ബ്രിട്ടീഷ് സൈന്യത്തിൽ ഇനി മുതൽ വിദേശീയരും
Saturday, November 10, 2018 3:53 PM IST
ലണ്ടൻ : വിദേശീയർക്ക് ഇനി മുതൽ ബ്രിട്ടീഷ് സൈന്യത്തിൽ ചേരാമെന്ന വിധത്തിൽ ബ്രിട്ടീഷ് വീസ ചട്ടത്തിൽ ഭേദഗതി വരുത്തുന്നു. ബ്രിട്ടീഷ് ആർമിയിൽ ചേരുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് വീസ നിയമങ്ങളിൽ മാറ്റം വരുത്തുന്നത്.

കോമണ്‍വെൽത്ത് രാജ്യങ്ങളായ ഓസ്ട്രേലിയ, ഇന്ത്യ, കാനഡ, കെനിയ, ഫിജി എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് ബ്രിട്ടീഷ് സൈന്യത്തിൽ ചേരാനുള്ള വീസ നിയമങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.

ഇതോടെ 2019ലെ ബ്രിട്ടീഷ് കര, നാവിക, വ്യോമ സേനകളിലേക്കുള്ള ഒഴിവുകളിലേക്ക് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാവുന്നതാണെന്ന് ഡിഫൻസ് കമ്മിറ്റി അംഗം മാർക് ഫ്രാങ്കോയിസ് അറിയിച്ചു. ഇതിനുമുന്പ് അഞ്ചു വർഷം താമസിച്ചിട്ടുള്ളവർക്കാണ് ബ്രിട്ടീഷ് സൈന്യത്തിൽ ചേരാൻ അവസരം നൽകിയിരുന്നത്. കോമണ്‍വെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള 200 പേരെ ഒരു വർഷം നിയമിക്കാമെന്ന് 2016 ൽ ബ്രിട്ടണ്‍ നിയമം കൊണ്ടുവന്നിരുന്നു. പുതിയ ഭേദഗതിയോടെ ഇത് ഇല്ലാതായി.

ബ്രിട്ടീഷ് സൈന്യത്തിൽ 822 പേരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്ത്രീകളെ നിയമിച്ച് ഇത് പരിഹരിക്കാനും ശ്രമം നടത്തിയിരുന്നു. ഇതോടൊപ്പം സ്റ്റുഡൻസ് വീസയുള്ളവർക്ക് സ്ഥിര താമസമാക്കുന്ന നിയമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: ജോർജ് ജോണ്‍