തടിയൂർ: ചങ്ങനാശേരി അതിരൂപതയിലെ വൈദികനും പ്രശസ്ത ഗാനരചയിതാവും വാഗ്മിയും ഗായകനുമായ ഫാ. ജി.ടി. ഉൗന്നുകല്ലിൽ (ഫാ. ജോർജ് തോമസ്-81) വിടവാങ്ങി. ഇത്തിത്താനം പ്രീസ്റ്റ്ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അച്ചൻ. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുന്ന അച്ചന്റെ ഭൗതിക ശരീരം ഡിസം. 16 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഇത്തിത്താനം പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിനു വയ്ക്കുകയും തുടർന്നു വിടവാങ്ങൽ ശുശ്രൂഷയ്ക്ക് ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ മുഖ്യകാർമ്മികത്വം വഹിയ്ക്കുകയും ചെയ്യും. അതിനു ശേഷം വിലാപയാത്രയായി അച്ചന്റെ സ്വഭവനമായ തടിയൂരിയ്ക്കേ് കൊണ്ടുപോകും.
ഡിസം. 17 തിങ്കളാഴ്ച രാവിലെ കടയാർ ജംഗ്ഷനടുത്തുള്ള വസതിയിൽ 8.30 ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ ആരംഭിച്ച് മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ ആരംഭിക്കും. തുടർന്നു 9.30ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം എന്നിവരുടെ മുഖ്യകാർമികത്വത്തിൽ തടിയൂർ സെന്റ് ആന്റണീസ് പള്ളിയിൽ.
കാഞ്ഞിപ്പള്ളി പള്ളിയിൽ അസിസ്റ്റൻറ് വികാരി, കരുണാപുരം, കണ്ണംപള്ളി, പൂന്തോപ്പ്, കോട്ടയം ഫെറോനാപള്ളി, തോട്ടയ്ക്കാട്, മുഹമ്മ, പുളിക്കൽകവല, ചാഞ്ഞോടി, എടത്വ ഫൊറോനാപള്ളി, തുരുത്തി ഫൊറോനാപള്ളി, എഴുമറ്റൂർ, തടിയൂർ, അതിരന്പുഴ ഫൊറോനാപള്ളി, കടയനിക്കാട് എന്നീ പള്ളികളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തടിയൂർ പരേതരായ ഉൗന്നുകല്ലിൽ ഒ.കെ. തോമസും മറിയാമ്മയുമാണ് മാതാപിതാക്കൾ.
സഹോദരങ്ങൾ: തോമസ് തോമസ് (റിട്ട.ഓഫീസർ,സെൻട്രൽ ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്), പരേതരായ തോമസ് മാത്യു(ഉണ്ണൂണ്ണി ), മറിയമ്മ ജോസഫ് വെട്ടികാട് കടുത്താനം, തോമസ് എബ്രഹാം (റിട്ട.സ്റ്റോഴ്സ് ഓഫീസർ, ഇൻഡ്യൻ നേവി), സി.സബീന എഫ്സിസി, പൊടിയമ്മ ചാക്കോ മണിയങ്ങാട്ട്, ഏലിയാമ്മ ജോസഫ് കുന്പിളുവേലിൽ.
സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിലെ അന്നാപെസഹാ തിരുനാളിൽ കർത്താവരുളിയ കൽപ്പനപോൽ, തിരുനാമത്തിൽ ചേർന്നീടാം, ഒരുമയോടീബലിയർപ്പിയ്ക്കാം ... എന്നു ദിവ്യബലിയാരംഭത്തിൽ പാടുന്ന ഏതാണ്ട് 50 ലക്ഷം മലയാളികൾ ആഴ്ചയിലൊരിയ്ക്കൽ ഉരുവിടുന്ന ഗാനത്തിന്റെ രചയിതാവിനെ ഒട്ടുമിക്കയാളുകൾക്കും അറിയില്ലെങ്കിലും ഏവരും നാവിൻതുന്പിൽ കൊണ്ടുനടക്കുന്ന ഈ ഗാനം രചിച്ചത് ഉൗന്നുകല്ലിൽ അച്ചനാണ്. അതുപോലെ ദിവ്യബലിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള "മിശിഹാ കർത്താവിൻ തിരുമെയ് നിണവുമിതാ ', കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു.. തുടങ്ങിയ ഭൂരിഭാഗം ഗാനങ്ങളും അച്ചൻ രചിച്ചതാണ്.
ഉൗന്നുകല്ലിൽ അച്ചന്റെ വിശുദ്ധകുർബായർപ്പണം വിശ്വാസികൾക്ക് മഹനീയമായ ഒരു അനുഭവവിരുന്നാണ്. ജർമനിയിലെ മാധ്യമപ്രവർത്തകൻ ജോസ് കുന്പിളുവേലിയുടെ മാതൃസഹോദരനാണ് അച്ചൻ.