ്മക്കു മനസാ സമർപ്പിച്ച ശേഷം തിരുനടയിലെത്തി ദർശനവും വഴിപാടുകളും കാണിക്യയുമർപ്പിച്ചു മിഴികളടച്ചു തൊഴുതു. തുടർന്ന് അന്നദാനത്തിലും പങ്കെടുത്ത് ഒരു വർഷം നീണ്ടു നിന്ന വ്രത ശുദ്ധിയുടെ പുണ്യവുമായി മടക്കയാത്ര.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു സംഘാടകരായ ശ്രീഭഗവതി ക്ഷേത്രം & ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ ജി സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി കൃഷ്ണ കുമാർ സ്വാഗതം ആശംസിച്ചു.
വൈസ് പ്രസിഡന്റ് വി.കെ.എസ്. നായർ, നജഫ്ഗഡ് എംഎൽഎ നീലം കൃഷ്ണാ പഹൽവാൻ, കൗൺസിലർ അമിത് ഖഡ്കരി, ഡൽഹി മലയാളി അസോസിയേഷൻ അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, പി.കെ. സുരേഷ് ബാലഗോകുലം, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ലേഖ സോമൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ജോയിന്റ് സെക്രെട്ടറിയായ അനിൽ കുമാർ, ആക്ടിംഗ് ട്രെഷറർ മധുസൂദനൻ, ജോയിന്റ് ട്രെഷറർ സാബു മുതുകുളം, നിർവാഹക സമിതി അംഗങ്ങളായ അശോകൻ, എസ്. ഗണേശൻ, വിജയ പ്രകാശ്, കെ.എസ്. പ്രദീപ്, യശോധരൻ നായർ, ജോഷി, വാസുദേവൻ, തുളസി, സുരേഷ്,
വനിതാ വിഭാഗം പ്രവർത്തകരായ ശ്യാമളാ കൃഷ്ണ കുമാർ, ശോഭ പ്രകാശ്, ലത നായർ, തിലക മണി, ലീല രാഘവൻ, വിവിധ ഏരിയകളിൽ നിന്നുള്ള സംഘാടകർ തുടങ്ങിയവർ പൊങ്കാല മഹോത്സവത്തിന് നേതൃത്വം നൽകി.
പൊങ്കാല സമര്‍പ്പണത്തിനുള്ള എല്ലാ സാധന സാമഗ്രികളും ക്ഷേത്രാങ്കണത്തിൽ ലഭ്യമായിരുന്നു. പൊങ്കാല കൂപ്പണുകളും വഴിപാടുകളും തത്സമയം ബുക്കു ചെയ്യുവാൻ പ്രത്യേക കൗണ്ടറുകളും ഒരുക്കിയിരുന്നു.
കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും നടന്നു
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടന്ന ക്യാന്പിൽ ഡോ. പാപിയ ശർമ കാൻസർ ബോധവത്കരണ ക്ലാസ് നടത്തി.
ഡൽഹിയിൽ ഭൂചലനം; റിക്ടര്‍ സ്കെയില്‍ 4.0 രേഖപ്പെടുത്തി
ഡൽഹി: രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.
ഡൽഹിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു. ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി. ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചിരിക്കുന്നത്.
ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിലുള്‍പ്പെടുന്ന സ്ഥലങ്ങളാണ്.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തം; മരണം 18 ആയി
ന്യൂഡൽഹി: ശനിയാഴ്ച രാത്രിയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ അഞ്ചു കുട്ടികളും 11 സ്ത്രീകളും ഉൾപ്പെടുന്നു. അന്‍പതോളം പേർക്ക് പരിക്കേറ്റു. ഒന്‍പതു പേരുടെ നില ഗുരുതരമാണ്.
മഹാ കുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്കു പോകാനെത്തിയ തീർഥാടകരുടെ എണ്ണം അനിയന്ത്രിതമായതാണ് അപകടത്തിലേക്കു നയിച്ചത്. 14, 15 പ്ലാറ്റ്ഫോമുകളിലാണ് അപകടം സംഭവിച്ചത്. അനിയന്ത്രിതമായ രീതിയിലാണ് പ്രയാഗ്രാജിലേക്കുള്ള ജനറൽ ടിക്കറ്റുകൾ വിറ്റത്.
ഓരോ മണിക്കൂറിലും 1500ഓളം ജനറൽ ടിക്കറ്റുകൾ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്നു വിറ്റെന്നാണ് റിപ്പോർട്ട്. ഇതോടെ പ്രയാഗ്രാജിലേക്കു പോകുന്ന രണ്ട് ട്രെയിനുകൾ എത്തേണ്ട പ്ലാറ്റ്ഫോമുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു.
അപകടം നടക്കുന്ന സമയത്ത് ഈ പ്ലാറ്റ്ഫോമുകളിൽ ബിഹാറിലെ പാറ്റ്നയിലേക്ക് പോകുന്ന മഗധ് എക്സ്പ്രസും ന്യൂഡൽഹി-ജമ്മു ഉത്തർസന്പർക്ക ക്രാന്തി എക്സ്പ്രസും ഉണ്ടായിരുന്നതായി ഉത്തര റെയിൽവേയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ഉപാധ്യായ വ്യക്തമാക്കി.
