ലോക കോഫി കോൺഫറൻസിൽ പങ്കെടുത്ത് സ്പൈസസ് ബോർഡ്
ബംഗളൂരു: ബംഗളൂരുവിൽ നടന്ന ലോക കോഫി കോൺഫറൻസിന്റെ ഭാഗമായി സ്പൈസസ് ബോർഡ്. ലോകമെമ്പാടുമുള്ള കാപ്പി കൃഷിയുടെ സാമ്പത്തിക പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി സംഘടിപ്പിച്ച കോഫി കോൺഫറൻസ് ആദ്യമായാണ് ഏഷ്യയിൽ നടന്നത്.
സ്പൈസസ് ബോർഡ് സ്ഥാപിച്ച അത്യാധുനിക പ്രദർശന വേദി, സുഗന്ധവ്യഞ്ജനങ്ങളിലെ മൂല്യവർധനവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഗന്ധവ്യഞ്ജന മേഖലയിലെ സംരംഭകരുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ (ഐസിഒ), കോഫി ബോർഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, കർണാടക സർക്കാർ, കോഫി വ്യവസായികൾ എന്നിവരുടെ സഹകരണത്തോടെ നടന്ന കോഫി കോൺഫറൻസ് നാലു ദിവസം നീണ്ടു നിന്നു.
സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ ഐഎഫ്എസ്, സ്പൈസസ് ബോർഡ് ഡയറക്ടർ ഡോ. എ.ബി. രമശ്രീ, മറ്റ് അംഗങ്ങളും സ്പൈസസ് ബോർഡിനെ പ്രതിനിധീകരിച്ചു.
കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കേരളം സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം വളരെ വിപുലമായ രീതിയിൽ 24ന് രാവിലെ 10 മുതൽ കെങ്കേരി ദുബാസിപ്പാളായ ഡിഎസ്എ ഭവനിൽ വച്ചു നടത്തി. സിനിമാ സംവിധായകൻ ലാൽ ജോസ് ഓണാഘോഷം ഉത്ഘാടനം ചെയ്തു.
തുടർന്ന് സമാജം അംഗങ്ങളുടെ വിവിധയിനം കലാപരുപാടികളായ മോഹിനിയാട്ടം, ഭാരതനാട്ട്യം, തിരുവാതിരകളി, കേരള ദർശനം, മാർഗംകളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, രതീഷ് വരവൂർ അവതരിപ്പിച്ച മോണോആക്ട്, പ്രശസ്ത മലയാളം കവിതകളുടെ ദൃശ്യാവിഷ്കാരം, ചെണ്ടമേളംഎന്നിവയും അരങ്ങേറി.
വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. വൈകുന്നേരം അഞ്ച് മുതൽ സിനിമ പിന്നണി ഗായകർ നേതൃത്വം നൽകിയ മെഗാ ഗാനമേള, വിനോദ് പൊന്നാനി, ഷിനു കൊടുവള്ളി എന്നിവർ അവതരിപ്പിച്ച കോമഡി ഷോ, നിയാസ് കണ്ണൂരിന്റെ വ്യത്യസ്തമായ ഡാൻസ് പെർഫോമൻസ് എന്നിവയും ഉണ്ടായിരുന്നു.
ലാൽ ജോസ് സമാജം നടത്തിയ വിവിധയിനം മത്സരങ്ങളിൽ വിജയികളായവർക്ക് പാരിതോഷികങ്ങൾ വിതരണം ചെയ്തു. എസ്എസ്എൽസി/പിയുസി എന്നി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള വരപ്രത് ബാലകൃഷ്ണൻ നമ്പ്യാർ മെമ്മോറിയൽ ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവയും നൽകി.
അഡ്വ. പ്രമോദ് വരപ്രത് അധ്യക്ഷൻ ആയിരുന്നു. സാമൂഹിക, സാംസ്കാരിക പ്രവർത്തകരായ അനുപമ പഞ്ചാക്ഷരി, സതീഷ് തോട്ടശേരി എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രദീപ് സ്വാഗതവും ട്രഷറർ ശിവദാസ് നന്ദിയും രേഖപ്പെടുത്തി.
സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു; സുഭാഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ "സാഹിത്യത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ചവിട്ടി താഴ്ത്തിയവനോടല്ല മറിച്ച് താഴ്ത്തപ്പെട്ടവനോടൊപ്പമുള്ള ഹൃദയ ഐക്യം ആണ് സാഹിത്യം. അതുകൊണ്ട് സാഹിത്യകാരൻ പലപ്പോഴും ഭരണത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും ഭരണ ഉന്മത്തതയുടെയും എതിരേയാണ് നിലകൊള്ളുന്നത് എന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു.
അനീതികൾക്കെതിരേ നിഷ്പക്ഷത പാലിക്കുന്ന സാഹിത്യകാരൻ എപ്പോഴും അനീതിയുടെ പക്ഷത്തു തന്നെയായിരിക്കും. ചവിട്ടി താഴ്ത്തപ്പെടുന്നവരുടെ പക്ഷത്തു നിന്നുകൊണ്ടുള്ള ഹൃദയപക്ഷത്തെ പറ്റിയും നീതിപക്ഷത്തെ പറ്റിയുമുള്ള തിരിച്ചറിവ് മനുഷ്യഹൃദയത്തിലുണ്ടാക്കുന്ന പ്രക്രിയയാണ് സാഹിത്യവും സർഗാത്മകതയും.
അധികാരസ്വരൂപങ്ങളുടെ അടക്കിപ്പിടിക്കുവാനുള്ള കല്പനകൾക്കെതിരേ കവികളും കഥാകാരന്മാരുമടങ്ങുന്ന സാഹിത്യകാരന്മാരുടെ കല്പന അവരറിയാതെ തന്നെ പ്രവർത്തിക്കാറുണ്ട്.
ലോക സമാധാനത്തിനുവേണ്ടി ദുർമൂർത്തികളായ അധികാരികൾക്കെതിരേ ധാർമികതയുടെ വിജയം ഉദ്ഘോഷിക്കുന്ന കവിതകൾ വാൽമീകിയുടേതായാലും കുമാരനാശാന്റെതായാലും ആയിരക്കണക്കിന് മറ്റ് ഇന്ത്യൻ, ലോക മഹാകവികളുടേതായാൽ പോലും അധികാരം അതിന്റെ ഹിംസാത്മകമായ ആവശ്യങ്ങൾക്കു വേണ്ടി എങ്ങിനെ മാറ്റിമറിക്കുന്നു എന്നത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹിത്യകാരന്മാരായ സുധാകരൻ രാമന്തളി, ആർ.വി. ആചാരി, ഡെന്നീസ് പോൾ, മുഹമ്മദ് കുനിങ്ങാട്, സതീഷ് തോട്ടശേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രദീപ് സ്വാഗതവും ട്രഷറർ ഇ.ശിവദാസ് നന്ദിയും പറഞ്ഞു. ശ്രുതിലയം ഒരുക്കിയ കരോക്കെ ഗാനമേളയും അരങ്ങേറി.
ബംഗളൂരുവിലെ ബന്ദ് ഭാഗികം; ബസ്, ഓട്ടോ സര്‍വീസ് മുടങ്ങിയില്ല
ബംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതിരേ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കര്‍ണാടക ജലസംരക്ഷണ സമിതി ബംഗളൂരുവില്‍ ആഹ്വാനം ചെയ്ത ബന്ദ് ഭാഗികം. നഗരത്തിലെ ബസ്, ഓട്ടോ സര്‍വീസ് മുടങ്ങിയിട്ടില്ല.
റെയില്‍വേ സ്റ്റേഷനില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ബന്ദിന് അനുമതിയില്ലെന്നും ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും ഇന്ന് അനുവദിക്കില്ലെന്നും ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ ബംഗളൂരുവില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബന്ദുകള്ക്കോ പതിഷേധത്തിനോ പ്രകടനത്തിനോ അനുമതിയില്ലെന്നും അഞ്ചില്‍ കൂടുതല്‍ പേര് കൂട്ടംകൂടി നില്‍ക്കരുതെന്നും പോലീസ് അറിയിച്ചു.
ബന്ദ് ആഹ്വാനം ചെയ്ത സംഘടകള്‍ക്കിടയില്‍ ഭിന്നതയുണ്ട്. കന്നഡ ഭാഷാ സംഘടനകളും കര്‍ഷക സംഘടനകളും തമ്മിലുള്ള ഭിന്നതയുടെ പശ്ചാത്തലത്തില്‍ പകുതിയോളം സംഘടനകള്‍ ബന്ദിന് പിന്തുണ പിന്‍വലിച്ചിരുന്നു
രാവിലെ ആറിന് തുടങ്ങിയ ബന്ദ് വൈകുന്നേരം ആറ് വരെ തുടരും.
സാഹിത്യ സായാഹ്നം ശനിയാഴ്ച
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സാഹിത്യ സായാഹ്നം സംഘടിപ്പിക്കുന്നു.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കെങ്കേരി ദുബാസിപ്പാളയ ഡിഎസ്എ ഭവനിൽ വച്ച് നടക്കുന്ന പരിപാടിയിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, എഴുത്തുകാരായ ആർ.വി. ആചാരി, സതീഷ് തോട്ടശേരി, മുഹമദ് കുനിങ്ങാട് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിക്കും.
തുടർന്ന് ശ്രുതിലയം ഓർക്കസ്ട്രയുടെ കരോക്കെ ഗാനമേളയും നടക്കുമെന്ന് സെക്രട്ടറി പ്രദീപ് അറിയിച്ചു.
കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷസമാപനം ശനിയാഴ്ച മുതൽ
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷസമാപനം ശനി, ഞായർ ദിവസങ്ങളിൽ കെങ്കേരി ദുബാസിപാളയ ഡിഎസ്എ ഭവനിൽ വച്ച് നടക്കും.
23നു വൈകുന്നേരം മൂന്നിന് പാചകമത്സരം, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവ നടക്കും. അഞ്ചിന് ചേരുന്ന സാഹിത്യ സായഹ്നത്തിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് ബംഗളൂരിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. ശ്രുതിലയം ഓർക്കസ്ട്ര ഒരുക്കുന്ന കരോക്കെ ഗാനസന്ധ്യ ഉണ്ടായിരിക്കും.
24ന് കാലത്ത് പത്തിന് "ഓണോത്സവം 23'ന്റെ സമാപനസമ്മേളനം ഊർജവകുപ്പ് മന്ത്രി കെ. ജെ. ജോർജ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥിയാകും. യശ്വന്തപുർ എംഎൽഎ എസ്.ടി. സോമശേഖർ പങ്കെടുക്കും.
കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം, എസ്എസ്എൽസി, പിയുസി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള കാഷ് അവാർഡുകൾ, ചെണ്ട മേളം, സമാജം അംഗങ്ങളുടെ കലാവിരുന്ന്, ഓണസദ്യ,
പ്രശസ്ത സിനിമാ പിന്നണി ഗായകൻ ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിഖിൽ രാജ് നയിക്കുന്ന ഗാനമേള, കോമഡി ഉത്സവം താരങ്ങളായ വിനോദ് പൊന്നാനി, ഷിനു കൊടുവള്ളി തുടങ്ങിയവർ അണിനിരക്കുന്ന കോമഡി ഷോ,
ലഹരി വിരുദ്ധ മോണോ ആക്ടിലൂടെ ലോക റിക്കാർഡ് നേടിയ രതീഷ് വരവൂർ അവതരിപ്പിക്കുന്ന മോണോ ആക്ട്, നിയാസ് കണ്ണൂർ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ എന്നീ പരിപാടികളോടെ ഓണോത്സവത്തിന് തിരശീല വീഴും.
