സ്റ്റീവനേജിൽ മുഖംമൂടി സംഘത്തിന്‍റെ ആക്രമണത്തിൽ മലയാളി യുവാവിന് ഗുരുതര പരിക്ക്
Saturday, September 22, 2018 4:23 PM IST
സ്റ്റീവനേജ്: ഷോപ്പിംഗ് കഴിഞ്ഞു സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവേ സ്റ്റീവനേജിൽ മുഖംമൂടി സംഘത്തിന്‍റെ ആക്രമണത്തിൽ മലയാളി യുവാവിന് ഗുരുതര പരിക്ക്. യുവാവിനെ വഴിയിൽ തടഞ്ഞു നിറുത്തി ക്രൂരമായി മർദ്ദിക്കുകയും സാധനങ്ങളും പേഴ്‌സും ബാങ്ക് കാർഡുകളും കൈക്കലാക്കിയ സംഘം കടന്നു കളയുകയും ചെയ്തു.

രാത്രി ഒമ്പതു മണിയോടെ ടെസ്‌കോയിൽ നിന്നും ഷോപ്പിംഗ് നടത്തി അൽദി സൂപ്പർ മാർക്കറ്റിനോടു ചേർന്നുള്ള ഗ്രൗണ്ടിനരികിലുള്ള സൈക്കിൾ പാതയിലൂടെ വീട്ടിലേക്കു മടങ്ങുന്പോഴാണ് മുഖം മൂടി സംഘത്തിന്‍റെ ആക്രമണം. പണം ആവശ്യപ്പെട്ട സംഘം പോക്കറ്റിൽനിന്നും പണം അടങ്ങിയ പേഴ്‌സും മറ്റു സാധനങ്ങളുമായിട്ടാണ് കടന്നു കളഞ്ഞത്. രക്തം വാർന്ന് അവശ നിലയിൽ കിടന്ന യുവാവ് കൊള്ളക്കാർ കാണാതെ കിടന്ന മൊബൈൽ ഫോണിലൂടെ വിവരം അറിയിച്ചതനുസരിച്ച് പോലീസും ആംബുലൻസും എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. മുഖത്തും നെഞ്ചത്തും തലയിലും പരിക്കേറ്റ് യുവാവിനെ ബിയർ കുപ്പികൊണ്ട് കാലിൽ തലങ്ങും വിലങ്ങും പരിക്കേൽപ്പിച്ചിട്ടുണ്ട്.

വൈകുന്നേരത്തോടെ മുഖം മൂടി സംഘത്തെ കസ്റ്റഡിയിൽ എടുത്തുവെന്നു പോലീസ് പിന്നീട് അറിയിച്ചു. ഭീതിയുടെ ആവശ്യം ഇല്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണിതെന്നും വീഥികളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും പോലീസ് അറിയിച്ചു.

കുറച്ചു മാസങ്ങൾക്കു മുന്പു മാത്രമാണ് ഈ യുവാവ് ഡിപ്പൻഡന്‍റ് വീസയിൽ യുകെ യിൽ എത്തിച്ചേർന്നത്. സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷഹൻ ഭാരവാഹികൾ യുവാവിനെ സന്ദർശിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. വിജനമായ വീഥികളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുവാനും, പരമാവധി രാത്രി നേരങ്ങളിൽ സഞ്ചരിക്കുന്നത് ഒഴിവാക്കുവാനും ഭാരവാഹികൾ നിർദ്ദേശിച്ചു.ഇത്തരം പ്രശ്നങ്ങൾ മലയാളി സമൂഹത്തിന്‍റെ പൊതുവായ അറിവിൽ എത്തിക്കുവാനും അഭ്യർഥിച്ചു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