റെജി സിറിയക് അന്തരിച്ചു
ബംഗളൂരു: കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി മുതിരക്കാലായിൽ പ്രഫ. കെ.ജി. സിറിയക്കിന്റെ മകൻ റെജി സിറിയക് (48, സീനിയർ മാനേജർ ഐബിഎം ബംഗളൂരു) അന്തരിച്ചു. സംസ്കാരം പിന്നീട് ബംഗളൂരുവിൽ.
അമ്മ പരേതയായ ഗ്ലോറിയമ്മ. ഭാര്യ: സ്വീത മാമ്മൻ ഓമല്ലൂർ ആൽത്തറമൂട്ടിൽ കുടുംബാംഗം. മക്കൾ: മിഷേൽ റെജി, ബേവൻ റെജി. സഹോദരങ്ങൾ: സിജി സിറിയക് (യുഎസ്എ), ബിജി സിറിയക് (അബുദാബി).
ബംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച് യുവതിയുടെ നഗ്നമൃതദേഹം
ബംഗളൂരു: ചന്ദാപുരയിലെ ഫ്ലാറ്റിൽ ബംഗാൾ സ്വദേശിയായ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. യുവതിക്ക് 25 വയസ് പ്രായം തോന്നിക്കും.
മൃതദേഹം കിടന്നിരുന്ന മുറിയിൽനിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പോലീസ് പറഞ്ഞു.
രൂക്ഷഗന്ധത്തെത്തുടർന്നു വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് സൂര്യനഗർ പോലീസ് പറഞ്ഞു.
ഒരു മാസം മുൻപു ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുമ്പോൾ യുവതിയുടെ പിതാവാണെന്നു സ്വയം പരിചയപ്പെടുത്തിയ 40 വയസുള്ള ഒരാൾ വന്നിരുന്നു. ഇയാളെ പോലീസ് തെരയുകയാണ്.
വാടകക്കാരെ നിർദേശിച്ച ആളെയും യുവതിയുടെ അച്ഛനെന്നു പറയുന്നയാളെയും കാണാത്തതിൽ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു.
യാക്കോബായ സുറിയാനി സഭ ബംഗളൂരു - മൈലപ്ര ഭദ്രാസന വൈദിക ധ്യാനത്തിന് തുടക്കം
ബംഗളൂരു: എല്ലാ വർഷവും വലിയ നോമ്പിന്റെ കാലയളവിൽ നടത്തിവരാറുള്ള വൈദീക ധ്യാനം മൈസൂറിൽ പുതുതായി നിർമിക്കപ്പെട്ട പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ദൈവാലയത്തിൽ നടത്തപ്പെടുന്നു.
ചൊവ്വാഴ്ച രാവിലെ 10ന് ആരംഭിച്ച യോഗത്തിൽ ബംഗളൂരു ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് മാങ്ങാട്ട് സ്വാഗതം ആശംസിച്ചു. ബംഗളൂരു - മൈലപ്ര ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഐസക് മോർ ഒസ്തത്തിയോസ് മെത്ര പോലീത്തയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ധ്യാനയോഗത്തിൽ മലബാർ ഭദ്രാസന അധിപൻ അഭി. ഗീവർഗീസ് മോർ സ്റ്റേഫാനോസ് മെത്രാപോലീത്ത ക്ലാസ് എടുക്കുകയുണ്ടായി.
ബംഗളൂരു മൈലാപൂർ ഭദ്രാസങ്ങളിലെ എല്ലാ വൈദികരും പങ്കെടുക്കുന്ന ഈ യോഗം ബുധനാഴ്ച സന്ധ്യ പ്രാർഥനയോടെ പര്യവസാനിക്കുമെന്ന് ബംഗളൂരു വൈദീക സെക്രട്ടറി ഫാ. ഷിബു ജോർജ് പുലയത്ത് അച്ചൻ അറിയിച്ചു.
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ചു
ബംഗളൂരു: മലയാളി വിദ്യാർഥിനി ബംഗളുരുവിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. ഇടുക്കി സ്വദേശിനി അനില(19) ആണ് മരിച്ചത്.
ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാർഥിനിയാണ് അനില. രാവിലെ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്ന് വീണനിലയിലാണ് അനിലയെ കണ്ടെത്തിയത്.
ഇടുക്കി ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകളാണ് മരിച്ച വിദ്യാർഥിനി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ശുദ്ധജല ക്ഷാമത്തിൽ വലഞ്ഞ് ബംഗളൂരു; വാഹനം കഴുകിയാലും ചെടി നനച്ചാലും പിഴ
ബംഗളൂരു: ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബംഗളൂരുവിൽ ശുദ്ധജലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ.
വാഹനം കഴുകൽ, ചെടിനനയ്ക്കൽ, നിർമാണപ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ശുദ്ധജലം ഉപയോഗിക്കുന്നത് നിരോധിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
നിയമലംഘനങ്ങൾക്ക് കർണാടക വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് 5,000 രൂപ പിഴ ചുമത്താനും തീരുമാനിച്ചു. വേനൽക്കാലത്തിന്റെ തുടക്കത്തിൽതന്നെ ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജല ക്ഷാമം രൂക്ഷമാവുകയാണ്.
നഗരത്തിലെ മൂവായിരത്തിലധികം കുഴല്‍ക്കിണറുകളാണ് വറ്റിയത്. കഴിഞ്ഞ മൺസൂൺ സീസണിൽ മഴ ലഭ്യത കുറഞ്ഞതാണ് തിരിച്ചടിയായത്. വെള്ളം ഉപയോഗിക്കുന്നതിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് റസിഡൻഷ്യൽ സൊസൈറ്റികൾ നിർദേശം നൽകിയിട്ടുണ്ട്.
വെള്ളം ഉപയോഗിക്കുന്നതില്‍ നിരവധി നിയന്ത്രണങ്ങളാണ് അപ്പാര്‍ട്ട്മെന്റുകളും സ്ഥാപനങ്ങളും കൊണ്ടുവന്നിട്ടുള്ളത്. അതേസമയം, ശുദ്ധജല ക്ഷാമത്തിനു പിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും രംഗത്തെത്തി.
എന്തുവില കൊടുത്തും ബംഗളൂരുവിലേക്ക് മതിയായ ജലവിതരണം സർക്കാർ ഉറപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
പെൺഭ്രൂണഹത്യയെന്നു പരാതി; ബംഗളൂരുവിലെ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി
ബംഗളൂരു: വനിതാദിനത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് കർണാടകയിൽനിന്നു പുറത്തുവരുന്നത്. വ്യാപകമായി പെൺഭ്രൂണഹത്യകൾ നടക്കുന്ന ആശുപത്രിയെക്കുറിച്ചുള്ള റിപ്പോർട്ട് സമൂഹമനഃസാക്ഷിയെ ആശങ്കപ്പെടുത്തുന്നതായി.
പെൺഭ്രൂണഹത്യ നടക്കുന്നുവെന്ന പരാതിയിൽ ബംഗളൂരു നെലമംഗലയിലെ ആസാരെ ആശുപത്രി അന്വേഷണം പൂർത്തിയാകുന്നതുവരെ അടച്ചുപൂട്ടിയിരിക്കുകയാണ് പോലീസ്. മൂന്നു വർഷമായി ഇവിടെ അനധികൃത ഗർഭഛിദ്രം നടക്കുന്നുവെന്നാണു റിപ്പോർട്ട്.
കർണാടക ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇന്നലെ ആശുപത്രി റെയ്ഡ് ചെയ്യുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം ലംഘിച്ചും ഗർഭഛിദ്രത്തിന്റെ രേഖകൾ സൂക്ഷിക്കാതെയും മൂന്നു വർഷത്തിനിടെ 74 ഗർഭഛിദ്രങ്ങൾ നടത്തിയെന്നാണ് ആശുപത്രിക്കെതിരേയുള്ള ആരോപണം.
ഭ്രൂണത്തിന്റെ ലിംഗഭേദ നിർണയത്തിനുള്ള സ്കാനിംഗ് മെഷീനുകൾ വിതരണം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ബംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് അറിയിച്ചു.
കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സർവിക്കൽ കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഡോ. അരുൺ കൗശിക് സർവിക്കൽ കാൻസറിന്റെ കാരണങ്ങളെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും ചികിത്സാ മാർഗങ്ങളെക്കുറിച്ചും ക്ലാസെടുത്തു.
യോഗത്തിൽ സമാജം വനിതാ വിഭാഗം കൺവീനർ സ്മിതാ ജയപ്രകാശ്, ജോ. കൺവീനർ സന്ധ്യാ വേണു, പ്രവീൺകുമാർ എൻപി, ജഗദ് എം.ജെ എന്നിവർ സംസാരിച്ചു.
മേഖലായോഗം സംഘടിപ്പിച്ച് കെഎംസി
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ബംഗളൂരു സൗത്ത് മണ്ഡലത്തിലെ ഇലക്ട്രോണിക് സിറ്റി മേഖലായോഗം നടന്നു. കെഎംസി സംസ്ഥാന വൈസ് പ്രസിഡന്റ് മോണ്ടി മാത്യുവിന്റെ അധ്യക്ഷതയിൽ കാസ പിക്കാസയിൽ വച്ചാണ് യോഗം നടന്നത്.