ബംഗളൂരുവിലെ പാറക്കുളത്തിൽ മലയാളി യുവാവ് മുങ്ങിമരിച്ചു
ബംഗളൂരു: നെലമംഗലയ്ക്ക് സമീപം കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കൊല്ലം ശാസ്താംകോട്ട വിളയിൽ കിഴക്കയിൽ സിദ്ദിഖിന്റെ മകൻ അജ്മൽ(20) ആണ് മരിച്ചത്.
നെലമംഗലയിലെ എൽജി വെയർഹൗസിലെ ജീവനക്കാരനായ അജ്മൽ തിങ്കളാഴ്ച വൈകിട്ടാണ് സഹോദരൻ അൽത്താഫ് ഉൾപ്പെയുള്ള ആറംഗ സംഘത്തിനൊപ്പം ക്വാറിയിലെത്തിയത്. ക്വാറിയിലെ കുളത്തിൽ നീന്തുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു.
അജ്മലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് നേതൃസംഗമം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്മായ സംഘടനയായ ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ നേതൃസംഗമം ഫൊറോനയുടെ ആതിഥേയത്വത്തില്‍ മാര്‍ മാക്കീല്‍ ഗുരുകുലത്തില്‍ സംഘടിപ്പിച്ചു.
അതിരൂപതാ വികാരി ജനറാളും കെസിഡബ്ല്യുഎ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. കെസിഡബ്ല്യുഎ പ്രസിഡന്റ് ലിന്‍സി രാജന് അധ്യക്ഷതവഹിച്ചു.
ബംഗളൂരു ഫൊറോന വികാരി ഫാ.എബ്രാഹം അഞ്ചെമ്പില്‍ ആമുഖസന്ദേശവും കെസിഡബ്ല്യുഎ മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍ അനുഗ്രഹപ്രഭാഷണവും നടത്തി.
അതിരൂപതാ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, വൈസ് പ്രസിഡന്റ് പെണ്ണമ്മ ജെയിംസ്, ബംഗളൂരു ഫൊറോന സെക്രട്ടറി ടെസി സിബിമോന്, എക്സിക്യൂട്ടീവ് അംഗങ്ങളായ മേഴ്സി സിന്നി, ജെന്‍സി ഡാനിഷ് എന്നിവര്‍ പ്രസംഗിച്ചു.
ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണു സംഗമത്തിനു തുടക്കമായത്. ബംഗളൂരു ഫൊറോന ഭാരവാഹികള്‍ നേതൃത്വം നല്കി.
ബംഗളൂരുവിൽ മലയാളി യുവതി മരിച്ചനിലയിൽ
ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസിൽ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യ(24) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് യുവതിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ് ജോലി സ്ഥലത്തുനിന്നു നേരത്തെ ഇറങ്ങി താമസസ്ഥലത്തേക്ക് പോയിരുന്നു എന്ന് സഹപ്രവർത്തകർ അറിയിച്ചു.
സംസ്കാരം നടത്തി. സഹോദരി നോവ.
കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി അംഗങ്ങൾക്കായി കായിക മത്സരങ്ങൾ കെങ്കേരി ദുബാസിപ്പാളയ ജ്ഞാനബോദിനി സ്കൂളിൽ വച്ച് നടത്തി.
പല പ്രായത്തിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും വനിതകൾക്കും പ്രത്യേകമായാണ് കായിക മത്സരങ്ങൾ നടത്തിയത്.
റണ്ണിംഗ് റേസ്, ഹൈജമ്പ്, ഷോർട്പുട്, ബാൾത്രോ, വടംവലി, കസേര കളി, ലെമൺ സ്പൂൺ എന്നീ മത്സരങ്ങൾ ഉണ്ടായിരുന്നു. ജേതാക്കളായ അംഗങ്ങൾക്ക് ഓണാഘോഷ സമാപന ദിവസമായ 24നു ഡിഎസ്എ ഭവനിൽ വച്ചു പാരിതോഷികങ്ങൾ വിതരണം ചെയ്യും.
കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ കായിക മത്സരങ്ങൾ ഞായറാഴ്ച
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി അംഗങ്ങൾക്കായി കായിക മത്സരങ്ങൾ ഞായറാഴ്ച ജ്ഞാനബോദിനി സ്കൂളിൽ വച്ച് നടത്തും.
പല പ്രായത്തിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും വനിതകൾക്കും പ്രത്യേകമായാണ് കായിക മത്സരങ്ങൾ നടത്തുന്നത്. റണ്ണിംഗ് റേസ്, ഹൈജമ്പ്, ഷോർട്പുട്, ബാൾത്രോ, വടംവലി, കസേര കളി, ലെമൺ സ്പൂൺ എന്നി മത്സരങ്ങളാണ് നടത്തുക.
ജേതാക്കളാകുന്ന അംഗങ്ങൾക്ക് ഓണാഘോഷ സമാപന ദിവസമായ 24ന് ഡിഎസ്എ ഭവനിൽ വച്ചു പാരിതോഷികങ്ങൾ വിതരണം ചെയ്യും.
പൂക്കള മത്സരം സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണനാളിൽ പൂക്കള മത്സരം സംഘടിപ്പിച്ചു.
പേര് രജിസ്ട്രർ ചെയ്തിരുന്ന മത്സരാർഥികളുടെ വീടുകളിൽ സമാജം പ്രവർത്തക സിമിതി അംഗങ്ങളും ജഡ്ജസും നേരിട്ട് എത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
വിജയികളായവരുടെ പേരു വിവരങ്ങൾ:
ഒന്നാം സമ്മാനം: ദിവ്യ സൂരജ്, രണ്ടാം സമ്മാനം: ഷിജില പ്രവീൺ, മൂന്നാം സമ്മാനം: എസ്. സംയുക്ത, പ്രോത്സാഹന സമ്മാനം: ഗോപിക അരുൺ , ജയന്തി സഞ്ജയ്.
വിജയികളായവർക്ക് കാഷ് പ്രൈസും ആൽബർട്ട് മെമോറിയൽ എവർറോളിംഗ് ട്രോഫിയും ഡിഎസ്എ ഭവനിൽ വച്ച് നടത്തുന്ന സമാജത്തിന്റെ ഓണാഘോഷ സമാപന ദിവസം നൽകും.
ഷട്ടിൽ ടൂർണമെന്റ് വിജയികൾ
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സമാജം അംഗങ്ങൾക്കുവേണ്ടി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.
വിജയികൾ:
പുരുഷ ഡബിൾസ്: വിജയി: സുധീർ സതീശൻ - ക്രിസ് ഫെപ് ഓസ്റ്റിൻ എം.എസ് (ആൽബി).
റണ്ണേഴ്സ് അപ്പ്: പി. ബിജു - പിഞ്ചു മാത്യു.
മിക്സഡ് ഡബിൾസ്: വിജയി: മിനു മോൾ - യു.സി. അക്ഷയ്. റണ്ണേഴ്സ് അപ്പ്: എസ്. അർച്ചന - യദുനന്ദൻ
ബംഗളൂരുവിൽ പാനൂർ സ്വദേശി കുത്തേറ്റു മരിച്ചത് ലഹരി പാർട്ടിക്കിടെ; രണ്ട് പേർ അറസ്റ്റിൽ
ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവാവ് ;ചൊവ്വാഴ്ച കുത്തേറ്റ് മരിച്ചത് ലഹരി പാർട്ടിക്കിടയിലെന്ന് സൂചന. പാനൂര്‍ അണിയാരം മഹാ ശിവക്ഷേത്രത്തിന് സമീപം കീഴായ മീത്തൽ ഫാത്തിമാസില്‍ മജീദ്-അസ്മ ദന്പതികളുടെ മകന് ജാവേദ്(29) ആണ് നെഞ്ചിന് കുത്തേറ്റ് മരിച്ചത്.
ജാവേദിന്റെ സുഹൃത്തായ ബൽഗാം സ്വേദേശിനി രേണുക ഉൾപ്പെടെ രണ്ടു പേരെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. രേണുക ഇതിനു മുന്‍പ് രണ്ടു കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ജാവേദ് 20 ദിവസത്തേക്കായി വാടകയ്ക്കെടുത്ത ബംഗളൂരു ഹുളിമാവിനു സമീപത്തെ സർവീസ് അപ്പാർട്ട്മെന്റ് ഇന്ന് ഒഴിയാനിരിക്കെയാണ് കൊലപാതകം നടന്നത്.
നെഞ്ചിൽ ആഴത്തിലുള്ള മുറിവോടെ ജാവേദിനെ ഹുളിമാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് പെൺസുഹൃത്ത് രേണുകതന്നെയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
കൊലപാതകം നടന്ന അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിച്ചു വരികയാണ്. ബംഗളൂരു ബനാറകട്ട റോഡിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു ജാവേദ്.
ലഹരിപാർട്ടിക്കായാണ് ഫ്ലാറ്റ് എടുത്തതെന്നാണു സൂചന. മറ്റൊരു മലയാളി വ്യാപാരിയുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് സർവീസ് അപ്പാർട്ടുമെന്റ് ബുക്ക് ചെയ്തത്.
ഇവിടെ വച്ച് ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് കുത്തേറ്റത്. കുത്തേറ്റ നിലയിൽ ആശുപത്രിയിലെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
ജാവേദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുവന്ന് അണിയാരം ചെറുവോട്ട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.
സഹോദരങ്ങൾ: റാബിയ, റാഷിന, ഹസീന (ഇരുവരും പൂക്കോം), ഫാത്തിമ (പാനൂർ). ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജാവേദ് നാട്ടിൽ വരുന്നത് ചുരുക്കമാണ്.
ടിൻസുകിയ-ബംഗളൂരു എക്സ്പ്രസ് എസി കോച്ചിൽ പുക
കോൽക്കത്ത: ടിൻസുകിയ-ബംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ എസി കോച്ചിനുള്ളിൽ പുക. ട്രെയിൻ പശ്ചിമ ബംഗാളിലെ മാൾഡ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പുക കണ്ടെത്തിത്. ബോഗി ഉടൻ മാറ്റിയതിനാൽ അപകടം ഒഴിവായി.
മാൾഡ ജംഗ്ഷനിൽ നിർത്തിയതിനുശേഷം ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോഴാണ് പുക കണ്ടത്. ശനിയാഴ്ച രാത്രി ഏഴോടെ ബി1 കോച്ചിൽ പുക കണ്ടെത്തിയതെന്ന് ഈസ്റ്റേൺ റെയിൽവേ വക്താവ് പറഞ്ഞു.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോച്ചിൽ പുക മാത്രമാണ് കണ്ടെത്തിയതെന്നും അതിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
തിരുവോണനാളിൽ സാന്ത്വന പ്രവർത്തനങ്ങളുമായി കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ്
ബംഗളൂരു: കേരള സമാജം യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ഉള്ളാൾ റോഡിലുള്ള സുപ്രഭ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്റ്റിലെ അന്തേവാസികളായ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
പ്രസ്തുത ചടങ്ങിൽ സമാജം പ്രസിഡന്റ് അഡ്വ.പ്രമോദ് വരപ്രത്, യൂത്ത് വിംഗ് കൺവീനർ അഭിഷേക് ഡിഎ, ജോ.കൺവീനർമാരായ മേഘ.എം, അരുൺ.എ മറ്റു യൂത്ത് വിംഗ് പ്രവർത്തകസമിതി അംഗങ്ങൾ, ട്രസ്റ്റ് ചെയർപേഴ്സൺ പ്രതിമ കുമാർ എന്നിവർ പങ്കെടുത്തു.
സാന്ത്വനം ഫണ്ടിൽ നിന്നും ആലപ്പുഴ കരുവാറ്റ സ്വദേശി - ബംഗളൂരു കന്ദിരവ ലേയൗട്ടിൽ താമസിക്കുന്ന സതീഷ്കുമാറിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് അംഗങ്ങളുടെ കെെയിൽ നിന്നും സമാഹരിച്ച ധനസഹായം അദ്ദേഹത്തിന് നൽകി.