അതേസമയം, അനൗണ് സ്മെന്റിലുണ്ടായ വീഴ്ച ആശയക്കുഴപ്പത്തിലേക്കും തുടർന്ന് അപകടത്തിലേക്കും വഴിവച്ചുവെന്നാണ് ഡൽഹി പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രയാഗ്രാജ് എക്സ്പ്രസും പ്രയാഗ്രാജിലേക്കു പോകേണ്ട സ്പെഷൽ ട്രെയിനും ഒരേ സമയം അനൗണ്‍സ് ചെയ്തതാണു യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയത്.
14-ാം നന്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ്രാജ് എക്സ്പ്രസ് ട്രെയിൻ കാത്ത് ആളുകൾ നിന്നപ്പോഴാണ് പ്രയാഗ്രാജ് സ്പെഷൽ ട്രെയിൻ 16-ാം നന്പർ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതായി അനൗണ്‍സ്മെന്റ് വന്നത്. ഇതോടെ ആശയക്കുഴപ്പത്തിലായ 14-ാം നന്പർ പ്ലാറ്റ്ഫോമിൽ നിന്ന യാത്രക്കാർ തങ്ങളുടെ ട്രെയിൻ 16-ാം നന്പർ പ്ലാറ്റ്ഫോമിലാണു വരുന്നതെന്ന് വിചാരിച്ച് തിരക്കു കൂട്ടിയത് അപകടത്തിന് വഴിവച്ചു.
അനൗണ്‍സ്മെന്റ് കേട്ടതോടെ ആളുകൾ ഒന്നടങ്കം 16-ാം നന്പർ പ്ലാറ്റ്ഫോമിലേക്ക് മേൽപ്പാലത്തിലൂടെ ഓടി. ഓട്ടത്തിനിടയിൽ മേൽപ്പാലത്തിൽ ഇരിക്കുന്ന യാത്രക്കാരുടെ മുകളിലേക്ക് ഇവർ വീഴുകയും അപകടം സംഭവിക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ വിശദീകരണം. കൂടാതെ മൂന്ന് ട്രെയിനുകൾ വൈകിയത് സ്റ്റേഷനിൽ തിരക്ക് വർധിക്കാൻ കാരണമായതായും പോലീസ് പറയുന്നു.
ശനിയാഴ്ച രാത്രി പത്തിനാണ് ദുരന്തം സംഭവിച്ചെങ്കിലും അർധരാത്രിയോടെയാണു സംഭവത്തിന്റെ തീവ്രത പുറംലോകം അറിയുന്നത്. അടുത്ത നാളുകളിലൊന്നും കാണാത്തത്ര തിരക്കാണ് ശനിയാഴ്ച രാത്രി ഏറെ വൈകിയും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
മരിച്ചവരുടെ ബന്ധുക്കൾക്ക് റെയിൽവേ 10 ലക്ഷം രൂപ ധനസഹായം നൽകും. ഗുരുതരമായ പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും ധനസഹായം നൽകുമെന്നും റെയിൽവേ അറിയിച്ചു.
ഷെൽട്ടർ ഹോമിലെ പീഡനം: മുൻ സൂപ്രണ്ടിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു
ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ ഷെൽട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തുടർച്ചയായ ലൈംഗിക പീഡനങ്ങൾക്ക് വിധേയരാക്കി എന്ന കേസിൽ ഷെൽട്ടർ ഹോമിന്റെ മുൻ സൂപ്രണ്ടിനെ ഡൽഹി സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു.
അഡീഷണൽ സെഷൻസ് ജഡ്ജ് അനു അഗർവാൾ ആണ് വിധിപ്രസ്താവം നടത്തിയത്. ജീവപര്യന്തം കഠിന തടവിന് പുറമെ പീഡനത്തിനിരയായ പെൺകുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
കുട്ടികൾക്ക് നേരെ ക്രൂരമായ ലൈംഗികപീഡനങ്ങൾ, അതും അവരെ സംരക്ഷിക്കാൻ സർക്കാർ വിശ്വസിച്ചേൽപ്പിച്ച ആളുകളുടെ ഭാഗത്തു തന്നെ ഉണ്ടാവുന്നത് ഏറെ ദൗർഭാഗ്യകരമാണ് എന്ന് കോടതി നിരീക്ഷിച്ചു.
സംരക്ഷകൻ തന്നെ വേട്ടക്കാരൻ ആവുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പോക്സോ നിയമത്തിലെ വകുപ്പുകൾ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ പീഡനം അടക്കമുള്ള നിരവധി ക്രിമിനൽ ചട്ടങ്ങൾ ചേർത്താണ് പ്രതിയെ കോടതി വിചാരണ ചെയ്തത്.
