അവസാന നാളുകളിലും അഭയാർഥികളെ കൈവെടിയാതെ മെർക്കൽ
Saturday, December 8, 2018 9:25 PM IST
ബർലിൻ: ദശലക്ഷക്കണക്കിന് അഭയാർഥികൾക്കായി രാജ്യത്തിന്‍റെ അതിർത്തികൾ തുറന്നിട്ടതിന്‍റെ പേരിലായിരിക്കും ചരിത്രത്തിൽ ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ പേര് ഓർത്തുവയ്ക്കുക. വ്യക്തിപരമായും പാർട്ടിക്കും തിരിച്ചടികൾ നേരിട്ടിട്ടും തന്‍റെ ഉദാരമായ അഭയാർഥി നയത്തിൽ കാര്യമായ വ്യതിയാനം വരുത്താൻ അവർ തയാറായിട്ടില്ല.

അഭയാർഥികളെ സ്വീകരിക്കാനുള്ളതാണ് മെർക്കലിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. 2000 മുതൽ അവർ നയിക്കുന്ന സിഡിയുവിനുള്ളിൽനിന്നു പോലും വ്യാപകമായ പിന്തുണ ലഭിക്കാതെ ആ തീരുമാനവുമായി ശക്തമായി തന്നെ മുന്നോട്ടു പോകാനും മെർക്കലിനു സാധിച്ചിരുന്നു.

2015ലായിരുന്നു ചരിത്രത്തിൽ ഇടം നേടിയ ആ തീരുമാനം. ഹംഗറിയുടെ അതിർത്തിയിൽ തടയപ്പെട്ട അഭയാർഥികളെ ജർമനി സ്വാഗതം ചെയ്യുകയായിരുന്നു. അങ്ങനെ ജർമൻകാർക്കു മാത്രമല്ല വിദേശികൾക്കു കൂടി അവർ അമ്മയായി മാറുകയായിരുന്നു.

എന്നാൽ, ആത്യന്തികമായി അവർ പാർട്ടിക്കുള്ളിൽ ദുർബലയാകുന്നതിനു കാരണമായതും ഇതേ തീരുമാനമാണ്. പാർട്ടിയുടെ ശക്തി ക്ഷയിച്ചു. എഎഫ്ഡി അടക്കമുള്ള തീവ്ര വലതുപക്ഷ പാർട്ടികളും നിയോ നാസികളും അടിസ്ഥാനം ശക്തിപ്പെടുത്തിയതും അഭയാർഥി - കുടിയേറ്റ - മുസ് ലിം വിരുദ്ധ അജൻഡകളിലൂന്നിയായിരുന്നു. ഇതിനെല്ലാം പഴി കേട്ടിട്ടും പാറ പോലെ ഉറച്ചു നിൽക്കാൻ സാധിച്ചു എന്നതാണ് മെർക്കലിന്‍റെ നിലപാടിലെ സത്യസന്ധതയ്ക്കു തെളിവ്.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