മോട്ടിവേഷണൽ സ്ട്രിപ്സ് ആഗോള കവിതാ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു
ബംഗളൂരു: എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സ് "ബിഎ സ്റ്റാർ കവിതാ മത്സരത്തിലെ' വിജയികളെ പ്രഖ്യാപിച്ചു.
ചടങ്ങിൽ ഡോ.കെ. സച്ചിദാനന്ദൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, രൂപ പബ്ലിക്കേഷൻസ് മാനേജിംഗ് പാർട്ണർ രാജു ബർമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ മത്സരത്തിൽ പങ്കെടുത്തതായി മോട്ടിവേഷണൽ സ്ട്രിപ്സിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഷിജു എച്ച് പള്ളിത്താഴേത്ത് പറഞ്ഞു.
സാഹിത്യത്തിലൂടെ അചഞ്ചലമായ ഐക്യവും ആഗോള സമന്വയവുമാണ് ഈ മത്സരം സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജൂറിയെ തെരഞ്ഞെടുത്തതിന് മോട്ടിവേഷണൽ സ്ട്രിപ്സിന്റെ മൊത്തത്തിലുള്ള മത്സരത്തിന്റെയും നടത്തിപ്പിന്റെയും ഗുണനിലവാര പ്രക്രിയയെ ഡോ. കെ. സച്ചിദാനന്ദൻ അഭിനന്ദിച്ചു.
ലോകമെമ്പാടും മത്സരം ഉള്ളതിനാൽ അത്തരം ഗുണനിലവാരമുള്ള മത്സരങ്ങൾ വിജയിക്കുക എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവികളുടെ ഈ മത്സരത്തിലെ കനത്ത പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം കവിത ശക്തവും നിത്യഹരിതവുമായി തുടരുന്നുവെന്ന് രാജു ബർമൻ എടുത്തുകാണിച്ചു.
197-ലധികം രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ സജീവ പങ്കാളിത്തമുള്ള ലോകത്തിലെ ഏറ്റവും മൂല്യവത്തായ സാഹിത്യ ഓൺലൈൻ ഫോറമാണ് മോട്ടിവേഷണൽ സ്ട്രിപ്സ്. വായനക്കാരിൽ നിന്നും എഴുത്തുകാരിൽ നിന്നും ഈ ഫോറത്തിലേക്കുള്ള പ്രതിമാസ ഇംപ്രഷനുകൾ ഓരോ മാസവും 7.5 ദശലക്ഷം കവിയുന്നു.
വിജയികളെ തീരുമാനിക്കാൻ തന്റെ ടീമിന് ബുദ്ധിമുട്ടായിരുന്നുവെന്ന് ബാസ് മത്സരത്തിന്റെ മത്സര അധ്യക്ഷനായ പ്രശസ്ത മലേഷ്യൻ എഴുത്തുകാരി ലിലിയൻ വൂ പ്രസ്താവിച്ചു.
എഴുത്തുകാരി ബാർബറ എഹ്റന്റ്രൂ (യുഎസ്എ), എഴുത്തുകാരി കൊറിന ജുംഗ്ഗിയാറ്റു (റൊമാനിയ), രചയിതാവ് എവെലിന മരിയ ബുഗജ്സ്ക ജാവോർക്ക (ഡെൻമാർക്ക്), എഴുത്തുകാരി സോണിയ ബത്ര (ഇന്ത്യ) എന്നിവരടങ്ങുന്ന ജൂറി ടീമിന് നന്ദി പറയുകയും ചെയ്തു.
കവിതാ രചനയിൽ (ഇംഗ്ലീഷ്) പ്രിയങ്ക ബാനർജി (ഇന്ത്യ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഇപ്സിത ഗാംഗുലി (ഇന്ത്യ), മേരി ലിൻ ലൂയിസ് (യുഎസ്എ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.
കവിതാ രചനയിൽ (ഇംഗ്ലീഷ് വിഭാഗം) ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ ഒമാനിലെ മസ്കറ്റ് സിറ്റിയിലേക്കുള്ള രണ്ട് ദിവസത്തെ മുഴുവൻ പണമടച്ചുള്ള യാത്രയും നേടി. ഇവന്റ് സ്പോൺസർമാരായ അക്ബർ ഹോളിഡേയ്സ്, ബെസ്റ്റ് വെസ്റ്റേൺ ഹോട്ടലുകൾ, സ്പീഡി എന്റർപ്രൈസസ് എന്നിവർ ചേർന്നാണ് അവാർഡ് നൽകിയത്.
വിനീത് സിംഗ് ഗൽഹോത്ര (ഇന്ത്യ) എഴുതിയ കവിതയിൽ (ഇംഗ്ലീഷ്) ഒന്നാം സ്ഥാനം നേടിയപ്പോൾ പാരീസ് മാൻസ (സാംബിയ), അർച്ചന പുഷ്കരൻ (ഇന്ത്യ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു.
കവിതാ രചനയിൽ ഒന്നാം സ്ഥാനവും മറ്റ് ഭാഷകളിലെ കവിതാരചനയിൽ മൂന്നാം സ്ഥാനവും പാസ്ക്വേൽ കുസാനോ (ഇറ്റലി) കരസ്ഥമാക്കി. ഹീരാ മേത്ത (ഇന്ത്യ) എഴുതിയ കവിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും മറ്റ് ഭാഷകളിലെ കവിതാ രചനയിൽ മൂന്നാം സ്ഥാനവും നേടി.
മറ്റ് ഭാഷകളിലെ ബാത്ത് വിഭാഗങ്ങളിൽ ഗ്രേസിയേല നോമി വില്ലവെർഡെ (അർജന്റീന) രണ്ടാം സ്ഥാനം നിലനിർത്തി. വകവിതാ അവതരണ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കൊൽക്കത്ത നഗരത്തിൽ നിന്നുള്ള കവികൾ കരസ്ഥമാക്കിയതിൽ മുഖ്യാതിഥി രാജു ബർമാൻ ആഹ്ലാദം പ്രകടിപ്പിച്ചു.
മോട്ടിവേഷണൽ സ്ട്രിപ്സ് മീഡിയ കോർഡിനേഷൻ മേധാവിയും ലോജിസ്റ്റിക്സ് എഴുത്തുകാരിയുമായ ശ്രീകല പി. വിജയനാണ് ‘ബിഎ സ്റ്റാർ മത്സര പുരസ്കാരങ്ങളുടെ’ മൊത്തത്തിലുള്ള പരിപാടി നിയന്ത്രിച്ചത്.
പരിപാടി ലോകമെമ്പാടും വൻ വിജയമാക്കിയതിന് വിശിഷ്ടാതിഥികൾക്കും പങ്കെടുത്തവർക്കും അവർ നന്ദി പറഞ്ഞു. മുഖ്യാതിഥി കെ സച്ചിദാനന്ദൻ മോട്ടിവേഷണൽ സ്ട്രിപ്സ് ഗ്ലോബൽ അഡ്മിനിസ്ട്രേഷന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പരിപാടി അവസാനിപ്പിച്ചു.
ലോകത്തിലെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറം എന്ന നിലയിൽ അതിന്റെ ശക്തമായ നിലപാട് നിലനിർത്തുന്നു.
ബംഗളൂരുവിൽ പങ്കാളിയുടെ അടിയേറ്റ് മലയാളി യുവതി മരിച്ചു
ബംഗളൂരു: മലയാളി യുവതിയെ പങ്കാളിയായ യുവാവ് തലയ്ക്കടിച്ചുകൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവ (24) ആണ് മരിച്ചത്.
ബംഗളൂരു ബേഗൂരിന് അടുത്തുള്ള ന്യൂമികോലേ ഔട്ടിലാണ് സംഭവം. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നു വർഷമായി ഇവർ ഒന്നിച്ച് താമസിച്ചുവരികയായിരുന്നു.
പ്രധാനമന്ത്രി ബംഗളൂരുവിൽ; ചന്ദ്രയാന്റെ 3ന്റെ വിജയശിൽപികളെ നേരിൽകണ്ടു അഭിനന്ദിക്കും
ബംഗളൂരു: ചന്ദ്രയാന്റെ 3ന്റെ വിജയ ശിൽപികളായ ശാസ്ത്രജ്ഞരെ നേരിൽ കണ്ടു അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗളൂരുവിൽ എത്തി. ഗ്രീസ് സന്ദര്‍ശനം പൂർത്തിയാണിയ ശേഷമാണ് മോദി ബംഗളൂരുവിൽ എത്തിയത്. ബംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്.
ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രം പ്രധാനമന്ത്രി രാവിലെ സന്ദർശിക്കും. ചന്ദ്രയാന്‍ കണ്ട്രോള് സ്റ്റേഷനിലെത്തുന്ന അദ്ദേഹം ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിക്കും. ശാസ്ത്രജ്ഞരെ കാണാൻ കാത്തിരിക്കുകയാണെന്ന് മോദി ട്വീറ്റ് ചെയ്തു.
ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിംഗ് വേളയിൽ വിദേശ പര്യടനത്തിലായതിനാൽ പ്രധാനമന്ത്രി എത്താനായിരുന്നില്ല. പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയ സമയത്തായിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ്.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് തത്സമയം ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വീക്ഷിച്ച മോദി ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചിരുന്നു.
ബാലവിഭാഗ ഭാരവാഹികൾ തെരഞ്ഞെടുത്തു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ബാലവിഭാഗത്തിന്റെ ഭാരവാഹികളെയും പ്രവർത്തസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
ആദ്യ വിൻസെന്റ് - കൺവീനർ, അശ്വിൻ അരവിന്ദൻ - ജോയിന്റ് കൺവീനർ, ടീന ജോൺ - ജോ. കൺവീനർ.
പ്രവർത്തക സമിതി അംഗങ്ങൾ: അഞ്ചിത പ്രവീൺ, ഡി. അനഘ, അനുഗ്രഹ സന്തോഷ്, ആൽവിൻ സന്തോഷ്, ആൻഡ്രിസ ബൈജു, ജോയൽ ജോൺ, റിയ ടി. കുര്യൻ,
സായൂജ്, ഷിബിൻ ജേക്കബ്, ഷിനോയ് സേവിയർ, പി.സിയോന, വാമിക ജ്യോതിഷ്, വൻഷിക ജ്യോതിഷ്.
ഡോ. പ്രേംരാജിന്റെ ചെറുകഥാ സമാഹാരം ബംഗളൂരുവിൽ പ്രകാശനം ചെയ്തു
ബംഗളൂരു: ഡോ. പ്രേംരാജ് കെ.കെയുടെ നാലാമത് ചെറുകഥാ സമാഹാരം ബംഗളൂരുവിൽ പ്രകാശനം ചെയ്തു. സംസ്കാർ ഭാരതി കർണാടക സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി രാമചന്ദ്രാജി സുനിൽ കുമാർ ടി പി യിൽ നിന്നും ഏറ്റുവാങ്ങി.
ചടങ്ങിൽ സംസ്കാർ ഭാരതി ബംഗളൂരു സൗത്ത് സെക്രട്ടറി ഹേമന്ത് ജി സന്നിഹിതനായിരുന്നു. കൂടാതെ അരുൺ, ശ്രീധരൻ പൂലർ, ജയശങ്കർ, ധ്യാൻ, പ്രമോദ് കെ.എം എന്നിവർ ആശംസകൾ പറഞ്ഞു.