യോഗം ദൊഡതൊഗുരു പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിനായി ശക്തമായ പ്രവർത്തനം നടത്തുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പൂക്കോട് വെറ്റിനറി സർവകലാശാല കാമ്പസിൽ എസ്എഫ്ഐ നേതാക്കളുടെ ക്രൂരമർദനത്തിൽ ഇരയായി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ജെ. എസ് സിദ്ധാർഥിന് യോഗം ആദരാജ്ഞലികൾ അർപ്പിച്ചു.
സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്ന് കാമ്പസുകളിൽ ആൾക്കൂട്ടവിചാരണയും അക്രമവും നടത്തുന്ന എസ്എഫ്ഐ വിദ്യാർഥി സമൂഹത്തിനും വിപത്താണെന്നും യോഗം പറഞ്ഞു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ദൊഡതൊഗുരു പഞ്ചായത്തിലെ ഒന്നിലധികം വാർഡുകളിൽ മലയാളി സ്ഥാനാർഥികളെ പരിഗണിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
കെഎംസി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ബംഗളൂരു സൗത്ത് താലൂക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാമരാജ, സംസ്ഥാന ഭാരവാഹികളായ ബെന്നി വെള്ളാറ, റോയി ജോർജ്, അനിൽ കുമാർ കെ.എം, ജിമ്മി ജോസഫ്, മണ്ഡലം ഭാരവാഹികളായ അജീഷ് വേണുഗോപാൽ, ബെൻസഗർ.എം, രാജീവ്, ബിനോയ് മാത്തുണ്ണി, ബിബിൻ ഫ്രാൻസിസ്, സനീഷ് പൈലി, അനീഷ്, ജോമോൻ കോയിപ്പള്ളി , ഡോ.ഷബിൻ രാജ്, ജയൻ വി.ജി, ശ്രീകുമാർ, ശ്യാം, ജോമോൾ എന്നിവർ സംസാരിച്ചു.
കോൺഗ്രസ് വിജയാഘോഷത്തിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം: ബംഗളൂരുവിൽ ഒരാൾ അറസ്റ്റിൽ
ബംഗളൂരു: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി സയദ് നസീർ ഹുസൈന്റെ വിജയാഘോഷത്തിനിടെ അനുയായികൾ വിധാൻസൗധയിൽ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചുള്ള കേസിൽ ഹാവേരിയിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്തു.
ബയദഗിയിലെ മുളകു വ്യാപാരിയായ മുഹമ്മദ് ഷാഫി നാഷിപുഡിയെയാണ് അറസ്റ്റ് ചെയ്തത്. ഹാവേരി ബിജെപി ഘടകം നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
അതേസമയം, പാക്ക് മുദ്രാവാക്യം വിളിച്ചെന്ന ബിജെപി ആരോപണം ഇനിയും തെളിഞ്ഞിട്ടില്ലെന്നും ഇയാളുടെ ശബ്ദ സാന്പിളുകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. മുദ്രാവാക്യ വിവാദത്തെച്ചൊല്ലിയുള്ള ബിജെപി-കോൺഗ്രസ് വാക്പോര് തുടരുകയാണ്.
ഇതുസംബന്ധിച്ച ഫോറൻസിക് ലാബ് റിപ്പോർട്ട് സർക്കാർ മനഃപൂർവം പുറത്തുവിടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. അന്തിമ റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി.
കർശന നടപടിയുണ്ടാകും വരെ പ്രതിഷേധം തുടരാനാണു ബിജെപി തീരുമാനം. സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവർണർ താവർചന്ദ് ഗെലോട്ടിനെയും സമീപിച്ചിരുന്നു.
കെ.കെ. പ്രേംരാജിന്റെ ചെറുകഥ സമാഹാരം 16ന് പ്രസിദ്ധീകരിക്കും
ബംഗളൂരു: ബംഗളൂരു മലയാളികൾക്കിടയിൽ ശ്രദ്ധേയനായ എഴുത്തുകാരൻ കെ.കെ. പ്രേംരാജിന്റെ അഞ്ചാമത്തെ ചെറുകഥ സമാഹാരം പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളെപോലെ "കിളികൾ പോകുന്നയിടം' എന്ന ചെറുകഥാസമാഹാരവും സ്വയം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ് പ്രേംരാജ്.
15 ചെറുകഥകൾ അടങ്ങുന്നകിളികൾ പറന്നുപോകുന്നയിടം എന്ന സമാഹാരം 16ന് ബംഗളൂരുവിലെ മത്തിക്കരയിലെ കോൺസ്മോപൊളിറ്റൻ ക്ലബിൽ വച്ച് ഉച്ചയ്ക്ക് മൂന്നിനാണ് പ്രകാശനം ചെയ്യുന്നത്. എഴുത്തുകാരനും പത്രപ്രവർത്തകനും പരിഭാഷകനുമായ എസ്. സലിം കുമാറാണ് ഇതിന് അവതാരിക എഴുതിയിരിക്കുന്നത്.
മുൻപ് പറഞ്ഞ കഥകളിൽ നിന്നും വളരെ വ്യത്യസ്തമായ പ്രമേയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ചെറുകഥ സമാഹാരം അവതരിപ്പിക്കുന്നത്. മനുഷ്യന്റെ മനോവികാരങ്ങൾ വിവിധ തലങ്ങളിലൂടെയും വിവിധ സന്ദർഭങ്ങളിലൂടെയും നമുക്ക് കാട്ടിത്തരുമ്പോൾ സ്നേഹം, സഹാനുഭൂതി എന്നീ മനുഷ്യ നന്മകൾ ഒരു തീനാളം പോലെ ജ്വലിക്കുന്നത് ഈ ചെറുകഥാ സമാഹാരത്തിൽ വായനക്കാർക്ക് അനുഭവിച്ചറിയാൻ കഴിയും എന്നതാണ് ഇതിന്റെ ചാരുത.
ബംഗളൂരു കഫേ സ്ഫോടനത്തിൽ തീവ്രവാദബന്ധം?
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനത്തിൽ തീവ്രവാദബന്ധം ശക്തിപ്പെടുന്നു. സ്ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നു സൂചന ലഭിച്ചിട്ടുണ്ട്. ടൈമറിന്റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്നു കണ്ടെത്തിയതാണു സംശയത്തിനു കാരണം.
2022 നവംബർ 19നു നടന്ന മംഗളൂരു സ്ഫോടനത്തിനു സമാനമാണു ബംഗളൂരു കഫേയിലെ സ്ഫോടനമെന്ന സംശയവും ഉയർന്നിട്ടുണ്ട്. സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിലാണ്. മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ വച്ച കുക്കർ ബോംബായിരുന്നു പൊട്ടിത്തെറിച്ചത്.
ബംഗളൂരു സ്ഫോടനത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ എൻഐഎയും ഐബിയും അന്വേഷിക്കും. സംഭവത്തിൽ കസ്റ്റഡിയിലുള്ള ആളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഫെയിലെ സ്ഫോടനത്തിനു ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമിച്ച ബോംബ് എന്ത് ഉപയോഗിച്ചാണു പ്രവർത്തിപ്പിച്ചതെന്നു വ്യക്തമായിട്ടില്ല. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഉച്ചയ്ക്ക് 11.45 ഓടെ അജ്ഞാതനായ ഒരാൾ ഹോട്ടലിൽ ഒരു ബാഗ് കൊണ്ടുവന്ന് ഉപേക്ഷിച്ചുപോയ ദൃശ്യം ലഭിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് പോലീസ് ഉദ്യോഗസ്ഥരുടെ യോഗശേഷം കർണാടക മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടേക്കും. വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56നാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്നുപോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്.
രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു. ആകെ പത്ത് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരിൽ നാല്പത്താറുകാരിയുടെ കർണപുടം തകർന്നനിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും ഇവരുടെ കേൾവിശക്തി നഷ്ടമായേക്കും.
തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര ആരോപിച്ചു. അതേസമയം സംഭവത്തിൽ രാഷ്ട്രീയക്കളിക്ക് ഇല്ലെന്ന് ഉപമുഖ്യന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
2022ൽ അടക്കം മംഗലാപുരത്തുണ്ടായ കുക്കർ സ്ഫോടനം ബിജെപി ഭരണകാലത്തായിരുന്നു. അത്തരം വില കുറഞ്ഞ രാഷ്ട്രീയാരോപണങ്ങൾക്കില്ലെന്നും ശിവകുമാർ പറഞ്ഞു. കഫേ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലടക്കം ജാഗ്രത ശക്തമാക്കി.
പരിശോധനകൾ വർധിപ്പിച്ചതായി ഡൽഹി പോലീസ് അറിയിച്ചു. തിരക്കുള്ള സ്ഥലങ്ങളിലടക്കം ജാഗ്രതയുണ്ട്. ഉത്സവാഘോഷങ്ങൾ വരാനിരിക്കെ സുരക്ഷ കർശനമാക്കാനാണ് നിർദേശം.
