ന്യൂഡൽഹി: ഐഎൻഎയിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ നടക്കുന്ന അഭിഷേകാഗ്നി സാന്തോം ബൈബിൾ കണ്വൻഷൻ രൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. പ്രശസ്ത ധ്യാനഗുരു സേവ്യർ ഖാൻ വട്ടായിലച്ചൻ, വികാരി ജെനറാൾമാരായ മോണ്‍. ജോസ് വെട്ടിക്കൽ, മോണ്‍. സ്റ്റാൻലി പുൽപ്രയിൽ, മോണ്‍. സിറിയക് കൊച്ചാലുങ്കൽ, ജനറൽ കണ്‍വീനർ, ഫാ. മാർട്ടിൻ പാലമറ്റം, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി തോമസ് പി.ജെ., വൈദികർ, സന്യസ്തർ , ആൽമായർ എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ കണ്‍വീനർ ഫാ. മാർട്ടിൻ പാലമറ്റം ഏവർക്കും സ്വാഗതം നേർന്നു. തുടർന്ന് വട്ടായിൽ അച്ചന്റെ നേതൃത്വത്തിൽ വചന ശുശ്രൂഷ ആരംഭിച്ചു. രൂപത കൂരിയ അംഗങ്ങളും ഫൊറാന വികാരിമാരും കാർമ്മികരായി വി. കുർബാനയർപ്പിച്ചു. രൂപത മുൻ വികാരി ജനറാൾ ഫാ. ജോസ് ഇടശേരി നൽകിയ വചന സന്ദേശത്തിൽ ഓരോ പ്രവാസിയും മിഷനറിയാണെന്നും തങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ ആ ദൗത്യം നിറവേറ്റതിന്റെ ആവശ്യകതയെ കുറിച്ചും ഓർമിപ്പിച്ചു
വിശ്വാസികളുടെ ആത്മീയവളർച്ചക്കുവേണ്ടി രൂപത എല്ലാവർഷവും നടത്തുന്ന കണ്‍വൻഷനിൽ കുന്പസാരം, ജപമാല, വചനപ്രഘോഷണം, വി. കുർബാന, രോഗശാന്തി ശുശ്രുഷ, ആരാധന എന്നീ ശുശ്രുഷകൾ നടക്കുന്നു.
ഫരീദാബാദ് രൂപതയിലെ എല്ലായിടങ്ങളിലും നിന്നുള്ള പ്രതിനിധികൾ ധ്യാനത്തിൽ പങ്കെടുക്കുന്നുണ്ട്. . പഞ്ചാബിലെ മിഷനറിമാരുടെ കാർമ്മികത്വത്തിൽ കുർബാനയും പ്രാർത്ഥന ശുശ്രൂഷയും ഉണ്ടായിരിക്കും. ധ്യാന ശുശ്രുഷകൾക്കുശേഷം വൈകിട്ട് 5.45ന് ജീസസ് യൂത്ത് ഫരീദാബാദ് യൂണിറ്റ് സംഘടിപ്പിക്കുന്ന ബൈബിളാധിഷ്ടതമായ മ്യൂസിക് പ്രോഗ്രാമും കണ്‍വൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും.
സമാപനദിവസമായ തിങ്കളാഴ്ച രൂപതാധ്യക്ഷന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന വി. കുർബാനയ്ക്കുശേഷം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മികവു പുലർത്തിയവരെ ആദരിക്കും. വൈകിട്ട് 4.30നുള്ള ദിവ്യകാരുണ്യ പ്രദഷിണത്തോടെ ത്രിദിന സാന്തോം ബൈബിൾ കണ്വൻഷൻ സമാപിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്