ഡോ. പ്രേംരാജിന്റെ മുൻ പുസ്തകങ്ങളായ "ചില നിറങ്ങൾ', "മാനം നിറയെ വർണ്ണങ്ങൾ', "കായാവും ഏഴിലം പാലായും' വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. "മാനം നിറയെ വർണ്ണങ്ങൾ' എന്ന ചെറുകഥാ സമാഹാരത്തിന് നിർമാല്യം കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ അക്ബർ കക്കട്ടിൽ ദേശിയ പുരസ്കാരം നേടിയിരുന്നു.
ബംഗളൂരു മലാളികൾക്കിടയിൽ അറിയപ്പെടുന്ന എഴുത്തുകാരനായ ഡോ. പ്രേംരാജ് എഴുത്തിന്റെ വഴികളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സ്, ഹാർവാർഡ് ബുക്ക് ഓഫ് റിക്കാർഡ്സ്, അമേരിക്ക ബുക്ക് ഓഫ് റിക്കാർഡ്സ്, യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കാർഡ്സ് എന്നിവയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.
ബംഗളൂരുവില്‍നിന്ന് ആലപ്പുഴയിലേക്ക് സ്പെഷ്യല്‍ ബസ് സര്‍വീസ്; ഓണസമ്മാനവുമായി കര്‍ണാടക
ബംഗളൂരു: ബംഗളൂരുവില്‍നിന്ന് ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യല്‍ എസി ബസുകള്‍ അനുവദിച്ച് കര്‍ണാടക ആര്‍ടിസി. സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനായുള്ള കെ.സി. വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.
25ന് രാത്രി 8.14നും 8.30നും ബംഗളൂരുവില്‍ നിന്നും സ്പെഷ്യല്‍ ബസുകള്‍ ആലപ്പുഴയിലേക്ക് സര്‍വീസ് നടത്തും. വിദ്യാര്‍ഥികള്‍ക്കും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കും ഏറെ ഗുണകരമാകുന്ന തരത്തിലാണ് സര്‍വീസ്.
10 മിനിറ്റ് നേരത്തെ ഇൻഡിഗോ പറന്നു; ബംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി യാത്രികർ
ബംഗളൂരു: നിശ്ചിത സമയത്തിന് 10 മിനിറ്റ് മുമ്പ് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ ബംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി ആറ് യാത്രികർ.
ഇൻഡിഗോ വിമാനകമ്പനിയുടെ ബംഗളൂരു - മംഗളൂരു വിമാനത്തിൽ യാത്ര ചെയ്യാനായി ശനിയാഴ്ച ഉച്ചയ്ക്ക് ടിക്കറ്റെടുത്ത യാത്രികരെയാണ് വിമാനം "മറന്നത്'. ഉച്ചയ്ക്ക് 2.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 10 മിനിറ്റ് നേരത്തെ പറന്നതോടെയാണ് യാത്രികർ പെട്ടുപോയത്.
ബോർഡിംഗ് പാസ് എടുത്ത രണ്ട് യാത്രികർ ഉൾപ്പെടെയുള്ളവരാണ് വിമാനത്തിൽ കയറാൻ സാധിക്കാതെ വിഷമിച്ചത്. ഡൽഹിയിലേക്കുള്ള കണക്ഷൻ വിമാനം പിടിക്കാനുണ്ടായിരുന്ന രണ്ട് യാത്രികർക്ക് ഈ വിമാനത്തിൽ കയറാനും സാധിച്ചില്ല.
യാത്രികർ പരാതി പറഞ്ഞതിനെത്തുടർന്ന് ഇവർക്ക് രാത്രി 8:45-ന് പുറപ്പെട്ട വിമാനത്തിൽ സൗജന്യ ടിക്കറ്റ് നൽകി. എന്നാൽ, സൗജന്യ ടിക്കറ്റ് നൽകിയത് മര്യാദയുടെ ഭാഗമായി ആണെന്നും യാത്രികർ നേരത്തെ എത്തണമായിരുന്നെന്നുമാണ് കമ്പനി അറിയിച്ചത്.
ഗേറ്റ് നേരത്തെ അടച്ചെങ്കിലും വിമാനം ടേക്ക് ഓഫ് ചെയ്തത് 2:57-ന് ആണെന്നും ടേക്ക് ഓഫിന് ഒരു മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് യാത്രികർക്ക് നിർദേശം നൽകിയിട്ടുള്ളതാണെന്നും അധികൃതർ അറിയിച്ചു.
‘ഓല’യിൽ ജീവനക്കാരനായി നായ!
ബംഗളൂരു: ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണക്കമ്പനിയായ ഓല ഒരു പുതിയ ജീവനക്കാരനെ നിയമിച്ചു. ബിജ്ലി എന്ന് പേരുള്ള നായയെയാണ് പുതിയ ജീവനക്കാരനായി ബംഗളൂരുവിൽ നിയമനം നൽകിയിരിക്കുന്നത്. കാവൽ ആണു ജോലി.
കമ്പനിയുടെ സഹസ്ഥാപകനായ ഭവിഷ് അഗർവാൾ ആണ് പുതിയ അംഗത്തെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ഒപ്പം ബിജ്ലിയുടെ ഐഡി കാർഡും പങ്കുവെച്ചിട്ടുണ്ട്.
ആകർഷകമായ നീളൻ ചെവികളോട് കൂടി വെള്ളയും തവിട്ടുനിറവും കലർന്നതാണ് ബിജ്ലിയുടെ രൂപം. ചിത്രവും പേരും ഉൾപ്പെടുത്തിയ ഐഡികാർഡാണ് ബിജ്ലിയ്ക്ക് നൽകിയിരിക്കുന്നത്.
440 V എന്നതാണ് ഐഡി കാർഡ് നമ്പര്‍. രക്തഗ്രൂപ്പ് “PAW +ve” ആണ്. അടിയന്തരമായി ബന്ധപ്പെടാൻ ഓഫീസ് വിവരങ്ങൾ നൽകിയിട്ടുണ്ട്.
കോറമംഗല ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് നായ ജോലി ചെയ്യുന്നുന്നതെന്ന് ഐഡി കാർഡിൽ വ്യക്തമാണ്. നായകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഭവിഷ് അഗർവാൾ.
ഓഫീസിലെ സോഫയിൽ നായകൾക്കൊപ്പം ഉറങ്ങുന്ന ഭവീഷിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
വനിത, യുവജന വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ 2023 - 24 വർഷത്തേക്കുള്ള വനിത, യുവജന വിഭാഗം പ്രവർത്തകസമിതി അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.
വനിതാവിഭാഗം: സ്മിത ജയപ്രകാശ് (കൺവീനർ), സന്ധ്യ വേണു (ജോയിന്റ് കൺവീനർ), അശ്വതി പ്രസാദ് (ജോയിന്റ് കൺവീനർ).
യുവജന വിഭാഗം: ഡി.എ അഭിഷേക് (കൺവീനർ), എം. മേഘ (ജോയിന്റ് കൺവീനർ), എ. അരുൺ (ജോയിന്റ് കൺവീനർ).
ഓണാഘോഷം സെപ്റ്റംബർ 23ന്
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം സെപ്റ്റംബർ 23ന് നടത്തും. പൂക്കള മത്സരം, കലാ കായിക മത്സരങ്ങൾ, കുക്കറിഷോ എന്നിവ ഉണ്ടായിരിക്കും.
കെങ്കേരി - ദുബാസിപ്പാളയ ഡിഎസ്എ ഭവനിൽ വച്ചുനടക്കുന്ന സാഹിത്യ സമ്മേളനത്തിൽ കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ പങ്കെടുക്കും. സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം സംവിധായകൻ ലാൽ ജോസ് നിർവഹിക്കും.
രാവിവെ ഒൻപതിന് സമാജം അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ, ഓണസദ്യ, മെഗാ പ്രോഗ്രാം എന്നിവയും ഉണ്ടായിരിക്കും.
പരിപാടികൾക്കു നേതൃത്വം നൽകുവാനും പരിപാടികൾ മികവുറ്റതാക്കാനും 61 അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് വിപുലമായ ഓണാഘോഷ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.
ഓണാഘോഷ കമ്മിറ്റി:
അഡ്വ. പ്രമോദ് വരപ്രത് - ചെയർമാൻ, പ്രദീപ് പി . ജന. കൺവീനർ, രാജേശ്വരി പ്രഭു - വൈസ് ചെയർ പേഴ്സൺ, പുരുഷോത്തമൻ - വൈസ് ചെയർമാൻ, രാജേഷ് എൻ. കെ - വൈസ് ചെയർമാൻ, സതീഷ് തോട്ടശേരി - വൈസ് ചെയർമാൻ,
പ്രേമ ചന്ദ്രൻ - ജോ. കൺവീനർ, സുധി സുരേന്ദ്രൻ - ജോ. കൺവീനർ, പ്രവീൺ - ജോ.കൺവീനർ,
ബിജു - ജോ. കൺവീനർ, ശിവദാസ് - ട്രെഷറർ, അരവിന്ദാക്ഷൻ - ജോ. ട്രെഷറർ.
യുണെെറ്റഡ് റെെറ്റേഴ്സ് ബംഗളൂരു സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു
ബംഗളൂരു: യുണെെറ്റഡ് റെെറ്റേഴ്സ് ബംഗളൂരു 12ന് രാവിലെ 9.30 മുതൽ വിദ്യാരണ്യപുരം കൈരളി സമാജത്തിൽ സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു.
"വിവർത്തനം മലയാള സാഹിത്യത്തിൽ' എന്ന വിഷയത്തിൽ സുധാകരൻ രാമന്തളി പ്രബന്ധം അവതതരിപ്പിക്കും. തുടർന്നുള്ള ചർച്ചയിൽ വി.ആർ. ഹർഷൻ, രമപ്രസന്ന പിഷാരടി, വിഷ്ണുമംഗലം കുമാർ, ഡോ. പ്രേം രാജ്, ബിജു ഗുരുക്കൾ, സിന്ധു ഗാഥ, നീതു തുടങ്ങിയവർ പങ്കെടുക്കും.
വി.കെ.വിജയൻ, ഹെന എന്നിവരുടെ ഗാനാലാപനവും പരിപാടിയുടെ ഭാഗമായുണ്ടാകും എന്ന് യുണെെറ്റഡ് റെെറ്റേഴ്സ് ബംഗളൂരു പ്രസിഡന്റ് വി. ആർ.ഹർഷൻ അറിയിച്ചു. പുതിയ കമ്മിറ്റി രൂപീകരണത്തിന് ശേഷമായിരിക്കും പരിപാടികൾ ആരംഭിക്കുക.
21 ലക്ഷത്തിന്റെ തക്കാളിയുമായി പോയ ലോറി കാണാനില്ലെന്ന് പരാതി
ബംഗുളൂരു: ബംഗുളൂരുവിൽനിന്ന് രാജസ്ഥാനിലേക്കു തക്കാളി കൊണ്ടുപോയ ലോറി കാണാതായെന്ന് പരാതി. 21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളിയാണ് ലോറിയിലുള്ളത്. കോലാറിലെ എസ്വിടി ട്രേഡേഴ്സിലെ മുനിറെഡ്ഡിയുടെതാണ് ലോറി.
വ്യാഴാഴ്ചയാണ് കോലാറിൽനിന്ന് ജയ്പുരിലേക്കു ലോറി പുറപ്പെട്ടത്. ജൂലൈ 29ന് രാത്രി 8.30 വരെ മുനിറെഡ്ഡിയുമായി വാഹനത്തിന്റെ ഡ്രൈവർ ബന്ധപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് വിവരമില്ല.
ട്രക്ക് എന്തെങ്കിലും അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ വ്യക്തതക്കായി ജയ്പുരിലെ ലോക്കൽ പോലീസുമായി ബന്ധപ്പെടാനും കോലാർ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ബംഗളൂരു-മൈസൂരുഎക്സ്പ്രസ്വേ: അപകടം കുറയ്ക്കാൻ പിഴ ഫാസ്ടാഗിലൂടെ
ബംഗളൂരു: കർണാടകയിലെ മൈസൂരു-ബംഗളൂരു എക്സ്പ്രസ്വേയിലെ അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുമായി കർണാടക പോലീസ്.