ബംഗളൂരു സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ
ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബംഗളൂരു സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.
ബംഗളൂരുവിലെ കുന്ദലഹള്ളിയിൽ പ്രശസ്തമായ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റിരുന്നു. ഭക്ഷണം കഴിക്കാനെത്തിയ എട്ടു പേർക്കും രണ്ടു ജീവനക്കാർക്കുമാണു പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ഇവർ.
തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്നു സ്ഥിരീകരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നു പറഞ്ഞു. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന അഭ്യർഥനയും മുഖ്യമന്ത്രി നടത്തി. തീവ്രത കുറഞ്ഞ ബോംബ് സ്ഫോടനമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നോടെയായിരു ന്നു സ്ഫോടനം. 12ഓടെ 28നും 30നും ഇടയിൽ പ്രായമുള്ള യുവാവ് ബാഗുമായി കഫേയിലെത്തിയിരുന്നു. കൗണ്ടറിൽനിന്ന് റവ ഇഡലി വാങ്ങിയശേഷം കഫേയുടെ സമീപത്തെ ഒരു മരത്തിൽ ഇയാൾ ബാഗ് തൂക്കിയിടുകയായിരുന്നു. ഒരു മണിക്കൂറിനുശേഷമാണ് സ്ഫോടനമുണ്ടായത്-ഉപമുഖ്യമന്ത്രി പറഞ്ഞു.
ബാഗുമായി യുവാവ് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്ഥലത്ത് പ്രാഥമിക പരിശോധ നടത്തി. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിരുന്നു.
ബംഗളൂരുവിൽ ഭക്ഷണശാലയിൽ സ്ഫോടനം; നാലുപേർക്ക് പരിക്ക്
ബംഗളൂരു: ഭക്ഷണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർക്ക് പരിക്ക്. ബംഗളൂരുവിലെ കുന്ദലഹള്ളിയിലുള്ള രാമേശ്വരം കഫേയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരിൽ മൂന്നുപേർ സ്ഥാപനത്തിലെ ജീവനക്കാരാണ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. ബംഗളൂരുവിൽ വിവിധയിടങ്ങളിലായി ശാഖകളുള്ള സ്ഥാപനമാണ് രാമേശ്വരം കഫേ. നിരവധി ആളുകൾ ദിനംപ്രതി എത്തുന്ന സ്ഥാപനത്തിന്റെ ശാഖയിലാണ് അപകടമുണ്ടായത്.
ആറ്റുകാൽ പൊങ്കാല; ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ സ്പെഷൽ സർവീസുകൾ
ബംഗളൂരു: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ റെയിൽവേ രണ്ട് വീതം സ്പെഷൽ സർവീസുകൾ നടത്തും. ട്രെയിൻ നമ്പർ 06501 ബംഗളൂരു - കൊച്ചുവേളി എക്സ്പ്രസ് സ്പെഷൽ 22, 24 തീയതികളിൽ രാത്രി 11.55 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7.10 ന് കൊച്ചുവേളിയിൽ എത്തും.
ട്രയിൻ നമ്പർ 06502 കൊച്ചുവേളി - ബംഗളൂരു എക്സ്പ്രസ് സ്പെഷൽ 23, 25 തീയതികളിൽ രാത്രി പത്തിന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 4.30ന് ബംഗളുരുവിൽ എത്തും.
വൈറ്റ് ഫീൽഡ്, ബംഗാരപ്പെട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെരുന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ രണ്ട് റൂട്ടുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഏസി ടൂടയർ-ഒന്ന്, ഏസി ത്രീ ടയർ -13, ജനറൽ സെക്കൻഡ് ക്ലാസ്-രണ്ട്, സ്ലീപ്പർ-രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ബംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
ബംഗളൂരു: ഭീകരസംഘടനയിൽ അംഗമാണെന്നും വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട യുവാവിനെ ബംഗളൂരു വിമാനത്താവളത്തിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു. ലക്നൗവിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ ആദർശ് കുമാർ (21) ആണ് അറസ്റ്റിലായത്.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ആദർശ് അവസാനനിമിഷം വിമാനത്തിൽ കയറാൻ വിസമ്മതിച്ചതോടെ ജീവനക്കാർ പിടികൂടി പോലീസിനെ ഏൽപിച്ചു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് ഭീകര സംഘടനയിലെ അംഗമാണു താനെന്നും വിമാനം യാത്രാമധ്യേ പൊട്ടിത്തെറിക്കുമെന്നും ഇയാൾ പറഞ്ഞത്.
എന്നാൽ, ബംഗളൂരുവിലെ കോളജിൽ പഠിക്കുന്ന ഇയാൾ പ്രണയനൈരാശ്യത്തെ തുടർന്ന് നാട്ടിലേക്കു തിരിച്ചുപോകാൻ എത്തിയതായിരുന്നെന്നും മനസ് മാറിയതിനാൽ യാത്ര റദ്ദാക്കാൻ നുണ പറഞ്ഞതാണെന്നും വിമാനത്താവള പോലീസ് അറിയിച്ചു.
ബംഗളൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർഥികൾ മരിച്ചു
ബംഗളൂരു: വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. കൊല്ലം സ്വദേശികളായ ആൽബി ജി. ജേക്കബ്, വിഷ്ണുകുമാർ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കമ്മനഹള്ളിയിലെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. മറ്റൊരാൾ നിംഹാൻസ് ആശുപത്രിയിലുമാണ് മരിച്ചത്.
വിദ്യാർഥികളുടെ ബന്ധുക്കളെ വിവരം അറിയിച്ചു. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വിട്ടു നൽകും.
ബംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജിജി ജോസിന്റെ മകൻ ആഷിഷ് ജിജി(28) ആണ് മരണമടഞ്ഞത്.
ചൊവ്വാഴ്ച രാത്രി എട്ടിന് ബംഗളൂരുവിൽ ആഷിഷ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ ബസിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിന്റെ പുറകിലിരുന്ന ആഷിഷ് തെറിച്ചു വിഴുകയായിരുന്നു.
ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബംഗളൂരുവിലെ സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുകയാണ് ആഷിഷ്. ഭക്ഷണ സാധനങ്ങൾ വാങ്ങാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
മാതാവ് ബീന ജിജി കാരക്കാട്ട് പനയ്ക്കൽ കുടുംബാംഗം. സഹോദരങ്ങൾ: അശ്വിൻ, പരേതനായ അലൻ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ.
സപര്യ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ബംഗളൂരു: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വനിതകൾക്കായി നടത്തിയ മികച്ച നോവൽ, കഥാസമാഹാരം, കവിതാസമാഹാരം പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. 97 പേരുടെ പുസ്തകങ്ങളിൽ നിന്നുമാണ് വിജയികളെ തെരഞ്ഞെടുത്തത്.
സപര്യനോവൽ പുരസ്കാരം സജിത അഭിലാഷിന്റെ അഗ്നിശലഭങ്ങൾക്കു ലഭിച്ചു. പ്രത്യേക ജൂറി പുരസ്കാരം അംബുജം കടമ്പൂരിന്റെ ഉന്മാദിയുടെ എഴുത്തുമുറി, സിസിലി ജോസിന്റെ മായാവലയങ്ങൾക്കു ലഭിച്ചു.
സപര്യ ചെറുകഥ പുരസ്കാരം വൃന്ദ പാലാട്ടിന്റെ ചക്രവർത്തിനിമാർ യാചിക്കാറില്ല എന്ന കഥാസമാഹാരം കരസ്ഥമാക്കി. പ്രത്യേക ജൂറി പുരസ്കാരം സ്മിത ആദർശിന്റെ വസ്ജാനയ്ക്കും മായാദത്തിന്റെ മഞ്ഞുപാടത്തിലെ വില്ലോമരങ്ങൾക്കും ലഭിച്ചു.
സപര്യ കവിതാ പുരസ്കാരം ദിനശ്രീ സചിതന്റെ കടൽമുള്ള് എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. പ്രത്യേക ജൂറി പുരസ്കാരം ശ്രീകല സുഖാദിയയുടെ തനിയെ, രമ പിഷാരടിയുടെ ഗൂഢം എന്നിവയ്ക്കും ലഭിച്ചു.
കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും ജീവിതരേഖാപത്രവും ആയിരം രൂപയുടെ പുസ്തകങ്ങളുമാണ് പുരസ്കാരം അവാർഡ് ദാനം മാർച്ച് 16ന് ഉച്ചയ്ക്ക് ശേഷം ബംഗളൂരുവിൽ വച്ച് നടക്കുമെന്ന് സപര്യ കർണാടക പ്രസിഡന്റ് രവീന്ദ്രനാഥ്, സപര്യ കർണാടക ജനറൽ സെക്രട്ടറി ഡോ. കെ.കെ. പ്രേംരാജ് എന്നിവർ അറിയിച്ചു.
