അബോർഷൻ അനുവദിക്കുന്ന നിയമം അട്ടിമറിക്കാൻ ഐറിഷ് ഡോക്ടർമാർ
Friday, October 5, 2018 8:35 PM IST
ഡബ്ലിൻ: ഗർഭഛിദ്രത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിന് ഇളവ് വരുത്താനുള്ള അയർലൻഡ് സർക്കാരിന്‍റെ തീരുമാനം അട്ടിമറിക്കാൻ രാജ്യത്തെ ഒരു വിഭാഗം ഡോക്ടർമാരുടെ ശ്രമം.

അമ്മയുടെയോ ഗർഭസ്ഥ ശിശുവിന്‍റെയോ മാനസികമോ ശാരീരികമോ ആയ പ്രശ്നങ്ങൾ ശ്രദ്ധിൽപ്പെട്ടാൽ 12 ആഴ്ച വരെ ഗർഭഛിദ്രം അനുവദിക്കാമെന്നാണ് നിയമ ഭേദഗതി അടുത്ത വർഷം പാർലമെന്‍റ് പാസാക്കാനിരിക്കെയാണ് നിയമത്തിലെ ഈ സുപ്രധാന വ്യവസ്ഥയുടെ കാര്യത്തിൽ ഒരു വിഭാഗം ഡോക്ടർമാർ രംഗത്തെത്തിയിരിക്കുന്നത്.

ഏതെങ്കിലും ഡോക്ടർമാർ ഗർഭഛിദ്രം നടത്തിക്കൊടുക്കാൻ വിസമ്മതിച്ചാൽ പകരം മറ്റൊരു ഡോക്ടർക്ക് റഫർ ചെയ്യണമെന്നും വ്യവസ്ഥയിലുള്ളതാണ്. ഇതു തങ്ങൾ ചെയ്യില്ലെന്നും മറ്റാർക്കും റഫർ ചെയ്യാനാവില്ലെന്നുമാണ് ഇവരുടെ വാദം.

എന്നാൽ, കത്തോലിക്കാ രാജ്യമെന്ന നിലയിൽ കടുത്ത എതിർപ്പുകളാണ് ഭേദഗതിക്കെതിരേ രാജ്യത്ത് ഉയരുന്നത്. എതിർക്കുന്നവരിൽ ഡോക്ടർമാരും ഉൾപ്പെടുന്നു. താത്പര്യമില്ലാത്ത ഡോക്ടർമാർ ഗർഭഛിദ്രം നടത്തിക്കൊടുക്കേണ്ട എന്നും വരാനിരിക്കുന്ന നിയമത്തിൽ വ്യവസ്ഥയുള്ളതാണ്.

എന്നാൽ, എതിർപ്പുകൾ അവഗണിച്ചും നിയമ ഭേദഗതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് ലിയോ വരദ്കർ നേതൃത്വം നൽകുന്ന ഐറിഷ് മന്ത്രിസഭയുടെ തീരുമാനം.

റിപ്പോർട്ട് ജോസ് കുന്പിളുവേലിൽ