എക്സ്പ്രസ് വേയിൽ വാഹനങ്ങളുടെ അമിതവേഗം കുറയ്ക്കാനായി നിയമം ലംഘിക്കുന്നവരിൽനിന്ന് ഫാസ്ടാഗിലൂടെ പിഴ ഈടാക്കും. അപകടമുണ്ടായാൽ അടിയന്തര സഹായത്തിനായി എക്സ്പ്രസ്വേയിൽ നാഷണൽ ഹൈവേ അഥോറിറ്റി എസ്ഒഎസ് ബോക്സുകൾ സ്ഥാപിക്കുകയും ചെയ്തു.
നിയമം ലംഘിക്കുന്നവരിൽനിന്ന് ഫാസ്ടാഗ് മുഖേനെ അപ്പോൾതന്നെ പിഴ ഈടാക്കുന്ന സാഹചര്യമുണ്ടായാൽ അമിതവേഗത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
ഹൈവേ അഥോറിറ്റി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച എസ്ഒഎസ് ബോക്സുകളിലൂടെ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായമഭ്യർഥിക്കാൻ കഴിയും. ബോക്സിലെ എമർജൻസി എന്ന സ്വിച്ച് അമർത്തിയാൽ ഉടനടി മൈസൂരുവിലെ കണ്ട്രോൾ റൂമിൽ സന്ദേശമെത്തും.
ഇതോടൊപ്പംതന്നെ എസ്ഒഎസ് ബോക്സിനു തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനുകളിലേക്കും ആംബുലൻസ് സർവീസിനും വിവരങ്ങൾ ലഭ്യമാകും. അപകടങ്ങളിൽപെട്ടവർക്ക് ഉടനടി സഹായം ലഭ്യമാക്കുകയാണ് ഉദേശം.
ഫാസ്ടാഗിലൂടെ ലഭിക്കുന്ന വരുമാനം നാഷണൽ ഹൈവേ അഥോറിറ്റിയുടെ അക്കൗണ്ടിലേക്കാണ് പോകുക. എന്നാൽ നിയമലംഘനത്തിനുള്ള പിഴ കർണാടക സർക്കാരിനാണ് ലഭിക്കേണ്ടത്. ഇക്കാര്യത്തിൽ വ്യക്തത വന്നാൽ കർണാടക പോലീസിന്റെ ശിപാർശ നാഷണൽ ഹൈവേ അഥോറിറ്റി അംഗീകരിച്ചേക്കുമെന്നാണ് സൂചന.
അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നുമുതൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കുംട്രാക്ടറുകൾക്കും ഹൈഡ്രോളിക് ട്രോളി ട്രെയിലറുകൾക്കും എക്സ്പ്രസ്വേയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾക്ക് എക്സ്പ്രസ് വേയുടെ സമീപത്തുള്ള സർവീസ് റോഡിലൂടെ സഞ്ചരിക്കാം.
കർണാടകയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് മൈസൂരു-ബംഗളൂരു എക്സ്പ്രസ്വേയിലാണ്. 100 കിലോമീറ്ററിലേറെ വേഗതയിൽ ചീറിപ്പായാൻ കഴിയുന്ന എക്സപ്രസ്വേയിൽ മലയാളികളടക്കം നിരവധി യാത്രക്കാരുടെ ജീവനുകളാണ് പൊലിഞ്ഞത്.
ബംഗളൂരു ഭീകരാക്രമണ നീക്കം; തടിയന്റവിട നസീർ കസ്റ്റഡിയിൽ
ബംഗളൂരു: ബംഗളൂരു ഭീകരാക്രമണ നീക്കത്തില്‍ തടിയന്റവിട നസീര്‍ കസ്റ്റഡിയില്‍. ജയിലില്‍നിന്നാണ് നസീറിനെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനു പദ്ധതിയിട്ടവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
2008 ലെ ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായി പരപ്പന അഗ്രഹാര ജയിലിലാണ് തടിയന്റവിട നസീർ. മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് നസീർ പ്രതികളെ പരിചയപ്പെടുന്നത്.
കർണാടക സ്വദേശികളായ അഞ്ച് പേരാണ് ആഴ്ചകൾക്ക് മുമ്പ് ബംഗളൂരുവിൽ അറസ്റ്റിലായത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ബംഗളൂരു സെൻട്രൽ ജയിലിൽവച്ച് ഇവരെ തീവ്രവാദപ്രവർത്തനത്തിനു പ്രേരിപ്പിച്ചത് തടിയന്റവിട നസീറാണെന്നും ആക്രമണത്തിന്റെ പദ്ധതിയുടെ സൂത്രധാരൻ നസീറായിരുന്നെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
രാസലഹരിയുമായി യുവാക്കള്‍ പിടിയിലായ കേസ്: ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്
കൊച്ചി: രാസലഹരിയുമായി യുവാക്കള്‍ പിടിയിലായ കേസില്‍ പ്രതികള്‍ ലഹരിമരുന്ന് എത്തിക്കുന്നത് ബംഗളൂരുവില്‍ നിന്നെന്ന് പോലീസ്.
കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂര്‍ ജംഷിയാസില് അഫ്സല് (22), കാസര്‍ഗോഡ് ചാലക്കടവ് തേലപ്പറത്ത് വീട്ടില്‍ ആഷിഖ് (22) എന്നിവരെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്.
ഇവരുടെ പക്കല്‍ നിന്ന് വീര്യം കൂടിയ മയക്കു മരുന്ന് വിഭാഗത്തില്‍ പെട്ട 1.1 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ലഹരിമരുന്നായി കൊച്ചിയിലെത്തി ലോഡ്ജുകളില്‍ താമസിച്ചായിരുന്നു ഇവരുടെ വില്പന.
പാലാരിവട്ടം ഭാഗത്തെ ലഹരിമരുന്ന് വില്പനയെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അഞ്ചുമാസത്തിനിടെ 500ലധികം അപകടങ്ങൾ; കുരുതിക്കളമായി ബംഗളൂരു-മൈസൂരു എക്സ്പ്രസ്വേ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത, രാജ്യത്തിന്റെ അഭിമാന പാതകളിലൊന്നായ ബംഗളൂരു-മൈസൂരു എക്സ്പ്രസ്വേ ചോരപ്പുഴയാകുന്നതിൽ ആശങ്കയുമായി മലയാളി യാത്രക്കാരും.
എക്സ്പ്രസ്വേ ഉദ്ഘാടനം ചെയ്ത് അഞ്ചുമാസത്തിനുള്ളിൽ 500ലധികം വാഹനാപകടങ്ങൾ. പൊലിഞ്ഞത് നൂറിലധികം ജീവനുകൾ. റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ് ജീവച്ഛമായവരുടെ എണ്ണം ഇതിനേക്കാളേറെ. അടുത്തിടെ മലയാളികളുടെ ജീവനടക്കം ഈ റോഡിൽ പൊലിഞ്ഞു.
10 വരിപാതയിൽ ലക്കുംലഗാനുമില്ലാതെ വാഹനമോടിക്കുന്നവർ ഒരു വശത്ത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളെ എക്സ്പ്രസ്് വേയിൽ പ്രവേശിപ്പിക്കില്ലെന്ന് ആദ്യംതന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. എങ്കിലും വിലക്ക് അവഗണിച്ച് ഇടവഴികളിൽനിന്നു എക്സ്പ്രസ്വേയിൽ കയറി തോന്നിയ മട്ടിൽ പായുകയാണ് ചെറിയ വാഹനങ്ങൾ.
ലെയ്ൻ ട്രാഫിക്ക് തെറ്റിച്ച് ഓടുന്ന ചരക്ക് വാഹനങ്ങളും എക്സ്പ്രസ്വേയിൽ പ്രവേശിക്കുന്ന കന്നുകാലികളും വേറെ. ഏറെ അഭിമാനത്തോടെ രാജ്യത്തിനു സമർപ്പിച്ച എക്സ്പ്രസ് വേയിൽ അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെയാണ്.
നേരത്തെ ബംഗളൂരു-മൈസൂരു യാത്രാസമയം മൂന്നു മണിക്കൂറിലേറെയായിരുന്നു. നോക്കെത്താദൂരത്തോളം നീണ്ടു കിടക്കുന്ന 118 കിലോമീറ്റർ വരുന്ന അതിവേഗപാത വന്നതോടെ യാത്രാസമയം ഒന്നേകാൽ മണിക്കൂറായി കുറഞ്ഞു. പക്ഷെ റോഡിൽ ചിന്തുന്ന ചോരയ്ക്ക് കണക്കില്ല.
100-120 കിലോമീറ്റർ വേഗതയിലാണ് എക്സ്പ്രസ് വേയിലുടെ വാഹനങ്ങൾ ചീറിപ്പായുന്നത്. ഒറ്റവരിപാതയുടെ ഡ്രൈവിംഗ് അനുഭവം വച്ചു എക്സ്പ്രസ് വേയിൽ വാഹനമോടിച്ചാൽ അപകടം ഉറപ്പ്.
100 കിലോമീറ്ററിലധികം വേഗതയിൽ വാഹനങ്ങൾ പോകുന്പോൾ ലെയ്ൻ ട്രാഫിക്കും ഓവർടേക്കിംഗിനുള്ള കൃത്യമായ മാർഗനിർദേശങ്ങളും പാലിക്കാത്തതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങൾ.
2023 മാർച്ച് 12-നാണ് പ്രധാനമന്ത്രി എക്സ്പ്രസ്വേ നാടിന് സമർപ്പിച്ചത്. അഭിമാനപാതയുടെ ശോഭ കെടുത്തി അപകടപരന്പരകൾ പതിവായതോടെ എക്സ്പ്രസ് വേയുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം നടത്താൻ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഒരുങ്ങുകയാണ്.
ഇന്ത്യയിലെ പ്രമുഖ ഐടി ഹബ്ബുകളിലൊന്നും കർണാടകയുടെ തലസ്ഥാനവുമായ ബംഗളൂരുവിലേക്ക് എത്താനുള്ള പ്രധാന മാർഗമാണ് എക്സ്പ്രസ്വേ. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ പതിനായിരക്കണക്കിന് മലയാളികളെക്കൂടി ആശങ്കപ്പെടുത്തുന്നതാണ് എക്സ്പ്രസ്വേയിലെ അപകട പരന്പരകൾ.
പ്രത്യേകിച്ച് മലബാറുകാർക്ക് ബംഗളൂരുവുമായുള്ള ബന്ധം വളരെ വലുതാണ്. വാണിജ്യ ആവശ്യങ്ങൾക്കായി മൈസൂരു, ബംഗളൂരു എന്നിവിടങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന മലയാളി വ്യാപാരികളും കുറവല്ല.
ഞെട്ടിക്കുന്ന കണക്കുകൾ ബംഗളൂരു- മൈസൂരു എക്സ്പ്രസ്വേയിലുണ്ടായ അപകടങ്ങളിൽ മരണമടഞ്ഞവരുടെ എണ്ണം സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് അധികൃതർക്കുള്ളത്. അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം നൂറായെന്നാണ് ആഭ്യന്തര മന്ത്രി അടുത്തിടെ കർണാടക നിയമസഭയിൽ വ്യക്തമാക്കിയത്.
എന്നാൽ, ഇതുവരെയുണ്ടായ അപകടങ്ങളിൽ 132 മരണം സംഭവിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. മാർച്ച് മാസം മാത്രം എക്സ്പ്രസ്വേയിലുണ്ടായ വാഹനാപകടങ്ങളിൽ 20 പേർ മരിച്ചതായാണ് ആഭ്യന്തരവകുപ്പിന്റെ കണക്ക്.