ക്നാനായ സമുദായ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു
ബംഗളൂരു: കോട്ടയം അതിരൂപതയുടെ ബംഗളൂരു ഫൊറോനയില്‍പ്പെട്ട നെല്ലിയാടി, കടബ, അജ്ക്കര്‍ ഇടവകകളിലെ ക്നാനായ കത്തോലിക്കാ സമുദായ അംഗങ്ങള്‍ക്കായി നെല്ലിയാടി സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ വച്ച് സമുദായ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു.
കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. ഫാ.ജോയി കട്ടിയാങ്കല്‍, ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഫാ. ജിബിന്‍ കാലായില്‍കരോട്ട്, ഫാ. അനീഷ് മാവേലി പുത്തന്‍പുര, കൈക്കാരന്മാരായ ബിജു ആലപ്പാട്ട്, സ്റ്റീഫന്‍ ചാരുപ്ലാവില്‍, കെസിസി പ്രസിഡന്റ് ജോണ്‍ പീച്ചനങ്ങാട്ട്, കെസിഡബ്ല്യുഎ പ്രസിഡന്റ് ഷൈല ചാരുപ്ലാവില്‍, കെസിവൈഎല്‍ സെക്രട്ടറി മെല്വിന് പുളിയാപറമ്പില് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ചര്‍ച്ചകളും സമുദായ ശാക്തീകരണ തുടര്‍പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടത്തുകയും സമുദായ അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
ഫാ. സി.വി. ജോർജ് അന്തരിച്ചു
ബംഗളൂരു: കുറവിലങ്ങാട് എസ്ഡിബി സന്യാസസമൂഹാംഗമായ ഫാ. സി.വി. ജോർജ്(59) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിന് ബംഗളൂരു ക്രിസ്തുജ്യോതി ചാപ്പലിൽ.
കുറവിലങ്ങാട് ചെറുവള്ളിപ്പറന്പിൽ പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്. മൃതദേഹം വെള്ളിയാഴ്ച ആലുവ മാർഗരറ്റ് ഹോമിൽ കൊണ്ടുവരും.
സഹോദരങ്ങൾ: സാബു (ഇന്റർമിക്സ് ഫാക്ടറി), സോളി, സെജി (യുകെ).
ക്നാനായ സംഗമവും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു
ബംഗളൂരു: കോട്ടയം അതിരൂപതയുടെ ബംഗളൂരു റോനയിലുളള ദക്ഷിണ കന്നഡയിലെ നെല്ലിയാടി, അജ്കര്‍, കടബ ഇടവകാംഗങ്ങള്‍ക്കായി ക്നാനായ സംഗമവും കലാകായിക മത്സരങ്ങളും നെല്ലിയാടി സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ സംഘടിപ്പിച്ചു.
അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞത ബലിയില്‍ ബറുമറിയം പാസ്റ്ററല്‍ സെന്റർ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാക്കല്‍ വചന സന്ദേശം നല്കി.
ഫാ. സന്തോഷ് മുല്ല മംഗലത്ത്, ഫാ. അനീഷ് മാവേലി പുത്തന്‍പുര, ഫാ. ജിബിന്‍ കാലായില്‍ കരോട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു. സംഗമത്തോടനുബന്ധിച്ച് പുരാതന പാട്ട്, നടവിളി, വടംവലി തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
വിജയികള്‍ക്ക് കടബയില്വച്ച് ഫെബ്രുവരി 10ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൈക്കാരന്മാരായ ബിജു ആലപ്പാട്ട്, സ്റ്റീഫന്‍ ചാരുപ്ലാവില്‍, കെസിസി പ്രസിഡന്റ് ജോണ്‍ പീച്ചനങ്ങാട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ചാരുപ്ലാവില്‍, കെ.സിവൈഎല്‍ സെക്രട്ടറി മെല്വിന് പുളിയാപറമ്പില് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
ബംഗളൂരുവിൽ വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർത്തു; മുൻ സൈനികൻ പിടിയിൽ
ബംഗളൂരു: മദ്യലഹരിയിൽ സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർത്ത മുൻ സൈനികൻ പിടിയിൽ. ചൊവ്വാഴ്ച ബംഗളൂരുവിലെ അബിഗറിലാണ് സംഭവം. പരശുറാം(65) ആണ് പോലീസിന്റെ പിടിയിലായത്.
സുഹൃത്തിന്റെ മകൻ സൂരജിന്റെ വീട്ടിൽ എത്തിയാണ് പരശൂറാം പ്രകോപനം ഉണ്ടാക്കിയത്. പരശുറാമും സൂരജിന്റെ കുടുംബവുമായി കുറച്ചുനാളായി അകൽച്ചയിൽ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു.
മദ്യപിച്ച് എത്തിയ പരശുറാമിനെ വീട്ടിൽ കയറുന്നത് സൂരജും പിതാവും ചേർന്ന് തടഞ്ഞതോടെയാണ് ഇയാൾ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വീടിനുള്ളിലേക്ക് വെടിവച്ചത്. തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബംഗളൂരു മെട്രോയ്ക്ക് ഡ്രൈവറില്ലാ ട്രെയിൻ
ബംഗളൂരു: ബംഗളൂരു മെട്രോയ്ക്ക് ഡ്രൈവറില്ലാ ട്രെയിൻ എത്തുന്നു. ആദ്യ ട്രെയിൻ മൂന്നാഴ്ചയ്ക്കുള്ളിൽ ചൈനയിൽനിന്നെത്തുമാണ് റിപ്പോർട്ട്. കപ്പൽ മാർഗം ചെന്നൈയിലെത്തുന്ന കോച്ചുകൾ റോഡുമാർഗമായിരിക്കും ബംഗളൂരുവിലെത്തുക.
ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് കോച്ചുകൾ വിതരണംചെയ്യാൻ കരാറെടുത്ത ചൈന റെയിവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷൻ (സിആർആർസി) കഴിഞ്ഞദിവസം കോച്ചുകൾ പാക്കുചെയ്യുന്നതും കപ്പലിൽ കയറ്റുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
കോച്ചുകളെത്തുന്നതോടെ ഏറെക്കാലമായുള്ള ബംഗളൂരുവിന്റെ കാത്തിരിപ്പാണു പൂവണിയുന്നത്. 2019 ഡിസംബറിലാണ് കോച്ചുകൾ നിർമിക്കുന്നതിന് ചൈനീസ് കമ്പനിയുമായി ബംഗളൂരു മെട്രോ കരാറിലെത്തിയത്. മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന നിർദിഷ്ട ആർവി റോഡ്- ബൊമ്മസാന്ദ്ര പാതയിലാണ് ഡ്രൈവറില്ലാ മെട്രോസർവീസ്.
ബംഗളൂരുവിൽ മലയാളി വിദ്യാർഥി മരിച്ച സംഭവം; പ്രിൻസിപ്പലിനെതിരേ കേസ്
ബംഗളൂരു: സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് നാലുവയസുകാരി വീണുമരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.
കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ(4) കഴിഞ്ഞദിവസം ബംഗളൂരുവിലെ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണു മരിച്ചത്. സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സ്കൂളിന്റെ പ്രിൻസിപ്പലും കോട്ടയം സ്വദേശിയുമായ തോമസ് ചെറിയാൻ, സ്കൂളിലെ ജീവനക്കാരന് എന്നിവരെ പ്രതിയാക്കി പോലീസ് കേസെടുത്തത്. സംഭവത്തിൽ രണ്ട് ആയമാരെ പോലീസ് ചോദ്യം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ തോമസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രിൻസിപ്പൽ നശിപ്പിച്ചതായി മാതാപിതാക്കൾ ആരോപിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ജന്മനാടായ മണിമലയിലേക്ക് കൊണ്ടുപോയി. സംസ്കാരം ഞായറാഴ്ച നടത്തും. ഒളിവിൽപോയ പ്രിൻസിപ്പലിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
പിങ്ക് വർണത്തിൽ നീരാടി ബംഗളൂരു നഗരം
ബംഗളൂരു: പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു നഗരം പിങ്ക് നിറമുള്ള പൂക്കളാൽ അണിഞ്ഞൊരുങ്ങി. പിങ്ക് ട്രമ്പറ്റ് മരങ്ങൾ കൂട്ടത്തോടെ പൂത്തതാണു നഗരത്തെ പിങ്കിൽ കുളിപ്പിച്ചിരിക്കുന്നത്.
നഗരവാസികൾക്കും സന്ദർശകർക്കും ഒരുപോലെ വിസ്മയമായി മാറിയിരിക്കുകയാണു പിങ്ക് വസന്തം. കർണാടക ടൂറിസം മന്ത്രാലയം പങ്കുവച്ച ഇതിന്റെ മനോഹരചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ബംഗളൂരു നഗരത്തിലെ പുഷ്പവസന്തങ്ങൾക്കു വർഷങ്ങളോളം പഴക്കമുണ്ട്. നഗരത്തിൽ ഇന്നു കാണുന്ന വിവിധ പൂമരങ്ങള്‍ക്കു പിന്നില്‍ ബ്രട്ടീഷുകാരാണ്.
