ബംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ മെഡിക്കൽ, ഡെൻറൽ ഫീസ് വർധിപ്പിച്ചു. 15 ശതമാനമാണ് ഫീസ് വർധന. ഫീസ് വർധിപ്പിക്കണമെന്ന് സ്വകാര്യ മെഡിക്കൽ, ഡെൻറൽ കോളജുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 25 ശതമാനം ഫീസ് വർധനയാണ് അവർ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് വിവിധ മെഡിക്കൽ കോളജുകളുടെയും മതസ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ചർച്ചകൾ നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് 15 ശതമാനം ഫീസ് ഉയർത്താൻ തീരുമാനിച്ചത്. അതേസമയം സർക്കാർ കോളജുകളിലെ ഫീസ് നിരക്കിൽ മാറ്റമില്ല.
ഫീസ് വർധന നിലവിൽ വരുന്നതോടെ സ്വകാര്യ കോളജുകളിൽ സർക്കാർ ക്വോട്ടയിലുള്ള എംബിബിഎസ് കോഴ്സിൻറെ ഫീസ് 97,350 രൂപയിൽ നിന്ന് 1,11,959 രൂപയായി ഉയർന്നു. വാർഷിക ഫീസ് 6,83,100 രൂപയിൽ നിന്ന് 7,85,565 രൂപയായും ഉയർന്നു. അതേസമയം, ഡെൻറൽ ഫീസ് 63,030 രൂപയിൽ നിന്ന് 72,484 രൂപയായി ഉയർന്നു. വാർഷിക ഫീസ് 4,63,320 രൂപയിൽ നിന്ന് 5,32,818 രൂപയായും ഉയർന്നു.
കഴിഞ്ഞ ഏഴുവർഷത്തിനിടെ 50 ശതമാനത്തോളം വർധനയാണ് ഫീസിനത്തിൽ ഉണ്ടായത്. 2012ൽ സ്വകാര്യ കോളജുകളിൽ സർക്കാർ ക്വോട്ടയിലുള്ള എംബിബിഎസ് കോഴ്സിൻറെ ഫീസ് 46,000 രൂപയായിരുന്നു. ഇതാണ് ഇപ്പോൾ 1,11,959 രൂപയായത്. ബിഡിഎസ് ഫീസ് 35,000 ആയിരുന്ന സ്ഥാനത്താണ് ഇപ്പോൾ 72,484 രൂപയിലെത്തിയത്.
പ്രതിഷേധവുമായി വിദ്യാർഥികൾ
ബംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ മെഡിക്കൽ, ഡെൻറൽ ഫീസ് 15 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻറെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഇന്നലെ രാവിലെ 11ന് മൈസൂർ ബാങ്ക് സർക്കിളിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.