ഏപ്രിലിൽ 23 പേരും മരിച്ചു. 83 പേർക്ക് പരിക്കേറ്റു. മേയിൽ 29 പേർ, ജൂണിൽ 28 പേർ എന്നിവങ്ങനെയാണ് മരണനിരക്ക്. റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പുതന്നെ ഇതിലൂടെ വാഹനങ്ങൾ ഓടിയിരുന്നു.
അന്നും അപകടങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. 2023 ജനുവരിമുതൽ ജൂണ്‍വരെ 512 വാഹനാപകടങ്ങളിലായി 123 പേർ മരിച്ചതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്.
ഓഗസ്റ്റ് ഒന്നു മുതൽ സുരക്ഷാക്രമീകരണങ്ങൾ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേശീയപാത അഥോറിറ്റി തയാറെടുക്കുന്നു. എക്സ്പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
ഇതുപ്രകാരം സൈക്കിളുകൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, ട്രാക്ടർ, മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയിലർ വാഹന തുടങ്ങിയവയ്ക്ക് എക്സ്പ്രസ്വേയിൽ ഓഗസ്റ്റ് ഒന്നു മുതൽ വിലക്ക് ഏർപ്പെടുത്തും.
ഇത്തരം വാഹനങ്ങൾക്ക് സർവീസ് റോഡിലൂടെ സഞ്ചരിക്കാം. അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് പതിയെ പോകുന്ന വാഹനങ്ങൾ ഭീഷണിയായതിനാലാണ് വിലക്ക് ഏർപ്പെടുത്തുന്നത്.
ബംഗളൂരുവിലെ നൈസ് പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനിൽ അവസാനിക്കുന്നതാണ് എക്സ്പ്രസ് വേ.
നാലു റെയിൽവേ മേൽപാലങ്ങൾ, ഒന്‍പതു വലിയ പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, 89 അടിപാതകൾ എന്നിവ എക്സ്പ്രസ് വേയുമായി ബന്ധപ്പെട്ട് നിർമിച്ചിട്ടുണ്ട്. പ്രധാനമായും ആറ് വരിപാതകളും ഇരുവശങ്ങളിലും അധിക രണ്ടു വരി സർവീസ് റോഡുകളുമാണ് എക്സ്പ്രസ് വേയിലുള്ളത്.
ഓണാഘോഷ കമ്മിറ്റി രൂപികരിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകാൻ 61 അംഗങ്ങളെ ഉൾപ്പെടുത്തി ഓണാഘോഷ കമ്മിറ്റി രൂപികരിച്ചു.
അഡ്വ. പ്രമോദ് വരപ്രത് (ചെയർമാൻ), പ്രദീപ് .പി (ജന. കൺവീനർ), രാജേഷ് എൻ.കെ (വൈസ് ചെയർമാൻ), രാജേശ്വരി പ്രഭു (വൈസ് ചെയർമാൻ), സതീഷ് തോട്ടശേരി (വൈസ് ചെയർമാൻ),
ബിജു മാത്യു (ജോ. കൺവീനർ), പ്രേമാ ചന്ദ്രൻ (ജോ. കൺവീനർ), സുധി വി.സുരേന്ദ്രൻ (ജോ. കൺവീനർ), പ്രവീൺ (ജോ.കൺവീനർ), ശിവദാസ് (ട്രഷറർ), അരവിന്ദാക്ഷൻ (ജോ. ട്രഷറർ എന്നിവരെ പ്രധാന സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തു.
ഫാലുൻ ഗോംഗിനെതിരേ ചൈനയിൽ തുടരുന്ന പീഡനങ്ങൾ അവസാനിപ്പിക്കാൻ "കാൻഡിൽ ലൈറ്റ് വിജിൽ' നടത്തി
ബംഗളൂരു: ഐക്യദാർഢ്യത്തിന്റെയും സ്മരണയുടെയും നിറവിൽ പ്രബുദ്ധരായ പൗരന്മാരും ഫാലുൻ ഗോംഗ് പരിശീലകരും ബംഗളൂരുവിലെ നെക്സസ് കോറമംഗല മാളിൽ ഒത്തുകൂടി.
ചൈനയിൽ 24 വർഷമായി ഫാലുൻ ഗോംഗിന്റെ പീഡനത്തിൽ പ്രതിഷേധിച്ച് കാൻഡിൽ ലൈറ്റ് വിജിൽ നടത്തി. 1999 ജൂലൈ 20 മുതൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) ഫാലുൻ ഗോംഗിനെ അടിച്ചമർത്തുന്നതിരെയായിരുന്നു പരിപാടി.
നഷ്ടപ്പെട്ട ജീവിതങ്ങളെ ആദരിക്കുന്നതിനും അടിച്ചമർത്തലിനെതിരേ ഐക്യപ്പെടാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഇത്. 1992-ൽ ചൈനയിൽ നിന്ന് ഉത്ഭവിച്ച ഒരു പരമ്പരാഗത ആത്മീയ സാധനാനുഷ്ഠാനമാണ് ഫാലുൻ ദാഫാ എന്നും അറിയപ്പെടുന്ന ഫാലുൻ ഗോംഗ്.
സാവധാനത്തിലുള്ള, സൗമ്യമായ ചലനങ്ങളും ധ്യാനരീതികളും ഉൾക്കൊള്ളുന്ന, സത്യം, കരുണ, സഹനം എന്നിവയുടെ തത്വങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ പരിശീലനം. ഈ പരിശീലനം സ്വയം മെച്ചപ്പെടുത്തൽ, സമാധാനം, ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നു.
തൊണ്ണൂറുകളിൽ, ഫാലുൻ ഗോംഗ് ചൈനയ്ക്കുള്ളിൽ ദശലക്ഷക്കണക്കിന് അനുയായികളെ ആകർഷിച്ചു. ഇത് ഒരു സുപ്രധാന സാംസ്കാരിക സാമൂഹിക പ്രസ്ഥാനമായി മാറി.
എന്നിരുന്നാലും ഈ സമ്പ്രദായത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയും ജനപ്രീതിയും സിസിപിയെ ഭയപ്പെടുത്തി. 1999-ൽ ഫാലുൻ ഗോംഗ് പ്രാക്ടീഷണർമാർക്കെതിരെ നിരന്തരമായ പീഡന പ്രചാരണം ആരംഭിക്കുന്നതിലേക്ക് നയിച്ചു.
അതിനുശേഷം, പീഡനം മാധ്യമങ്ങളിലൂടെ പൈശാചികവത്കരണം, ഏകപക്ഷീയമായ അറസ്റ്റുകൾ, നിർബന്ധിത ലേബർ ക്യാമ്പുകൾ കൂടാതെ തടങ്കലിൽ വച്ചിരിക്കുന്ന ഫാലുൻ ഗോംഗ് പരിശീലകരിൽ നിന്ന് അവയവങ്ങൾ ശേഖരിക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങൾ വരെ വന്നിട്ടുണ്ട്.
വ്യവസ്ഥാപിതമായ അടിച്ചമർത്തൽ ഉണ്ടായിരുന്നിട്ടും ലോകമെമ്പാടുമുള്ള ഫാലുൻ ഗോംഗ് പരിശീലകർ അവരുടെ പരിശീലനത്തിന്റെ സത്യത്തെക്കുറിച്ച് സംസാരിക്കുകയും സിസിപി നടത്തിയ അതിക്രമങ്ങൾ തുറന്നുകാട്ടുകയും ചെയ്തു.
പീഡനത്തിനിരയായ എണ്ണമറ്റ ജീവിതങ്ങളെ സ്മരിക്കാനും അടിച്ചമർത്തൽ ഭരണത്തിൻകീഴിൽ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളാനുമുള്ള മഹത്തായ അവസരമായി ബംഗളൂരുവിൽ നടന്ന ക്യാൻഡിൽ ലൈറ്റ് വിജിൽ.
ഇരുട്ടിൽ പ്രതീക്ഷയുടെ പ്രതീകമായി മെഴുകുതിരികൾ പിടിച്ച് പങ്കെടുത്തവർ, സിസിപിയുടെ അടിച്ചമർത്തലിന് ഇരയായ ഫാലുൻ ഗോംഗ് പരിശീലകരുടെ നഷ്ടത്തിൽ വിലപിച്ചു. ചടങ്ങിനിടെ, പ്രാക്ടീഷണർമാർ ശാന്തമായ സംഗീതത്തിന്റെ അകമ്പടിയോടെ ഫാലുൻ ദാഫാ വ്യായാമങ്ങളും ധ്യാനവും നടത്തി.
വെെകുന്നേരം, അവർ മെഴുകുതിരികൾ കത്തിച്ചു, ഇത് 24 വർഷം നീണ്ട പീഡനത്തിന് അറുതിവരുത്താനുള്ള അചഞ്ചലമായ പ്രതീക്ഷയെ പ്രതിനിധീകരിക്കുന്നു.
അടിച്ചമർത്തലിനെതിരായ കൂട്ടായ ഐക്യത്തിന്റെ ശക്തിയുടെ പ്രതീകമായി മെഴുകുതിരികളുടെ തിളക്കം സിസിപിയുടെ കൈകളിൽ കഷ്ടത അനുഭവിച്ചവരുടെ അചഞ്ചലമായ ആത്മാവിനെ പ്രതിഫലിപ്പിച്ചു.
അവരുടെ ഹൃദയവും മനസും ശോഭനമായ ഭാവിയിൽ കേന്ദ്രീകരിച്ച്, പങ്കെടുത്തവർ ധ്യാനിക്കുകയും ചൈനയിലെ പീഡനങ്ങൾ അവസാനിപ്പിക്കാൻ പ്രാർഥിക്കുകയും ചെയ്തു.
അവരുടെ പ്രാർഥനകൾ അവരുടെ സ്വന്തം പ്രതീക്ഷകൾ മാത്രമല്ല, ഫാലുൻ ഗോംഗ് പരിശീലകരോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അഭിലാഷങ്ങളും വഹിച്ചു.
ചൈനയിലെ ഫാലുൻ ഗോംഗിനെതിരായ പീഡനം വളരെക്കാലമായി തുടരുകയാണ്. നഷ്ടപ്പെട്ട ജീവിതങ്ങളെ ഓർത്ത് വിലപിക്കാൻ മാത്രമല്ല, ഈ ഗുരുതരമായ അനീതിയെക്കുറിച്ച് ബോധവത്കരണം നടത്താനും ഞങ്ങൾ ഇന്ന് ഇവിടെ നിൽക്കുന്നു.
ലോകമെമ്പാടുമുള്ള ആളുകൾ ഈ പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടേണ്ടത് അത്യാവശ്യമാണ്. കാൻഡിൽ ലൈറ്റ് വിജിൽ ഒരു പ്രാദേശിക പിന്തുണയുടെ പ്രകടനം മാത്രമല്ല, ഒരു ആഗോള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു.
മനുഷ്യാവകാശങ്ങൾ, മതസ്വാതന്ത്ര്യം, ഫലുൻ ഗോംഗിനെതിരായ പീഡനം അവസാനിപ്പിക്കൽ എന്നിവയ്ക്ക് വേണ്ടി വാദിക്കാൻ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ കൈകോർത്തതിനാൽ ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ സമാനമായ പരിപാടികൾ നടന്നിട്ടുണ്ട് എന്ന് പരിപാടിയുടെ സംഘാടകരിലൊരാൾ പറഞ്ഞു.
മെഴുകുതിരി ജ്വാലകൾ മിന്നിമറയുമ്പോൾ, നിശബ്ദമായതും എന്നാൽ ശക്തവുമായ പ്രതിഷേധം ദൂരെയാണെങ്കിലും, മാനവികതയുടെ സഹാനുഭൂതിയ്ക്ക് അതിരുകളില്ല എന്ന ഓർമപ്പെടുത്തലായി.