ഇംഗ്ലണ്ടിലെ വസന്തകാലം ഓര്‍മിപ്പിക്കാനായി അവര്‍ നട്ടുവളർത്തിയ പൂമരങ്ങളുടെ തുടർച്ചയാണ് തെരുവോരങ്ങളിലും പാര്‍ക്കുകളിലും കാണുന്ന എണ്ണമറ്റ പൂമരങ്ങൾ.
പിങ്ക് നിറത്തോടു കൂടിയ തബേബുയ റോസാ/പിങ്ക് ട്രന്പറ്റ് ട്രീ/പിങ്ക് പൂയി, മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങളോടു കൂടിയ തബേബുയ അര്‍ജന്റീന അല്ലെങ്കില്‍ ദ ട്രീ ഓഫ് ഗോള്‍ഡ് എന്നിങ്ങനെ ഒട്ടേറേ പൂമരങ്ങളും വള്ളിച്ചെടികളും നഗരത്തിലങ്ങോളമിങ്ങോളം കാണാം.
പാത്രിയര്‍ക്കീസ് ബാവ ബംഗളൂരുവിലെത്തി
ബംഗളൂരു: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഭാരതത്തിലെ നാലാം ശ്ലൈഹിക സന്ദര്‍ശനം ആരംഭിച്ചു.
രാവിലെ 8.30ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ബാവയെയും സംഘത്തെയും മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഐസക് മാർ ഒസ്താത്തിയോസ്, കുര്യാക്കോസ് മാർ ദിയസ്കോറോസ്, മാത്യൂസ് മാർ തിമോത്തിയോസ്, ഗീവര്‍ഗീസ് മാർ സ്തേഫാനോസ്, മുന്‍ എംഎല്‍എ സാജു പോള്‍, തമ്പു ജോര്‍ജ് തുകലന്‍, ജേക്കബ് സി. മാത്യു, വൈദികശ്രേഷ്ഠര്‍, വിശ്വാസിസമൂഹം എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
ഇന്ന് ബംഗളൂരുവിൽ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ബാവ ശനിയാഴ്ച മൈസൂരുവിലേക്കു പോകും. തുടര്‍ന്ന് വയനാട്, കോഴിക്കോട്, തൃശൂര്‍ ഭദ്രാസനങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം ഫെബ്രുവരി മൂന്നിന് സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററിൽ എത്തിച്ചേരും.
നാലിനു വൈകുന്നേരം നാലിന് പാത്രിയാര്‍ക്കാ സെന്റര്‍ മൈതാനിയില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ മഹാപൗരോഹിത്യ സുവര്‍ണജൂബിലി സമാപനവും പാത്രിയാര്‍ക്കാ ദിനാഘോഷവും നടക്കും.
തുടര്‍ന്ന് പെരുമ്പാവൂര്‍, പെരുമ്പിള്ളി, മഞ്ഞനിക്കര, തൂത്തൂട്ടി എന്നിവിടങ്ങളിലെ പരിപാടികളില്‍ സംബന്ധിക്കുന്ന ബാവ 11ന് തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ വിശുദ്ധ കുർബാന അര്‍പ്പിക്കും.
തുടർന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള സ്വീകരണത്തിലും പങ്കെടുത്ത ശേഷം ബെയ്റൂട്ടിലേക്ക് മടങ്ങും.
ബംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ മലയാളി വിദ്യാർഥി മരിച്ചു
ബംഗളൂരു: ചെല്ലക്കരയിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നഴ്സറി വിദ്യാർഥിനി മരിച്ചു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിറ്റോ (4) ആണ് മരിച്ചത്.
ബംഗളൂരുവിലെ ഡൽഹി പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയാണ് ജിയന്ന. ചൊവ്വാഴ്ചയാണ് കുട്ടി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
സ്കൂൾ അധികൃതരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. കുട്ടി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തിച്ചില്ല.
വീട്ടുകാർ എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോളേയ്ക്ക് കുട്ടിയുടെ നില വഷളമായിരുന്നു എന്നും കുടുംബം പറഞ്ഞു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതിയുണ്ട്.
കുട്ടിയെ പരിചരിച്ച ആയമാർ മോശമായി പെരുമാറിയതായും കുടുംബം ആരോപിച്ചിരുന്നു. വിഷയത്തിൽ സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണങ്ങളിൽ വൈരുധ്യമുണ്ട്.
അപകടത്തെ തുടർന്ന് പ്രിൻസിപ്പാൾ ഒളിവിലാണ്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു.
ബുക്ക് ചെയ്ത യാത്ര റദ്ദാക്കി; യുവതിയെ നടുറോഡില്‍ മര്‍ദിച്ച് ഡ്രൈവര്‍
ബംഗളൂരു: ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്തെന്നു പറഞ്ഞ് യുവതിക്കു പട്ടാപ്പകൽ ഓട്ടോ ഡ്രൈവറുടെ മര്‍ദനം. ബംഗളൂരു ബെല്ലന്ദൂരിലാണ് സംഭവം നടന്നത്.
നടുറോഡില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ യുവതിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇടുങ്ങിയ പാതയില്‍ ലഗേജുമായി യുവതി ഓട്ടോയ്ക്കായി കാത്തുനില്ക്കുന്നതും വാഹനം സ്ഥലത്തെത്തുന്നതും വീഡിയോയില്‍ കാണാം.
തുടര്‍ന്ന് ഓട്ടോ സ്ഥലത്തെത്തിയപ്പോള്‍ യുവതി യാത്ര റദ്ദാക്കി. ഇതോടെ ഓട്ടോ ഡ്രൈവര്‍ യു-ടേണ്‍ എടുത്ത് തിരിച്ചു പോകാന്‍ ശ്രമിച്ചു. ഓട്ടോ തിരിച്ചശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു.
തുടര്‍ന്ന് പ്രകോപിതനായ ഡ്രൈവർ ഓട്ടോയില്‍നിന്ന് ഇറങ്ങി വന്നു യുവതിയെ മര്‍ദിച്ചു. യുവതി തിരികെ ഡ്രൈവറെയും മര്‍ദിച്ചു. ആളുകള്‍ തടിച്ചുകൂടിയതോടെ ഓട്ടോ ഡ്രൈവര്‍ യുവതിയെ തള്ളിയിട്ട് ഓടിരക്ഷപ്പെട്ടു.
പ്രതിയായ ഓട്ടോ ഡ്രൈവറെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ക്രിസ്മസ് - പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ക്രിസ്മസ് - പുതുവത്സര കുടുംബസംഗമം കെങ്കേരി ദുബാസിപ്പാളയ ഡിസിഎ ഭവനിൽവച്ചു നടത്തി. കെങ്കേരി ഡീപോൾ ഇൻസ്റ്റിട്യൂട്ടിലെ റെക്ടർ ഫാ.ജോർജ് അറക്കൽ ക്രിസ്മസ് ന്യൂഇയർ സന്ദേശം നൽകി.
ഡാൻസറും നടിയും മോഡലുമായ ഗായത്രി ദേവി മുഖ്യാഥിതിയായിരുന്നു. സമാജം കുടുംബങ്ങളുടെ വിവിധയിനം കലാപരിപാടികൾ, ഗെയിംസ്, ക്രിസ്മസ് കരോൾ, കരോക്കെ ഓർക്കസ്ട്ര, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് സ്വാഗതവും സതീഷ് തോട്ടശേരി ആശംസാപ്രസംഗവും ട്രഷറർ ശിവദാസ് നന്ദി പ്രമേയവും നടത്തി.
ക്രിസ്മസ് - പുതുവത്സര കുടുംബസംഗമം ഞായറാഴ്ച
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ക്രിസ്മസ് - പുതുവത്സര കുടുംബസംഗമം ഞായറാഴ്ച നടക്കും. വെെകുന്നേരം മൂന്ന് മുതൽ കെങ്കേരി - ദുബാസിപ്പാളയ ഡിസിഎ ഭവനിൽ വച്ചാണ് പരിപാടി നടക്കുക.
കെങ്കേരി ഡീപോൾ ഇൻസ്റ്റിട്യൂട്ടിലെ റെക്ടർ ഫാ.ജോർജ് അറക്കൽ ക്രിസ്മസ് - പുതുവത്സര സന്ദേശം നൽകും. ഡാൻസറും നടിയും മൊട്ടിവേഴ്സണൽ സ്പീക്കറുമായ ഗായത്രി ദേവി മുഖ്യ അഥിതിയായിരിക്കും.
സമാജം കുടുംബങ്ങളുടെ കലാപരിപാടികൾ കാർണിവൽ ഗെയിംസ്, ക്രിസ്മസ് കരോൾ, കരോക്കെ ഓർക്കസ്ട്ര, ലക്കിടിപ്, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
ബംഗളൂരുവിൽ മലയാളി യുവാവ് മെട്രോ ട്രാക്കിലേയ്ക്ക് ചാടി; ഗുരുതരാവസ്ഥയിൽ
ബംഗളൂരു: ബംഗളൂരുവിൽ മെട്രോ ട്രാക്കിലേയ്ക്ക് എടുത്തു ചാടി മലയാളി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ഗ്രീൻ ലൈനിലുള്ള ജാലഹള്ളി മെട്രോ സ്റ്റേഷനിൽ വെള്ളിയാഴ്ച വെെകുന്നേരം 7.12നാണ് സംഭവം.
