ബംഗളൂരു: രാജ്യത്തെ ശുചിത്വനഗരങ്ങളെ കണ്ടെത്തുന്നതിനായുള്ള സ്വച്ഛ് സർവേക്ഷണ്‍ സർവേയിൽ മൈസൂരു മൂന്നാം സ്ഥാനത്ത്. 2018-19 വർഷത്തെ സർവേയിൽ തുടർച്ചയായ മൂന്നാം തവണയും മധ്യപ്രദേശിലെ ഇൻഡോർ ശുചിത്വനഗരമായി തെരഞ്ഞെടുക്കപ്പെട്ടു. ഛത്തിസ്ഗഡിലെ അംബികാപുർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഉജ്ജയിൻ, ഡൽഹി, അഹമ്മദാബാദ്, നവി മുംബൈ, തിരുപ്പതി, രാജ്കോട്ട്, ദേവാസ് എന്നിവ പിന്നാലെ ആദ്യപത്തിൽ ഇടംപിടിച്ചു. അതേസമയം, മൈസൂരു മാറ്റിനിർത്തിയാൽ കർണാടകയിൽ സർവേ നടത്തിയ മറ്റ് 26 നഗരങ്ങളിൽ ഒന്നുപോലും ആദ്യ നൂറിൽ ഇടംപിടിച്ചില്ല.
കർണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരു 2014-15, 2015-16 വർഷങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. എന്നാൽ അടുത്ത വർഷം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മൈസൂരു 2017-18 വർഷം എട്ടാം സ്ഥാനത്തായിരുന്നു. നഗരത്തിലെ പുതിയ പരിഷ്കരണങ്ങളും ശുചീകരണ, മാലിന്യസംസ്കരണ പ്രവർത്തനങ്ങളും ബോധവത്കരണങ്ങളും ഫലം കണ്ടതോടെയാണ് എട്ടാം സ്ഥാനത്തുനിന്ന് മൂന്നാമതായി ഉയരാൻ മൈസൂരുവിനായത്. ആകെയുള്ള 5,000 പോയിൻറിൽ 4378.5 പോയിൻറാണ് മൈസൂരു കരസ്ഥമാക്കിയത്.
ആദ്യനൂറിൽ പോലുമില്ലെങ്കിലും തലസ്ഥാനനഗരമായ ബംഗളൂരു പട്ടികയിൽ നില മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷം 216ാം സ്ഥാനത്തായിരുന്ന ഉദ്യാനനഗരി ഈവർഷം 194ലെത്തി. തുമകുരു (231), ഹുബ്ബള്ളി ധർവാഡ് (235), ചിത്രദുർഗ (242), വിജയപുര (251), ഉഡുപ്പി (254), ബലാഗവി (277), ബാഗൽകോട്ട് (290) എന്നിവയാണ് പട്ടികയിൽ മുന്നൂറിൽ താഴെയുള്ള സംസ്ഥാനത്തെ നഗരങ്ങൾ. വൃത്തിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ പതിനാലാം സ്ഥാനത്താണ് കർണാടക. സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ മംഗളൂരുവിനാണ് രണ്ടാം സ്ഥാനം.
കേന്ദ്ര പാർപ്പിട നഗരകാര്യമന്ത്രാലയമാണ് എല്ലാവർഷവും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിന് പുരസ്കാരം നല്‍കുന്നത്. മാലിന്യശേഖരണം, ശുചീകരണം, ശാസ്ത്രീയമായ മാലിന്യസംസ്കരണം, ഓടകളുടെ നവീകരണം, പ്ലാസ്റ്റിക് നിരോധനം തുടങ്ങിയവ മാനദണ്ഡമാക്കിയാണ് 28 ദിവസത്തെ സ്വച്ഛ് സർവേക്ഷണ്‍ സർവേ നടത്തുന്നത്.