നെക്സസ് കോറമംഗല മാളിലെ ക്യാൻഡിൽ ലൈറ്റ് വിജിലീൽ പങ്കെടുത്തവർ, ചൈനയിലെ ഫലുൻ ഗോംഗിനെതിരായ പീഡനം അവസാനിപ്പിക്കുന്നത് വരെ നീതിക്കുവേണ്ടി വാദിക്കുന്നത് തുടരാനുള്ള തങ്ങളുടെ ദൃഢനിശ്ചയം പുലർത്തി.
മനുഷ്യാവകാശങ്ങൾക്ക് പ്രാധാന്യം നല്കുന്ന ഈ ലോകത്ത്, ചൈനയിലെ ഫാലുൻ ഗോംഗിനെതിരായ 24 വർഷത്തെ പീഡനം അവസാനിപ്പിക്കാനുള്ള ആഹ്വാനം ദൂരവ്യാപകമായി പ്രതിധ്വനിക്കുന്നു.
അനുകമ്പയ്ക്കും സഹിഷ്ണുതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള സാർവത്രിക പ്രതീക്ഷയെ പ്രതിധ്വനിപ്പിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പണത്തിന് പകരം ഡാൻസ്; അടിപൊളി ഓഫറുമായി ബംഗളൂരുവിലെ ഐസ്ക്രീം പാർലർ
ബംഗളൂരു: എല്ലാവർഷവും ജൂലൈയിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ദേശീയ ഐസ്ക്രീം ദിനം. ഈ വർഷമത് ജൂലൈ 16നായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇതോടനുബന്ധിച്ച് ആഘോഷങ്ങൾ നടന്നു.
ബംഗളൂരുവിലെ "കോർണർ ഹൗസ് ഐസ്ക്രീംസ്' പാർലർ അടിപൊളി ഓഫർ നൽകിയാണ് ഈവർഷം ഐസ്ക്രീം ദിനം ആഘോഷമാക്കിയത്. പാർലറിൽ എത്തുന്നവർ കാഷ് കൗണ്ടറിലെത്തി രണ്ട് ചുവട് നൃത്തം വച്ചാൽ ഒരു സ്കൂപ്പ് സൗജന്യം നൽകുന്നതായിരുന്നു ഓഫർ.
ഐസ്ക്രീം ദിനാചരണത്തിന് മുന്നോടിയായി തങ്ങളുടെ ഇൻസ്റ്റാ പേജിലൂടെ പാർലർ അധികൃതർ ഈ സൗജന്യം പ്രഖ്യാപിച്ചിരുന്നു. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിയാളുകളാണ് അന്നു കോർണർ ഹൗസ് ഐസ്ക്രീംസിൽ എത്തിയത്.
ആളുകൾ പാർലറിൽ വന്നു ഡാൻസ് കളിക്കുന്നതിന്റെയും അവർക്ക് സൗജന്യമായി ഐസ്ക്രീം നൽകുന്നതിന്റെയും വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. കമിതാക്കളും പാർലറിലെത്തി ഡാൻസ് കളിച്ചു ഐസ്ക്രീം കഴിച്ചവരിൽപ്പെടുന്നു.
സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം: ബിഷപ് മാർ തോമസ് ഇലവനാൽ
മുംബൈ: മണിപ്പുരിൽ നടക്കുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരേ നിഷ്ക്രിയമായ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ച് മണിപ്പുരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ബിഷപ് മാർ തോമസ് ഇലവനാൽ.
കല്യാൺ രൂപത പിതൃവേദിയുടെ പ്രതിഷേധ സമ്മേളനവും മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യവും നേർന്നുള്ള പരിപാടിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിതൃവേദി ഡയറക്ടർ ഫാ. ബോബി മുളക്കാംപിള്ളി അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് അഡ്വ. വി.എ. മാത്യു, സെക്രട്ടറി ആന്റണി ഫിലിപ്പ്, ട്രഷറർ സുരേഷ് തോമസ്, വൈസ് പ്രസിഡന്റ് പി.ഒ. ജോസ്, ജോയിന്റ് സെക്രട്ടറി റ്റിറ്റി തോമസ്, പിആർഒ സജി വർക്കി എന്നിവർ പ്രസംഗിച്ചു.
ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റ സംഭവം: പ്രതി ബംഗളൂരുവിലുണ്ടെന്ന് സൂചന
ബംഗളൂരു: കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രധാന പ്രതി ബംഗളൂരുവിലുണ്ടെന്ന് സൂചന.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ബംഗളൂരുവിലെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കരുമാലൂര്‍ സ്വദേശി രാഹുലിനായാണ് എറണാകുളം സൗത്ത് പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നത്.
ഒളിവില്‍ പോയ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആലുവ വെസ്റ്റ് പോലീസില്‍ ഇയാള്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസുണ്ട്.
ഇയാളുടെ സുഹൃത്തുക്കളായ ലിജോയ് കെ.സിജോ (23), നിതിന്‍ ബാബു (22) എന്നിവരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുത്തേറ്റ ഹോട്ടല്‍ മാനേജര്‍ കോട്ടയം കിളിരൂര്‍ സ്വദേശി റോണി കുര്യന് ചികിത്സയിലാണ്.
ബൈക്ക് ടാക്സിയിൽ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
ബംഗളൂരു: ബംഗളൂരുവിൽ ബൈക്ക് ടാക്സിയിൽ യാത്രചെയ്ത മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം. ജീവനുംകൊണ്ടാണ് അക്രമിയിൽനിന്ന് താൻ രക്ഷപ്പെട്ടതെന്നും ബൈക്കിൽനിന്ന് ഇറങ്ങിയശേഷവും പ്രതി ഫോണിലൂടെയും വാട്സാപ്പിലൂടെയും അശ്ലീലസന്ദേശങ്ങളയച്ചെന്നും അതിക്രമത്തിനിരയായ യുവതി മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തിൽ ബംഗളൂരു എസ്ആർ നഗർ സ്വദേശിയായ ബൈക്ക് ടാക്സി ഡ്രൈവർ കുരുവെട്ടപ്പ അറസ്റ്റിലായി. മണിപ്പുർ കലാപത്തിനെതിരായ പ്രതിഷേധപരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയാണ് യുവതിക്ക് അതിക്രമം നേരിടേണ്ടി വന്നത്.
ഭയന്ന യുവതി വീടിന് ഇരുന്നൂറ് മീറ്റർ അകലെ ഇറങ്ങി രക്ഷപ്പെട്ടു. ഇതിന് ശേഷം ഇയാൾ യുവതിയുടെ നമ്പറിലേക്ക് തുടർച്ചയായി വിളിച്ചും മെസേജ് അയച്ചും ശല്യം ചെയ്തു. സുഹൃത്തിന്റെ റാപ്പിഡോ അക്കൗണ്ട് ദുരുപയോഗം ചെയ്താണ് കുരുവെട്ടപ്പ ഡ്രൈവറായി എത്തിയത്.
പാനിക് ബട്ടൻ പോലുമില്ലാത്ത ടാക്സി ആപ്പാണ് റാപ്പിഡോയെന്നും ഇതിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും യുവതി പറഞ്ഞു.
കേരള സമാജം ഭാരവാഹികളെ തെരഞ്ഞെടുത്തു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ വനിത, യുവജന, ബാല എന്നി വിഭാഗങ്ങളുടെ 2023-24 വർഷത്തേക്കുള്ള ഉപസമിതിയെയും ഓണാഘോഷ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഭാനു സ്കൂളിൽ നടന്ന യോഗത്തിൽ ലെഫ്.കേണലായി സ്ഥാനക്കയറ്റം ലഭിച്ച സാജെറ്റ് ജോസഫിനെ ആദരിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പിആർഒ അനീസ് മുഖ്യ പ്രഭാഷണം നടത്തി.
സമൂഹം, സംസ്കാരം, സർഗാത്മകത എന്നീ വിഷയങ്ങളെ കുറിച്ച് അനീസ് സംസാരിച്ചു. സമാജം പ്രസിഡന്റ് അഡ്വ.പ്രമോദ് വരപ്രത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രദീപ് സ്വാഗതം ആശംസിക്കുകയും ജോയിന്റ് ട്രഷറർ അരവിന്ദ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ 2023-2024 വർഷത്തെക്കുള്ള വനിത, യൂത്ത്, ചിൽഡ്രൻസ് വിംഗ് കമ്മിറ്റികളുടെ രുപീകരണത്തിനായി ഞായറാഴ്ച കെങ്കേരി ഉപനഗർ ഭാനു സ്കൂളിൽ വച്ച് യോഗം നടത്തുവാൻ തീരുമാനിച്ചതായി സെക്രട്ടറി പ്രദീപ്. പി അറിയിച്ചു.
ബംഗളൂരുവിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം
ബംഗളൂരു: ബംഗളൂരുവിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സ്വിഫ്റ്റ് ഗജരാജ ബസിന്റെ ചില്ലുകൾ യുവാക്കൾ അടിച്ച് തകർത്തു.
രാത്രി എട്ടിന് ബംഗളൂരു ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിനുസമീപത്തുവച്ചായിരുന്നു സംഭവം. ബംഗളൂരുവിൽനിന്നു നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
യുവാക്കൾ ബൈക്കിൽ പിന്തുടർന്ന് വന്നായിരുന്നു ആക്രമണം നടത്തിയത്. ബസിന്റെ മുൻവശത്തെ ചില്ല്, ഹെഡ്ലൈറ്റുകൾ, വൈപ്പർ എന്നിവ യുവാക്കൾ തല്ലിതകർത്തു.
39 യാത്രക്കാർ ബസിലുണ്ടായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബസ് ജീവനക്കാർ പോലീസിൽ പരാതി നൽകി.
ഉമ്മന്‍ ചാണ്ടിക്ക് ബംഗളൂരുവിൽ അന്ത്യാഞ്ജലി അർപ്പിച്ച് സോണിയയും രാഹുലും
ബംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ബംഗളൂരുവിൽ ആദരാഞ്ജലിയർപ്പിച്ചു.
കര്‍ണാടക മുന്‍ മന്ത്രി ടി. ജോണിന്റെ ഇന്ദിരാനഗറിലെ വീട്ടിലായിരുന്നു പൊതുദർശനം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള മന്ത്രിമാരും ഇവിടെയെത്തി ആദരാഞ്ജലി അർപ്പിച്ചു.
1500 കിലോ കഞ്ചാവുമായി കോളജ് വിദ്യാർഥികൾ അറസ്റ്റിൽ
ബംഗളൂരു: 12 കോടി രൂപ വിലമതിക്കുന്ന 1500 കിലോ കഞ്ചാവുമായി രണ്ട് കോളജ് വിദ്യാർഥികൾ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. പ്രതികൾ അന്തർ സംസ്ഥാന ലഹരി കള്ളക്കടത്തു റാക്കറ്റിലെ അംഗങ്ങളാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
നഗരത്തിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാർഥി രാജസ്ഥാൻ സ്വദേശി ചന്ദ്രഭൻ ബിഷ്ണോയ്(24), ആന്ധ്രപ്രദേശ് സ്വദേശിനിയായ ബിരുദ വിദ്യാർഥി ലക്ഷ്മി മോഹൻദാസ് (23) എന്നിവരാണ് അറസ്റ്റിലായത്.
ട്രക്കിലെ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് ആന്ധ്രയിലെ വനമേഖലയിൽനിന്ന് ഇവർ കഞ്ചാവ് ബംഗളൂരുവിൽ എത്തിച്ചിരുന്നത്.