പീഡനത്തിനിരയാക്കപ്പെട്ട പെൺകുട്ടികൾ എല്ലാം തന്നെ പത്തുവയസിനു താഴെയുള്ളവരായിരുന്നു എന്ന് ഇരകൾക്ക് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്ത് വേണുഗോപാൽ വാദിച്ചു.
ഷെൽട്ടർ ഹോമിന്റെ സൂപ്രണ്ട് ആയ പ്രതി വഹിച്ചിരുന്ന സ്ഥാനം ഒരു പിതാവിന്റെ സ്ഥാനം ആയിരുന്നു. എന്നാൽ തന്റെ അധികാരം ഉപയോഗിച്ച് പ്രതി അന്തേവാസികളായ പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു.
പ്രതിയുടെ പ്രവർത്തി ഇരകളിലുണ്ടാക്കിയ മാനസിക ശാരീരിക ആഘാതം കണക്കിലെടുത്താൽ പ്രതി യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ല എന്നും പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു.
2016 ജൂൺ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. പീഡനത്തിനിരയായ അന്തേവാസികളായ പെൺകുട്ടികൾ വെൽഫയർ ഓഫീസർക്ക് പരാതി നൽകുകയും അന്നത്തെ വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി ലജ്പത് നഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അന്വേഷണ വിധേയമായി പ്രതിയെ 2016ൽ സൂപ്രണ്ട് പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഒന്‍പത് വർഷങ്ങളുടെ വിചാരണയ്ക്ക് ഒടുവിൽ ഇരകൾക്ക് നീതി ലഭിച്ചതിൽ ചാരിതാർഥ്യം ഉണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
കാൻസർ ബോധവത്കരണ ക്യാന്പ് സംഘടിപ്പിക്കുന്നു
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ ക്യാന്പ് സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ 10 മുതൽ 3.30 വരെ ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ചാണ് ക്യാന്പ് നടക്കുക. ഡോ. പാപിയ ശർമ, ഡോ. സൈയാദാ ഷാൻ, ഡോ. ഖുശ്ബൂ ഗൗതം, ഡോ. ഹർഷിത് റാണ, റവ. ഫാ. യാക്കൂബ് ബേബി (മർത്ത മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ്), ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജം),
സിസ്റ്റർ ബീന, ബീന ബിജു, ആശ റോയി, റെജി ടി. മാണി എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകും. ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി റവ.ഫാ. യാക്കൂബ് ബേബി, ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും പരിപാടിയുടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
കേരള എക്സ്പ്രസിൽ വീണ്ടും മോഷണം
ന്യൂഡൽഹി: നാളുകൾക്ക് ശേഷം കേരള എക്സ്പ്രസിൽ വീണ്ടും മോഷണം. മയൂർ വിഹാർ ഫേസ്-2, 271-സി, പോക്കറ്റ് സിയിലെ താമസക്കാരായ കൊല്ലം മയ്യനാട് അനിൽ കുമാറിന്റെയും ലൈന അനിൽ കുമാറിന്റെയും മകളായ അനക എ. കുമാറിന്റെ ലാപ്ടോപ്പും(എലൈറ്റ് ബുക്ക് സിൽവർ) മറ്റു സാധനങ്ങളും അടങ്ങിയ ബാഗാണ് ബുധനാഴ്ച രാവിലെ അഞ്ചിനും ആറിനും ഇടയിൽ തിരുപ്പതി ഭാഗത്ത് വച്ച് മോഷണം പോയത്.
കാൽക്കാജി ദേശ് ബന്ധു കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ അനകയുടെ ബാഗിൽ ലാപ്ടോപ്പ് കൂടാതെ പച്ച കളർ ഡയറി, പതിനായിരത്തോളം രൂപ വിലയുള്ള മേക്കപ്പ് സാധനങ്ങൾ, ആർട്ടിഫിഷ്യൽ ജൂവലറി, ഗോൾഡൻ കളർ സൊനാട്ട വാച്ച്, 3000 രൂപ, കോളജ് ഐഡി, ആധാർ കാർഡ്, പാൻ കാർഡ്, മൊബൈൽ ചാർജർ, ലാപ്ടോപ്പ് ചാർജർ തുടങ്ങിയവയും ഉണ്ടായിരുന്നു.
രാവിലെ 4.30 മുതൽ ട്രെയിനിൽ കണ്ട ശുചീകരണ തൊഴിലാളിയെ യാത്രക്കാർ ചോദ്യം ചെയ്തെങ്കിലും ബാഗ് കണ്ടെത്താനായില്ല. ധാരാളം സിസിടിവി കാമറകൾ തിരുപ്പതി സ്റ്റേഷനിൽ ഉള്ളതിനാൽ അവിടെ നിന്നും മോഷണം പോയാൽ കണ്ടെത്താൻ വളരെ സഹായകരമാണെന്ന് മറ്റു യാത്രക്കാർ പറഞ്ഞു.
വ്യാഴാഴ്ച ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷൻ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അനിൽ കുമാർ: 9818028312, 9650256712.