വൈദ്യുതി ലൈനിലേയ്ക്ക് വീണ യുവാവിന് സാരമായി പൊള്ളലേറ്റു. യുവാവിനെ ആദ്യം യശ്വന്ത് പുര സഞ്ജീവനി ആശുപത്രിയിലേക്കും പിന്നീട് ഇവിടെനിന്ന് സപ്താഗിരി മെഡിക്കൽ കോളജിലേയ്ക്കും മാറ്റി.
തീവ്രപരിചരണ വിഭാഗത്തിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ നില അതീവ ഗുരുതരമാണ്. ട്രെയിൻ പ്ലാറ്റ്ഫോമിലേയ്ക്ക് പ്രവേശിക്കുമ്പാൾ യുവാവ് ട്രാക്കിലേയ്ക്ക് ചാടുകയായിരുന്നു.
പിന്നീട് അരമണിക്കൂറോളം ഗ്രീൻ ലൈൻ മെട്രോ സർവീസ് പൂർണമായും നിർത്തിവച്ചതായുമാണ് റിപ്പോർട്ട്.
ബംഗുളൂരുവിൽ എൻജിനിയറിംഗ് വിദ്യാർഥി ജീവനൊടുക്കി
ബംഗുളൂരു: എൻജിനിയറിംഗ് വിദ്യാർഥി സ്വയം വെടിവച്ച് ജീവനൊടുക്കി. ബംഗുളൂരുവിലെ മദനായകനഹള്ളിയിലാണ് സംഭവം. വിഷു ഉത്തപ്പ(19) ആണ് മരിച്ചത്.
പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വിഷു സ്വയം വെടിവച്ചത്. സംഭവസമയം മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. പഠനത്തെച്ചൊല്ലി അമ്മയും വിഷുവും തമ്മിൽ വഴക്കുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിഷുവിന്റെ പിതാവ് കഴിഞ്ഞ ഏഴ് വർഷമായി നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസിൽ (നൈസ്) ജോലി ചെയ്തു വരികയാണ്.
ഫോട്ടോഷൂട്ടിനു വിട്ടില്ല; ബംഗളൂരുവിൽ വിദ്യാര്‍ഥി ജീവനൊടുക്കി
ബംഗളൂരു: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 21 കാരിയായ വിദ്യാര്‍ഥിനി ജീവനൊടുക്കി. ബംഗളൂരു സുധാമനഗര്‍ സ്വദേശിയും ബിബിഎ വിദ്യാര്‍ഥിനിയുമായ വര്‍ഷിണിയാണ് മരിച്ചത്.
ബിബിഎ പഠനത്തിനൊപ്പം ഫോട്ടോഗ്രാഫി കോഴ്സും ചെയ്തിരുന്ന വിദ്യാര്‍ഥിനിയാണ് വര്‍ഷിണി. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവിലെ ഒരു മാളില്‍ ഫോട്ടോഷൂട്ടിന് പോകാന്‍ വര്‍ഷിണി മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു.
രക്ഷിതാക്കള്‍ അനുമതി നിഷേധിച്ചതോടെ മുറിയില്‍ പോയ പെണ്‍കുട്ടി ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
ബംഗളൂരു-കോയമ്പത്തൂർ വന്ദേഭാരത്; 30 മുതൽ സർവീസ് ആരംഭിക്കും
ബംഗളൂരു: ബംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം വിജയകരാമയി പൂർത്തിയായി.
ശനിയാഴ്ച മുതൽ കോയമ്പത്തൂർ-ബംഗളൂരു-കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാദൈർഘ്യം അഞ്ചര മുതൽ ആറുവരെ മണിക്കൂറായി കുറയും.
പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി ബുധനാഴ്ച പുലർച്ച അഞ്ചിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തി.തിരുപ്പൂർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ വഴിയായിരുന്നു സർവീസ്. ഉച്ചയ്ക്ക് 1.40ന് ട്രെയിൻ തിരികെ കോയമ്പത്തൂരിലേക്ക് പോയി.
ബംഗളൂരുവിൽ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം; നിശാപാർട്ടികൾക്ക് കർശന മാർഗനിർദേശം
ബംഗളൂരു: ബംഗളൂരുവിൽ പുതുവത്സരആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ. നിശാപാർട്ടികൾ ഒരുമണിക്ക് അവസാനിപ്പിക്കാനാണ് നിർദേശം.
ക്ലബുകളിലും ഹോട്ടലുകളിലുമെത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ചുവയ്ക്കാനും നിർദേശമുണ്ട്.സഞ്ചാരികളുടെയും സ്വദേശികളുടെയും സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ.
മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കും എതിരേ കടുത്ത നടപടി. പുതുവത്സര തലേന്ന് 48 ചെക്ക്പ്പോസ്റ്റുകളാണ് ബംഗളൂരുവിൽ പോലീസ് ക്രമീകരിച്ചിട്ടുള്ളത്.
ഗതാഗതകുരുക്കും സുരക്ഷയും കണക്കിലെടുത്ത് എംജി റോഡ്, റസിഡൻസി റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ രാത്രി എട്ട് മുതൽ വാഹനങ്ങൾ നിരോധിച്ചിട്ടുണ്ട്. 11 മുതൽ രാവിലെ ആറ് വരെ നഗരത്തിലെ ഫ്ലൈഓവറുകളും അടച്ചിടും.
പുതുവത്സരആഘോഷങ്ങൾക്കെത്തുന്ന സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് നഗരത്തിൽ ഒരു ’സ്ത്രീ സുരക്ഷ ഐലന്റ്’ ക്രമീകരിക്കും.
5200 കോണ്‍സ്റ്റബിൾമാരെയും 1800 ഹെഡ്കോണ്‍സ്റ്റബിൾമാരെയും 600 എഎസ്ഐമാരെയും 600 എസ്ഐമാരെയും 160 ഇൻസ്പെക്ടർമാരെയും 45 എസിപി മാരെയും 15 ഡിസിപിമാരെയും ഒരു ജോയിന്റ് കമ്മീഷണറെയും രണ്ട് അഡീഷണൽ കമ്മീഷണർമാരെയും സുരക്ഷക്കായി വിവിധയിടങ്ങളിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.
100 അടി ഉയരമുള്ള ക്രിസ്മസ് ട്രീ ഒരുക്കി ഫീനിക്സ് മാൾ
ബംഗളൂരു: ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളുടെ ആരവങ്ങളാണ്. ക്രിസ്മസ് ട്രീയും പുൽക്കൂടുമൊക്കെ ഒരുങ്ങിക്കഴിഞ്ഞു. അതിനിടെ ബംഗളൂരുവിലെ ഫീനിക്സ് മാളിൽ ഒരുക്കിയിരിക്കുന്ന ക്രിസ്മസ് ട്രീ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.
ഇതിന്റെ ഉയരവും ഭംഗിയുമാണ് ആളുകളെ ആകർഷിക്കുന്നത്. നൂറ് അടിയാണ് (30.48 മീറ്റർ) ട്രീയുടെ ഉയരം. ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ആണിതെന്നു പറയുന്നു.
വൈദ്യുത ദീപാലങ്കാരങ്ങളാൽ മിന്നിത്തിളങ്ങുന്ന ഈ ക്രിസ്മസ് ട്രീ കാണാനും ചിത്രങ്ങളെടുക്കാനും നൂറുകണക്കിന് ആളുകളാണ് മാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 75 അടി ഉയരമുള്ള ക്രിസ്മസ് ട്രീ 2019ൽ ഈ മാളിൽ ഒരുക്കിയിരുന്നു.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ലയൺസ് ബ്ലഡ് ബാങ്കുമായി ചേർന്ന് ഞായറാഴ്ച പത്ത് മുതൽ കെങ്കേരി റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ലക്കി ബേർഡ് ഹാളിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി.
കെങ്കേരി എക്സ് - കൗൺസിലർ സത്യനാരായ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം ജോയിന്റ് കൺവീനർ മേഘ സമാജം സെക്രട്ടറി പ്രദീപ്. പി എന്നിവർ സംസാരിച്ചു.
സമാജം ലേഡീസ് വിംഗ്, യൂത്ത് വിംഗ്, പ്രവർത്തകസമിതി അംഗങ്ങൾ, സമാജം അംഗങ്ങൾ എന്നിവർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.
രക്തദാന ക്യാമ്പ് ഇന്ന്
ബംഗളൂരു: ലയൺസ് ബ്ലഡ് ബാങ്കുമായി ചേർന്ന് കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ യുവജന വിഭാഗം ഇന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാന്പ്.
