ഗാർഹികമാലിന്യങ്ങൾ വേർതിരിച്ചുനല്കിയില്ലെങ്കിൽ പിഴ
Saturday, June 15, 2019 7:57 PM IST
ബംഗളൂരു: നഗരത്തിൽ മാലിന്യസംസ്കരണം ഫലവത്തായി നടക്കുന്നില്ലെന്ന് വിമർശനങ്ങളുയർന്നതിനു പിന്നാലെ കർശന നടപടികൾക്കൊരുങ്ങി ബൃഹത് ബംഗളൂരു നഗരപാലികെ (ബിബിഎംപി). ഗാർഹികമാലിന്യങ്ങൾ വേർതിരിച്ചു നല്കാത്തവർക്ക് പിഴയീടാക്കാനാണ് തീരുമാനം. ജൂലൈ 15 മുതൽ ഇത് പ്രാബല്യത്തിൽ വരും.

വീടുകളിൽ നിന്നും അപ്പാർട്ട്മെന്‍റുകളിൽ നിന്നും ഖരമാലിന്യവും ദ്രവമാലിന്യവും വേർതിരിച്ചു നല്കണമെന്ന് നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നതാണെങ്കിലും ഇത് പലരും ചെയ്യാറില്ല. ഇതുമൂലം മാലിന്യം സംസ്കരിക്കാൻ ബുദ്ധിമുട്ടാണ്. തൊഴിലാളികൾക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിഴയടക്കമുള്ള കർശന നടപടികൾക്ക് ബിബിഎംപി ഒരുങ്ങുന്നത്. ഇതുപ്രകാരം മാലിന്യങ്ങൾ വേർതിരിക്കാതെ നല്കുകയോ കത്തിക്കുകയോ ചെയ്താൽ സ്ഥലത്തുവച്ചുതന്നെ പിഴ ഈടാക്കും.

മാലിന്യം വേർതിരിച്ചു നല്കാത്തവർക്ക് ഉടനടി പിഴയീടാക്കാൻ 198 വാർഡുകളിലും വിരമിച്ച സൈനികരെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെട്ട മാർഷലുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ വാർഡിലും രണ്ട് എന്ന കണക്കിൽ പ്രത്യേക ഉപകരണങ്ങളും മാർഷൽമാർക്ക് നല്കും. ഈ യന്ത്രം ഉപയോഗിച്ചാണ് പിഴ ഈടാക്കുന്നത്. പിഴയിനത്തിൽ ശേഖരിക്കുന്ന തുകയുടെ വിവരങ്ങൾ യന്ത്രത്തിൽ നിന്നു തന്നെ ലഭിക്കും.