കഴിഞ്ഞ മാസം മൈസൂരു റോഡ് ടോൾ ഗേറ്റിനു സമീപം കഞ്ചാവ് വിൽക്കുന്നതിനിടെ പിടിയിലായ സൽമാൻ പാഷയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
ബംഗളൂരു ഇരട്ടക്കൊലപാതകം; പ്രതികള്‍ പിടിയില്‍
ബംഗളൂരു: ബംഗളൂരുവിൽ ഐടി കമ്പനിയുടെ മലയാളി സിഇഒയേയും മാനേജിംഗ് ഡയറക്ടറേയും കൊലപ്പെടുത്തിയ പ്രതികള്‍ പോലീസ് പിടിയില്‍. പ്രതികളായ ജോക്കര്‍ ഫെലിക്സ് എന്ന ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് പിടിയിലായത്. കമ്മനഹള്ളിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്.
ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ ആര്. വിനുകുമാര്‍(47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവര്‍ ചൊവ്വാഴ്യാണ് കൊല്ലപ്പെട്ടത്. മുന്‍ ജീവനക്കാരന് കൂടിയായ ശബരീഷ് അമൃതഹള്ളി പമ്പാ എക്സ്റ്റന്ഷനിലുള്ള കമ്പനി ഓഫീസിലെത്തി ഇരുവരേയും വെട്ടിക്കൊല്ലുകയായിരുന്നു.
ഇയാള്‍ക്കൊപ്പം വിനയ് റെഡ്ഡിയും സന്തോഷും ഉണ്ടായിരുന്നതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ആളാണ് പ്രതി ജോക്കര്‍ ഫെലിക്സ് എന്ന ശബരീഷ്. കൊലപാതക വിവരം സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പങ്കുവച്ചിരുന്നു.
ബിസിനസ് വെെരമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇന്റർനെറ്റ് സേവനം നല്കുന്ന മറ്റൊരു കമ്പനി ഫെലിക്സ് ആരംഭിച്ചിരുന്നു. ഇതോടെ വിനു കുമാറിന്റെ കമ്പനിയുമായി കടുത്ത മത്സരം നിലനിന്നിരുന്നു.
പ്രതികള്‍ മയക്കുമരുന്നിന് അടിമകളാണെന്നും പോലീസ് വ്യക്തമാക്കി. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശിയായണ് മരിച്ച വിനുകുമാര്‍.
വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ടി.ജെ .തോമസ് അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ 2023 -2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: അഡ്വ. പ്രമോദ് വരപ്രത്ത് (പ്രസിഡന്റ്), പ്രദീപ്.പി (സെക്രട്ടറി), ശിവദാസ് ഇടശേരി (ട്രഷറർ), സതീഷ് തോട്ടശേരി & കെ.അപ്പുകുട്ടൻ (വൈസ് പ്രസിഡന്റ്), നവീൻ മേനോൻ & പ്രവീൺ എൻ.പി (ജോയിന്റ് സെക്രട്ടറി), അരവിന്ദാക്ഷൻ. പി. കെ(ജോയിന്റ് ട്രഷറർ), ജഗത് എം. ജി (ഇന്റേണൽ ഓഡിറ്റർ).
12 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു.
ബംഗളൂരുവിൽ ആഡംബര ജീവിതം; ലഹരി തേടി മലയാളി യുവതികൾ
കോഴിക്കോട്: ബംഗളൂരുവിൽ ആഡംബര ഫ്ലാറ്റിൽ അടിപൊളി ജീവിതം. ഇവിടെ രാസലഹരി തേടി സ്ഥിരമായി എത്തുന്ന മലയാളി യുവതികൾ. ചുറ്റിനടക്കാൻ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ബിഎംഡബ്ല്യു ബൈക്ക് ഉപയോഗിക്കുന്നത് പ്രീമിയം ഇനത്തിൽപ്പെട്ട ഡ്രസുകളും മറ്റു വസ്തുക്കളും.
കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ലവീട്ടിൽ ഷാരൂഖ് ഖാനെ (22) തേടി ബംഗളൂരുവിലെത്തിയ കോഴിക്കോട് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഷാരൂഖ്ഖാൻ എന്നാണ് പോലീസ് നൽകുന്ന വിവരം.
ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ ബംഗളൂരുവിലെ ആഡംബര ഫ്ലാറ്റിലേക്ക് ഇരച്ചുകയറിയ കോഴിക്കോട് സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പോലീസും ചേർന്ന് ഷാരൂഖ്ഖാനെ പൊക്കിയെടുക്കുകയായിരുന്നു.
മോഡേണ്‍ ബസാറിലെ ട്രൈബ്സോൾ എന്ന റെഡിമെയ്ഡ് ഷോപ്പിൽ ഒരാൾ എംഡിഎംഎ വിൽപന നടത്തുന്നുണ്ടെന്ന് 2022 മേയ് ഒന്നിന് നല്ലളം പോലീസിനു ലഭിച്ച രഹസ്യ വിവരമാണ് ഷാരൂഖ്ഖാന്റെ പിറകെ കൂടാൻ പോലീസിനെ പ്രേരിപ്പിച്ചത്.
സ്ഥാപനം പരിശോധിച്ചപ്പോൾ 48.80 ഗ്രാം എംഡിഎംഎയും 16,000 രൂപയും കണ്ടെടുത്തെങ്കിലും പോലീസിനെ കബളിപ്പിച്ച് ഷാരൂഖ്ഖാൻ രക്ഷപ്പെടുകയായിരുന്നു.
ഒരു വർഷത്തിനുശേഷം ഡിഐജി രാജ്പാൽ മീണയുടെ നിർദേശപ്രകാരം ജില്ലാ പോലീസ് മേധാവി കേസന്വേഷണം സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പിനെ ഏൽപ്പിച്ചു.
ഷാരൂഖിനെക്കുറിച്ച് രഹസ്യമായി അന്വേഷിച്ചപ്പോൾ ബംഗളൂരുവിൽ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് ജൂലൈ ആദ്യവാരം നല്ലളം ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. ബംഗളൂരുവിൽ കർണാടക രജിസ്ട്രേഷൻ വാഹനം വാടകയ്ക്കെടുത്ത് പ്രതികൂല കാലാവസ്ഥയിലും പോലീസ് പഴുതടച്ച അന്വേഷണം നടത്തി.
പ്രതി നിരന്തരമായി മാറി മാറി താമസിക്കുന്നത് പോലീസിന് വെല്ലുവിളിയായി. തുടർച്ചയായി നാലു ദിവസത്തോളം രാപകലില്ലാതെ അലഞ്ഞാണ് ഷാരൂഖ്ഖാനെ ബംഗളൂരുവിന്റെ ഉൾഗ്രാമത്തിലെ ആഡംബര ഫ്ളാറ്റിലെ 11-ാം നിലയിലുള്ള റൂമിൽനിന്നു സാഹസികമായി പിടികൂടിയത്.
നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽനിന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിച്ച് കൊടുക്കുന്നതിനെക്കുറിച്ചും ബംഗളൂരുവിൽ എംഡിഎംഎ ‘കുക്ക്’ ചെയ്യാൻ സഹായിക്കുന്ന ആളെക്കുറിച്ചും ഇയാളിൽനിന്നു ലഹരിമരുന്ന് വാങ്ങുന്നവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
രാസലഹരിക്ക് അടിമകളായ നിരവധി മലയാളി യുവതികൾ ഇയാളുടെ താമസസ്ഥലത്തെ നിത്യസന്ദർശകരായിരുന്നു. അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ബിഎംഡബ്ല്യു ബൈക്ക് കൂടാതെ മറ്റൊരു വിലകൂടിയ ബൈക്കും ഇയാൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചു.
അവ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചതായി ഫറോക്ക് എസിപി സിദ്ധിഖ് പറഞ്ഞു.
മതസൗഹാർദം തകർക്കുന്ന പോസ്റ്റിട്ടാൽ ഉടൻ അറസ്റ്റ്: ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ
ബംഗളൂരു: സമൂഹമാധ്യമങ്ങളിൽ മതസൗഹാർദം തകർക്കുന്ന തരത്തിൽ പോസ്റ്റ് ഇടുന്നവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി.ദയാനന്ദ.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി ചിലർ മതവിദ്വേഷം പടർത്തുന്നുണ്ടെന്നും ഇത്തരക്കാരെ നിയമപരമായി നേരിട്ടുമെന്നും ദയാനന്ദ അറിയിച്ചു.
കമ്പനികളുടെ സഹകരണം ഇതിനായി ഉറപ്പാക്കിയിട്ടുണ്ട്. മതസൗഹാർദത്തിന്റെ പ്രാധാന്യം സംബന്ധിച്ച് സ്കൂളുകളിലും കോളജുകളിലും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രദുർഗയിൽ നിർത്തിയിട്ട ലോറിയിൽ ആംബുലൻസിടിച്ച് മൂന്നുമരണം
ബംഗളൂരു: ചിത്രദുർഗയിൽ മൃതദേഹവുമായിവന്ന ആംബുലൻസ് നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് മൂന്നുപേർ മരിച്ചു.
ആംബുലൻസിലുണ്ടായിരുന്ന കനകമണി(72), ആകാശ്(17), ഡ്രൈവർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ ചിത്രദുർഗ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മല്ലപുര ഗ്രാമത്തിനുസമീപം ദേശീയപാത 48-ൽ വ്യാഴാഴ്ചയായിരുന്നു അപകടം. ഗുജറാത്തിൽ നിന്ന് മൃതദേഹവുമായി തമിഴ്നാട്ടിലെ തിരുനെൽവേലിയിലേക്ക് വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചിത്രദുർഗ റൂറൽ പോലീസ് കേസെടുത്തു.
ഹൈദരാബാദ് സ്വദേശിനി ബംഗളൂരുവിൽ മരിച്ച നിലയിൽ
ബംഗളൂരു: ഹൈദരാബാദ് സ്വദേശിയായ യുവതി ബംഗളൂരുവിൽ മരിച്ചനിലയിൽ. ജീവൻബീമാ നഗറിൽ താമസിച്ചിരുന്ന ആകാംക്ഷയെയാണ്(23) മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ മുൻ സുഹൃത്ത് ഡൽഹി സ്വദേശി അർപ്പിതിനുവേണ്ടി പോലീസ് അന്വേഷണം തുടങ്ങി.
ബംഗളൂരുവിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ആകാംക്ഷയും അർപ്പിതും ഒരുമിച്ചാണ് നേരത്തെ താമസിച്ചിരുന്നത്. പിന്നീട് അർപ്പിത് ഹൈദരാബാദിലെ ഒരു കമ്പനിയിലേക്ക് മാറിയെങ്കിലും ആകാംക്ഷയെ കാണാൻ സ്ഥിരമായി ബംഗളൂരുവിൽ എത്താറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞെന്ന് പോലീസ് അറിയിച്ചു. ജീവൻബീമാ നഗർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ബംഗളൂരു-ധാർവാഡ് വന്ദേഭാരത് എക്സ്പ്രസ് ജൂലെെയിൽ
ബംഗളൂരു: കർണാടകത്തിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ജൂലെെയിൽ ഓടിത്തുടങ്ങും. ബംഗളൂരുവിൽ നിന്ന് ധാർവാഡിലേക്കാണ് സർവീസ്.
കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ച നടത്തിയെന്നും ജൂലെെ അവസാനത്തോടെ സർവീസ് തുടങ്ങുമെന്നും കേന്ദ്രമന്ത്രിയും ധാർവാഡ് എംപിയുമായ പ്രഹ്ലാദ് ജോഷി പറഞ്ഞു.
മാർച്ചിൽ വന്ദേഭാരത് സർവീസ് തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പാതയിലെ അറ്റകുറ്റപ്പണിയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കാരണം മാറ്റിവയ്ക്കുകയായിരുന്നു.