രക്തദാനം ചെയ്യാൻ താത്പര്യമുള്ളവർ സമാജത്തിന്റെ യുവജ വിഭാഗത്തെ അറിയിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
Megha M (Jt. Convenor): 70227 43854, Arun (Jt. Convenor): 99018 17382.
സ്ഥലം: ലക്കി ബേർഡ് ഹാൾ, ഫസ്റ്റ് ഫ്ലോർ, ഓപ്പസിറ്റ് കെങ്കേരി റെയിൽവേ സ്റ്റേഷൻ.
ബംഗളൂരുവിൽ 48 സ്കൂളുകൾക്ക് ബോംബ് ഭീഷണി
ബംഗളൂരു: ബംഗളൂരുവിലെ 48 സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെയാണ് ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിൽ സ്കൂളുകൾക്കു ലഭിച്ചത്.
സംഭവം സ്കൂൾ അധികൃതർ ഉടൻതന്നെ പോലീസിനെ അറിയിച്ചു. ഭീഷണി വാർത്ത പുറത്തുവന്നതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ കൂട്ടത്തോടെ സ്കൂളുകളിലെത്തി. പോലീസ് എത്തി വിദ്യാർഥികളെയും ജീവനക്കാരെയും ഉടൻതന്നെ സ്കൂൾ പരിസരത്തുനിന്ന് ഒഴിപ്പിച്ചു.
പോലീസും ബോംബ് സ്ക്വാഡും നടത്തിയ തെരച്ചിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഒരേ ഐഡിയിൽനിന്നാണു സ്കൂളുകൾക്കെല്ലാം ഇ-മെയിൽ ലഭിച്ചത്. വ്യാജ ഭീഷണിയാണെന്ന് സംശയിക്കുന്നുവെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ജാഗ്രത പാലിക്കാനും ഭീഷണി സന്ദേശത്തിനു പിന്നിലുള്ളവരെ കണ്ടെത്താനും പോലീസിനു നിർദേശം നൽകിയിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ബോംബ് ഭീഷണി ലഭിച്ച ഒരു സ്കൂളിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സന്ദർശനം നടത്തി. അതേസമയം, kharijites @beeble.com എന്ന ഇ-മെയിൽ ഐഡിയിൽനിന്നാണ് സന്ദേശം വന്നതെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
ശിശുദിനാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ചിൽഡ്രൻസ് വിംഗിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം ഞായറാഴ്ച മൂന്നിന് കെഎസ് ടൗൺ ഭാനു സ്കൂളിൽ വച്ച് നടത്തി.
ഫാൻസി ഡ്രസ്, പ്രസംഗ മത്സരം, ക്വിസ് മത്സരങ്ങൾ, മറ്റു വിനോദ മത്സരങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. സെന്റ് പോൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ അനിതാ മേനോൻ മുഖ്യപ്രഭാഷണം നടത്തി.
ആദ്യ വിൻസെന്റ് അധ്യക്ഷത വഹിച്ചു. വാമിക ജ്യോതിഷ് സ്വാഗതവും അഞ്ചിത പ്രവീൺ നന്ദിയും പറഞ്ഞു. സ്മിത പ്രകാശ്, സന്ധ്യ ബി. നായർ, മേഘ എം, അരുൺ, ഗോപിക വി. പിള്ള, സാന്ദ്ര, ധനുഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മത്സരങ്ങളിൽ വിജയികളായവർക്ക് സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത് സമ്മാനങ്ങൾ നൽകി.
ശിശുദിനാഘോഷം ഞായറാഴ്ച
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ചിൽഡ്രൻസ് വിംഗിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം ഞായറാഴ്ച വൈകുന്നേരം മൂന്നിന് കെങ്കേരി സാറ്റലൈറ്റ് ടൗൺ ഭാനു സ്കൂളിൽ വച്ച് നടത്തും.
പല വിഭാഗത്തിലുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാൻസി ഡ്രസ്, പ്രസംഗ മത്സരം, ക്വിസ് മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും. വിജയികളാകുന്ന കുട്ടികൾക്ക് പാരിതോഷികങ്ങളും നൽകുമെന്ന് ചിൽഡ്രൻസ് വിംഗ് കൺവീനർ ആദ്യ വിൻസെന്റ് അറിയിച്ചു.
സാഹിത്യ സംവാദവും കവിയരങ്ങും ഞായറാഴ്ച
ബംഗളൂരു: യുണൈറ്റഡ് റൈറ്റേഴ്സ് ബംഗളൂരു ഞായറാഴ്ച ഇന്ദിരാ നഗർ,100 ഫീറ്റ് റോഡിലെ ഇസിഎ റൂഫ് ടോപ് ഹാളിൽ വൈകുന്നേരം മൂന്ന് മുതൽ സാഹിത്യ ചർച്ചയും കവിയരങ്ങും സംഘടിപ്പിക്കുന്നു.
വി.ആർ.ഹർഷൻ അധ്യക്ഷത വഹിക്കും. സുധാകരൻ രാമന്തളി പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ. സുഷമ ശങ്കർ ചർച്ച ഉദ്ഘാടനം ചെയ്യും. രമ പ്രസന്ന പിഷാരടി പ്രബന്ധം അവതരിപ്പിക്കുന്നു.
എസ്.സലിം കുമാർ കവിയരങ്ങ് മോഡറേറ്റ് ചെയ്യും. ശ്രീകല പി. വിജയൻ, സിന കെ.എസ്, എം.എൻ.ആർ. നായർ, വിഷ്ണുമംഗലം കുമാർ, വിജയൻ.പി, വിശ്വനാഥൻ, സേതുമാധവൻ, ഡോ. പ്രേംരാജ് കെ. കെ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 98451 82814.
ഡോ. പ്രേംരാജ് കെ.കെയ്ക്ക് സംസ്കാർ ഭാരതിയുടെ "വാത്മീകി ജയന്തി പുരസ്കാരം'
ബംഗളൂരു: ബംഗളൂരുവിലെ അറിയപ്പെടുന്ന എഴുത്തുകാരനായ ഡോ. പ്രേംരാജ് കെ.കെയ്ക്ക് സംസ്കാർ ഭാരതിയുടെ "വാത്മീകി ജയന്തി പുരസ്കാരം' ലഭിച്ചു.
ആദി മഹാകവി ജന്മദിനത്തോടനുബന്ധിച്ച് ദീപാവലി ദിനത്തിൽ ബംഗളൂരിൽ നടന്ന ചടങ്ങിൽ സംസ്കാര ഭാരതി കർണാടക ദക്ഷിൺ പ്രാന്ത് സംഘടൻ മന്ത്രി രാമചന്ദ റാവു, ദക്ഷിണ ക്ഷേത്ര പ്രമുഖ് തീരുർ രവീന്ദ്രൻ, ബംഗളൂരിവിലെ വ്യവസായി ഡോ. നാരായണ പ്രസാദ് എന്നിവരിൽ നിന്നും ഡോ. പ്രേംരാജ് പുരസ്കാരം ഏറ്റുവാങ്ങി.
സംസ്കാര ഭാരതിയുടെ സൗത്ത് ബംഗളൂരു സെക്രട്ടറി ഹേംജിത് ജനാർദ്ദൻ റാവു, പൂലൂർ ശ്രീധരൻ, ഉദയ് കുമാർ, സുനിൽ കുമാർ ടി.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മൂന്ന് ചെറുകഥാ സമാഹാരങ്ങളും ഒരു നോവലും എഴുതി ഡിസൈൻ ചെയ്ത് സ്വയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമാല്യം കലാ സാഹിത്യവേദയുടെ "അക്ബർ കക്കട്ടിൽ പുരസ്കാരം 2023' മാനം നിറയെ വർണങ്ങൾ എന്ന ചെറുകഥാ സമാഹാരത്തിനും തിക്കുറിശി ഫൗണ്ടേഷൻ പുരസ്കാരം "ട്യൂലിപ് പുഷ്പങ്ങളുടെ പാടം' എന്ന ചെറുകഥാ സമാഹാരത്തിനും ലഭിച്ചു.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സ്, അമേരിക്ക ബുക്ക് ഓഫ് റിക്കാർഡ്സ്, ഹാർവാർഡ് ബുക്ക് ഓഫ് റിക്കാർഡ്സ്, യൂണിവേഴ്സൽ റിക്കാർഡ്സ് എന്നിവയിൽ ഇടം നേടിയിട്ടുണ്ട്. ഷോർട് ഫിലിമുകൾ നിർമിക്കുക തുടങ്ങിയ സമഗ്ര സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം .
മലയാളി യുവാവും ബംഗാളി യുവതിയും ബംഗളൂരുവിലെ അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ചനിലയിൽ
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ചനിലയിൽ.
ഇടുക്കി സ്വദേശി അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മൂന്നു ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്.
വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ അബിൽ അവിവാഹിതനാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊത്തന്നൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട നിലയിൽ
ബംഗളൂരു: ബംഗളൂരുവില്‍ വനിതാ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ പ്രതിമയെയാണ്(45) സുബ്രഹ്മണ്യപോറയിലെ വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പ്രതിമ കഴിഞ്ഞ എട്ടുവർഷത്തോളമായി ഈ വീട്ടിലാണ് താമസം. ശനിയാഴ്ച ജോലി കഴിഞ്ഞ് ഡ്രൈവറാണ് ഇവരെ വീട്ടിൽ കൊണ്ടുവിട്ടത്. സംഭവസമയം പ്രതിമയുടെ ഭർത്താവും മകനും ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളിയിലായിരുന്നു.
ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ പ്രതിമയുടെ സഹോദരനാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം രാത്രി അവളെ വിളിച്ചിരുന്നുവെങ്കിലും അവൾ പ്രതികരിച്ചിരുന്നില്ല. സഹോദരൻ ഉടൻ തന്നെ പോലീസിനെ ബന്ധപ്പെട്ടു.
ഫോറൻസിക്, സാങ്കേതിക സംഘങ്ങൾ സ്ഥലത്തുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്താൻ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ബംഗളൂരു സിറ്റിയിലെ സൗത്ത് ഡിവിഷനിലെ ഡിസിപി രാഹുൽ കുമാർ ഷഹാപുർവാദ് പറഞ്ഞു.
ആഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. കൊലപാതക കാരണം അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി
ബംഗളൂരു: കേരളത്തിലേക്ക് മൈസൂർ റോഡുവഴി കടന്നുപോകുന്ന കേരള ട്രാൻസ്പോർട്ട് കോർപറേഷന്റെ എല്ലാ ബസുകൾക്കും കെങ്കേരി ബസ് സ്റ്റാൻഡിനു മുന്നിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.
കെഎസ്ആർടിസി ബംഗളൂരു ഡിപ്പോ മാനേജർക്കും ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർക്കുമാണ് നിവേദനം നൽകിയത്.
മെട്രോ റെയിൽ, ബിഎംടിസി ബസ് എന്നീ സൗകര്യങ്ങൾ ഒന്നിച്ചുള്ളതിനാൽ ബംഗളൂരുവിലെ പല സ്ഥലങ്ങളിലുള്ള മലയാളികൾക്ക് ഇവിടെ എത്തിച്ചേരാനാവുമെന്നും ഇവിടെ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ നാട്ടിലേക്ക് പോകാനും തിരിച്ച് വരാനും കൂടുതൽ സൗകര്യപ്രദമാകുമെന്നും കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ബംഗളൂരു നഗരത്തെ വിറപ്പിച്ച പുലി ചത്തു
ബംഗളൂരു: ബംഗളൂരു നഗരത്തിലിറങ്ങി ജനങ്ങളെ വിറപ്പിച്ച പുലി ചത്തു. പുലിയെ പിടികൂടുന്നതിനായി ഒന്നിലേറ പ്രാവശ്യം മയക്കുവെടി വച്ചിരുന്നു. തുടർന്ന് ചികിത്സ നൽകുന്നതിനിടെയാണ് പുലി ചത്തത്.
ശനിയാഴ്ച രാത്രി ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള സിംഗസാന്ദ്ര മേഖലയിലാണ് പുലിയെ ആദ്യം കണ്ടത്. പുലിയെ രണ്ട് തെരുവ് നായ്ക്കൾ ഓടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
ഒക്ടോബർ 29ന് കുഡ്ലുവിലെ ഒരു അപ്പാർട്ട്മെന്റിലും പുലി പ്രവേശിച്ചു. തുടർന്ന് കുഡ്ലു ഗേറ്റ് പരിസരത്ത് നടത്തിയ തീവ്ര തിരച്ചിലിനിടെയാണ് പുലിയെ പിടികൂടിയത്.
എന്നാൽ മയക്കുവെടി വച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ വെറ്ററിനറി സർജനെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിക്കാൻ പുലി ശ്രമിച്ചു. ഇതോടെ കൂടുതൽ മയക്കുവെടി പുലിക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. മയങ്ങി വീണ പുലിയെ മൃഗാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴേക്കും ചത്തിരുന്നു.
ബംഗളൂരുവിലെ ബന്നാർഘട്ട ദേശീയ ഉദ്യാനത്തിന് സമീപമാണ് പുള്ളിപ്പുലിയെ ആദ്യം കണ്ട സിംഗസാന്ദ്ര പ്രദേശം.
ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു. പാലക്കാട് കൊടുവയൂർ സ്വദേശി അരുൺ ആണു മരിച്ചത്.
ഇന്ദിരാ നഗർ എച്ച്എഎൽ സെക്കന്‍ഡ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിംഗ് അക്കാഡമിയിലെ നീന്തൽ കുളത്തിലേക്ക് വെള്ളിയാഴ്ച വൈകുന്നേരം കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അരുണിന്റെ മൃതദേഹം ചിന്മയ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറും. അക്കാഡമിയിലെ കോച്ചായ അരുൺ രണ്ടുമാസം മുൻപാണ് ജോലിക്ക് ചേർന്നത്.
ലോക കോഫി കോൺഫറൻസിൽ പങ്കെടുത്ത് സ്പൈസസ് ബോർഡ്
ബംഗളൂരു: ബംഗളൂരുവിൽ നടന്ന ലോക കോഫി കോൺഫറൻസിന്റെ ഭാഗമായി സ്പൈസസ് ബോർഡ്. ലോകമെമ്പാടുമുള്ള കാപ്പി കൃഷിയുടെ സാമ്പത്തിക പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി സംഘടിപ്പിച്ച കോഫി കോൺഫറൻസ് ആദ്യമായാണ് ഏഷ്യയിൽ നടന്നത്.
സ്പൈസസ് ബോർഡ് സ്ഥാപിച്ച അത്യാധുനിക പ്രദർശന വേദി, സുഗന്ധവ്യഞ്ജനങ്ങളിലെ മൂല്യവർധനവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഗന്ധവ്യഞ്ജന മേഖലയിലെ സംരംഭകരുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ (ഐസിഒ), കോഫി ബോർഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, കർണാടക സർക്കാർ, കോഫി വ്യവസായികൾ എന്നിവരുടെ സഹകരണത്തോടെ നടന്ന കോഫി കോൺഫറൻസ് നാലു ദിവസം നീണ്ടു നിന്നു.
സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ ഐഎഫ്എസ്, സ്പൈസസ് ബോർഡ് ഡയറക്ടർ ഡോ. എ.ബി. രമശ്രീ, മറ്റ് അംഗങ്ങളും സ്പൈസസ് ബോർഡിനെ പ്രതിനിധീകരിച്ചു.
കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കേരളം സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം വളരെ വിപുലമായ രീതിയിൽ 24ന് രാവിലെ 10 മുതൽ കെങ്കേരി ദുബാസിപ്പാളായ ഡിഎസ്എ ഭവനിൽ വച്ചു നടത്തി. സിനിമാ സംവിധായകൻ ലാൽ ജോസ് ഓണാഘോഷം ഉത്ഘാടനം ചെയ്തു.
തുടർന്ന് സമാജം അംഗങ്ങളുടെ വിവിധയിനം കലാപരുപാടികളായ മോഹിനിയാട്ടം, ഭാരതനാട്ട്യം, തിരുവാതിരകളി, കേരള ദർശനം, മാർഗംകളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, രതീഷ് വരവൂർ അവതരിപ്പിച്ച മോണോആക്ട്, പ്രശസ്ത മലയാളം കവിതകളുടെ ദൃശ്യാവിഷ്കാരം, ചെണ്ടമേളംഎന്നിവയും അരങ്ങേറി.
വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. വൈകുന്നേരം അഞ്ച് മുതൽ സിനിമ പിന്നണി ഗായകർ നേതൃത്വം നൽകിയ മെഗാ ഗാനമേള, വിനോദ് പൊന്നാനി, ഷിനു കൊടുവള്ളി എന്നിവർ അവതരിപ്പിച്ച കോമഡി ഷോ, നിയാസ് കണ്ണൂരിന്റെ വ്യത്യസ്തമായ ഡാൻസ് പെർഫോമൻസ് എന്നിവയും ഉണ്ടായിരുന്നു.
ലാൽ ജോസ് സമാജം നടത്തിയ വിവിധയിനം മത്സരങ്ങളിൽ വിജയികളായവർക്ക് പാരിതോഷികങ്ങൾ വിതരണം ചെയ്തു. എസ്എസ്എൽസി/പിയുസി എന്നി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള വരപ്രത് ബാലകൃഷ്ണൻ നമ്പ്യാർ മെമ്മോറിയൽ ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവയും നൽകി.
അഡ്വ. പ്രമോദ് വരപ്രത് അധ്യക്ഷൻ ആയിരുന്നു. സാമൂഹിക, സാംസ്കാരിക പ്രവർത്തകരായ അനുപമ പഞ്ചാക്ഷരി, സതീഷ് തോട്ടശേരി എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രദീപ് സ്വാഗതവും ട്രഷറർ ശിവദാസ് നന്ദിയും രേഖപ്പെടുത്തി.